December 31, 2007

ചന്ദ്രനെ മോഷ്ടിക്കുവാന്‍ ആര്‍ക്കു കഴിയും?


ഒന്ന്
ഒരു ഭ്രാന്തന്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്കു ചെന്നിട്ട് പറഞ്ഞു: “സൂര്യനേക്കാള്‍ മനുഷ്യന്മാര്‍ക്ക് പ്രയോജനമുള്ളത് ചന്ദ്രനെക്കൊണ്ടാണ്. “ ആളുകള്‍ അന്തംവിട്ടു. “രാത്രിയാണല്ലൊ നമുക്ക് വെളിച്ചത്തിന്റെ ആവശ്യം“ ! (മുല്ലാ നസറുദീന്‍) ഭ്രാന്തിന് വെളിപാടെന്നാണ് സര്‍ഗാത്മക മനസ്സുകള്‍ പറയുക. അവര്‍ വേറെയേതൊക്കെയോ കാഴ്ചകളിലൂടെ അറിവുകളിലൂടെ കടന്നു പോകുകയാണ്. നമ്മുടെ ചിന്താമണ്ഡലത്തിന്റെ പരിധിയിലൊന്നും അല്ലാത്തതിനാല്‍ വിഡ്ഢി ചിരി ചിരിക്കുകയല്ലാതെ വേറെ നിര്‍വാഹമില്ല നമുക്ക്. അതു കാണുന്ന നമ്മുടെ തരക്കാര്‍ നമ്മള്‍ ബുദ്ധിശാലികളാണെന്നു വിചാരിച്ചു കൊള്ളും. കൂടെ ചിരിച്ച് അവരും ബുദ്ധിശാലിത്തം നടിച്ചോളും.

രാത്രിയിലെ വെയിലാണ് നിലാവ് എന്നു പറയപ്പെടുന്നു. താവോയുടെയും സെന്നിന്റെയും ഹൈക്കുവിന്റെയും വഴികളിലെമ്പാടും ചന്ദ്രനും നിലാവും കറുപ്പിലും വെളുപ്പിലും ചിത്രങ്ങള്‍ വരച്ച് കൂടെയുണ്ട്. സത്യത്തില്‍ അവിടെ കൂടെയുള്ളത് പ്രകൃതിയാണ്, എന്നാലും നിലാവുപെയ്യുന്ന രാത്രി, ബോധോദയത്തിന്റെ പ്രതീകമായതുകൊണ്ടാവണം സൂര്യനേക്കാള്‍ ശക്തമായ സാന്നിദ്ധ്യമാവുന്നത്. ജാപ്പാനിസ് കവികളില്‍ പ്രമുഖനായ മാറ്റ്‌സുവോ ബാഷോ (1644- 1694) തന്റെ ആദ്യ കവിതാസമാഹാരമായ ‘സയോനോ നാകയാമഷു’വിലെഴുതി,
“ചന്ദ്രന്‍ എന്റെ വഴികട്ടി ഈ വഴിയ്ക്കു വരൂ വീട്ടില്‍ എന്നു സ്വാഗതമോതുന്നു സത്യത്തിലൊരാതിഥേയന്‍.”
ചന്ദ്രന്‍ വഴികാട്ടുന്ന വീട് ആത്മജ്ഞാനത്തിന്റെ വീടാണ്. സെന്നിന്റെ ഭാഷയില്‍ ബോധോദയം. ഇരുട്ടില്‍ ഉണ്ടാവുന്ന പെട്ടെന്നുള്ള വെളിച്ചത്തിന് മറ്റൊരുചിതമായ പ്രതീകം പ്രകൃതിയില്‍ നിന്ന് കണ്ടെടുക്കാനാവില്ല, ചന്ദ്രനെപ്പോലെ. അതു ഇരുട്ടിനെ മാറ്റിക്കൊണ്ട് വരികയല്ല. ഇരുട്ടില്‍ തന്നെ നിലകൊള്ളുകയാണ് ചുറ്റും പ്രകാശം പൊഴിച്ചുകൊണ്ട്. മറ്റൊന്ന് അതിന്റെ പൂര്‍ണ്ണതയാണ്. ഒത്ത വൃത്തം മനസ്സില്‍ സൃഷ്ടിക്കുന്നത് സമഗ്രതയെക്കുറിച്ചുള്ള ബോധമാണ്. ഒപ്പം ചന്ദ്രന്‍ നിരന്തരമായ അന്വേഷണവുമാണ്. ഒരിക്കല്‍ പൂര്‍ണ്ണതയിലെത്തിയാല്‍ അതുപേക്ഷിച്ചിട്ട് പിന്‍ മടങ്ങുകയും വീണ്ടും പൂര്‍ണ്ണത്തിലെത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്ന പ്രതിഭാസമായതുകൊണ്ടും കൂടിയാവണം നിരന്തരാന്വേഷിയായ പരിവ്രാജകന്‍ സാകൂതം അതിനെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ബാഷോ എഴുതുന്നു :
“കുയിലിന്റെ കളകൂജനം മുളങ്കാട്ടില്‍ ഉയരുന്ന പൂര്‍ണ്ണേന്ദു പൊട്ടക്കുളത്തിലേയ്ക്കെടുത്തുചാടുന്ന പച്ചത്തവള പ്ലാപ്പ്..”

ബാഷോ വലിയ പണ്ഡിതനായിരുന്നു. സെന്‍ ബുദ്ധിസത്തില്‍ ആകൃഷ്ടനായി അദ്ദേഹം ഗുരുവായ തക്വാനെ സന്ദര്‍ശിച്ചു ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. കഠിനങ്ങളായ സൂത്രങ്ങള്‍ ഉദ്ധരിച്ചു. അവസാനം ഗുരു പറഞ്ഞു:
‘ശരി നിങ്ങള്‍ വലിയ പണ്ഡിതനാണ്. വലിയ മനുഷ്യന്‍. എല്ലാം മറ്റുള്ളവരുടെ വാക്കുകള്‍. നിങ്ങളുടെ സ്വന്തമായ ഒരു വാക്യമെങ്കിലും പറയുക.‘
ബാഷോ നിശ്ശബ്ദനായി. പിന്നെയാണ് മേല്‍പ്പറഞ്ഞ കവിത ചൊല്ലിയത്.
ഗുരു ഉറക്കെ ചിരിച്ചു. ‘ഇപ്പോള്‍ ശരി.’
ആ നിമിഷം ബാഷോവിന് ബോധോദയമുണ്ടായി.

ഒരു സെന്‍ മൊഴി ഇങ്ങനെയാണ് :
ജലം കൈയിലെടുക്കുക. ചന്ദ്രനതാ നിങ്ങളുടെ കൈവെള്ളയില്‍ !
സെന്‍ എന്താണെന്നറിയാന്‍ വളരെക്കാലമായി ഒരു ഗുരുവിന്റെ ആശ്രമത്തില്‍ താമസിച്ചു പഠിച്ചു വന്ന ഒരു പെണ്‍കുട്ടി ഒരു രാത്രി മരത്തൊട്ടിയില്‍ വെള്ളം ചുമന്നുകൊണ്ടു വരികയായിരുന്നു. കാലില്‍ കല്ലു തട്ടി അവള്‍ കമിഴ്ന്നടിച്ച് വീണു. മരത്തൊട്ടി തകര്‍ന്ന് നിലത്ത് പരന്നൊഴുകിയ വെള്ളത്തില്‍ പൂര്‍ണ്ണചന്ദ്രന്‍! അതോടെ അവള്‍ക്കു ബോധോദയം സിദ്ധിച്ചു. ഒരു മലയുടെ അടിവാരത്തില്‍ കൊച്ചുകുടിലില്‍ താമസിച്ചിരുന്ന റിയോകാന്‍ എന്ന സന്ന്യാസിയുടെ ആശ്രമത്തില്‍ കള്ളന്‍ കയറി. അവിടെ ഒന്നും ഇരിപ്പില്ലെന്നു കണ്ട് പോകാന്‍ തുടങ്ങിയ കള്ളനെ പിടിച്ചു നിര്‍ത്തി ഗുരു തന്റെ വസ്ത്രങ്ങളെല്ലാം ഉരിഞ്ഞു നല്‍കി. രാത്രി തണുപ്പത്ത് പൂര്‍ണ്ണ നഗ്നനായി വിറച്ചുകൊണ്ട് വെളിയിലിറങ്ങി നിന്നപ്പോള്‍ ആകാശത്ത് നിറചന്ദ്രന്‍ പുഞ്ചിരി തൂകി അങ്ങനെ നില്‍ക്കുന്നു. ഉടനെ ഗുരു :‘പാവം മനുഷ്യന്‍ ! അയാള്‍ക്ക് ഈ ചന്ദ്രനെകൂടി കൊടുത്തയയ്ക്കാന്‍ എനിക്കു കഴിയുന്നില്ലല്ലോ !

ചന്ദ്രന്‍ സര്‍ഗാത്മകയുടെ വഴി തുറന്നിടുന്നതെങ്ങനെയാണ് എന്നു വെളിവാക്കുന്ന ഒരു ഹൈക്കുവുണ്ട് .
“നിലാവു കണ്ട് കള്ളന്‍ തെല്ലിട നിന്നു, പാടുവാന്‍....”(ബാഷോ)

ബാഷോയ്ക്കും ആരാധ്യനായിരുന്ന കവി സെയ്ഗ്യോയ്ക്കും (പന്ത്രണ്ടാം നൂറ്റാണ്ട്) ചന്ദ്രന്‍ അടങ്ങാത്ത പ്രചോദനമായിരുന്നു.
“വാടാത്ത മലരെവിടെ മൂടാത്ത വിഹായസ്സും മാറാത്ത ചന്ദ്രികയും അവിടെയെന്റെ ആനന്ദം.”

മറ്റൊരു കവിതയില്‍ സെയ്ഗ്യോ എഴുതുന്നു :
“മേഘമൊഴിഞ്ഞുപോയ് എന്നിട്ടും ആകാശം അവ്യക്തദുഃഖം പോലെ ചന്ദ്രന്‍ ശയിക്കുന്നു, വാസന്ത മഞ്ചലില്‍.”
പൂക്കാലം വന്നപ്പോള്‍ പകലൊക്കെ ഉത്സാഹം ശരത്കാലം വന്നപ്പോള്‍ ചന്ദ്രികയിലാറാട്ട്” എന്ന് മറ്റൊരു കവിതയില്‍.

നിരന്തരപരിണാമിയായ ചന്ദ്രനെപ്പോലെ തന്നെയാണ് മനസിന്റെ ഭാവമാറ്റവും. ആഹ്ലാദിച്ചും വിഷാദിച്ചും നൊന്തും, അതീവ വൈരാഗിയായ കവിയാണ് ഇങ്ങനെ ഇന്ദ്രിയാരാമനായി തീരുന്നത്. അതു താവോ മാര്‍ഗത്തില്‍ സാദ്ധ്യമാണത്രേ. “പ്രകൃതിയെ അറിയുക’ എന്നതാണ് മോക്ഷത്തിന്റെ ആദ്യപടി. ഉള്‍ലിലും പുറത്തും ജലവുമായി ജീവിക്കുന്ന മത്സ്യത്തെപ്പോലെയാണ് മനുഷ്യന്റെ ജീവിതം. എന്നിട്ട് ജലമെവിടെ എന്ന്വേഷിച്ച് വെറുതേ ദുഃഖിക്കും! ഭൂമിയിലെ ഇരുട്ടുമാറ്റാന്‍ ആകാശത്തിലേയ്ക്കു നോക്കുക എന്നതായിരുന്നു സെന്‍ ഗുരുക്കന്മാരുടെ നടപടി. ഭൂമിയിലെ പൂക്കളെ അവര്‍ ചന്ദ്രന്റെ രോമാഞ്ചങ്ങളായി കരുതി. ചന്ദ്രന്‍ ഒന്നേയുള്ളൂ എങ്കിലും അതിനെത്ര ഭാവങ്ങളാണ്, എത്ര മുഖങ്ങളാണ് എന്നു പറഞ്ഞാണ് അവര്‍ ആശ്ചര്യപ്പെടുന്നത്. അതുകൊണ്ടാണ് ചന്ദ്രനെന്ന പ്രതീകം, വെളിപാടുകൊണ്ട കവികളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നത്. പക്ഷേ ഇങ്ങനെയല്ല ഈ കവിതകള്‍ വായിക്കേണ്ടത് എന്ന് ആര്‍ എച്ച് ബ്ലിന്ത് പറയും. ‘മനസ്സിന്റെ നിറം കലരാതെ, മനസ്സുകൊണ്ട് വികലമാക്കാതെ, വസ്തുക്കളെ അതായിത്തന്നെ അവതരിപ്പിക്കുകയാണത്രേ ഇവിടെ. അതു മനസ്സിലാക്കണമെങ്കില്‍ അങ്ങനെയൊരു മനസ്സു വേണം. മനസ്സില്‍ ഒരു ചന്ദ്രന്‍ ഉദിച്ചു നില്‍ക്കണം. അനുക്ഷണജീവിതമാണ് കവിതയിലുള്ളത്‍. പൂവിരിയുന്നത് ഒരു സെന്‍ കവി വര്‍ണ്ണിക്കുന്നത് ആസ്വദിക്കണമെങ്കില്‍ ഇതളുകള്‍ക്കുള്ളില്‍ ജീവിക്കണം. അതെങ്ങനെയാണാവോ തനി ലൌകികനായ ഒരാളെങ്ങനെ അറിയാന്‍.. എങ്കിലും ഒരു കാര്യം പെട്ടെന്ന് തലയിലുദിക്കുന്നു, ചന്ദ്രോദയം പോലെ തന്നെ. . നമുക്ക്, ഭാരതീയര്‍ക്ക് ചന്ദ്രോദയം രതിയുമായി ബന്ധപ്പെട്ട കാര്യമാണ്. അച്ചീചരിതങ്ങളില്‍ മാഞ്ഞുപോകാത്ത എത്ര ചന്ദ്രോദയ വര്‍ണ്ണനകള്‍‍. ഉണ്ണുനീലിയിലെ ആ രാത്രി വര്‍ണ്ണന മൂടല്‍മഞ്ഞത്തൂടെ നടത്തിയ ദൂരമെത്ര! (ചെറുശ്ശേരി കണ്ടത് ഇലക്ട്രിക് ലൈന്‍ കമ്പികള്‍ക്കിടയിലൂടെയുള്ള ചന്ദ്രനെയല്ല. വിക്ടര്‍ യൂഗോ കണ്ടതു പോലെ അഴുകിയ കണ്ണുകളുള്ള ചന്ദ്രനെയുമല്ല). കാലഘട്ടത്തിനു പോലും ചില സാമ്യങ്ങളുണ്ട്. എന്നാല്‍ സെന്‍ കവികളില്‍ അതു തനി ആദ്ധ്യാത്മികതയും.

രണ്ട്
ഇതിപ്പോള്‍ 2007-ലെ അവസാന രാത്രിയാണ്. ഇനി ഈ രാത്രി ആവര്‍ത്തിക്കില്ല. ഈ തണുപ്പും കാറ്റും വിളക്കുകള്‍ അണഞ്ഞതുകാരണം ചുറ്റും പെയ്യുന്ന ഇരുട്ടും ആവര്‍ത്തിച്ചേക്കും. ആകാശം നിറയെ നക്ഷത്രങ്ങള്‍. പക്ഷേ ചന്ദ്രന്‍ ഇതുവരെ എത്തിയിട്ടില്ല. “വെളിച്ചത്തെ ഇല്ലാതാക്കാന്‍ നമുക്ക് സാദ്ധ്യമല്ല,“ ഓഷോ പറഞ്ഞു : “എന്നാല്‍ ഇരുട്ടിനെ മാറ്റാം, ഒരു ചെറു തിരി കൊണ്ട്.” ചന്ദ്രന്‍ വരും.

മൂന്ന്
സെംഗ്‌സാന്‍ എന്ന ഗുരു ശിഷ്യനോട് പറഞ്ഞു : ഒരു സമയം ഒരു കാര്യം മാത്രമേ ചെയ്യാവൂ. ആഹാരം കഴിക്കുമ്പോള്‍ ആഹാരം കഴിക്കുക. പത്രം വായിക്കുമ്പോള്‍ പത്രം വായിക്കുക.
ഒരുനാള്‍ ഗുരു ആഹാരം കഴിക്കുന്നതും ഒപ്പം പത്രം വായിക്കുന്നതും ശിഷ്യന്‍ കണ്ടു. “നേരത്തേ നല്‍കിയ ഉപദേശത്തിനു വിരുദ്ധമായ കാര്യമല്ലെ അങ്ങിപ്പോള്‍ ചെയ്യുന്നത്? “ ശിഷ്യന്‍ ചോദിച്ചു.
ഗുരു പറഞ്ഞു :
“ആഹാരം കഴിക്കുകയും പത്രം വായിക്കുകയും ചെയ്യുമ്പോള്‍ ആഹാരം കഴിക്കുകയും പത്രം വായിക്കുകയും മാത്രം ചെയ്യുക. മറ്റൊന്നും ചെയ്യരുത്.

നാല്
ഇനി എനിക്കുള്ള ഉപദേശം സെന്‍ ഗുരുവില്‍ നിന്ന്. “തെരെഞ്ഞെടുക്കലും പെറുക്കിയെടുക്കലും മതിയാക്കുക.” - സെങ്-ത്‌സാന്‍

December 29, 2007

‘എഴുത്തോ നിന്റെ കഴുത്തോ...?’

അങ്ങനെ, ചെയ്ത ‘പാപം’ കാരണം ഒരു പോസ്റ്റുകൂടി വധശിക്ഷയ്ക്കു വിധേയമായി.

വാക്കുകളുടെ ദ്വയാര്‍ത്ഥത്തെക്കുറിച്ചുള്ള ഒരു കുറിപ്പും ("മുലയെന്നു കേള്‍ക്കുമ്പോള്‍‍..." - http://valippukal.blogspot.com) അനുബന്ധങ്ങളും അതിന്റെ പൂരകങ്ങളും വിമര്‍ശനങ്ങളും അവയുടെയെല്ലാം കൂടി ഒന്നിച്ചുള്ള പൂര്‍ണ്ണമായ തിരോധാനവും കണ്ണടച്ചുതുറക്കുന്നതിനിടയില്‍ സംഭവിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബലതന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. ശ്ലേഷങ്ങളെപ്പറ്റിയുള്ള കുറിപ്പ് കാവ്യമീമാംസാപരമായിരുന്നെങ്കില്‍ പിതാവിനാല്‍ വധിക്കപ്പെടാനുള്ള തലവരയില്ലാതെ അതിന്നും സൌഭാഗ്യത്തോടെ ജീവിച്ചേനേ. സാമൂഹികശാസ്ത്രപരമായി രഹസ്യസങ്കേതവും അത്യാവശ്യത്തിനുമാത്രം ആരുമറിയാതെ തുറക്കാവുന്നതും കീഴ്‌സ്ഥായിയില്‍ മാത്രം വാക്കുകള്‍ ഉച്ചരിക്കാന്‍ അനുവാദമുള്ളതും ഒന്നും ഉറക്കെ വിളിച്ചുപറയാന്‍ പാടില്ലാത്തതുമായ ഒരു മേഖലയാണ് ലൈംഗികതയുടേത്. സമൂഹം ഏറ്റവും ജാഗ്രത്തായി എപ്പോഴും വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫയര്‍ സോണ്‍. അവിടെ അനധികൃതമായി പ്രവേശിച്ചെന്നതോ അതു കണ്ട് ആളുകള്‍ ഹര്‍ഷാരവത്തോടെ ഓടികൂടിയെന്നതോ സദാചാരനിഷ്ഠയുടെയും വിമര്‍ശനത്തിന്റെയും ലാത്തിച്ചാര്‍ജും വെടിവയ്പ്പും അവിടെ നടന്നുവെന്നുള്ളതോ അല്ല, (അതൊക്കെ ജനാധിപത്യമര്യാദയില്‍ സഹിഷ്ണുതയോടെ കണക്കിലെടുക്കാവുന്ന കാര്യങ്ങള്‍ മാത്രം ) മറിച്ച് ആ കുറിപ്പു് ലക്ഷ്യം വച്ച ചില സാക്ഷാത്കാരങ്ങളെ, അതിന്റെ ബോധപൂര്‍വമുള്ള മായ്ച്ചുകളയല്‍ നഷ്ടപ്പെടുത്തിക്കളഞ്ഞു എന്നിടത്താണ് നേരത്തെ പറഞ്ഞ ‘ബലതന്ത്രം’ ശക്തമായി പ്രവര്‍ത്തിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ അത് മായ്ക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥാവിശേഷം നിര്‍മ്മിച്ച പരിണതികളിലാണ് ‘ബലതന്ത്രം’ പ്രവര്‍ത്തിക്കുന്നത്. അതു ലൈംഗികതയെ മാത്രം സംബന്ധിക്കുന്ന പ്രശ്നമല്ല, (അശ്ലീലത്തെ എതിര്‍ത്ത് കമന്റുകളെഴുതിയ വ്യക്തികള്‍ ഇവിടെ പ്രതിസ്ഥാനത്തുമല്ല) അങ്ങനെയാണ് നമ്മളില്‍ ഭൂരിപക്ഷവും വിചാരിക്കുന്നതെങ്കിലും.

സദാചാരം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് ചില സന്മാര്‍ഗ നിയമങ്ങളുടെ പിന്‍ബലത്തോടെയാണ്. അതനുസരിക്കുക എന്നതാണ് പരമ്പരാഗതമായ നിയമം. അല്ലാതെ ഉത്തമപൌരന്മാരാവുക സാദ്ധ്യമല്ല. സമൂഹത്തിന്റെ കെട്ടുറപ്പിനാണ് ഇത്തരം നിയമാവലികള്‍ കാലാകാലം പരിഷ്കരിച്ചും അല്ലാതെയും കൊണ്ടു നടക്കുന്നതെന്നാണ് പറയാറ്‌ പതിവ്. സമൂഹത്തിന്റെ സന്മാര്‍ഗനിയമത്തില്‍ നിന്ന് മാറി നിന്നുകൊണ്ട് സദാചാരം സാദ്ധ്യമാണെന്നു പറഞ്ഞത് ഫൂക്കോയാണ്. സ്വന്തം കര്‍മ്മങ്ങള്‍ക്കുമേല്‍ വ്യക്തി ഇടപെടുന്നതെങ്ങനെ എന്നു അന്വേഷിച്ചുകൊണ്ട്, “വ്യക്തികള്‍ അവരവരുടെ മേലും മറ്റുള്ളവരുടെ മേലും ‘താത്പര്യങ്ങള്‍’ പ്രയോഗിക്കാന്‍ തയ്യാറാവുന്നത് “ എന്തുകൊണ്ടെന്ന് പഠിക്കാം എന്നു ഫൂക്കോ പറഞ്ഞു. സമൂഹത്തിലെ സദാചാരനിഷ്ഠയുള്ള പൌരനായി (പൌരിയായി) മാറാന്‍ വ്യക്തി സ്വയം മാറ്റിത്തീര്‍ക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുന്ന പ്രവൃത്തി ഫൂക്കോവിയന്‍ ‘സദാചാരത്തിലെ’ പ്രധാന സംഗതിയാണ്. ആത്മനിരീക്ഷണം, ആത്മവിമര്‍ശനം എന്നിവയിലൂടെയാണ് വ്യക്തി ഇങ്ങനെ സ്വയം മാറുന്നത്.

മതത്തിന്റെ പിടി അയയുകയും മനസ്സിനെയും ജീവിപരിണാമത്തെയും മൂലധനനിക്ഷേപങ്ങളെയും കുറിച്ച് പ്രത്യക്ഷവും പരോക്ഷവുമായ അറിവുകള്‍ നേടിയെടുക്കുകയും ചെയ്തിട്ടും (എന്‍ലൈറ്റ്മെന്റിന്റെ കാലത്തിനു ശേഷവും) എന്തുകൊണ്ട് സമൂഹത്തിന്റെ ലൈംഗിക മര്യാദകള്‍ ഇപ്പോഴും ധാര്‍മികതയുടെയും സദാചാരത്തിന്റെയും മുഖ്യപ്രശ്നമായി മാറുന്നു? ജീവിതത്തിന്റെ ഇതരമേഖലകള്‍ക്ക് ലഭിക്കാത്ത പ്രാധാന്യം എന്തുകൊണ്ട് ലൈംഗികതയ്ക്ക് ലഭിക്കുന്നു? കാരണം ലൈംഗികതയുടെ മേഖല ആശയക്കുഴപ്പത്തിന്റേതാണ്. എന്തുവേണം എന്ന കാര്യം വ്യക്തിയെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ലൈംഗികമേഖലയില്‍ ഈ വ്യക്തി എങ്ങനെ പ്രവര്‍ത്തിക്കാനാണ് പോകുന്നത് എന്നതാണ് സമൂഹത്തെ ഉത്കണ്ഠാകുലമാക്കുന്ന ചോദ്യം. ഒരാള്‍ ലൈംഗികമായി എങ്ങനെ പെരുമാറണം എന്ന് സമൂഹത്തിന് ചില തീര്‍പ്പുകളുണ്ട്. മുതിര്‍ന്ന പൌരന്‍ എന്ന നിലയില്‍ ഒരാളുടെ ലൈംഗികപെരുമാറ്റമാണ് അയാളുടെ സാമൂഹികസ്വത്വത്തെ തീരുമാനിക്കുന്നത്. ‘അതില്‍ ‘ ഇടപെട്ടുകൊണ്ടിരിക്കുക എന്നത് ഒരു സാമൂഹികപ്രവര്‍ത്തനമാണ്. അതുകൊണ്ട് ലൈംഗികനിയന്ത്രണങ്ങള്‍ക്കുള്ള ആഹ്വാനങ്ങള്‍ക്ക് പിന്നിലുള്ളത് കപടനാട്യമല്ല, അധികാരപ്രയോഗമാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും ശരീരത്തിലേയ്ക്കുള്ള വാതിലാണ് ലൈംഗികത.
സകല ആനന്ദാനുഭവങ്ങളുടെയും സ്രോതസ്സായ രതി (സെക്സ്)യുടെ നടപടിക്രമങ്ങളെ വരുതിയിലാക്കാന്‍ കഴിഞ്ഞാല്‍ സമ്പൂര്‍ണ്ണമായ നിയന്ത്രണം സമൂഹത്തിന്റെ കയ്യില്‍ വരും. വഴിതെറ്റാന്‍ സാദ്ധ്യതയുള്ള കുട്ടിയെ ശാസിക്കുകയാണ് സമൂഹം. ആ ബാദ്ധ്യത ഏറ്റെടുത്തുചെയ്യാന്‍ ‘ഒരാള്‍ക്ക്’ പരോക്ഷമായ സമൂഹസമ്മതിയുണ്ട്.

ഈ ശാസനയ്ക്കു വഴങ്ങാനുള്ള അബോധപ്രേരണ, സമൂഹജീവി എന്ന നിലയ്ക്ക് നമുക്കെല്ലാം ഉണ്ടെന്നിടത്താണ് ലൈംഗികത വീണ്ടും പ്രശ്നവത്കരിക്കപ്പെടുന്നത്. മനുഷ്യന്‍ രതി (സെക്സ്)യുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള ആവിഷ്കാരത്തിനു കൊതിക്കുന്നു. വിലക്കുകളും അധികാരപ്രയോഗവും കൊണ്ട് ലൈംഗികത (സെക്ഷ്വാലിറ്റി) അതിനെ അടച്ചുകെട്ടുന്നു. കര്‍ത്താവിന്റെ (ആക്ടീവ്) സ്ഥാനത്തു നിന്നും കര്‍മ്മത്തിന്റെ (പാസ്സീവ്) സ്ഥാനത്തിലേയ്ക്ക് വ്യക്തിയെ ഇറക്കി നിര്‍ത്തിക്കൊണ്ടുള്ള സ്വത്വനിര്‍മ്മാണമാണ് നടക്കുന്നതെന്നു ചുരുക്കം. അതില്‍തന്നെ ഈ ബലപ്രയോഗം ഏറ്റവുമധികം പ്രവര്‍ത്തിക്കുന്ന ദുര്‍ബലമേഖല, സ്ത്രീകളുടേതായതുകൊണ്ടാണ് അവര്‍ വസ്തുവത്ക്കരിക്കപ്പെട്ടു (Objectivization) പോകുന്നത്, ഒച്ച ദുര്‍ബലമാവുന്നത്, പ്രവര്‍ത്തനം പാസ്സീവായി പോകുന്നത്. ലൈംഗികതയുടെ സ്ഥാപനവത്കരണമായ വിവാഹത്തില്‍ താലികെട്ടാന്‍ തലകുനിച്ചുകൊടുക്കേണ്ടി വരുന്നത്. അധികാരത്തിലുള്ളത്ര അശ്ലീലം രതിയിലില്ലെന്നാണ് ‘ധര്‍മ്മപുരാണ‘മെഴുതി വിജയനും ‘ആടിന്റെ വിരുന്നെ‘ഴുതി യോസയും വിശദീകരിച്ചത്. ‘ചാച്ചി കേറ്റട്ടോ’ എന്ന കമന്റ് അശ്ലീലമാവുന്നത്, ലൈംഗികാവയവങ്ങളെ ചെന്നു തൊടുന്നതുകൊണ്ടല്ല. അതിനകത്ത് ഒരു പിടിച്ചുപറിക്കലിന്റെ, കടന്നുകയറ്റത്തിന്റെ അംശമുള്ളതുകൊണ്ടാണ്. അദ്ഭുതം തോന്നും ശരീരാവയവങ്ങളെ സംബന്ധിക്കുന്ന പച്ചമലയാളം വാക്കുകള്‍ അയിത്തക്കാരാണ്. സംസ്കൃതത്തിന്റെ പട്ടുടുപ്പിച്ചാല്‍ അവയെ സഭയില്‍ കയറ്റാം.. ലിംഗം, സ്തനം, നിതംബം എന്നിങ്ങനെ. വര്‍ണ്ണവിവേചനം സമൂഹത്തിലല്ല, നമ്മുടെ ശരീരത്തിലാണ് ആദ്യപാഠമായി ആഘോഷത്തോടെ അരങ്ങേറുന്നത്. വലതുകൈയെ അപേക്ഷിച്ച് ഇടതുകൈ എങ്ങനെയാണ് ഹീനജാതിക്കാരനായത്? കാലുകൊണ്ട് തലോടാന്‍ പറ്റാത്തതെന്ത്? ശുചിത്വധര്‍മ്മം നിര്‍വഹിക്കുന്ന ചില അവയവങ്ങള്‍ എങ്ങനെയാണ് ഏറ്റവും നികൃഷ്ടമായ ഭാഗങ്ങളായി മാറിയത്? സദാചാരത്തിന്റെ വംശാവലിചരിതം ശരീരത്തിന്റെ രാഷ്ട്രീയത്തെ പോലും നിയന്ത്രിക്കുന്നു.

'മുലയെന്നു കേള്‍ക്കുമ്പോള്.‍..’ എന്ന കുറിപ്പിലേയ്ക്കു തിരിച്ചുവരാം. ഇതിനുമുന്‍പ് ‘കാമലീല‘കളെന്നും ഒളിയമ്പുകളെന്നും’ മറ്റുമുള്ള പേരില്‍ രതികാര്യങ്ങള്‍ തുറന്നു പറയുന്ന മലയാളം ബ്ലോഗുപോസ്റ്റുകള്‍ കണ്ടിട്ടുണ്ട്. വായനയുടെ ഗൂഢാനന്ദത്തിനപ്പുറം വായനക്കാരെകൂടി പങ്കാളിയാക്കാന്‍ ആ പോസ്റ്റുകള്‍ക്ക് കഴിയാതെ പോയി. അതായിരുന്നില്ല നൂറിലധികം കമന്റുകള്‍ നീണ്ട സ്വാളൊയുടെ കുറിപ്പിന്റെ സ്ഥിതി. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലെന്നപോലെ കാഴ്ചക്കാരും/വായനക്കാരും കര്‍ത്തൃസ്ഥിതി കൈയാളുകയായിരുന്നു. മലയാളിയുടെ ബോധവും അബോധവും അശ്ലീലം കൊണ്ട് നിറഞ്ഞതെങ്ങനെ എന്നന്വേഷിക്കുകയായിരുന്നോ ആ കുറിപ്പിന്റെ ലക്ഷ്യം? എന്തിന്? ‘സ്വാളൊ‘ തന്നെ കമന്റുകളില്‍ പോസ്റ്റു ചെയ്ത ഉദാഹരണകഥകള്‍ ഒരു തരത്തിലും ന്യായീകരിക്കുകയില്ല, ഇക്കാര്യത്തെ. എങ്കിലത് വിമോചനപരമാവുമായിരുന്നില്ല. ഇത്രയും വായനക്കാരെ പങ്കാളികളാക്കാനും അതിനു കഴിയുമായിരുന്നില്ല. അതിരൂക്ഷമായ ബലതന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു അധികാരകേന്ദ്രത്തില്‍ (സെക്ഷ്വാലിറ്റി) നിന്നുള്ള വിടുതലിനായുള്ള കുതറലായിരുന്നു സ്വാളൊയുടെ കുറിപ്പ്. ആ സ്വാതന്ത്ര്യബോധത്തെയാണ് സമാനമായ കഥകളുമായി ആളുകള്‍ പിന്‍പറ്റിയത്. പോസ്റ്റു ഡിലീറ്റ് ചെയ്തു പോയതോടെ കര്‍ത്തൃസ്ഥാനത്തു നിന്ന് കര്‍മ്മസ്ഥാനത്തേയ്ക്കുള്ള ഇറങ്ങി വരലാണ് സംഭവിച്ചത്. ഒന്നടങ്കം. ഒരുപാട് അര്‍ത്ഥവിവക്ഷകളുള്ള ഒരു സംവാദം, ഇനിയാര്‍ക്കും പ്രാപ്യമല്ലാത്ത വിധത്തില്‍ ബ്ലോഗുലകത്തില്‍ മറഞ്ഞു. സന്മാര്‍ഗനിഷ്ഠ പരിപാലിക്കപ്പെടാന്‍ വേണ്ടി നല്‍കപ്പെട്ട ബലിയായും ഇതിനെ കണക്കാക്കാം. അതു സ്വത്വസംരക്ഷണം കൂടിയാണ്. അദൃശ്യനായ ശാസകന്റെ ലാത്തിയ്ക്കു മുന്നില്‍ അതാണു രക്ഷ.

December 25, 2007

ചിരിക്കുന്ന യേശു


“യേശു ശിഷ്യന്മാരോടൊപ്പം യഹൂദ്യയിലായിരിക്കേ, ഒരു ദിവസം ശിഷ്യന്മാരെല്ലാം ഒന്നിച്ചിരുന്ന് ഭക്തിപൂര്‍വം പ്രാര്‍ത്ഥിക്കുന്നതായി കണ്ടു. അവര്‍ അത്താഴം കഴിക്കുന്നതിനു മുന്നോടിയായി നന്ദിപറയല്‍ പ്രാര്‍ത്ഥന ചൊല്ലുകയായിരുന്നു. അവരുടെ അടുത്തേയ്ക്ക് ചെന്നപ്പോള്‍ അവിടുന്ന് ചിരിച്ചു.”

“ഇതു സംഭവിച്ചതിന്റെ പിറ്റേ ദിവസം യേശു വീണ്ടും ശിഷ്യന്മാരുടെ അടുത്തെത്തി അവര്‍ അവിടത്തോട് ചോദിച്ചു : ‘ഗുരോ അങ്ങ് എവിടെയാണ് പോയത്?‘
യേശു പറഞ്ഞു : ‘പരിശുദ്ധമായ ഒരു വലിയ തലമുറയുടെ ഒപ്പമായിരുന്നു ഞാന്‍‘
ശിഷ്യന്മാര്‍ ചോദിച്ചു :‘ ഗുരോ, ഈ രാജ്യത്ത് ഞങ്ങളേക്കാള്‍ പരിശുദ്ധവും വലുതുമായ മറ്റേത് തലമുറയാണ് അങ്ങേയ്ക്കുള്ളത്?’
ഇതുകേട്ടപ്പോള്‍ യേശു ചിരിച്ചു.”

അത്തിമരത്തെ ശപിക്കുമ്പോഴും ദേവാലയം ശുദ്ധീകരിക്കുമ്പോഴും യേശു കോപിഷ്ടനായിരുന്നു. അവിശ്വാസത്തിന്റെ ആള്‍‌രൂപങ്ങള്‍ക്കുമുന്നിലും ഒറ്റിനെക്കുറിച്ചുള്ള ആലോചയിലും അദ്ദേഹം അസ്വസ്ഥനാവുന്നു. ലാസറിന്റെ ശവകുടീരത്തിന്റെ മുന്നില്‍ വച്ച് ആത്മാവില്‍ നെടുവീര്‍പ്പിട്ടു കൊണ്ട് യേശു കരഞ്ഞെന്ന് യോഹന്നാന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജെറുസലേമിനെക്കുറിച്ചു മാത്രമല്ല തന്നെക്കുറിച്ചോര്‍ത്തും യേശു വിലപിക്കുന്നുണ്ട് ;“ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്?”

ദൈവം അവന്റെ മാതൃകയില്‍ മനുഷ്യനെ നിര്‍മ്മിക്കുകയായിരുന്നു എന്നാണ് വേദഘോഷണം. മറ്റു ജീവജാതികള്‍ക്കു കിട്ടാത്ത ഒരു ഗുണം. അങ്ങനെയെങ്കില്‍ മാനുഷികഭാവങ്ങളത്രയും ദൈവികഭാവങ്ങളും കൂടിയാണെന്നൊരു ദൈവദോഷം പറഞ്ഞാല്‍ ഭൂരിപക്ഷം നെറ്റിചുളിക്കുമെങ്കിലും കുറച്ചുപേരെങ്കിലും തലയാട്ടാതിരിക്കില്ല. അതുകൊണ്ടാണ് മനുഷ്യനാണ് ദൈവത്തെ നിര്‍മ്മിച്ചത് എന്നു മുന്‍പ് അതായത് യേശുവിനും മുന്‍പ്, ഗ്രീക്കുകാരന്‍ സെനൊഫെനീസും പിന്നീട് നമ്മുടെ വയലാറും പറഞ്ഞത്. ദൈവത്തിന്റെ മാനുഷികമായ ഇറങ്ങിവരലാണോ നമുക്കിടയിലുള്ള ഒരു മനുഷ്യന്റെ ദൈവികത്വത്തിലേയ്ക്കുള്ള ഉയര്‍ച്ചയാണോ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം? ബിഷപ്പ് മാര്‍ പൌലോസ് എഴുതി ‘ഒരു മിത്ത് അംഗീകരിക്കാന്‍ വിശ്വാസം വേണമെന്നില്ല. സ്നേഹം, പ്രത്യാശ, മാന്യത, ധൈര്യം തുടങ്ങിയവയാണ് സാരമായിട്ടുള്ളത്. അദ്ഭുതങ്ങളല്ല.” (ബൈബിളിന്റെ പുനര്‍വായന, ചില വിചിന്തനങ്ങള്‍) വെള്ളത്തിനു മുകളിലൂടെ നടന്നെന്നും മരിച്ചവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചെന്നും അന്ധനെയും മൂകനെയും സുഖപ്പെടുത്തിയെന്നും വിശ്വസിക്കാന്‍ പ്രത്യേക പ്രയത്നമാവശ്യമില്ല. എന്നാല്‍ മാംസമായ വചനങ്ങളെ അങ്ങനെ പരിഗണിക്കില്ല. അയല്‍ക്കാരനെ (പ്രകൃതിയുള്‍പ്പെട്ട വിശാലമായ അയല്പക്കം നമ്മുടെ സ്നേഹം മാത്രം കൊതിച്ചു കിടക്കുകയാണിന്ന്) നാം സ്നേഹിക്കില്ല, സ്വര്‍ഗരാജ്യത്തില്‍ കടക്കാന്‍ പറ്റില്ല എന്നറിയാതെയല്ല നാം സമ്പത്തു കുമിയേണ്ട വഴികള്‍ക്കു പിന്നാലെ പായുന്നത്. സൌമ്യതയുള്ളവന്‍ ഭൂമിയെ അവകാശമാക്കുമെന്ന് അറിയാം. പക്ഷേ അങ്ങനെ വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ കണ്ടാല്‍ ആര്‍ക്കും ചിരിവരും.

ഉപമകളുടെ സാംഗത്യത്തെപ്പറ്റി പറയുന്ന കൂട്ടത്തില്‍ യേശു പറയുന്നുണ്ട് കണ്ടിട്ടും കാണാത്തവര്‍ക്കും കേട്ടിട്ടും കേള്‍ക്കാത്തവര്‍ക്കും മനസ്സിലാകാത്തവര്‍ക്കും വേണ്ടിയാണ് തന്റെ ഉപമകള്‍ എന്ന്. ‘ശരീരത്തിലെ വിളക്കാണ് കണ്ണുകള്‍, അതു ചൊവ്വെങ്കില്‍ ശരീരം മൊത്തം പ്രകാശിതമാവും. കണ്ണ് ദുഷ്ടമെങ്കിലോ ശരീരം മൊത്തം ഇരുണ്ടുപോകും’ (മത്തായി) ഈ ഉപമയെ വികസിപ്പിച്ചുകൊണ്ടാണ് യേശു ‘താന്‍ ലോകത്തിന്റെ വിളക്കാണെന്ന്‘ പറഞ്ഞത് ‘(യോഹന്നാന്‍) അനര്‍ഘങ്ങള്‍ എന്ന് വിശ്വസിച്ചു പോന്നിരുന്ന മൂല്യങ്ങളെ തരംതാഴ്ത്തിയും അവഗണിക്കപ്പെട്ടവയെ മൂല്യവത്താക്കി പ്രത്യക്ഷപ്പെടുത്തിയുമാണ് യേശു വിളക്കുമരമായത്. ‘യേശുവും സാംസ്കാരിക വിപ്ലവവും’ എന്ന പുസ്തകമെഴുതിയ എസ് കാപ്പന്‍ എഴുതി : നിലവിലുള്ള മൂല്യസംഹിതയെ തകിടം മറിക്കുന്നത് സാംസ്കാരികമണ്ഡലത്തെ ഒന്നടങ്കം അട്ടിമറിക്കുന്നതിനു തുല്യമാണ്.‘ ധനികന്‍, അധീശര്‍, പുരുഷന്‍, മാതാപിതാക്കള്‍ (പാരമ്പര്യം), യഹൂദര്‍ (ജാതിക്കോയ്മ), പണ്ഡിതര്‍, ശുദ്ധര്‍ ഇവയിലധിഷ്ഠിതമായിരുന്ന പരമ്പരാഗതമൂല്യങ്ങളെ തകര്‍ക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് യേശു ചെയ്തതെന്ന് കാപ്പന്‍ നിരീക്ഷിക്കുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ വിപ്ലവം. യേശു മേല്‍പ്പറഞ്ഞവയുടെ വിപരീതചേരിയിലുള്ള ബന്ധങ്ങളോടൊപ്പം നിലകൊണ്ടു. അദ്ദേഹത്തിന്റെ വചനങ്ങളുടെ സാമൂഹികാര്‍ത്ഥം അങ്ങനെ രൂപപ്പെട്ടു.

ധനിക-ദരിദ്രബന്ധങ്ങളില്‍ യേശു ദരിദ്രനോടൊപ്പമായിരുന്നു .
-ആത്മാവില്‍ ദരിദ്രരായവന്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു.
അധീശ-അധിനിവേശ ദ്വന്ദങ്ങളില്‍ കീഴാളനോടൊപ്പം
-നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ ഭൃത്യനാകണം.
പുരുഷ-സ്ത്രീബന്ധങ്ങളില്‍ സ്ത്രീയോടൊപ്പം
-നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടേ
മാതാപിതാക്കള്‍-സന്തതികള്‍ അധികാരബന്ധത്തില്‍ സന്തതികളോടൊപ്പം
-ശിശുക്കളെ എന്റെയടുത്തുവരാന്‍ അനുവദിക്കുവിന്‍.
യഹൂദപുരോഹിതന്മാരുടെ അധികാരത്തിനെതിരെ നിസ്വരായ പുറംജാതിക്കാരുടെ കൂടെ
-എന്തധികാരത്തിലാണ്‌` ഞാന്‍ ഇതുചെയ്യുന്നതെന്ന് നിങ്ങളോട് ഞാനും പറയുന്നില്ല.
വിവേചനപരമായ അയിത്താചാരത്തിനെതിരെ
-പുറമേ നിന്ന് ഉള്ളിലേയ്ക്ക് കടന്ന് ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല, ഉള്ളില്‍ നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്.

ഏതു സമൂഹത്തിന്റെ പൊളിച്ചെഴുത്തിലും അവകാശമാക്കാവുന്ന അളവുകോലുകളാണിവ.ഘടനകള്‍ മാറിയേക്കാം എന്നാല്‍ വിപരീതദ്വന്ദങ്ങളുടെ ഏതു ചേരിയില്‍ നിലയുറപ്പിക്കണമെന്ന കാര്യത്തില്‍ യൈശവപാരമ്പര്യം പിന്തുടരുന്ന/പിന്തുടരാന്‍ മുതിരുന്ന ഒരാളിന് സംശയമാവശ്യമില്ല. ‘അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു. മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവന് ആവശ്യമില്ലാതിരുന്നു. മനുഷ്യനിലുള്ളത് എന്താണെന്ന് വ്യക്തമായി അറിഞ്ഞിരുന്നു ‘(യോഹന്നാന്‍) എന്ന സദ്‌വാര്‍ത്തയെ മറ്റൊരു പ്രകരണത്തിലെടുത്താല്‍ യേശുവിന് മനുഷ്യന്റെ ശാശ്വതമായ മോചനത്തിന് എന്തുവേണമെന്നറിയാമായിരുന്നു എന്നാണര്‍ത്ഥം. ദിവ്യാദ്ഭുതങ്ങളും പ്രവാചകത്വവും അനേകം ധ്വനികളുള്ള ഉപമാപ്രയോഗങ്ങളോടു കൂടിയ വാഗ്വിലാസവും കൊണ്ടു യേശു തനിക്കു ചുറ്റും അഭൌമികമായ പ്രകാശമേഘങ്ങളെ കൊണ്ടു നടക്കുമ്പോഴും ഖലീല്‍ ജിബ്രാന്‍ എഴുതിയതു പോലെ യേശു, മനുഷ്യപുത്രന്‍ തന്നെയായിരുന്നു എല്ലാ അര്‍ത്ഥത്തിലും. അതിന്റെ പ്രത്യക്ഷപ്രമാണങ്ങളല്ലേ ഇളവെയിലിന്റെ തളിരുപോലെ മിന്നിയും മാറിയും തെളിയുന്ന മാനുഷികഭാവങ്ങള്‍..!

മറ്റൊന്നുകൂടി. ബൈബിളിലെ സുവിശേഷങ്ങളിലൊന്നും ചിരിക്കുന്ന യേശുവില്ല. മറ്റെല്ലാഭാവങ്ങളും അന്യമാകാതിരിക്കുമ്പോഴും സ്നേഹത്തിന്റെയും വെളിച്ചത്തിന്റെയും ഒരിക്കലും നശിക്കാത്ത സാമ്രാജ്യം പടുത്തുയര്‍ത്താന്‍ പ്രവര്‍ത്തിച്ച യേശു ചിരിക്കാന്‍ മറന്നു പോയതെന്ത്? അല്ലെങ്കില്‍ യേശുവിന്റെ പ്രിയപ്പെട്ട അപ്പൊസ്തലന്മാര്‍ ആ ചിരി രേഖപ്പെടുത്താതെ പോയതെന്ത്? യേശു ചിരിച്ചതായി പറയുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ എഴുതി വച്ചത് യൂദാസാണ്. ‘അവനു ദുരിതം. ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു‘ എന്ന് മത്തായി ശപിച്ച ഒറ്റുകാരന്‍. ശീമയോന്‍ ഇസ്ക്കരിയാത്തിന്റെ മകന്‍ യൂദാ ഇസ്കരിയോത്ത്. തന്റെ സുവിശേഷത്തില്‍ (The Gospel of Judas). യേശു ചിരിച്ച രണ്ടു സന്ദര്‍ഭങ്ങളും പ്രത്യേകതയുള്ളതാണ്, ശിഷ്യരുടെ അറിവില്ലായ്മയ്ക്കു മുന്നില്‍ നിന്നാണ് യേശു നൈര്‍മല്യമുള്ള ചിരി അവര്‍ക്കു നല്‍കുന്നത്. തന്റേത് പരിഹാസമല്ല എന്ന് അദ്ദേഹം പറയുന്നുമുണ്ട്. തന്നിലുദിച്ച, മനുഷ്യനിലെ ഏറ്റവും ആകര്‍ഷണീയമായ ഭാവത്തെ, ഏറ്റവുമധികം വെറുക്കപ്പെട്ടവന് മാത്രം ആവിഷ്കരിക്കാന്‍ നല്‍കിക്കൊണ്ട് ‘വിധ്വംസക പ്രവര്‍ത്തകനായ ഈ സമാധാനത്തിന്റെ മഹാപ്രഭു‘ മറ്റൊരു പൊളിച്ചെഴുത്ത് നടത്തുകയായിരുന്നില്ലേ?

Books
ബൈബിള്‍
മനുഷ്യപുത്രനായ യേശു -ഖലീല്‍ ജിബ്രാന്‍
പ്രവചനം പ്രതിസംസ്കൃതി - എസ്. കാപ്പന്‍
നിശ്ശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്കെന്ത് അധികാരം - പൌലോസ് മാര്‍ പൌലോസ്
എന്ന് എഴുതപ്പെട്ടിരിക്കുന്നു - ഡി ഏലിയാസ്, ബാബുപോള്‍
യൂദാസിന്റെ സുവിശേഷം - യൂദാസ്

December 23, 2007

ഒറ്റപ്പെട്ടും നനഞ്ഞും


തീവണ്ടിയില്‍ യാത്രയ്ക്കിടയില്‍, ജാലകത്തില്‍ ‍ നിന്ന് പുറത്തേയ്ക്കു നോക്കിയപ്പോള്‍ കണ്ട ആളും ആഢംബരങ്ങളുമില്ലാതെ ഏകാകിയായൊരു ചെറിയ സ്റ്റേഷന്‍ എപ്പോഴെങ്കിലും നിങ്ങളെ കരയിച്ചിട്ടുണ്ടോ? അങ്ങനെ കുറെപേരെങ്കിലുമുണ്ട്.

മുന്നിലൂടെ കടന്നു പോകുന്ന തീവണ്ടിക്കുതിപ്പുകളുടെ ശക്തിയും വേഗതയും കണ്ട് പകച്ച്, പണ്ടെങ്ങോ ഉണ്ടായിരുന്ന വസന്തക്കാലങ്ങളുടെ ഓര്‍മ്മപ്പെരുക്കങ്ങളില്‍ സ്വയം ലയിച്ച്.. അങ്ങനെ ഓരത്ത് നില്‍ക്കുന്ന അവയുടെ ഒരു നിമിഷത്തെ കാഴ്ച എല്ലാ വിശാദംശങ്ങളോടെയും വന്നു നേത്രപടലങ്ങളെ തഴുകുന്നതും ഏകാന്തവേളകളില്‍ വീണ്ടും വീണ്ടും വന്നു നിറയുന്നതും എന്തുകൊണ്ടാവാം? ജീവിതത്തില്‍ ഒറ്റപ്പെടലിന്റെ മുഹൂര്‍ത്തങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കി കടന്നുപോകാന്‍ കഴിയുന്ന മനുഷ്യനെ ഇതു വരെ ഒരു രസതന്ത്രശാലയും നിര്‍മ്മിച്ചിട്ടില്ലല്ലോ. ആയതിനാല്‍ ഓരോരുത്തരുടെയും സ്വകീയമായ ഒറ്റപ്പെടലുകളുമായുള്ള താദാത്മ്യം ആയിരിക്കാം അവിടെ സംഭവിക്കുന്നത്. അതിനേക്കാള്‍ കൂടുതല്‍, ആ കാഴ്ച, പരിചയമുള്ള ആരുടെയോ ഓര്‍മ്മ അബോധത്തില്‍ തിരുകികയറ്റി വച്ചിട്ടു മറയുന്നതല്ലേ എന്നാലോചിക്കാനാണ് എനിക്കു കൌതുകം. അപ്പോള്‍ പ്രതീകങ്ങള്‍ തകിടം മറിയുന്നു. തീവണ്ടി നമ്മളാകുന്നു, ഓരത്ത് വിതുമ്മിക്കൊണ്ടു നിന്ന ആ തീവണ്ടി നിലയമോ, തീര്‍ത്തും പരിഗണിക്കാതെ നമ്മളെന്നോ ഒഴിവാക്കി വിട്ട ഒരു വ്യക്തിത്വം. ശബ്ദ കോലാഹലങ്ങള്‍ക്കിടയിലെ അപശ്രുതി. ഒരു പാഴ്ജന്മം. അരജീവിതം.

സ്റ്റീവന്‍ സോഡന്‍ബര്‍ഗ് സംവിധാനം ചെയ്ത ‘എറിന്‍ബ്ലോക്കോവിച്ചി‘ല്‍ ശ്രദ്ധ വല്ലാതെ പതിഞ്ഞ ഒരു കഥാപാത്രമുണ്ട്. ആ വിക്കിവിക്കി സംസാരിക്കുന്ന അവയവങ്ങള്‍ തന്റെ വരുതിയിലല്ലാത്ത ചെറുപ്പക്കാരന്‍. ‘ആരണാ‘യിരുന്നോ അത്? ഓര്‍മ്മയില്ല. എറിനെ അവളുടെ എല്ലാ തന്റേടത്തോടും കൂടി ഞാന്‍ മറന്നു. അല്ലെങ്കിലും ഏതു തന്റേടി പെണ്ണിനെയാണ് ഒരു യാഥാസ്ഥിതിക മലയാളിയ്ക്ക് ഓര്‍മ്മയില്‍ താലോലിക്കാന്‍ പറ്റുക? പക്ഷേ എനിക്ക് അയാളെ മറക്കാന്‍ കഴിയുന്നേയില്ല. ആ മാതൃകയെ. അയാള്‍ എറിനെ സ്നേഹിച്ചിരുന്നു എന്നു തോന്നുന്നു. തോമസ് മക്കാര്‍ത്തിയുടെ ‘സ്റ്റേഷന്‍ ഏജന്റി‘ലെ ‘ഫിന്‍’ ആണ് മറ്റൊരു കഥാപാത്രം. ആകെയുണ്ടായിരുന്ന ഒരേയൊരു കൂട്ടുകാരന്‍ മരിച്ചപ്പോള്‍ ന്യൂജേഴ്സിയിലെ ഉള്‍നാടന്‍ പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട, ആളൊഴിഞ്ഞ ട്രെയിന്‍ ഡിപ്പോയിലേയ്ക്ക് പോരുന്ന കടുത്ത അന്തര്‍മുഖത്വമുള്ള ഒരാളാണ് ഫിന്‍. പീറ്റര്‍ ഡിക്ലേജ് എന്ന കുള്ളനായ നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. കുള്ളന്മാര്‍ ചിരിപ്പിക്കാന്‍ മാത്രമുള്ള ഉപാധിയാണ് സാമാന്യബോധത്തിന്. മറ്റുള്ളവരുടെ പകുതിവേഗത്തില്‍ മാത്രം നടക്കാന്‍ കഴിയുന്ന കൊച്ചുശരീരം, തിരക്കുപിടിച്ച ഒരു ലോകത്തെ കാരുണ്യമില്ലാതെ ചിരിപ്പിക്കും. അതുകൊണ്ട് അയാള്‍ ഏകാന്തത ഇഷ്ടപ്പെട്ടു. ഓരം പറ്റി ഒരൊഴിഞ്ഞു നടക്കല്‍. എന്നിട്ടും അയാള്‍ തീവണ്ടികളെ സ്നേഹിച്ചു കൊണ്ട് തന്റെ ചെറിയ ശരീരത്തിനു ഭാവനയുടെ ബദല്‍ തീര്‍ക്കുന്നു. ശരിയാകാത്ത കണക്കും കലാശങ്ങളും ചിന്തിച്ച് ചിന്തിച്ച് ഗൌരവപ്പെട്ടുപോയ മുഖവും വച്ച് നാട്ടിന്‍പുറത്തെ ഒറ്റയടിപ്പാതകള്‍ അയാള്‍ നടന്നു തീര്‍ക്കുന്നു.

നല്ലൊരു ആനിമേഷന്‍ ചിത്രമായ ‘കാറുകളി’ലുമുണ്ട്, പഴയപ്രൌഢിയില്‍ അഭിരമിച്ച് നില്‍ക്കുന്ന ഏകാന്തമായ ഒരു പെട്രോള്‍ സ്റ്റേഷനും അതിനെ ചുറ്റിപ്പറ്റി ചില തിരക്കുക്കുറഞ്ഞ ജീവിതങ്ങളും. ഇത്തരം ജീവിതങ്ങള്‍ അടയാളപ്പെടുത്താന്‍ തുരുത്തെന്ന പ്രതീകത്തെയാണ് നാം വ്യാപകമായി കൂട്ടുപിടിക്കുന്നത്. വ്യക്തിമനസുകളും സമൂഹങ്ങളും പാര്‍ശ്വവത്കൃത ജീവിതങ്ങളും ദ്വീപുകളാവാം. പാരിസ്ഥിതികമായ അടിയൊഴുക്കുണ്ട്, ഉപയോഗക്രമം കൊണ്ടു തേഞ്ഞുപോയ ആ കല്‍പ്പനയ്ക്ക്. എന്നാല്‍ ഏകാന്തമായ തീവണ്ടിനിലയങ്ങളോ ഉപേക്ഷിക്കപ്പെട്ട പെട്രോള്‍സ്റ്റേഷനോ ആളുകള്‍ വരാത്ത ഗാരേജുകളോ അടയാളപ്പെടുത്തുന്നത് വ്യത്യസ്തമായ വ്യക്തിത്വങ്ങളെയാണ്. നഗരത്തിന്റെ പളപളപ്പിനും വേഗതയ്ക്കുമിടയില്‍ എറിയപ്പെട്ട പാവം ഇരകളെ. ഫ്രോയിഡ് പറഞ്ഞ, ‘നഗരം നിര്‍മ്മിക്കുന്ന അസംതൃപ്തരും രോഗികളുമായ‘ മനുഷ്യരല്ല അവര്‍. നിര്‍മ്മിതിയുടെ പാകപ്പിഴകൊണ്ട് പൊതുബോധത്തിനു കൂടെകൂട്ടാനാവാത്ത മിസ്ഫിറ്റുകള്‍. യൂസ്‌ലെസ്സുകള്‍. (എന്തുഭീകരമായ തെറിവാക്ക് !) പട്ടണമധ്യത്തിലെ ആമയിഴഞ്ചാന്‍ തോടുകള്‍. ലെന്നി എബ്രഹാംസണ്‍ സംവിധാനം ചെയ്ത ഐറിഷ് സിനിമ ഗാരേജിലെ ‘ജോസി‘ (പാറ്റ് ഷോട്ട് എന്ന നടനാണ് ജോസിയെ അവതരിപ്പിക്കുന്നത്, സിനിമയില്‍) ഇതുപോലെ തണുപ്പനും നിരുപദ്രവിയും ‘മിസ്‌ഫിറ്റു’മാണ്. ഏകാന്തതയുമായി സന്ധിചെയ്യാന്‍ അയാള്‍ കാണിക്കുന്ന ക്ഷമ അസാധാരണമാണ്. വല്ലപ്പോഴുമൊരിക്കല്‍ മാത്രം ആളുകള്‍ വരുന്ന ഗാരേജില്‍ നിന്ന് എങ്ങും പോകാതെ, ജീവിതം അതിനുചുറ്റുമായി കെട്ടിയിട്ട് കഴിയുകയാണയാള്‍. ഇടുപ്പിനു അയവു കൊടുക്കാന്‍ രാവിലെ ഒരു നടത്തം. വല്ലപ്പോഴും പറമ്പിലെ കുതിരയ്ക്ക് ഒരാപ്പിള്‍. ആര്‍ക്കും മടുപ്പു തോന്നിയ്ക്കുന്ന വിധത്തില്‍ വാക്കുകള്‍ ആവര്‍ത്തിച്ചു കൊണ്ടുള്ള ആശയവിനിമയം. വ്യത്യാസങ്ങളില്ലാതെ തുടരുന്ന ജീവിതത്തില്‍ അയാള്‍ സന്തുഷ്ടനാണ്, അയാള്‍ക്ക് പരാതികളില്ല. ഡേവിഡ് എന്ന പതിനഞ്ചുകാരനെ ശിഷ്യനായി തന്റെ സഹപാഠിതന്നെയായ ബോസ് കൊണ്ടാക്കിയതിലാണ് അയാളുടെ അഭിമാനം. ചെറുക്കനും കൂട്ടുകാരനുമായി ചേര്‍ന്ന് അയാള്‍ക്ക് ആത്മവിശ്വാസം കൈവരുന്നു. സംസാരിക്കുമ്പോഴുള്ള കുഴമറിച്ചില്‍ അല്പാല്പം കുറയുന്നു. “നീ ശുദ്ധനാണ്, നല്ലവനാണ് പക്ഷേ നിന്നെപോലെയൊരുവനെ എനിക്കു വേണ്ട“ എന്ന് ഒരു പെണ്ണ് മുഖത്തടിച്ചു പറയുമ്പോള്‍ പോലും അയാള്‍ തകര്‍ന്നു പോകുന്നില്ല. എങ്കിലും ശുദ്ധഗതിക്കാരന്‍ അടിസ്ഥാനപരമായി വിഡ്ഢിയാണ്, പ്രായോഗിക ജീവിതത്തില്‍.

കൌമാരത്തിന്റേതായ ഉള്‍വലിയല്‍ ഡേവിഡിനുണ്ട്. വ്യക്തിത്വവൈകല്യത്തിന്റെ പല്‍ച്ചക്രങ്ങള്‍ പെട്ടെന്ന് തമ്മില്‍ച്ചേര്‍ന്നു കറങ്ങുമല്ലോ. അവരൊരുമിച്ച് ചേര്‍ന്ന് ബീയറു കുടിച്ചു. ഗാരേജില്‍ ചില മാറ്റങ്ങള്‍ വരുത്തി. നിറമുള്ള ബക്കറ്റ് അങ്ങോട്ടുമിങ്ങോട്ടും മാറ്റിവയ്ക്കുക പോലുള്ള മാറ്റങ്ങള്‍! ഒരിക്കല്‍ യാദൃച്ഛികമായി ജോസിയിട്ട ബ്ലൂസിനിമാ കാസെറ്റ് ഡേവിഡ് കണ്ടു. അയാള്‍ക്ക് അതില്‍ അസ്വാഭാവികതയില്ല. കറുത്ത വര്‍ഗക്കാരന്‍ അഭിനേതാവിന്റെ ലിംഗത്തെപ്പറ്റി ഒരഭിപ്രായം പയ്യനോടയാള്‍ തട്ടി മൂളിക്കുകയും ചെയ്തു. പക്ഷേ സമൂഹത്തിന് അതു പ്രശ്നമാണ്. ഡേവിഡ് അതു കൂട്ടുകാരനോടു പറയുന്നു, കൂട്ടുകാരന്റെ അമ്മ പരാതിയായി പോലീസിനോടും. താന്‍ അറസ്റ്റു ചെയ്യപ്പെടുന്നതെന്തിനാണെന്ന് ജോസിക്കു മനസ്സിലായില്ല. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിയ്ക്ക് നിയമവിരുദ്ധമായ സിനിമ കാട്ടിക്കൊടുത്തു എന്നതും അവന് ആല്‍ക്കഹോള്‍ നല്‍കിയെന്നതും ക്രിമിനല്‍ കുറ്റമാവുന്ന നാഗരികജീവിതം അപ്പോഴാണ് ബോധമായി അയാളില്‍ നിറയുന്നത്. അത് ഒരു ആഘാതമായിരുന്നു. താന്‍ തെറ്റു ചെയ്തു എന്ന ആഘാതം. താന്‍ ‘ആര്‍ക്കും’ വേണ്ടാത്തവനായി എന്നത് മറ്റൊരാഘാതം. ഗാരേജില്‍ ഇനി അയാള്‍ക്ക് ജോലിയുണ്ടാവില്ല. ആപ്പിള്‍ വച്ചു വിളിച്ചിട്ട് കുതിര കൂടി തന്റെ അടുക്കലേയ്ക്ക് വരില്ലെന്ന് തിരിച്ചറിഞ്ഞിട്ട്, ലൈംഗികകുറ്റവാളി മറ്റേതു കുറ്റം ചെയ്തവനേക്കാളും നികൃഷ്ടനാണ് എന്ന ബോധം മുറ്റിയ മനസുമായി‍, നദിക്കരയില്‍ തന്റെ വസ്ത്രങ്ങളൊക്കെയൂരി ഭദ്രമായി വച്ചിട്ട് അയാള്‍ വെള്ളത്തിലേയ്ക്കിറങ്ങി പോകുന്നു. അയാള്‍ക്ക് അങ്ങനെയേ മരിക്കാനൊക്കൂ.. കിം കി ഡുക്കിന്റെ ‘അഡ്രസ് അണ്‍നോണി‘ലെ വിദേശിയെ വിവാഹം കഴിച്ച് സമൂഹത്തില്‍ നിന്നും സ്വന്തം മകനില്‍ നിന്നും പുറത്തായിപ്പോയ അസ്വസ്ഥയായ സ്ത്രീയെപ്പോലെ എല്ലാം ചേര്‍ത്തുപിടിച്ച് സ്വയം കത്തിച്ചു കളയാനാവില്ല. അയാള്‍ക്ക് അങ്ങനെ സമൂഹത്തിന്റെ മുന്നില്‍ മറവില്ലാത്തവനായി കിടക്കണം..

വ്യക്തിത്വവൈകല്യങ്ങളുള്ള കഥാപാത്രങ്ങള്‍ക്ക് മലയാളത്തില്‍ അധികം ഉദാഹരണം കണ്ടെടുക്കുക പ്രയാസമാണ്. എങ്കിലും ‘ഗാരേജിലെ’‍ ജോസിയ്ക്ക് ഒരകന്ന ചാര്‍ച്ച നമ്മുടെ മലയാളത്തിലുണ്ട്. ‘ഉത്സവപിറ്റേന്ന്’ എന്ന സിനിമയിലെ ഇളയ തമ്പുരാന്‍. ജീവിതസാഹചര്യങ്ങള്‍ വേറെയാണ് എങ്കിലും വ്യക്തിത്വങ്ങള്‍(-വൈകല്യങ്ങള്‍) കുറേയൊക്കെ സമാനമാണ്. ശുദ്ധഗതി എന്നിടത്ത്, ഏകാന്തത എന്നിടത്ത്, (ഏകാന്തത തന്റെ അപര്യാപ്തതയെക്കുറിച്ചുള്ള അബോധത്തിന്റെ സാക്ഷ്യമാണ്) മറച്ചുവയ്ക്കാന്‍ ഒന്നുമില്ല എന്നിടത്ത്. കുട്ടികളുടെ മുന്നില്‍ വച്ചാണ് അയാള്‍ ആത്മഹത്യയ്ക്കു കയറു മുറുക്കുന്നത്. ജോസി നഗരത്തിന്റെ ഇരയാണ് ഇളയതമ്പുരാന്‍ ഗ്രാമത്തിന്റെയും. അതുപോലെ മുതലാളിത്തം ഗാരേജിന്റെ സാമ്പത്തിക ചിന്തയില്‍ അടിയൊഴുക്കായുണ്ട്. ഗാരേജിനെ എങ്ങനെ ആകര്‍ഷകമാക്കാം എന്ന് ജോസി വല്ലാതെ ചിന്തിക്കുന്നുണ്ട്. ഗാരേജിന്റെ ഉടമസ്ഥന്‍ ജൊസിയുടെ സഹപാഠിയാണ്. തകര്‍ന്നു തുടങ്ങിയ ഫ്യൂഡലിസമാണ് ഉത്സവപിറ്റേന്നിലെ പശ്ചാത്തലം. ഇവിടെ മൂത്തത്തമ്പുരാന്റെ ചെയ്തികളാണ് ദുരന്തത്തിന് ആക്കം കൂട്ടുന്നത്. ഈ വിരുദ്ധദ്വന്ദങ്ങള്‍ക്കിടയിലും ഇവര്‍ പുലര്‍ത്തുന്ന സമാനതയ്ക്ക് മനശ്ശാസ്ത്രപരമായ സംഗത്യമുണ്ട്. ബന്ധങ്ങളുടെ വിയര്‍പ്പും സ്നേഹത്തിന്റെ ഉപ്പും സഹജീവികളും ഇവരെ തോത്പിച്ചു. ജീവിതത്തിലുള്ള അവിശ്വാസമാണ് മരണത്തിലൂടെ ഇവര്‍ പ്രകടിപ്പിച്ചത്.‍ വിചാരിച്ചതുപോലെ മണ്ടന്മാരല്ല ഞങ്ങള്‍ എന്നാണ് ഈ കഥാപാത്രങ്ങള്‍ മരണതീരുമാനത്തിലൂടെ നമ്മളെ അറിയിക്കുന്നത്. പ്രായോഗികത എന്തെന്നു തീരെ അറിയാത്ത ഇത്തരക്കാരുടെ കാതില്‍ ‘മരിക്കാനെളുപ്പമാണ് ജീവിക്കാനാണ് പ്രയാസം’ എന്ന മയക്കോവിസ്കിയന്‍ വാക്യം ഓതിക്കൊടുക്കുന്നതാരാണാവോ.

December 20, 2007

എത്തും പിടിയും അഥവാ എനിക്കൊന്നും മനസിലായില്ല

തനിക്ക് ഒരു കാര്യം അറിയില്ല എന്നോ മനസ്സിലായില്ല എന്നോ തുറന്നു സമ്മതിക്കുന്നത് വിനയത്തിന്റെ ലക്ഷണമാണെന്നോ ഒരു മാന്യതയാണെന്നോ ഒരു വിശ്വാസം പരമ്പരാഗതമായി നമ്മെ ഭരിച്ചു വരുന്നുണ്ട്. പരീക്ഷയ്ക്കു മാര്‍ക്കു കുറഞ്ഞ കുട്ടികളോട് അച്ഛനമ്മമാരുടെ ഉപദേശം ‘അറിഞ്ഞൂടാത്ത കാര്യം സാറിനോട് നിനക്ക് തുറന്നു പറഞ്ഞാലെന്താ’ എന്നാണ്. കുട്ടികളാവുമ്പോള്‍ തങ്ങള്‍ക്ക് ചിലതൊക്കെ അറിഞ്ഞുകൂടായെന്നു സമ്മതിക്കണം എന്ന് മുതിര്‍ന്ന സമൂഹത്തിനു വാശിയുണ്ട്. എന്നാലേ അവരെ ഉപദേശിച്ച് തങ്ങള്‍ പാകപ്പെട്ട ഒരു മൂശയില്‍ അവരെയും വളച്ചൊടിച്ച് കയറ്റി തങ്കക്കമ്പികളാക്കി വാര്‍ത്തെടുക്കാന്‍ പറ്റൂ. ഏതുപദേശത്തിനുമുള്ള കാണാപ്പുറം ഇതാണ്. കുട്ടികളുടെ ഈ വിനയം തന്നെയാണൊ മുതിര്‍ന്നു പാകമായി മൂപ്പെത്തിയതിനുശേഷവും ‘എനിക്കതു മനസിലായില്ല’ എന്നു പറയുന്ന ഒരാളിന്റെ വാക്കുകള്‍ക്കു പിന്നിലുള്ളത്?

ആവാന്‍ തരമില്ല. ‘എനിക്ക് അക്കാര്യം അറിഞ്ഞുകൂടാ‘ എന്ന് വേദികളിലും അഭിമുഖങ്ങളിലും പലപ്പോഴും തുറന്നു സമ്മതിച്ചയാളാണ് ഇ എം എസ്സ്. അദ്ദേഹത്തിന്റെ ഈ ആധികാരികമായ അജ്ഞതയെപ്പറ്റി ടി ടി ശ്രീകുമാര്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട് (പച്ചക്കുതിരയുടെ ഇ എം എസ് പതിപ്പ്). ദീര്‍ഘവീക്ഷണവും കുശാഗ്രബുദ്ധിയും ലാളിത്യവും ഒരു പോലെ ജീവിതത്തില്‍ വച്ചു പുലര്‍ത്തിയിരുന്ന സര്‍വസമ്മതനായ വ്യക്തി, തന്റെ ചില മേഖലയിലുള്ള തന്റെ അജ്ഞതയെ വെളിവാക്കുന്നത് ഒരു ‘പ്രതീകാത്മക മൂലധനം‘ നേടിയെടുക്കലാണ്. കുറേ ഘടകങ്ങള്‍ ഇതില്‍ ഒന്നുച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. തുറന്ന് സമ്മതിക്കുന്നതിലെ വിനയമാണ് ഒന്നാമത്തേത്. അറിവുണ്ട് എന്നു പരക്കെ സമ്മതനായ ആളാണ് ഇതു പറയുന്നത്. അത് അദ്ദേഹം (വിനയമോ മറ്റോ വച്ച്) വെറുതേ പറഞ്ഞതായിരിക്കാണു സാദ്ധ്യത എന്ന പൊതുബോധം നല്‍കുന്ന ആനുകൂല്യമാണ് രണ്ടാമത്തേത്. കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന നടന്‍ മേക്കപ്പൊന്നുമില്ലാതെ, ഷേവു ചെയ്യാത്ത മുഖവുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴും വിലകുറഞ്ഞ പരുക്കന്‍ ഖദര്‍ ധരിച്ച് സമ്പന്നന്‍ സാമൂഹികമായ ഇടപെടലുകള്‍ നടത്തുമ്പോഴും കവി (എഴുത്തുകാരന്‍) രചന ശരിയാക്കാന്‍ ജീവിതത്തെ തെറ്റിക്കുമ്പോഴും ഇതേ മൂലധനം തന്നെയാണ് ജനസമ്മിതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രജനീകാന്തിന്റെ ലാളിത്യവും അയ്യപ്പന്റെ അരാജകത്വവും അവരുടെ പ്രശസ്തിയ്ക്ക് അതിശക്തമായ അടിത്തറയാണ് നല്‍കുന്നതെന്നു കാണാം. ബുദ്ധിജീവികളെക്കുറിച്ച് പുസ്തകമെഴുതിയ പോള്‍ ജോണ്‍സനെ ഒരു പത്രപ്രവര്‍ത്തകന്‍ കാണാന്‍ പോയ കഥ ‘ഈ നൂറ്റാണ്ടിലെ സമാഹരിക്കപ്പെട്ട മികച്ച അഭിമുഖങ്ങള്‍‘ എന്ന പുസ്തകത്തിലുണ്ട്. ചോദ്യങ്ങള്‍ക്കൊന്നും ശരിയായ ഉത്തരമില്ല. ‘അത്.. അപ്പോള്‍.. ..’ തുടങ്ങിയ സര്‍വനാമങ്ങള്‍ക്കു ശേഷം നീണ്ട മൌനം, നെടുവീര്‍പ്പ്, അര്‍ദ്ധവിരാമങ്ങള്‍, വിരാമങ്ങള്‍. എഴുതിവച്ചകാര്യങ്ങളില്‍ പോലും തികഞ്ഞ അജ്ഞത ഞാനെന്തു പറയാന്‍ എന്ന മട്ട്. അതോ മറ്റെന്തെങ്കിലുമോ...അതും മികച്ച അഭിമുഖമായി!

പ്രശസ്തരുടെ കഥയങ്ങനെ. നിത്യജീവിതത്തില്‍ നാം കണ്ടു മുട്ടുന്ന അനേകങ്ങള്‍, പ്രശസ്തരുടെ ചുവടുപിടിച്ചാണോ എന്നു വ്യക്തമല്ല, ഇപ്രകാരം ആധികാരികമായ അജ്ഞതാപ്രകടനം നടത്താറുണ്ട്. ഗള്‍ഫില്‍ പല അവാര്‍ഡുദാനച്ചടങ്ങുകളിലും മുഴങ്ങികേട്ടിട്ടുള്ള വചനഘോഷണമാണത്. നിലമ്പേരൂരാണോ, വി മധുസൂദനനാണോ മുഖ്യാതിഥി എന്നറിയാതെ രണ്ടു പേരുകളും വച്ച് അമ്മാനക്കളി കളിച്ചിട്ട് ഒടുവില്‍ അദ്ധ്യക്ഷന്‍ സമ്മതിച്ചു. “ഞാനീ പുസ്തകങ്ങളൊന്നും കണ്ടിട്ടില്ലാ...” ടി പദ്മനാഭന്‍ ഇരിക്കുന്ന വേദിയില്‍ കയറി നിന്ന് ‘ഞാനിദ്ദേഹത്തിന്റെ കഥകളൊന്നും വായിച്ചിട്ടില്ല എന്നു പറഞ്ഞാണ്‘ മുന്‍പ് ഒരാള്‍ പ്രസംഗം തുടങ്ങിയത്. ‘സക്കറിയയുടെ കൃതികളില്‍ അശ്ലീലം കൂടുതലാണെന്നു കേട്ടു.. അതൊന്നു കുറയ്ക്കണം‘ എന്ന് വേദിയിലിരിക്കുന്ന സക്കറിയയോട് ഒരു പ്രസംഗകന്റെ ആത്മാര്‍ത്ഥമായ നിര്‍ദ്ദേശം. അവാര്‍ഡുകൊടുത്തതിനു ശേഷം മാത്രം ആ പുസ്തകം വായിക്കുക എന്ന പതിവു വര്‍ഷാവര്‍ഷം അരങ്ങേറാറുണ്ട്. (പ്രധാനമായി ഗള്‍ഫില്‍ !) അവാര്‍ഡുലഭിക്കുന്നവ്യക്തിയായിരിക്കും (ആവശ്യപ്പെട്ട പ്രകാരം) പത്തോ പതിനഞ്ചോ കോപ്പി കൊണ്ടുവന്നു സംഘാടകര്‍ക്ക് കൊടുക്കുന്നത്. ഇവരെയൊക്കെ അറിഞ്ഞും മലയാളത്തിലിറങ്ങുന്ന പുസ്തകങ്ങളൊക്കെയും വായിച്ചുമേ പറ്റുകയുള്ളൂ എന്നല്ല പറഞ്ഞത്. അതൊക്കെ സ്വന്തം ഇഷ്ടം. പക്ഷേ അറിഞ്ഞുകൂടെന്ന കാര്യം മൈക്കു വച്ചു കെട്ടി പറയണോ എന്നതാണ് ചോദ്യം. അറിഞ്ഞുകൂടെന്ന അറിവ് സത്യസന്ധമാണെങ്കില്‍ അറിയാനായി എന്തുചെയ്യണമെന്നല്ലേ ആലോചിക്കേണ്ടത്. മനസിലായില്ല എന്നെഴുതിവയ്ക്കാന്‍ എന്തെങ്കിലും ആലോചന വേണോ? തനിക്ക് ആലോചനയില്ലെന്ന കാര്യം അങ്ങനെ വിളംബരപ്പെടുത്താനുള്ളതാണോ എന്നാലോചിക്കേണ്ടതല്ലേ? ധാരാളം ‘മനസിലായില്ലകള്‍’ ‘ഫ്ലഷ് ചെയ്തിട്ടും പോകാത്ത സിഗററ്റുകുറ്റികള്‍ പോലെ‘ ബ്ലോഗുകളില്‍ കമന്റുകളായി പൊങ്ങിക്കിടക്കുന്നതു കണ്ടിട്ടുണ്ട്. കൂടുതലും കവിതാബ്ലോഗുകളില്‍. ഈ അജ്ഞത ഒരു പ്രതീകാത്മക മൂലധനത്തെയും അവയുടെ കര്‍ത്താക്കള്‍ക്ക് നിര്‍മ്മിച്ചു കൊടുക്കുന്നില്ല. എന്നിട്ടും എന്തു കൊണ്ട് അവയുടെ വലിപ്പം വലുതായിക്കൊണ്ടിരിക്കുന്നു? എനിക്കു തോന്നുന്ന ചില കാരണങ്ങള്‍ ഇവയാണ് 1) സഹജീവിയുടെ ശബ്ദം സംഗീതമായി തോന്നാത്തത്..ഇവനെ/ഇവളെ ഗൌരവമായി കണക്കിലെടുക്കേണ്ടതില്ല എന്ന് മനസ്സില്‍ ആരോ മന്ത്രിക്കുന്നു.. 2) സ്വന്തം നിലപാടു തറയില്‍ നിന്ന് ഇനി ആരു വിളിച്ചാലും താഴേയ്ക്കിറങ്ങുന്ന പ്രശ്നമില്ല എന്ന അതിശക്തമായ മുന്‍‌ധാരണ. 3) താന്‍പോരിമ 4) സ്ഥാപനവത്കരിക്കപ്പെട്ടതിനിട്ടൊന്നു കൊട്ടാനുള്ള ആഗ്രഹം, കാരണമറിയാതെയുള്ള ഒരു നിഷേധത്വം

സത്യസന്ധതയുടെ ഒരംശം ഇതിനില്ലേ എന്നൊരു സംശയം വരാം. തനിക്കറിഞ്ഞുകൂടാത്തതു തന്നെയാണ് അറിഞ്ഞുകൂടായെന്നു പറയുന്നത് എന്നു വന്നാലോ? അല്ലെങ്കില്‍ ഒരു മുന്‍‌കൂര്‍ ജാമ്യം? അങ്ങനെയുമാകാം. എന്നാല്‍ ശരിയായ അജ്ഞത, പൊതുവായി പരസ്യപ്പെടുത്താന്‍ അഭിമാനബോധമുള്ള ഒരു മനസ്സ് സമ്മതിക്കില്ല. അപ്പോള്‍ സങ്കീര്‍ണ്ണമായ ഒരു മാനസികപ്രവര്‍ത്തനമാണ് പരസ്യപ്പെടുത്താന്‍ വെമ്പുന്ന അജ്ഞത. സ്റ്റേജിലോ, അഭിമുഖത്തിലോ പ്രശസ്തനായ ഒരു വ്യക്തിയുടെ അതേ മാനസികപശ്ചാത്തലത്തിലല്ല ബ്ലോഗുപോലെയുള്ള സ്ഥലങ്ങളില്‍ ഇതു പ്രവര്‍ത്തിക്കുന്നത്. ‘മനസിലായില്ല’ എന്ന പ്രയോഗം ഒരു പുറംകാലുകൊണ്ടുള്ള തട്ടാണ്. അറിയാനും അറിയിക്കാനുമുള്ള സംവാദത്തിന്റെ വേദിയിലെ സജ്ജീകരണങ്ങളെല്ലാം ആ തട്ടില്‍ വീണുടയും. മനസിലായില്ല എന്നെഴുതി വയ്ക്കുന്നതിനു പകരം ‘ഇങ്ങനെയല്ലേ ഉദ്ദേശിച്ചത് അല്ലെങ്കില്‍ അങ്ങനെയായാല്‍ എങ്ങനെയാണ് ശരിയാവുക‘ എന്നു ചോദിക്കാന്‍ കഴിയാത്തവരല്ല, അവര്‍. പക്ഷേ അതിനു മനസ്സിലെ ആള്‍ത്തിരക്കുവിട്ട് ഒരല്പം ഏകാന്തനായി സഞ്ചരിക്കേണ്ടി വരും. ബ്ലോഗു തുടങ്ങാനുള്ള നാലാമത്തെ സ്റ്റെപ്പായി അത് നമ്മള്‍ ഏറ്റെടുക്കുന്നുണ്ട്. അതോടൊപ്പം മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്കു വേണ്ടിയും സഞ്ചാരം ആവശ്യമാണെന്നു വരുമ്പോള്‍ പേശികള്‍ പിണങ്ങുന്നു. അതാണ് ‘മനസിലായില്ല’യുടെ യഥാര്‍ത്ഥവും അടിസ്ഥാനവുമായ കാരണം. മറ്റുള്ളവ വെറുതെ വെണ്‍ചാമരം പിടിച്ചു നില്‍ക്കുന്നു എന്നേയുള്ളൂ.
സാരമില്ല. മനുഷ്യന്‍ സാമൂഹികജീവിയല്ലേ, അപ്പം കൊണ്ടു മാത്രം ജീവിച്ചുപോകാന്‍ പറ്റുമോ?

അനു :
“വെള്ളെഴുത്തു പറഞ്ഞതു് എനിക്കു മനസ്സിലായില്ല....“

December 17, 2007

നമ്മുടെ മുറ്റത്ത് ആരാണ്?



കുറച്ച് ഗൌരവമുള്ള കാര്യമാണ്.

ദേശീയപാഠ്യപദ്ധതി ചട്ടക്കൂട്-2005 (NCF 2005) ന്റെ ചുവടു പിടിച്ച് തയാറാക്കിയ കേരളപാഠ്യപദ്ധതി ചട്ടക്കൂട് -2007 (KCF 2007) -ഉം കേരളവിദ്യാഭ്യാസനിയമ (KER)പരിഷ്കാരവും ഇതിനകം വിവാദമായി തീര്‍ന്നിട്ടുണ്ടെങ്കിലും ധര്‍ണ്ണകള്‍, പ്രതിഷേധപ്രകടനങ്ങള്‍, നിവേദനങ്ങള്‍ സമര്‍പ്പിക്കല്‍, രാജി തുടങ്ങിയവ, സര്‍ക്കാരു കാര്യം പോലെ തന്നെ മുറയ്ക്കു ഇങ്ങേവശത്തു നടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി തന്നെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. കാര്യങ്ങള്‍ കൈവിട്ടു പോയെന്ന അശുഭചിന്ത ഈ മേഖലയിലെ ബഹുഭൂരിപക്ഷത്തിനുമുണ്ട്. എങ്കിലുമൊന്നിനും കഴിയാത്ത അവസ്ഥ. ഇനിയും കാലാവധി നീട്ടിയില്ലെങ്കില്‍ ഡിസംബര്‍ 31-ന് സി പി നായര്‍ അദ്ധ്യക്ഷനായുള്ള കെ ഇ ആര്‍ പരിഷ്കരണ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിക്കും. പൊതുവിദ്യാഭ്യാസരംഗത്തെ ഭാവിനീക്കങ്ങള്‍ക്ക് അതോടെ തീരുമാനമാവും. സമൂല പരിഷ്കരണമാണ് ഈ രംഗത്ത് വരാന്‍ പോകുന്നത്. പ്രധാനമാറ്റങ്ങള്‍ ഇവയാണ് :

1) മൈനസ് ടു മുതല്‍ പ്ലസ് ടു വരെ ഒരു കുടക്കീഴിലാവുന്നു.അതോടെ ‘പ്രീഡിഗ്രി’ ഡിലിങ്കിംഗ് പൂര്‍ണ്ണമാവും. സ്കൂള്‍ വിദ്യാഭ്യാസം 12 വര്‍ഷം എന്നു നിജപ്പെടും. നമ്മളൊക്കെ ഓമനിച്ചു നടന്ന പത്താംക്ലാസ് പരീക്ഷ അപ്രത്യക്ഷമാവുകയും പകരം ‘12‘ പ്രാധാന്യത്തോടെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യും.

2) വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും കുട്ടി പരിശീലിക്കണം. അതിന് പ്രാദേശികമായി കിട്ടുന്ന വിദഗ്ധരെ ഉപയോഗപ്പെടുത്തിയാല്‍ മതിയാകും.

3) സ്കൂള്‍ സമയം രാവിലെ ഏഴുമണിമുതലാവും. ഉച്ചവരെ പഠനം. അതു കഴിഞ്ഞ് പ്രാദേശികമായ അറിവുകള്‍ നേടല്‍, കലാകായിക പരിശീലനം, ലാബ് വര്‍ക്ക്, ഗൃഹപാഠങ്ങള്‍ ചെയ്യല്‍, തൊഴില്‍ പരിശീലനം. അങ്ങനെ സ്കൂള്‍ പാഠങ്ങള്‍ വീട്ടിലേയ്ക്കു വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കപ്പെടും. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹികമാറ്റങ്ങള്‍ അറിയാനും അവയുമായി ഇടപഴകാനും അവസരം ലഭിക്കും. ആറുമണിക്കൂര്‍ മാത്രം ജോലി ചെയ്ത് ഭീമമായ ശമ്പളവും പറ്റി വീട്ടിലേയ്ക്കോടുന്ന അദ്ധ്യാപ(ഹയ)കര്‍ക്ക് മറ്റു തൊഴിലാളികളെ പോലെ എട്ടു മണിക്കൂറും ജോലി ചെയ്യേണ്ടി വരും. അനാവശ്യ അവധികള്‍ കുറയും. അദ്ധ്യാപകപരിശീലനം (inservice) നിര്‍ബന്ധിതമാക്കും.

4) പഠനം മാതൃഭാഷയില്‍. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒന്നു മുതല്‍ ഇംഗ്ലീഷു പഠിപ്പിക്കാന്‍ തുടങ്ങും.

5) ഹയര്‍ സെക്കണ്ടറി തലത്തില്‍ ഭാഷാപഠനം ഒന്നു മാത്രം മലയാളം അല്ലെങ്കില്‍ ഇംഗ്ലീഷ് (ഹിന്ദി, സംസ്കൃതം, റഷ്യന്‍, അറബിക്....തുടങ്ങിയവയുടെ കാര്യം ആലോചിക്കാവുന്നതാണ്)

6) സ്കൂള്‍ കാര്യങ്ങള്‍ പ്രാദേശികഭരണസമിതികള്‍ (പഞ്ചായത്തുകള്‍ തന്നെ!) ഇടപെട്ടുതുടങ്ങും. അതോടെ സ്കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടും. നോക്കാനാരുമില്ലെന്ന മട്ടില്‍ പല സ്കൂളുകളും തോന്നിയതുപോലെ പ്രവര്‍ത്തിക്കുന്ന രീതിയ്ക്ക് അറുതിയാവും. അദ്ധ്യാപകരെ ലഘുവായി ശിക്ഷിക്കാന്‍ പഞ്ചായത്തിന് അധികാരമുണ്ടാവും. ശമ്പളം, അലവന്‍സ് തുടങ്ങിയ കാര്യങ്ങളും പഞ്ചായത്തു വഴി നല്‍കാന്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ അദ്ധ്യാപകരുടെ അലസതയും മടിയും മാറ്റി അവരെ നേര്‍വഴിയ്ക്ക് കൊണ്ടുവരാന്‍ പറ്റും. പഞ്ചായത്തുകളുടെ ഇടപെടലോടെ പ്രാദേശികമായ വിഭവശേഖരണത്തിനും സ്കൂളുകള്‍ക്ക് വഴി തുറന്നു കിട്ടും.

7) സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് എന്നീ വെള്ളം ചേരാത്ത അറകളിലുള്ള കൂട്ടുക്കെട്ടുകളെ പൊളിച്ച് പുതിയക്രമം ആരംഭിക്കും.

8) ആദ്യം ഇന്ത്യയ്ക്കും പിന്നെ ലോകത്തിനും മാതൃകയാവുന്ന തരത്തില്‍ പുതിയ പാഠ്യപദ്ധതിക്രമം തന്നെ കേരളത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടും.

ചില നാടന്‍ പദങ്ങളും വരികളും എടുത്തു മാറ്റുക പാഠപുസ്തകങ്ങളുടെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക തുടങ്ങി ചില്ലറ കളികള്‍ മാത്രം നടന്നു വന്നിരുന്ന മേഖലയാണ് പൊതുവിദ്യാഭ്യാസരംഗം. ഇവിടെ സമൂല പരിവര്‍ത്തനം വരുത്തിയേ അടങ്ങൂ എന്ന് വാശിപിടിക്കാന്‍ മാത്രം എന്താണിവിടെ സംഭവിച്ചത് എന്നറിയില്ല. സാക്ഷരതയൊക്കെ ഇത്ര ഉയര്‍ന്നിരിക്കുന്ന കേരളത്തില്‍ എടുത്തു പിടിച്ചുള്ള പരിഷ്കരണവും അതിനുവേണ്ടി ചെലവഴിക്കുന്ന കോടികളും ചില രഹസ്യങ്ങള്‍ പൊത്തിപ്പിടിക്കുന്നില്ലേ എന്ന് ദോഷൈകദൃക്‌കുകള്‍ക്ക് ന്യായമായും സംശയിക്കാം. കാരണം ചര്‍ച്ചകളൊക്കെ പ്രഹസനങ്ങളാണ്. അദ്ധ്യാപകസംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, പഞ്ചായത്ത്, സ്കൂള്‍ എന്നിവിടങ്ങളിലൊക്കെ ചര്‍ച്ചകള്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ നടന്നു. എന്താണ് ചട്ടക്കൂടിലും കെ ഇ ആറിലും ഉള്ളതെന്ന് സര്‍ക്കാര്‍ പ്രതിനിധി പറയും, കേട്ടിരിക്കുന്നവര്‍ എന്തെങ്കിലുമൊക്കെ പറയും. അയാളത് എഴുതിയെടുക്കും. അത്രതന്നെ. വിശദീകരണയോഗങ്ങളില്‍ ചര്‍ച്ചയുടെ എണ്ണം അക്കമിട്ടു നിരത്താന്‍ ഇത്രയൊക്കെ മതി. കൊക്കെത്ര കുളം കണ്ടിരിക്കുന്നു!

മദ്രസാപഠനത്തെ ബാധിക്കുമെന്ന് പറഞ്ഞ് മുസ്ലീം സംഘടനകളും പഞ്ചായത്തിന്റെ ഇടപെടല്‍ കുഴപ്പമാവും എന്നു പേടിച്ച് ചില അദ്ധ്യാപകസംഘടനകളും ന്യൂനപക്ഷാവകാശം പറഞ്ഞ് മറ്റു ചില സമുദായ സംഘടനകളും രംഗത്തെത്തി ചട്ടപ്പടി പ്രതിഷേധങ്ങളുമായി മുന്നേറുന്നുണ്ട്. അദ്ധ്യാപകവിഭാഗം പ്രബലമാണെന്ന് കണ്ട് ചില രാഷ്ട്രീയനീക്കങ്ങളും അണിയറയില്‍ നടക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ അപകടം സ്ഥിതിചെയ്യുന്നത് പാഠപുസ്തകങ്ങള്‍ KCF 2007-ന് അനുഗുണമായി പരിഷ്കരിക്കുന്നതിലാണെന്നതാണ് സത്യം.(തിരിച്ചും പറയാം, KCF തന്നെ പാഠപുസ്തകപരിഷ്കരണത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പടച്ചതാണെന്ന്..) ‘അറിവ് സാമൂഹികമാറ്റത്തിനുള്ള ആയുധ’മാണെന്ന് മാത്രമല്ല അതിലേയ്ക്ക് കുട്ടിയെ നയിക്കുകയാണ് പുതിയ വിദ്യാഭ്യാസം ചെയ്യേണ്ടത് എന്ന് പുതിയ പാഠ്യപദ്ധതി മാര്‍ഗരേഖ പറയുന്നു. സങ്കല്പലോകത്ത് ജീവിതം സാദ്ധ്യമല്ല. അതുകൊണ്ട് തനിക്കു ചുറ്റുമുള്ള ലോകത്തെ കുട്ടി അറിയണം. അതിനെ വിശകലനം ചെയ്യണം. പരിഹാരം കണ്ടെത്തണം. അതു പ്രയോഗിക്കണം. അങ്ങനെ ലഭിച്ച അറിവു മെച്ചപ്പെടുത്തണം. അതു പ്രയോഗിക്കാന്‍ പുതിയ മേഖലകള്‍ അന്വേഷിക്കണം.

ഈ ലക്ഷ്യം സാദ്ധ്യമാക്കാന്‍ പല വിദഗ്ധന്മാര്‍ കൂടി, കേരളം ഇന്നു നേരിടുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്ത്, വര്‍ഗീകരിച്ചെടുത്തിട്ടുണ്ട്.
ആരോഗ്യം,
കൃഷി,

ജലം,
തൊഴില്‍ മഹത്വം,

സാംസ്കാരികത്തനിമ,
പരിസ്ഥിതിയ്ക്ക് യോജിച്ച വ്യവസായ-നഗര നിര്‍മ്മാണം,
പാര്‍ശ്വവത്കൃതജീവിതം,

വിശ്വമാനവികത

-ഇവയാണ് പ്രശ്നമേഖലകള്‍. ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കേണ്ട ഭാഷയുള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളും ഈ പ്രശ്നമേഖലകളെക്കുറിച്ചുള്ളതാവണം എന്നു പറയുമ്പോള്‍ പെട്ടെന്ന് ഇവയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസിലായെന്നു വരില്ല. എല്ലാ വിഷയങ്ങളും ഈ പ്രശ്നങ്ങളെ മാത്രം പ്രതിപാദിച്ചുകൊണ്ട് പന്ത്രണ്ടു വര്‍ഷം പഠിക്കുന്ന ഒരു കുട്ടി ഒടുവില്‍ എന്തായി തീരും എന്നൂഹിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ല. അതു കണ്ടറിയേണ്ട സംഗതിയാണ്. (പക്ഷേ അതറിയാവുന്ന ആരോ എവിടെയോ ഉണ്ടെന്നു വ്യക്തം..) മുദ്രാവാക്യങ്ങളും ലഘുലേഖകളും പത്രവാര്‍ത്തകളും കൊണ്ട് മാത്രം ഭാഷാപുസ്തകങ്ങള്‍ പോലും നിറയുന്ന അവസ്ഥയാണുണ്ടാവുക. (ഇപ്പോഴും അതുണ്ട്, പുതിയ വ്യവഹാരരൂപങ്ങള്‍ എന്ന മട്ടില്‍ സാരമില്ല എന്നു വയ്ക്കാം, എന്നാല്‍ അവകള്‍ മാത്രമായി ഭാഷാപഠനം ചുരുങ്ങുമ്പോഴോ? നമ്മുടെ സര്‍ഗാത്മക സാഹിത്യകാരന്മാരും ശൈലീവല്ലഭന്മാരും പരണത്തിരിക്കും, മുദ്രാവാക്യകവിതകളും ഉപദേശലേഖനങ്ങളുമെഴുതിയ റിപ്പോട്ടര്‍മാര്‍ എഴുത്തുകാരായി കുട്ടികളുടെ മനസ്സില്‍ പൂത്തുലയും.) ‘ഭാഷാപഠനം’ ഇപ്പോള്‍ തന്നെ വട്ടപ്പൂജ്യമായിട്ടുണ്ട് സ്കൂള്‍ ക്ലാസുകളില്‍. പ്രശ്നമേഖലകള്‍ക്ക് പ്രാധാന്യം വരുന്നതോടെ സോഷ്യല്‍ സയന്‍സ് (സാമൂഹിക പാഠം) പുസ്തകത്തിനും ശാസ്ത്ര പാഠപുസ്തകങ്ങള്‍ക്കും ഭാഷാപുസ്തകങ്ങള്‍ക്കും വലിയ വ്യത്യാസമില്ലാതെയാവും. സൌന്ദര്യശാസ്ത്രപരമായ മൂലകങ്ങള്‍ പഠനത്തില്‍ നിന്ന് ഒഴിഞ്ഞുപോകും. ക്ലാസ് മുറികള്‍ പരീക്ഷണശാലകളായി മാറും. കുട്ടികളാണ് പരീക്ഷണവസ്തുക്കള്‍. ഇതു പരീക്ഷിച്ചു നിരീക്ഷിച്ചിട്ടു വേണം ഇന്ത്യയൊട്ടാകെ ഈ ക്രമം നടപ്പില്‍ വരുത്താന്‍, പിന്നെ ലോകത്തും. കൃത്യമായൊരു അജണ്ട ഇതിനു പിന്നിലുണ്ട്. ആരെ സഹായിക്കാനാണിത് എന്ന കാര്യത്തില്‍ മാത്രമാണ് ആശങ്ക. ആരാണിതിന്റെ ശരിയായ പ്രായോജകന്‍ എന്ന കാര്യത്തിലും. പതിനൊന്നാം പദ്ധതി, ദേശീയ വിദ്യാഭ്യാസനയം എന്നൊക്കെ ആളെ പേടിപ്പിക്കാന്‍ ഒച്ചയിടുന്നതാണ്. പദ്ധതി വിഹിതത്തിനു മുന്നേ ഇവിടെ അണിയറപ്രവര്‍ത്തനങ്ങള്‍ക്ക് പണം ഒഴുകി തുടങ്ങി. NCF 2005 ന്റെ ആസൂത്രണത്തില്‍ കേരളത്തിലെ NGO കള്‍ക്ക് വ്യക്തമായും പങ്കുമുണ്ട്.

വിദ്യാഭ്യാസത്തിലെ കാവിവത്കരണത്തെക്കുറിച്ച് ഒരുപാട് ഒച്ചപ്പാട് ഇടതുപക്ഷ സംഘങ്ങളില്‍ നിന്നാണു നാം കേട്ടത്. അവരുടെ തന്നെ നേതൃത്വത്തില്‍ നടക്കുന്നത് എന്തുവത്കരണമാണെന്നറിയാന്‍ കുറച്ചുകാത്തിരിക്കേണ്ടി വരും. പൊതുവിദ്യാഭ്യാസം ഒരു ആഭ്യന്തരകാര്യമാണ്. എന്നിട്ടും അതില്‍ ആരോ താത്പര്യമെടുക്കുന്നു, ചുമതലപ്പെട്ടവരെ, ദല്ലാളന്മാരാക്കി കൈകഴുകിക്കുന്നു. സംഘടനകളെ കാര്യസ്ഥന്മാരാക്കി മാറ്റി നിര്‍ത്തുന്നു. കേരളത്തിന്റെ പ്രശ്നമേഖലകള്‍ തീരുമാനിച്ചത് ആരാണെന്നതാണ് കാതലായ ചോദ്യം. വരും വര്‍ഷങ്ങളില്‍ നമ്മുടെ കുട്ടികള്‍ ഈ പ്രശ്നമേഖലകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി എന്നു വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് കോടികള്‍ ചെലവഴിച്ചു കഴിഞ്ഞിരിക്കുന്നത്. അതിനു തടസ്സമുണ്ടാവാതിരിക്കാനാണ് പഞ്ചായത്തുതല മേല്‍നോട്ടം വരുന്നത്. അങ്ങനെ നോക്കിയാല്‍ എടുത്തുപിടിച്ചുള്ള വിദ്യാഭ്യാസപരിഷ്കരണ നെട്ടോട്ടം എന്തിനെന്നു മനസ്സിലാവും. മനസ്സിലായിട്ടെന്താ എന്ന് അടുത്ത ചോദ്യം.

അനു: ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ... ..............സുരേഷ് തിരിഞ്ഞു നോക്കി മുറ്റത്തൊന്നും കണ്ടില്ല. പിന്നെ ശബ്ദം എങ്ങനെ കേട്ടു.................?

December 14, 2007

കൂക്കുവിളികളും കയ്യടികളും




എഴുപതുകളുടെ അവസാനത്തിലാണ് തൃശൂരിലെ അരിയന്നൂരില്‍ ചില സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി നാടകം ചെയ്യാന്‍ സുരാസു എത്തുന്നത്. ഏതാണ്ട് ഒരു മാസക്കാലം അദ്ദേഹം അവിടെ താമസിച്ചു. ഒച്ചയനക്കങ്ങളില്ലാതെ, പിണക്കവും ഇണക്കവുമായി കഴിഞ്ഞുകൂടിയ ഗ്രാമീണരെ സകലരെയും അദ്ദേഹം വെറുപ്പിച്ചു. സുരാ‍സു എന്താണെന്ന് അവര്‍ക്കറിയില്ലല്ലോ. ഒഴുക്കധികമില്ലാത്ത വെള്ളമല്ലേ ഗ്രാമത്തില്‍ ! കള്ളുകുടി, അരാജക ജീവിതം, വെട്ടിത്തുറന്ന സംഭാഷണം. ക്ഷണിച്ചു കൊണ്ടു വന്നവരുടെ നില പോലും പരുങ്ങലിലായി. അതിനിടയിലാണ് നാടകാവതരണം. അന്ന് അന്തിയ്ക്ക് നാടകം തുടങ്ങുന്നതിനു മുന്‍പ് ‘എന്തു പേക്കൂത്താണാവോ കാട്ടാന്‍പോണതെന്ന‘ മട്ടില്‍ വന്ന് കുത്തിയിരിക്കുന്ന ആബാലവൃദ്ധത്തിനു മുന്നില്‍ പെട്ടെന്ന് സുരാസു പ്രത്യക്ഷപ്പെട്ടു, കര്‍ട്ടണ്‍ ഉയര്‍ത്താതെ. എന്നിട്ട് പറഞ്ഞു “നാടകം കൊള്ളില്ലെങ്കില്‍ ഒരു മടിയും വിചാരിക്കാതെ കൂവിക്കോണം. സഹിക്കാന്‍ പറ്റണില്ലെങ്കില്‍ കല്ലുകള്‍ തന്നെ വലിച്ചെറിയണം.“ കൂവാന്‍ തയ്യാറായി തന്നെ വന്നിരിക്കുന്ന ആളുകളോടാണ് ഈ അഭ്യര്‍ത്ഥന. പകുതിയും മുഴുവനുമായി മേക്കപ്പിട്ട് അണിയറയില്‍ ഓടി നടക്കണ ക്ടാങ്ങടെ നെഞ്ചില്‍ തീ പാളി. പക്ഷേ കൂവാന്‍ കൂടി മറന്ന് ആളുകള്‍ നാടകം കണ്ടിരുന്നു. മാത്രമല്ല സുരാസു എന്താണെന്ന് മനസ്സിലാക്കുക കൂടിചെയ്താണ് അരിയന്നൂരുകാര്‍ അന്ന് വീടുകളിലേയ്ക്ക് മടങ്ങിയത്.

എന്‍ എസ് മാധവന്റെ ഹിഗ്വിറ്റയിലെ ആ ക്ലോസപ്പ് ഷോട്ടില്ലേ, പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയെനോക്കി മൂന്നു പ്രാവശ്യം ഉച്ചത്തില്‍ കൂവുന്ന ഒരു കാണി. അവന്‍ മായാതെ നില്‍ക്കുന്നത് ഗോളിയുടെ ഉത്കണ്ഠ പോലെ തന്നെ അവന്റെ അരാജകത്വവും ഏകാന്തമാണ് എന്നുള്ളതു കൊണ്ടാണ്. അതല്ല കൂട്ടു കൂവലില്‍ സംഭവിക്കുന്നത്. തുണിയില്ലാത്തതു കൊണ്ട് രാജാവിനെ കൂവിയ പയ്യന്‍, ആ കഥ ഇത്ര കൈമറിഞ്ഞ സ്ഥിതിയ്ക്ക്, വിപ്ലവകാരിയേയല്ല എന്നു മനസിലാക്കാനുള്ള വിവേകമാണ് നമുക്ക് കൈമോശം വന്നു പോയത്. ഇപ്പോള്‍ നമ്മള്‍ ആരു കൂവിയാലും കൂടെ കൂവും. കൂവല്‍ ഇപ്പോള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണ്, എസ്റ്റാബ്ലിഷ്മെന്റിന്റെ. അതില്‍ എന്തെങ്കിലും അരാജകത്വമോ വഴിവിട്ടു പോകലോ ഉണ്ടെങ്കില്‍ അത് സ്വിച്ച് ഓഫ് ആയിപ്പോയ ബുദ്ധിയുടേതാണ്. കൊള്ളില്ല എന്നു പറയാന്‍ ചിന്തിക്കണോ? എന്തിനെയും ചീത്തയാക്കാന്‍ ‘ഓ..” എന്ന ഒറ്റയക്ഷരത്തിനു കഴിയും. പരസ്പര വിരുദ്ധമായതിനെ കൂട്ടിയിണക്കുന്നതിലാണ് ബുദ്ധിയുടെ വേഗതയുള്ളത്. ഇലയെ ഇലമാത്രമായും കാണാം, സമഗ്രമായ ഒരാവാസവ്യവസ്ഥയുടെ കണ്ണിയായും കാണാം.എങ്ങനെ വേണമെന്നുള്ളത് നമ്മുടെ ബൌദ്ധികശേഷിയ്ക്കു വിട്ടു കൊടുക്കുക. ഇല്ലാത്ത വോള്‍ട്ടേജില്‍ അതെങ്ങനെ കത്തും?

ഇരുട്ടു മുറിയില്‍ കൂവിക്കൊണ്ടിരുന്ന കാണികളെക്കുറിച്ചാണ് വിവക്ഷിതം. അതെ IFFK 2007 ചലച്ചിത്രോത്സവത്തില്‍. ചിത്രങ്ങളെ-അതെത്ര മുഷിപ്പനായിരുന്നാലും ആളുകള്‍ കൂവുന്നത് അപൂര്‍വമായിരുന്നു. പകരം കയ്യൊപ്പു ചിത്രത്തെ തലങ്ങും വിലങ്ങും കൂവി. (ദോഷം പറയരുതല്ലോ, അതിനെതിരെയുള്ള പ്രതികരണങ്ങളും ഒഫീഷ്യല്‍ ബുള്ളറ്റിനില്‍ നല്‍കി, സംഘാടകര്‍ നടപ്പുദോഷം നീക്കി.) പ്രദര്‍ശനത്തിനു മുന്‍പ്, ക്ഷണിക്കപ്പെട്ട അതിഥികള്‍ സംസാരിക്കുന്നതിനു കൂടുതല്‍ സമയമെടുക്കുന്നു എന്നു കണ്ടപ്പോഴും കൂവി. അതില്‍ വിഷമം തോന്നിയത്, വിനോദ് മങ്കര, രാജാരവിവര്‍മ്മയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗവേഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍ പറയുന്നതിനിടയില്‍, സംസാരം തുടരാനാവാത്ത വിധം ജനം കൂവിവിളിച്ചു എന്നിടത്താണ്. ഒരേ കാലഘട്ടത്തില്‍ ജീവിച്ച രണ്ടുപേര്‍ - വിവേകാനന്ദനും രാജാരവി വര്‍മ്മയും- രണ്ടുപേരും അമേരിക്കയില്‍ പോകുന്നു, രണ്ടുപേരും സമ്മാനിതരാവുന്നു. പക്ഷേ ഒരാള്‍ മാത്രം ആ പേരില്‍ ഇന്ത്യയില്‍ ബഹുമാനിതനാവുന്നു. അതെങ്ങനെ? മാത്രമല്ല, വിവേകാനന്ദന്‍ പിന്നീട് രാജാരവി വര്‍മ്മയെ തള്ളിപ്പറയുകയും ചെയ്തു. മറ്റൊന്ന് ഇന്ത്യയിലെ ആദ്യ ചിത്രം രാജാഹരിശ്ചന്ദ്രയുടെ നിര്‍മ്മാണത്തില്‍ രവിവര്‍മ്മയ്ക്കുണ്ടായിരുന്ന പങ്കാണ്. രവിവര്‍മ്മയുടെ മുംബായിലെ ലിത്തോപ്രസ്സില്‍ ജോലിക്കാരനായിരുന്നു, ദാദാ ഫാല്‍ക്കേ. ആര്‍ട്ട് ഡയറക്ഷനുള്‍പ്പടെയുള്ള കാര്യങ്ങളില്‍ രവി വര്‍മ്മയുടെ പങ്ക് ആരും അന്വേഷിച്ചിട്ടില്ല. അന്വേഷിക്കേണ്ടതല്ലേ? ഇന്ത്യന്‍ സിനിമയുടെ പിതൃത്വത്തെപ്പറ്റി വിവാദമാവേണ്ട ഈ പരാമര്‍ശങ്ങള്‍ ഏറ്റവും പ്രസക്തമാവേണ്ട വേദിയില്‍ വച്ച് കൂവി തോത്പിക്കപ്പെട്ടു.

അപ്പോള്‍ കയ്യടികളോ?

ബലാത്സംഗം ചെയ്യപ്പെട്ടു കിടക്കുന്ന യുവതിയെ ചുറ്റി ക്യാമറനീങ്ങുമ്പോള്‍ (The Bliss) കയ്യടികളുയരുന്നു. ആരെ പ്രശംസിക്കാനാണ്? ഓര്‍ക്കാപ്പുറത്ത്, നായകന്‍ ഭാര്യയെ അടിച്ചപ്പോഴും കയ്യടികളുയര്‍ന്നു. പ്രതീക്ഷിക്കാത്ത സമയത്ത് ഉണ്ടാകുന്ന ആഘാതം കയ്യടികളിലൂടെ ലഘൂകരിക്കാനാവാം ഇത്.. ഭയം തോന്നുന്ന സീനുകളില്‍ ഒരാള്‍ ഉറക്കെ അലറി വിളിക്കുന്നു, മറ്റുള്ളവര്‍ ചിരിച്ചു കൊടുക്കുന്നു. അങ്ങനെ കാണികളുടെ ഭാഗത്തു നിന്നുള്ള ബ്രക്റ്റിയന്‍ ഏലിയനേഷന്‍! കൊള്ളാമെന്ന് പറഞ്ഞു കേട്ട സിനിമകള്‍ തുടങ്ങുമ്പോഴൊക്കെ കയ്യടികളാണ്, രംഗം ഏതായാലും. അങ്ങനെ പറ്റിയ അബദ്ധങ്ങള്‍ എത്ര! Getting Home എന്ന സിനിമയില്‍ ശവശരീരവും ചുമന്ന് നടക്കുന്ന കഥാപാത്രത്തിന് സ്കൂള്‍ ബസ്സില്‍ നിന്ന് ഒരു കുട്ടി വെള്ളം വച്ചു നീട്ടുന്ന രംഗത്തിനും കിട്ടി കയ്യടി. ആ കയ്യടി മനുഷ്യത്വത്തിനാണ്. നല്ലത്. ഞാന്‍ നോക്കുമ്പോള്‍ എന്റെ തൊട്ടടുത്തിരിക്കുന്ന മനുഷ്യന്‍ തന്റെ കാലുകള്‍ മുന്നിലെ കസേരയില്‍ പൊക്കി കയറ്റിവച്ചിട്ടാണ് കയ്യടിച്ചു രസിക്കുന്നത്. അവന്റെ കാലിന്റെ തുഞ്ചത്ത് അതുപോലെ രസിച്ചിരുന്ന് കയ്യടിക്കുന്ന മറ്റൊരു തലയാണ്. ഒരു മനുഷ്യന്റെ തല. ജീവിതവുമായി നൂല്‍ ബന്ധമില്ലാത്ത ആശയങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുന്നതാണെങ്കിലും തന്റെ സഹജീവിയുടെ ശിരസ്സിനെ തന്റെ കാല്‍ക്കീഴിലിലാക്കി ഇരുന്നിട്ട്, സ്ക്രീനിലെ മനുഷ്യത്വത്തെ നോക്കി നാലുക്കൊപ്പം കയ്യടിക്കുന്നവന് എന്തോ തകരാറുണ്ട്. അതു നേരത്തേ കണ്ട കൂവലിലുള്ള തകരാറു തന്നെയാണ്. പ്രതിഷേധിക്കാന്‍ ഹര്‍ത്താലല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലാത്തതു പോലെ, ഗതാനുഗതികത്വത്തിന്റെ നേര്‍ച്ചവെടികളാണ് ഈ കയ്യടികളും കൂവലുകളും. അതിലില്ലാത്തത് വിപ്ലവവും പ്രതിഷേധവുമാണ്. ഇല്ലാത്തത്...........
ശൂന്യതയില്‍ എന്തെങ്കിലുമൊക്കെ കയറി നിറയണമല്ലോ...!

അനു: സൌണ്ട്ട്രാക്ക് ഇല്ലാതാവുമ്പോഴോ ലൈറ്റ് ഓഫ് ചെയ്യാതെ സ്ക്രീനില്‍ നിഴലു വീഴുമ്പോഴോ ചിത്രം ഇടമുറിയുമ്പോഴൊ ഒറ്റപ്പെട്ട കയ്യടികളാണ്, (ശ്രദ്ധിക്കണം കൂവലുകളല്ല) പ്രതിഷേധമായി പലപ്പോഴും ഉയര്‍ന്നത്....അഭിനന്ദനത്തിന്റെയും അവഹേളനത്തിന്റെയും അതിര്‍വരമ്പുകള്‍ എത്ര നേര്‍ത്തതാണെന്നും അവ പരസ്പരം ആശ്ലേഷിച്ചുകൊണ്ട് പ്രശ്നവത്കരിക്കപ്പെടുന്നതെങ്ങനെയെന്നും വേണമെങ്കില്‍ ചിന്തിച്ചു പണ്ടാരമടങ്ങാം. വേറെ പണിയൊന്നുമില്ലെങ്കില്‍. ചില ചെറിയ കാര്യങ്ങളാണെങ്കിലും തള്ളിക്കളയുന്നതെങ്ങനെ എന്ന് ‘കെട്ട മനസ്സ്..”

December 11, 2007

പന്ത്രണ്ടാമത്തെ ഒപ്പുചിത്രം

കേരളത്തില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഇത്തവണത്തെ ഒപ്പുചിത്രം (signature film) ചെയ്തിരിക്കുന്നത് താരതമ്യേന പുതുമുഖമായ വിപിന്‍ വിജയ് ആണ്. പുലികള്‍ തലങ്ങും വിലങ്ങും അടക്കി വാഴുന്ന കാട്ടില്‍ എങ്ങനെയാണ് ഈ പുതുമുഖത്തിന് ഇങ്ങനെയൊരവസരം ലഭിച്ചതെന്നറിയില്ല. ഉദ്ഘാടനത്തിന് പരിപാടിയുടെ കലാസംവിധായികയായ (യഥാര്‍ത്ഥസംവിധായികയും) ബീനാപോള്‍ വിപിനെ വിശേഷിപ്പിച്ചത് വളരെ ഉദാരമായ വാക്കുകള്‍ കൊണ്ടാണ്. ‘പൂമരം’(The Flowering Tree) എന്ന മനോഹരമായ ഡോക്യു. വിപിന്റെയാണ്. അതിലൊരു എത്തിനിസിറ്റിയുണ്ട്. നിറം, വെളിച്ചം, സൌന്ദര്യം ഇവ ഉപയോഗിക്കാനറിയാവുന്ന യുവാവാണ്. അതുകൊണ്ട് കേരളത്തില്‍ നടക്കുന്ന രാജ്യാന്തരചലച്ചിത്രമേളയുടെ ഒപ്പുചിത്രം ഇത്തവണ ഒരു യുവാവിന്റെ കൈകളില്‍ എത്തിയാല്‍ അതില്‍ പ്രതിഷേധിക്കാനെന്തുണ്ട്?

പണ്ട് ബഷീര്‍ പറഞ്ഞതുപോലെ നമ്മുടെയല്ലേ ജനം? അവര്‍ സമാധാനത്തോടെ വര്‍ത്തിക്കുമോ? തിയേറ്ററില്‍ ഐ എഫ് എഫ് കെയുടെ സ്ലൈഡ് കാണിക്കുമ്പോള്‍ തൊട്ട് അവര്‍ കൂവാന്‍ തുടങ്ങുകയാണ്. ഒപ്പുചിത്രം തീരുന്നതു വരെ. അത്രയ്ക്ക് സംഗതി അവര്‍ക്ക് പിടിച്ചു എന്നര്‍ത്ഥം. കഴിഞ്ഞ തവണത്തെപോലെ, ചകോരം നിലാവുകുടിയ്ക്കുന്നതും കറങ്ങി തിരിയുന്നതും ആനിമേഷനില്‍ കാണിക്കുകയല്ല, പുതിയതില്‍. ചന്ദ്രക്കലയില്‍ നിന്ന് ഊര്‍ന്നിറങ്ങിയ ഒരു കയറിന്റെ അറ്റത്ത് തിരിയുന്ന ടയറില്‍ കിടന്നുറങ്ങുന്ന ഒരു കുട്ടി. പിന്നെ ഒരു കണ്ണ്. അടുത്ത ഷോട്ടില്‍ കണ്ണുകളില്‍ മീനുകളും പിടിപ്പിച്ച് ഒരു പെണ്‍കുട്ടി. ഒരു തടിയന്‍ പിടിച്ചുവച്ചുകൊണ്ടിരിക്കുന്ന വെളുത്ത വസ്ത്രത്തില്‍ അതേ പെണ്ണിന്റെ ത്രിമാനചിത്രം അടുത്തത്. മേശപ്പുറത്തു കയറ്റിവച്ച കാലുകള്‍. താഴെനിന്ന് തലപുകഞ്ഞു ചിന്തിക്കുന്നതിന്റെ പുകവളയങ്ങള്‍ പൊങ്ങുന്നുണ്ട്. തൊട്ടടുത്ത് ഒരു ചിലമ്പ്. സ്ക്രീനിന്റെ വലതു വശത്ത് കറുത്ത ബൂട്ട്. വെളുപ്പു മുഖത്തു മൊത്തം തേച്ച മൊട്ടത്തലയനും നിറങ്ങളുടെ സൂപ്പര്‍ ഇമ്പോസ് വീണ പെണ്‍ മുഖങ്ങളും മിന്നി മറയുന്നു. ബ്രേക്ക് ഡാന്‍സ്, ആണികളുടെ ഡിസൈനുകള്‍ എന്നിവയ്ക്കിടയിലൂടെ ചോര പിന്നിലേയ്ക്ക് വലിയുന്ന ഒരു തള്ളവിരലിലെത്തുന്നു. ഇടയ്ക്ക് കോപ്പിറൈറ്റിനെ സംബന്ധിക്കുന്ന എഫ് ബി ഐ മുന്നറിയിപ്പ് വെടികൊണ്ടു തുളഞ്ഞും മറ്റും കാണാം. ഒടുവില്‍ നീലം തേച്ച് ചെമ്പരത്തികൊണ്ടൊരുമാലയിട്ട സ്ത്രീ പ്രൊജക്ടര്‍ പ്രവര്‍ത്തിക്കുന്നിടത്തു നിന്ന് ഒരു വെളുപ്പ് വന്ന് എഴുതികാണിക്കുന്നു :‘ പന്ത്രണ്ടാമത് ഇന്റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള..ഡിസംബര്‍....”

ടെലിവിഷനിലെ പ്രേതസീരിയലുകളുടെ പശ്ചാത്തലമാണ് സംഗീതം. അതിനു ഒഴിക്കില്ല. ഇടമുറിയുന്നുണ്ട്. ചുരുക്കത്തില്‍ മൊത്തത്തില്‍ ഒരു ബ്രേക്ക്. ജനം കൂവുന്നത് അതുകൊണ്ടാണ്. തനിബുജി ജാടയാണെന്ന് ന്യായമായും ആരും സംശയിച്ചു പോകും. പിന്നെ കാണിക്കുന്ന സ്ത്രീകള്‍ക്ക് സൌന്ദര്യമില്ലെന്നതും കാരണമാണ്. (സൌന്ദര്യമുണ്ടെങ്കിലും കൂവും, പക്ഷേ അതിങ്ങനെയല്ല..) ഒന്നുകൂടി ശ്രദ്ധിച്ചാല്‍ ചിത്രത്തില്‍ ചിലതൊക്കെയുണ്ടെന്നു തോന്നിക്കൂടായ്കയില്ല. നീലപെണ്‍കുട്ടി നമ്മുടെ യക്ഷിയാണ്. സിനിമയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മലയാളി എത്തേണ്ട ഒരു സ്ഥലം അതല്ലേ. പിന്നെ നമ്മുടെ ചിലമ്പ്. അതങ്ങനെ നമ്മുടെ എതിനിസിറ്റിയെയൊക്കെ സ്പര്‍ശിച്ചു പോകുന്ന സാധനമാണെങ്കിലും ശരിയായില്ല എന്നൊരു ന്യായം കയറിപ്പറ്റിയാല്‍ പിന്നെന്തു ചെയ്യും? കൂവലുകളെക്കുറിച്ച് പത്രങ്ങളും എഴുതിയ സ്ഥിതിയ്ക്ക് സിഗ്നേച്ചറിനെ സംരക്ഷിക്കാന്‍ ഒറ്റ വഴിയേയുള്ളൂ. സിനിമയെക്കുറിച്ച് നമ്മളേക്കാള്‍ അറിവുള്ള മനുഷ്യര്‍ എന്തു പറയുന്നു എന്നു നോക്കുക. ഒഫീഷ്യല്‍ ബുള്ളറ്റിനില്‍ റാഡാ സെസിക്കിന്റെ അഭിപ്രായമുണ്ട്. റാഡാ, നെതര്‍ലാന്റില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകയും പ്രോഗ്രാമ്മറുമാണ്. അവര്‍ പറയുന്നു : “ഇത് (ഈ സിഗ്നെച്ചര്‍ ഫിലിം) ധീരവും വ്യത്യസ്തവുമായ ദൃശ്യാനുഭവമാണ്. ഡിജിറ്റല്‍ ദൃശ്യയുഗത്തെ പ്രതിനിധാനം ചെയ്യുന്ന ഈ ചിത്രം, ഇതുവരെയുള്ള ഐ എഫ് എഫ് കെയുടെ ഒപ്പുചിത്രങ്ങളുടെ പാരമ്പര്യ വഴിയെ സമര്‍ത്ഥമായി മുറിയ്ക്കുന്നുണ്ട്. “ അവര്‍ വിപിനെ കിം കി ഡുക്കിന്റെയും, അലക്സാണ്ടര്‍ സുകുറൊവിന്റെയും പിങാമിയായിട്ടാണ് കാണുന്നത്, പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധം ദൃശ്യാനുഭവാം ഈ ചേറു പടപ്പിനകത്ത് ഇങ്ങനെ ഒളിപ്പിച്ചു വച്ചിരിക്കുന്നതില്‍. കാര്യം എന്താണെന്ന് അറിയില്ല. ഇന്ന് കൂവല്‍ കുറഞ്ഞു. ആയമ്മ നീലയും യക്ഷിയും ഒന്നും കണ്ടമട്ടില്ല. എങ്കിലും ആയമ്മ പറഞ്ഞത് ചലചിത്രാസ്വാദന സമൂഹം കേട്ടു. അക്ഷമയും അരാജകത്വവും വേണ്ടുവോളമുണ്ടായിട്ടും ശരിയാണല്ലോ എന്നു ചിന്തിച്ചു. ഇങ്ങനെയൊരു പ്രബുദ്ധതയെ വേറെ എവിടെ കാണാന്‍ പറ്റും?

December 5, 2007

വായനയുടെ ഭൂതങ്ങള്‍

വായനയ്ക്കുള്ള നടപടിക്രമങ്ങള്‍ (protocols of reading) സ്വരൂപിച്ചെടുത്താല്‍ മാത്രമേ സൂക്ഷ്മവായന സാദ്ധ്യമാവുകയുള്ളൂ എന്നുപദേശിച്ചത് ദെറീദയാണ്. അങ്ങനെയൊരു വായനാനിയമം കണ്ടെത്താന്‍ കഴിയാത്തതു കൊണ്ട് കാള്‍ മാക്സിനെ മാറ്റി വയ്ക്കുകയും ഒടുവില്‍ സ്വയം നിര്‍മ്മിച്ചെടുത്ത നിയമത്താല്‍ മാക്സിനെ വായിച്ചിട്ട് ‘മാക്സിന്റെ ഭൂതങ്ങള്‍’ എന്ന പ്രബന്ധം രചിക്കുകയും ചെയ്ത വ്യക്തിയാണ് ഴാക് ദെറീദ. സ്വന്തം ഇഷ്ടപ്രകാരം ചലിക്കുന്ന ചരക്കുകളാണ് ഭൂതങ്ങള്‍. അവ ഘടനകളിലും വ്യവസ്ഥകളിലും കടന്നു കയറി അവയുടെ സ്വാഭാവികഗതിയെ അസ്ഥിരപ്പെടുത്തുന്നു. പ്രത്യയശാസ്ത്രങ്ങളെ രൂപപ്പെടുത്തുന്നത് ഈ ഭൂതായ്മയാണ് എന്നും പറയാം. അങ്ങനെ നോക്കുമ്പോള്‍, ഒഴിയാബാധപോലെ ആവേശിക്കുന്ന ആധികളുടെ പ്രകാരഭേദങ്ങളെല്ലാം ഈ ഭൂതായ്മയുടെ പട്ടികയില്‍ വരും. പഴയ യൂറോപ്പിലെ പ്രധാനശക്തികളെയെല്ലാം പേടിപ്പിക്കാന്‍ പോന്ന കമ്മ്യൂണിസം എന്ന ഭൂതത്തെക്കുറിച്ചാണ് ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ‘യുടെ ആദ്യവാചകത്തില്‍ മാക്സ് വാചാലനായത്. അതിലും ‘സര്‍വലോക തൊഴിലാളികള്‍ക്ക് കിട്ടാന്‍ പോകുന്ന പുതിയ ലോക‘ത്തെക്കുറിച്ചുള്ള പ്രവചനത്തിലും സന്നിഹിതമായ പ്രേതങ്ങള്‍ ‘ഗ്രാമസ്വരാജിലും’(ഗാന്ധിജി) ‘ചരിത്രത്തിന്റെ അവസാനത്തിലും അവസാന മനുഷ്യനിലും’ (ഫ്രാന്‍സിസ് ഫുകുയാമ) ‘സംസ്കാരങ്ങളുടെ സംഘര്‍ഷത്തിലും’ (സാമുവല്‍ ഹണ്ടിംഗ്ടണ്‍) ഇങ്ങേയറ്റം ‘ഇരകളുടെ മാനിഫെസ്റ്റോ’യിലും (കെ ഇ എന്‍) ഏറിയും കുറഞ്ഞുമൊക്കെ കടന്നു കയറിയിട്ടില്ലേ?

നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നോവലിസ്റ്റ് തന്റെ പഴയ ഒരു നോവലിലെ കഥാപാത്രങ്ങളെ മുംബായ് നഗരത്തില്‍ വച്ച് ഓര്‍ത്തെടുക്കുന്നിടത്തു നിന്നാണ് ആനന്ദിന്റെ പുതിയ നോവല്‍ ‘പരിണാമത്തിന്റെ ഭൂതങ്ങള്‍‘ തുടങ്ങുന്നത്. പിറക്കാതെ പോയ നോവലിനെക്കുറിച്ചുള്ള ചിന്തയില്‍ നിന്നാണ് അയാള്‍ തന്റെ തന്നെ കഥാപാത്രങ്ങളിലെത്തുന്നത്. ഇരുനൂറോളം വര്‍ഷങ്ങള്‍ നീണ്ട നഗര പരിണാമത്തിന്റെ കഥയാണ് അയാള്‍ ആദ്യം മനസില്‍ വരഞ്ഞിട്ടിരുന്നത്. അതു നടന്നില്ല. മുംബായ് നഗരത്തിന്റെ പരിണാമം, കലാപങ്ങളിലൂടെയും സഹനങ്ങളിലൂടെയും അതു പിന്നിട്ട നാള്‍ വഴികള്‍, നഗരത്തെ രൂപപ്പെടുത്തിയ തുണിമില്ലുകള്‍, ട്രേഡ് യൂണിയനിസം, ടൈംസ് ഓഫ് ഇന്ത്യ, പരസ്യങ്ങള്‍, പുസ്തകം, സിനിമ, സര്‍വാശ്ലേഷിയായ മെറ്റാനരേഷന്‍- രാഷ്ട്രീയം- എന്നിവയിലൂടെ വിവരിച്ചതിനു ശേഷം, ഒടുവില്‍ കോണി ബാര്‍ലോയുടെ ‘ഓര്‍മ്മിക്കുന്നവര്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പുസ്തകം- ‘The Ghosts of Evolution‘-ല്‍ പരാമൃഷ്ടമായ ജിങ്ക്ഘോ വൃക്ഷത്തിന്റെ തീര്‍ത്തും സാധാരണമല്ലാത്ത, അതിജീവനത്തിന്റെ വര്‍ത്തമാനം പറഞ്ഞുകൊണ്ട് ആനന്ദ് പുസ്തകം അവസാനിപ്പിക്കുന്നു. അതു മാത്രമല്ല, അന്ധനും ബധിരനും നട്ടെല്ലില്ലാത്തവനുമാണെങ്കിലും ദിനോസോറുകളുള്‍പ്പടെ രണ്ടു വലിയ വംശനാശങ്ങളെ അതിജീവിച്ച് ഇങ്ങുവരേയ്ക്കും പോന്ന ആര്‍ക്കും വേണ്ടാത്ത മണ്ണിരകളെപ്പറ്റിയെഴുതിയ 'The Earth Moved' (ആമി സ്റ്റിവര്‍ട്ട്) എന്ന പുസ്തകത്തെക്കുറിച്ചു കൂടി പറഞ്ഞു കൊണ്ട്. മഴക്കാലം കഴിഞ്ഞയുടന്‍ കര്‍മ്മനിരതരാവുന്ന മണ്ണിരകള്‍ പൃഷ്ഠം കൊണ്ടു പണിയുന്ന കുക്കിരികളുടെ ശില്പഭംഗി തന്റെ പരാജയപ്പെട്ട ശില്പരചനാകാണ്ഡത്തിനില്ല എന്നു മനസ്സുതുറന്നു സമ്മതിച്ചു കൊണ്ട് !

‘ഇല്ലെന്ന് അറിയാവുന്ന ഒന്ന് ഉണ്ടാകാന്‍ പോകുന്നു എന്ന് സങ്കല്‍പ്പിച്ചുകൊണ്ടല്ലേ നാം പ്ലാനുകള്‍ വരയ്ക്കുന്നത് എന്നു ചോദിച്ച യുവാവായ പ്രേം എന്ന ആര്‍ക്കിടെക്ടിനെ വൃദ്ധനും അരക്കിറുക്കനുമായ ഒരു മനുഷ്യന്‍ തിരുത്തുന്ന ഒരു സന്ദര്‍ഭം നോവലിന്റെ തുടക്കത്തില്‍ കൊടുത്തിട്ടുണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്ന് എടുത്തു ചേര്‍ത്തതാണത്. വൃദ്ധന്‍ പറയുന്നു: “അല്ല, നിര്‍മ്മിക്കാന്‍ പോകുന്ന വസ്തു മുന്‍പേ നിലനില്‍ക്കുന്നതാണെന്നു നാം മനസ്സില്‍ സങ്കല്‍പ്പിക്കുന്നു. അല്ലെങ്കില്‍ നമുക്കതു വരയ്ക്കാന്‍ കഴിയില്ല.” അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു: “യാഥാര്‍ത്ഥ്യങ്ങളും സങ്കല്‍പ്പങ്ങളും തമ്മിലുള്ള വലിയ അന്തരത്തെ അറിയാതിരിക്കുന്നതിലാണ് യുവത്വം സ്ഥിതി ചെയ്യുന്നത്. അത് അറിയാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ വയസ്സനാകുന്നു.” പരിണാമത്തിന്റെ ഗതികളെ നിര്‍ണ്ണയിക്കുന്ന ഘടകമേതാണെന്ന ചിന്ത കലശലായ അടിയൊഴുക്കായി വര്‍ത്തിക്കുന്ന ഒരു പുസ്തകത്തിന്റെ തുടക്കഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ഈ വാക്യശകലങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മാറ്റം എന്താണെന്നതിനെയാണ് അത് പ്രശ്നവിചാരം ചെയ്യുന്നത്. മരിച്ചതെന്ത്, ജീവിച്ചിരിക്കുന്നതെന്ത് എന്ന ചിന്തയ്ക്ക് പ്രേതവിചാരണയില്‍ മുഖ്യസ്ഥാനമുണ്ട്. മരിച്ചുപോയവയില്‍ എന്തൊക്കെയാണ് ജീവിച്ചിരിക്കുന്നവയിലൂടെ പ്രവര്‍ത്തിക്കുന്നത് എന്ന് ആരായല്‍ അതിന്റെ ധര്‍മ്മമാണ്. കോണി ബാര്‍ലോയുടെ ഗ്രന്ഥനാമം കടമെടുത്തതിനപ്പുറം ആനന്ദ്, നമ്മുടെ ചിന്തകളെ നയിച്ചുകൊണ്ടു പോകുന്ന ഒരു വഴി അതാണ്.

മറ്റൊന്ന്. ലേഖനമോ പഠനമോ നിരീക്ഷണങ്ങളോ കുറിപ്പുകളോ ഫീച്ചറോ എന്തുമാകാന്‍ വെമ്പിനില്‍ക്കുന്ന ഒരു രചന ഘടനകൊണ്ടു തന്നെ വായനയുടെ നിയമങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ആശയം കൊണ്ട് വേറെയും. പക്ഷേ എല്ലാവര്‍ക്കും ദെറീദയാവാന്‍ കഴിയില്ലല്ലോ.

December 2, 2007

മെഡിറ്ററേനിയന്‍


ഹിന്ദി കവി സുദീപ് സെന്നിന്റെ ഒരു കവിതയുടെ വിവര്‍ത്തനം

1
തിളങ്ങുന്ന ഒരു ചുവന്ന ബോട്ട്
മഞ്ഞ കപ്പല്‍ മുളകുകള്‍
നീല മത്സ്യ വലകള്‍
കാവി കോട്ടമതിലുകള്‍
2
തനിതങ്കത്തില്‍
സഹറിന്റെ പട്ടുബ്ലൌസ്
അവളുടെ കറുത്തിരുണ്ട
കരിയിട്ട കണ്‍പീലികള്‍
3
തെരുവുകുട്ടിയുടെ
തവിട്ടു നിറമുള്ള കൈകള്‍.
ചുരുട്ടിയ വിരലുകള്‍ക്കുള്ളില്‍
പിടിച്ചു വച്ചിരിക്കുന്ന മഴവില്ല്,
4
വെളുത്തു മരവിച്ചു തകര്‍ന്നു
പോയ എന്റെ ഓര്‍മ്മ.
ചിതറാനിപ്പോള്‍,
ഉരുകിത്തുടങ്ങിയ നിറങ്ങള്‍.


സുദീപ് സെന്‍ 1964-ല്‍ ദില്ലിയില്‍ ജനിച്ചു. ഡോക്യുമെന്ററി സംവിധായകനും (‘Babilon is dying' ആദ്യ ചിത്രം) കവിയും എഴുത്തുകാരനുമാണ്. The Lunar Visitations, Valley of the Gods, The Lovers and the Moon തുടങ്ങിയവ പ്രധാനകൃതികള്‍.

November 29, 2007

തികച്ചും സ്വകാര്യമായ ചക്ക്, ചുക്ക് സഹിതം!


അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്രം‘ എന്ന കവിതയും 11 ആധുനിക നിരൂപകരുടെ ആസ്വാദനവും ചേര്‍ന്ന് പുസ്തകമായി പുറത്തിറങ്ങിയപ്പോള്‍ അതിനെ അച്ചാലും മുച്ചാലും കീറി മുറിച്ചു കൊണ്ട് തായാട്ടു ശങ്കരന്‍ മറ്റൊരു ഗ്രന്ഥമെഴുതി, “ആധുനിക കവിതയുടെ ജീര്‍ണ്ണമുഖം”. കവിയ്ക്കുമാത്രമല്ല, പതിനൊന്നംഗ അയ്യപ്പസേവാസംഗത്തിനും കൊടുത്തു തല്ല്. വാമൊഴിസൌന്ദര്യസിദ്ധാന്തമുപയോഗിച്ചു പറഞ്ഞാല്‍, ‘ഓട്ടിച്ചിട്ടടിച്ചു‘. ‘ഉണ്ടൊരു തുള്ളി ചോര എന്നുടെ ലിംഗാഗ്രത്തില്‍, കൊണ്ടുപോകുവിന്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കതു കൊടുക്കുവിന്‍” എന്ന വരിയെടുത്തിട്ട്, അതെടുത്തോണ്ടു പോകാന്‍ ആരെങ്കിലും തയ്യാറാകുമോ എന്നു ആത്മാര്‍ത്ഥമായി സംശയിച്ചിട്ട്, അമ്മാതിരി വൃത്തികേടുകള്‍ എന്തായാലും തനിക്കു വേണ്ടെന്നും വീട്ടില്‍ കൊണ്ടു പോയി സ്വന്തം അച്ഛനമ്മമാര്‍ക്കു കൊടുത്താല്‍ മതിയെന്നും തായാട്ട് ഉപദേശിച്ചു.

തായാട്ടിന്റെ ഭാഷാശൈലി മനോഹരമാണ്. ആരും വാപൊളിച്ചു പോകും. കൃത്യം നിലപാടുണ്ടെന്നൊക്കെ വൈകുന്നേരത്തെ പതിനെട്ടര കമ്പനിയില്‍ വീമ്പിളക്കുന്ന ഊശാന്താടിയുടെ അവസ്ഥ പോലും കയ്യാലപ്പുറത്തെ തേങ്ങ പോലെയാവും തായാട്ടിനെ വായിച്ചു കഴിയുമ്പോള്‍‍. “അതോ ഇതോ അപ്പം ശരി..?“ എന്നാലും ‘കൃഷ്ണാ നീയെന്നെ അറിയില്ല” എന്ന് സുഗതകുമാരി എന്‍ വി കൃഷ്ണവാര്യരെ ഒളികണ്ണിട്ടു നോക്കി അര്‍ത്ഥം വച്ചെഴുതിയപ്പോള്‍, ‘അറിയുന്നു നിന്നെ ഞാന്‍ ഗോപികേ, നിന്റെയീ വരളുന്ന ചുണ്ടിലേ...’ എന്നൊക്കെ കൃതം പറഞ്ഞുകൊണ്ട് ഇടയില്‍ കയറി വേണു ഊതിയ വിദ്വാനാണ് പണിക്കര്. അങ്ങേര് വിട്വോ? ദ്വയാര്‍ത്ഥപ്രയോഗത്തിന്റെ മച്ചും അട്ടവും അടിത്തറയും എല്ലാം കരതലാമലകമായ കക്ഷി ഇവിടെയും മറുപടി പദ്യമാക്കി ഇറക്കി. ഒരു കാര്‍ട്ടൂണ്‍ കവിത. ‘ആര്‍ക്കും ഒരു സംശയവും തോന്നില്ല. ചൊക്ക്ര കണ്ണിനു പോലും ഒരു കുറ്റവും കണ്ടുപിടിക്കാന്‍ പറ്റില്ല. അത്തറ പെര്‍ഫക്ട്! ‘പിന്നേം ചങ്കരന്‍‘. എന്നാണ് അതിന്റെ പേര്. ‘അയ്യപ്പന്‍ കാവില്‍ കൊടിയേറ്റമായെന്നും പറഞ്ഞാണ് കവിത തുടങ്ങുന്നത്. പക്ഷേ ചങ്കരന്‍ തെങ്ങില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല. തെങ്ങായ തെങ്ങെല്ലാം വീണു പോയിട്ടും ചങ്കരന്‍ പിന്നേം തെങ്ങില്‍ തന്നെ. ആശയം സുതരാം വ്യക്തം!. കോണ്‍ഗ്രസായിരുന്നിട്ട് കമ്മ്യൂണിസ്റ്റ് ചേരിയിലേയ്ക്ക് മാറിയ തായാട്ടിനെ “അയ്യോ വലത്തോട്ടു മിടത്തോട്ടും ചാടുവാന്‍ വയ്യാതിരിക്കുമ്പോള്‍’ എന്നു കൂകിവിളിച്ചു. പടിഞ്ഞാറിന്റെ പുതിയ ആശയങ്ങളെയും കിഴക്കിന്റെ ആത്മീയതയെയും ഉള്‍ക്കൊള്ളാന്‍ വയ്യാത്ത വരട്ടുതത്ത്വവാദി എന്ന അര്‍ത്ഥത്തില്‍ “ഓംകാരമൂതി കിഴക്കുണര്‍ന്നല്ലോ, ഓളത്തുടുപ്പില്‍ പടിഞ്ഞാറുണര്‍ന്നല്ലോ” തുടങ്ങി ഒളിപ്രയോഗങ്ങള്‍ ധാരാളം കവിതയില്‍.

ഇത് കുഞ്ഞുകുട്ടികള്‍ക്ക് വേണ്ടി അവരുടെ മനസ്സറിഞ്ഞ് രചിച്ച കവിതയാണെന്ന് കരുതി അപ്പര്‍ പ്രൈമറിക്ലാസ്സുകളിലെ വാദ്ധ്യാരിണിമാര് വല്ലാതെ സന്തോഷിച്ചിട്ടുണ്ട്. അവരുടെ ശ്രമഫലമായി മലയാളം കുട്ടികളുടെ സംഘപദ്യപാരായണത്തിനു വര്‍ഷാവര്‍ഷം വിധേയമായി പപ്പും പൂടയും പോയി ബ്ലിങ്കസ്യാന്ന് ആയിട്ടുണ്ട് ഇപ്പോഴാ കാര്‍ട്ടൂണ്‍ കവിത. അതേ തലക്കുറിയോടെ ജനിച്ച മറ്റൊരു കവിത ‘മോഷണം”.

അതവിടെ നില്‍ക്കട്ടെ, തന്നെ കുത്തിയതുകൊണ്ടാണു പണിക്കര്‍ തായാട്ടിനിട്ടു കുത്തിയത്. അതു ശരി. പക്ഷേ ഇവര്‍ക്ക് പരസ്പരം മനസ്സിലാവാതെ പോയതില്‍ ‘ഇസ’ത്തിന്റെ കളിയുടെ തോത് 75%-ത്തില്‍ കൂടുതല്‍ എന്തായാലും കാണില്ല. ബാക്കി ഇരുപത്തഞ്ചു ശതമാനമോ? തായാട്ടിനെയും പണിക്കരു സാറിനെയും പോലുള്ള വലിയ ആളുകളുടെ ഗതി ഇതാണെങ്കില്‍ ഒരിസവുമില്ലാത്ത സാധാരണക്കാരുടെ സ്ഥിതി ഇതിനേക്കാള്‍ വഷളായിരിക്കുന്നതില്‍ കുറ്റം പറയാനുണ്ടോ? ഒരു സംഗതി നമുക്ക് ശരിയായി ഗ്രഹിക്കാന്‍ കഴിയാതെ പോകുന്നത് ഭാവനാശൂന്യതകൊണ്ടാണെന്ന് കോളിന്‍ വിത്സണ്‍. ചക്കെന്നു പറയും ചുക്കെന്നു കേള്‍ക്കും. മറുപടി കൊക്കെന്ന്. അതാണ്` ആളുകളുടെ സ്വഭാവം. അതുകൊണ്ടാണ് ചിലപ്പോള്‍ ഒന്നും പറയണ്ട, മിണ്ടാതിരിക്കാം എന്ന് വിചാരിച്ചു പോകുന്നത്. മൌനത്തിന്റെ അപര (അപാര) സാദ്ധ്യത. ‘കാണ്ടാമൃഗം’ എഴുതിയ അയനസ്കോ ഒരു വേദിയില്‍ തന്നെ നോക്കി ‘ഹോ’ എന്ന മട്ടില്‍ അന്തം വിട്ടിരിക്കുന്ന ഫാന്‍സുകളെ നോക്കി പറഞ്ഞത്രേ “ എനിക്ക് നിങ്ങളോട് പറയാനുള്ളത്, എനിക്കു നിങ്ങളോടൊന്നും പറയാനില്ല എന്നതു മാത്രമാണ്.” എന്നിട്ടു പോയി കസേരയിലിരുന്ന് നന്നായി ഉറങ്ങി. ലോകത്തില്‍ വിഖ്യാതരായവരുടെ പോലും സ്ഥിതിയതാണ്. അപ്പോള്‍ ഞാനിട്ട ഒരു കമന്റ് നല്ലോണം മനസിലായില്ലല്ലോ ടിയാന് എന്നും മറുപടി എന്ന പേരില്‍ തട്ടിയതു മുഴുവന്‍ ചക്കുമല്ല, ചുക്കുമല്ല, കൊക്കുമല്ല എന്നും പറഞ്ഞ് വെഷമിച്ച് ആന്റിഡിപ്രസന്റ് മേങ്ങാന്‍ പെട്രോളു കത്തിക്കുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ? അതും ഈ ഞാന്‍..? നോട്ടറ്റാള്‍ !

November 26, 2007

വലതുവശം ചേര്‍ന്നു പോകുക!

അമ്മൂമ്മയെഴുത്തിന്റെ സൌന്ദര്യങ്ങളിലൊന്ന്, കഴിഞ്ഞുപോയ കാലത്തിന്റെ കാലുഷ്യങ്ങളെ അനുഭവത്തിലൂടെ പാകപ്പെട്ട മനസ്സുകൊണ്ട് പൊതിഞ്ഞുകെട്ടുന്ന രീതിയാണ്. ഏറ്റവും വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ പോലും അവിടെ വിക്ഷോഭങ്ങളില്ലാതെ തെളിയും. ആശയക്കുഴപ്പങ്ങളില്ല, സംശയങ്ങളില്ല. അനുഭവങ്ങള്‍ക്ക് അറിയാതെ സാമാന്യവത്കരണം സംഭവിക്കുന്നു. അപ്പോള്‍ അത് ‘എന്റേത്’ എന്ന അവസ്ഥയില്‍ നിന്നിറങ്ങി ‘ഞങ്ങളുടേത്’ ആകുന്നു. സ്വന്തം ഭൂതകാലത്തെക്കുറിച്ചാണ് ദേവകീ നിലയങ്ങോട് എഴുതിയത്. എങ്കിലും സവര്‍ണ്ണതയ്ക്കുള്ളിലെ പാര്‍ശ്വവത്കരണമായി അതു മാറുന്നു. അതൊരു വേറിട്ട കാഴ്ചയാണ്. അഗ്രഹാരപ്പുരകളിലും മറക്കുടകള്‍ക്കുള്ളിലും അരങ്ങേറിയ കഷ്ടകാലത്തിന്റെ പെണ്‍കാണ്ഡങ്ങള്‍ കാട്ടിത്തരുക എന്നത് ആ എഴുത്തിന്റെ ലക്ഷ്യമായിരുന്നോ എന്നു ചോദിക്കാം. അല്ല. എങ്കിലും അതാണ് വെളിപ്പെട്ടത്. പിന്നിട്ട അനുഭവങ്ങള്‍, കാഴ്ചവട്ടങ്ങളെ ആഴമുള്ളതാക്കുന്നുണ്ട്. നിരീക്ഷണക്കുറിപ്പുകള്‍ ഏതു പഠനങ്ങളെക്കാളും ഗൌരവതരമാവുന്നത് ആ പരിണതിയിലാണ്. എങ്കിലും അതിനുള്ളിലും രാഷ്ട്രീയത്തിനു കയറിപ്പറ്റാനും ഒളിച്ചിരിക്കാനും വെളിയില്‍ വന്ന് എത്തിനോക്കാനുമുള്ള പഴുതുകളുണ്ട്. അവയെ അവഗണിക്കാം, അവയെ മാത്രം കിണ്ടി വെളിയിലിടുകയും ചെയ്യാം! ഒക്കെ സൌകര്യം പോലെ.

കഴിഞ്ഞ വര്‍ഷം സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയ ഒര്‍ഹാന്‍ പാമുക്കിനുള്ള മൈലേജ് ഇത്തവണത്തെ പുരസ്കാരജേതാവ്(ജേത്രി) ഡോറിസ് ലെസ്സിംഗിനു മലയാളത്തില്‍ കിട്ടിയില്ല. കാരണം വ്യക്തമാണ്. സമ്മാന പ്രഖ്യാപനത്തില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയം കൃത്യമായി തിരിച്ചറിയാന്‍ മാത്രം കണിശബുദ്ധിയുള്ളവരാണ് മലയാളത്തിലെ പ്രബുദ്ധരായ എഴുത്തുകാര്‍ (വായനക്കാരും!). (നോവലിസ്റ്റായ പഴയ അരുന്ധതി റോയിയെ ചുമ്മാ ഒന്ന് ഓര്‍ത്തുപോകുകയാണ് ഇവിടെ.) ദോഷം പറയരുതല്ലോ. ഒന്നോ രണ്ടോ പരിചയപ്പെടുത്തല്‍ ലേഖനങ്ങളും കഥകളും പേരിന് അവിടെയുമിവിടെയുമൊക്കെയായി പ്രത്യക്ഷപ്പെട്ടു. അത്രമാത്രം. മലയാളത്തിലെ മുഖ്യധാരാപത്രങ്ങള്‍ നോബല്‍ സമ്മാന വിതരണത്തിനുമുന്‍പ് നടത്തിയ പ്രവചനപ്പട്ടികയിലോ ചുരുക്കപ്പട്ടികയിലോ (എന്തിന് നെറ്റിലും) ഒന്നും പാവം അമ്മൂമ്മയുടെ പേരുണ്ടായിരുന്നില്ല. ആ നിലയ്ക്ക് ഡോറിസിന്റെ വിജയം ഒരട്ടിമറി വിജയമാണ്. പക്ഷേ അട്ടിമറി സ്വീഡിഷ് അക്കാദമിയുടെയാണ്. അത് നമ്മളെ നമ്മളെ എന്തിനു സ്പര്‍ശിക്കണം? പ്രാന്തവത്കൃതജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോഴൊക്കെ സ്ത്രീകളെ ഒഴിവാക്കാന്‍ ആഗോളീകരണകാലത്തും പറ്റിയിട്ടില്ല, വികസിതരാജ്യങ്ങളിലെയും സ്ഥിതി ഇന്നും അതാണ്. എന്നിട്ടും അവര്‍ ഫെമിനിസത്തെ തള്ളിപ്പറയുന്നു. എയിഡ്‌സ് ലൈംഗിക സദാചാരം തിരികെ കൊണ്ടുവന്നെന്ന് ആശ്വസിക്കുന്നു. റൊഡേഷ്യയിലും പിന്നെ ലണ്ടനിലും വളരെ പാര്‍ട്ടിയുടെ മുന്‍‌നിരപ്രവര്‍ത്തകയായിരുന്ന അവര്‍ തന്റെ വിശ്വാസം ചവറായിരുന്നു എന്ന് ഒരു സംശയവുമില്ലാതെ എഴുതി വയ്ക്കുന്നു.

മനുഷ്യന്‍ ജനിക്കുന്നതു തന്നെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് പട്ട കെട്ടാന്‍ കഴുത്തുനീട്ടിക്കൊടുക്കാന്‍ വേണ്ടിയാണെന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ക്കു വേണ്ടി നീക്കി വച്ചിരിക്കുന്നതല്ല നോബല്‍ സമ്മാനം. എഴുത്തുകാരന്റെ ആത്മവത്തയെ തകര്‍ക്കുന്ന സാമൂഹിക ഘടനകളെക്കുറിച്ച് ഉത്കണ്ഠപ്പെട്ടതിനാണ് ചൈനീസ് എഴുത്തുകാരനായ ഗാവോ സിങ്ജിയാന് നോബല്‍ സമ്മാനം ലഭിച്ചത്. തന്റെ ‘ബസ്‌സ്റ്റോപ്പ് എന്ന നാടകം നിരോധിക്കുകയും ‘ആത്മീയ മലിനീകരണ‘ത്തിന്റെ പേരില്‍ വിമര്‍ശനവിധേയനായി ഒറ്റപ്പെടുകയും ചെയ്ത ഗാവോ പത്തുമാസത്തെ അലഞ്ഞുതിരിയലിനൊടുവില്‍ ചൈന വിട്ടോടി. അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് ‘ആത്മശൈലം’ എഴുതി. നോബല്‍ സമ്മാനം നേടി. വിറ്റ് ഗാര്‍നറുമായി നടത്തിയ അഭിമുഖത്തില്‍ ഡോറിസ് ലെസ്സിംഗ് പറഞ്ഞു :“മുതലാളിത്തം മരിച്ചു. അതു ചെയ്യാനുള്ളതു ചെയ്തു തീര്‍ത്തു. ഭാവി സോഷ്യലിസ്റ്റിന്റെയോ കമ്മ്യൂണിസ്റ്റിന്റെയോ ആണ്. നമുക്കെല്ലാം നീതിയും സമത്വവും നല്ല വേതനവും കിട്ടാന്‍ പോകുന്നു. പെണ്ണോ മുടന്തനോ കറുമ്പനോ ആരോ ആകട്ടെ എല്ലാവരും തുല്യര്‍. അതും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍.” പക്ഷേ ഒന്നും നടന്നില്ല. എങ്കിലും ഈ ഉട്ടോപ്യന്‍ വിശ്വാസം ബുദ്ധിയുള്ളവര്‍ എന്നു സ്വയം നടിച്ചിരുന്നവര്‍ പോലും വച്ചു പുലര്‍ത്തി എന്നു പറഞ്ഞാണ് അവര്‍ ചിരിച്ചത്. ഇതാണ് ‘mass psychopathology‘. തങ്ങള്‍ അക്കാലങ്ങളില്‍ വിശ്വസിച്ചിരുന്നത് പൂര്‍ണ്ണമായും ചവറാണെന്ന് യാതൊരു സംശയവുമില്ലാതെ അവര്‍ പറയുന്നു. ‘’“ലോകത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങളെ ഒന്നും ചെയ്യാന്‍ ഈ മണ്ടന്‍ വിശ്വാസങ്ങള്‍ക്കു കഴിയുമായിരുന്നില്ല“. ലോകമെമ്പാടുമുള്ള നല്ലവരായ അനേകം മനുഷ്യര്‍, തങ്ങളുടെ കമ്മ്യൂണിസത്തിലുള്ള വിശ്വാസത്തെമാത്രം ലാക്കാക്കി ഒരുപാട് പണിയെടുത്തിട്ടുണ്ട്. അവര്‍ക്ക് പകരം കിട്ടിയതോ ഒരു സ്റ്റാലിനെ. ഈ ക്രൂരമായ തമാശയാണ് നമ്മുടെ കാലഘട്ടത്തില്‍ സോഷ്യലിസത്തെ കൊന്നത് എന്ന് ഡോറിസ്. സ്വന്തം രാജ്യത്ത് ഒരു നല്ല സമൂഹം പണിയാന്‍ എന്തിനാണ് ചുവപ്പിന്റെ പേരും പറഞ്ഞ് തെക്കു വടക്ക് നോക്കുന്നതെന്നാണ് അവര്‍ ചോദിച്ചത്. “പിന്താങ്ങി വന്ന സംഗതി വന്‍‌പരാജയമാണെന്നറിഞ്ഞിട്ടും ആളുകള്‍ അതിനെ ന്യായീകരിച്ചുകൊണ്ടേയിരിക്കുന്നു അതാണ് പുരോഗമനചിന്ത എന്ന മട്ടില്‍!“

1997-ലാണ് ‘സാലണ്‍‘ ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ഇതിന് പ്രത്യേക പ്രാധാന്യം താനേ കൈവരുന്നു. സോവ്യറ്റ് യൂണിയന്‍ തകര്‍ന്നു പോയതും ചൈനയും ചുവന്ന ബംഗാളും ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ചുവപ്പന്‍ കാലുകള്‍ വലതുമാറ്റി ചവിട്ടിവൃത്തികേടാക്കുന്നതുമൊന്നുമല്ല കാര്യം, അതൊക്കെ ഇതു വായിക്കുമ്പോള്‍ ഓര്‍മ്മ വരുമെങ്കിലും. അമ്മൂമ്മയെഴുത്ത് ആനുഭവിക സത്യം പറയുമ്പോള്‍ കൊച്ചുമക്കള്‍ക്ക് ഉണ്ടാവുന്ന രോമാഞ്ചവുമല്ല. സംഗതി ധ്വനി പ്രധാനമാണ്. വരികള്‍ക്കിടയിലൂടെ വായിക്കണം. കണ്ടോ ? നോബല്‍ സമ്മാനസമിതിയുടെ രാഷ്ട്രീയം ഇവിടെ കിടന്നു കറങ്ങുന്ന കറക്കം കണ്ടോ?

November 23, 2007

ബ്രാഹ്മണനാകാന്‍...


മീനാകന്തസാമിയുടെ തമിഴ് /ഇംഗ്ലീഷ് കവിതയുടെ വിവര്‍ത്തനം

ബ്രാഹ്മണനാകാന്‍...
-മീനാകന്തസാമി

ശൂദ്രന് ബ്രാഹ്മണനാകാനുള്ള നടപടി ക്രമങ്ങള്‍

തുടക്കം
നടപടി 1: സുന്ദരിയായ ശൂദ്ര പെണ്‍കുട്ടിയെ തെരെഞ്ഞെടുക്കുക
നടപടി 2: അവളെ ഒരു ബ്രാഹ്മണന് വിവാഹം ചെയ്തു കൊടുക്കുക
നടപടി 3: അയാളുടെ പെണ്‍കുട്ടിയെ പ്രസവിക്കാനുള്ള സൌകര്യം അവള്‍ക്ക് നല്‍കുക
നടപടി 4: ഈ പെണ്‍കുട്ടി ബ്രാഹ്മണനെ വിവാഹം ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുക
നടപടി 5: മൂന്നും നാലും നടപടികള്‍ ആറു പ്രാവശ്യം ആവര്‍ത്തിക്കുക
നടപടി 6: അവസാന ഉത്പന്നം പ്രദര്‍ശിപ്പിക്കുക. അത് ഒരു ബ്രാഹ്മണശിശു ആയിരിക്കും.
ശുഭം

രാഷ്ട്ര പിതാവ് തിരുപൂരില്‍ വച്ച് ഉപദേശിച്ച ഈ നടപടിക്രമങ്ങള്‍ 20-09-1947-ല്‍ പെരിയാര്‍
വിവരിച്ചതിന്‍ പ്രകാരം.

ഒരു പരിയയെ ബ്രാഹ്മണനാക്കാനുള്ള നടപടിക്രമങ്ങള്‍.

.............................................മറ്റൊരു രാഷ്ട്രപിതാവിനെ കാത്തിരിക്കുകയാണ്, അതു പൂര്‍ത്തിയാക്കാന്‍...

മുന്‍‌കൂട്ടി സൂചിപ്പിക്കാതെയുള്ള ഈ കാലതാമസം കൊണ്ടുണ്ടായ അസൌകര്യത്തില്‍
ആത്മാര്‍ത്ഥമായി ഖേദിക്കുന്നു.


മീനാകന്തസാമി (ജനനം 1984-ല്‍), കവിയും നോവലിസ്റ്റും വിവര്‍ത്തകയുമാണ്. ഇപ്പോള്‍ ചെന്നൈയില്‍ താമസം. കവിതാപുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആദ്യ പുസ്തകം ‘സ്പര്‍ശം‘ (Touch) 2006-ല്‍ പ്രസിദ്ധീകരിച്ചു. “ദളിത്” ദ്വൈമാസികയുടെ എഡിറ്ററായിരുന്നു.

November 21, 2007

പാടി നീട്ടാവുന്ന ലഘു

"രണ്ടു നേര്‍‌രേഖകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ദൂരമാണ് ശ്ലേഷം”

പ്രമോദിന്റെ കവിത ‘ലഘുവും’ അതിനു വായനക്കാരെഴുതിയ കമന്റുകളും ചേര്‍ന്ന് ഒരു വലക്കണ്ണി പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. കവിതയുടെ സന്ദേശം മനസിലാക്കി കവിയെ പ്രോത്സാഹിപ്പിക്കുക എന്ന നിരുപദ്രവകരമായ കാര്യം ചെയ്യുകയല്ല, വായനക്കാര്‍. (ഇവിടെ കമന്റുകള്‍) മറിച്ച് കവിതയുടെ അബോധത്തിലുള്ള ചില സംഗതികള്‍, വായനാസമൂഹത്തിന്റെ അബോധവുമായി ചേര്‍ന്ന് ചില നീക്കുപോക്കുകള്‍ നടത്തുകയാണ്. കവിതയില്‍ പ്രതിസ്ഥാനത്തുള്ള ‘ഗുരു’ ശിഷ്യനെ ശിക്ഷിച്ചതു കൊണ്ടു മാത്രമാണോ കുറ്റവാളിയാവുന്നത്? ‘എത്ര പാടി നീട്ടിയാലും ഗുരുവാക്കാന്‍ കഴിയാത്തത്ര ലഘുവാണ് അയാള്‍‘ എന്നു ശിഷ്യന്‍ പറയുന്നു. ആഖ്യാനസ്വഭാവമുള്ള ഈ കൊച്ചു കവിതയില്‍ അതിനുള്ള തെളിവൊന്നും കവി ഹാജരാക്കുന്നില്ലെങ്കില്‍ പോലും ശിഷ്യന്റെ അസ്വസ്ഥജനകമായ ചോദ്യം നമ്മെ സന്തോഷിപ്പിക്കുന്നത്, കവിതയുടെ അബോധത്തില്‍ മറ്റെന്തൊക്കെയോ പതിയിരിക്കുന്നതു കൊണ്ടാണ് . ‘ലഘു‘ ഗുരുവിന്റെ വിപരീതമാണ്. ഗുരുവിന്റെ വലിപ്പത്തിനു മുന്നില്‍ ശിഷ്യന്റെ ‘ചെറുപ്പം’. ഗൌരവത്തിനു മുന്നിലെ ലാഘവത്വം. അറിവ് ഗരിമയും അറിവില്ലായ്മ അണിമയും ആയതുകൊണ്ട് ലഘുവിന്റെ അര്‍ത്ഥം സാമ്പ്രദായിക രീതിയില്‍ ശിഷ്യനില്‍ ഉറയ്ക്കേണ്ടതാണ്. സാമാന്യബോധത്തിന്റെ ഈ കാഴ്ചയെ വട്ടംചുറ്റിപ്പിടിച്ച് കീഴ്‌മേല്‍ മറിച്ചുകൊണ്ടാണ് കവിതയുടെ നില്‍പ്പ്. പല തലത്തില്‍. ശിഷ്യനാണ് കവിതയിലെ ആഖ്യാതാവ്. അയാള്‍ ആകെ രണ്ടു വാക്യം മാത്രമാണ് ഉച്ചരിക്കുന്നത്. ആദ്യവാക്യത്തില്‍ അയാള്‍ തനിക്കു ലഭിച്ച, ഇനിയും തീരാതെ ഭാവിയിലേയ്ക്കു കൂടി നീളുന്ന ശിക്ഷകളെക്കുറിച്ചു പറയുന്നു. രണ്ടാം വാക്യത്തില്‍ അതിനുള്ള കാരണവും പറയുന്നു. ചെയ്ത കുറ്റം വളരെ ‘ലഘു‘വാണെന്ന് അയാള്‍ക്ക് ബോദ്ധ്യമുണ്ട്. ‘നിങ്ങളെയൊക്കെ എങ്ങനെ ചൊല്ലി നീട്ടിയാണ് ഗുരുവാക്കുക’ എന്ന് അയാള്‍ തന്റെ മാഷിനോട് ചോദിച്ചു. ബോധത്തില്‍ അയാളുടെ ഗുരു, ഒരു ലഘുവാണ്. അബോധത്തില്‍ എങ്ങനെ നീട്ടിയാലും ഗുരുവാകാത്തത്ര ലഘുവാണ് അയാളുടെ ഗുരു.

ശിഷ്യന്റെ ബോധവും അബോധവും ഉള്ളില്‍ തറച്ചതുകൊണ്ടാകണം ഗുരുവിന്റെ ശിക്ഷകള്‍ ഒന്നിനു പിറകേ ഒന്നായി നീളുന്നത്. ശിക്ഷയുടെ സഞ്ചാരം രസകരമാണ്. അതു വെറും ശാരീരിക പീഡനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അച്ഛനിലേയ്ക്ക് അതായത് ജനിതകത്തിലേയ്ക്ക് അതു നീളുന്നു. അച്ഛനെ കൊണ്ടു വരേണ്ടത് നാളെയായതു കൊണ്ട് അതു ഭാവിയിലേയ്ക്കും ചെല്ലുന്നു. ഒരു പക്ഷേ തന്റെ ‘ലഘു’വായ ഒരു ചോദ്യത്തിനുള്ള (തെറ്റിനുള്ള) ശിക്ഷ, കാലപരിധികളെ ലംഘിക്കുന്നു എന്നു കണ്ട ശിഷ്യന്റെ ഉത്കണ്ഠയാണ് ഈ കവിതയുടെ ഭാവാന്തരീക്ഷത്തെ നിര്‍ണ്ണയിക്കുന്നതെന്നു വേണമെങ്കിലും പറയാം. കാരണം അയാളുടെ ഏറ്റു പറച്ചില്‍ വിനീതമാണ്. (...എന്നു മാത്രമല്ലേ ഞാന്‍ ചോദിച്ചുള്ളൂ..?) വൈകുന്നേരം വരെ ബഞ്ചിന്റെ മുകളില്‍ കയറി നിന്നിട്ടും അവസാനിക്കാത്ത ഗുരുവിന്റെ രോഷം തന്റെ പൈതൃകത്തിലേയ്ക്കു കൂടി നീളുന്നതു കണ്ടാണ് ഈ എറ്റുപറച്ചില്‍ അയാള്‍ ചെയ്യുന്നത് എന്നു കാണാം.

കവി പ്രകടമായും ഇവിടെ ആഖ്യാതാവായ ശിഷ്യന്റെ കൂടെയാണ്. ‘പാടി നീട്ടിയാല്‍ പോലും ഗുരുക്കളാവാന്‍ കഴിയാത്ത ലഘുക്കള്‍ ഗുരുക്കന്മാരായി’ വിലസുന്നുണ്ടെന്ന കവിയുടെ അബോധമാണ് ശിഷ്യന് ജന്മം നല്‍കിയത്. കവിയ്ക്കു പറയാനുള്ളതാണ് അയാളുടെ കഥാപാത്രം ചോദ്യമായി മുഴക്കിയത്. അയാളുടെ ഇച്ഛയാണ് ശിഷ്യനിലൂടെ പ്രവര്‍ത്തിച്ചത്. ആ നിലയ്ക്ക് ശിഷ്യന്റെ പൈതൃകമാണ് കവി കൈയാളുന്നത്. അയാള്‍ക്ക് ലഭിച്ച ശിക്ഷ സ്വാഭാവികമായും വന്നുചേരുന്നത് കവിയിലാണ്. നാളെ വിചാരണ ചെയ്യപ്പെടുക അയാളുടെ പൈതൃകമാണ്. ശിഷ്യന്‍ നാളെ വിളിച്ചു കൊണ്ടു വരേണ്ട അച്ഛന്‍ അയാളെ സൃഷ്ടിച്ച കവിയാണ്. സിംഹപ്രസവത്തിലെ കാടും കൂടും രണ്ടു ലോകമാണെന്നതു പോലെ ഇവിടെയും രണ്ടു ലോകങ്ങളുണ്ട്. ശിഷ്യന്റെ മാനസികലോകം കവിയുടെ സ്വന്തം മാനസിക ലോകമാണ് എന്നാല്‍ ശിക്ഷയുടെ ലോകം ചുറ്റും പ്രത്യേകതകളോടെ വര്‍ത്തിക്കുന്ന ബാഹ്യലോകവുമാണ്. അതയാളില്‍ നിന്ന് അന്യമായ ഒരു വിമത ലോകമാണ്. പുറം ലോകത്തില്‍ നിന്നകന്ന്, ആത്മസുഖങ്ങള്‍ നുണഞ്ഞ്, മറയത്ത് ഇരിക്കുന്നവനാണ് കവിയച്ഛന്‍. അയാളെ വിളിച്ചുകൊണ്ടു വരാനുള്ള കല്‍പ്പന വലിയ ശിക്ഷയാവുന്നത് അതുകൊണ്ടാണ്.

ഇതിനു മറ്റൊരു തലം കൂടിയുണ്ട്. പ്രതിനിധാന (representation) തത്ത്വം വച്ചു നോക്കിയാല്‍ കവി തന്നെയാണ് ശിഷ്യന്‍ എന്നും കാണാം. ശിഷ്യന്‍ ലഘുവിനെക്കുറിച്ചുള്ള ചോദ്യം ഉന്നയിക്കുന്നു. കവി സമക്ഷത്തു തന്റെ കവിതകള്‍ വയ്ക്കുന്നു. ഓരോ കവിതയും വഴങ്ങാത്ത എന്തിന്റെയോ പിന്നാലെയുള്ള പാച്ചിലാണ്. എറ്റുവാങ്ങാന്‍ ആളില്ലാതെ ബാക്കിയാവുന്ന ചോദ്യങ്ങളാണ്. ശിഷ്യന്റെ ചോദ്യത്തിലെന്ന പോലെ അതില്‍ മുന്നിലുള്ള ബൃഹത്തായ ലോകത്തോടുള്ള അവജ്ഞ നിഹിതമാണ്. അത് (കവിതയുടെ) പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നുണ്ട്. (എങ്ങനെ പാടിനീട്ടിയാലും ഗുരുത ലഭിക്കാത്ത....സാമൂഹിക പ്രതിബദ്ധതയില്ലാത്ത... അഴകിയ പദങ്ങളും അലങ്കാര കല്പനകളും തുന്നിപ്പിടിപ്പിച്ച...വൃത്തത്തിനൊപ്പിച്ചു കാലുമുറിച്ച..... അങ്ങനെ എത്രവേണമെങ്കിലും പാടി നീട്ടാവുന്ന പോരായ്മകളെ ) അതിനാല്‍ സാമ്പ്രദായിക ശീലങ്ങള്‍ മാത്രം ഉള്ളടക്കിയിട്ടുള്ള സമൂഹം അയാളെ ശിക്ഷിക്കും എന്ന് അയാള്‍ക്ക് നല്ല ഉറപ്പുണ്ട്. (‘കഥാകൃത്ത് കുരിശില്‍’എന്ന പോലെ താന്‍ ക്രൂശിക്കപ്പെടുന്നു എന്നത് തികച്ചും കാല്‍പ്പനികമായ സ്വപ്നമാണ്. കവിതയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന കാല്പനിക കവിമനസ്സാണ് അത്) അതിനെതിരെയുള്ള ഒരു പ്രാര്‍ത്ഥനയാണ് ലളിതഘടനയുള്ള ഈ കവിത. ഈ പ്രതിനിധാനമാണ് കവിതയുടെ അബോധത്തിന്റെ രണ്ടാമത്തെ തലം. കവിതയുടെ ലക്ഷണശാസ്ത്രത്തിലെ ഒരു വരിയെ ‘ഗുരുവിന്റെ’ ലക്ഷണയുക്തിയായി എടുത്തുപയോഗിച്ചതില്‍ തന്നെ മറ്റൊരു പ്രതിനിധാനവുമുണ്ട്.

സത്യത്തില്‍ കവി പ്രതിപക്ഷസ്ഥാനത്ത് ആരെയാണോ നിര്‍ത്തിയിട്ടുള്ളത്, അവരെ തന്റെ കൂടെ നിര്‍ത്താന്‍ ആ കാര്യം തന്നെ പറയുന്ന ഈ ചെറിയ കവിതകൊണ്ട് കവിയ്ക്കു കഴിഞ്ഞു എന്ന് വായനക്കാരുടെ പ്രതികരണങ്ങള്‍ വായിച്ചാല്‍ അറിയാം. അവരെല്ലാം ഒരേ സ്വരത്തില്‍ ശിഷ്യനു സ്തുതി പാടുകയാണ്. നിയമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബോധപൂര്‍വമോ അബോധപൂര്‍വമോ വലുതായ പങ്കു വഹിക്കുന്ന തങ്ങളുടെ സമൂഹമാണ് ഈ ലഘുവായ കവിതയില്‍ പ്രതിപക്ഷ സ്ഥാനത്തു നില്‍ക്കുന്നതെന്ന വീണ്ടു വിചാരം ആസ്വാദനത്തില്‍ നമുക്കു നഷ്ടപ്പെട്ടു പോകുന്നതെങ്ങനെ? ഇതിലൊരു വലിയ വൈരുദ്ധ്യമുണ്ട്. ശിഷ്യന്‍ നടത്തിയത് ഒരു നിഴല്‍ യുദ്ധമാണെന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നതാണ് അത്. ‘പാടി നീട്ടിയാലും ഗുരുവാകാത്ത ലഘു’ എന്ന് ഒരാള്‍ പറഞ്ഞത് മാത്രമേ നമുക്കറിയാവൂ. മാഷ് യഥാര്‍ത്ഥത്തില്‍ ലഘു തന്നെയാണോ എന്നു പരീക്ഷിച്ചറിയാന്‍ യാതൊരു തെളിവും കവിതയുടെ ആഖ്യാതാവ് നമുക്കു മുന്നിലിട്ടു തന്നിട്ടില്ല. പിന്നെ ഏതര്‍ത്ഥത്തിലാണ് നാം ശിഷ്യനെ പിന്താങ്ങുന്നത്? നാമോരുരുത്തരും ശിഷ്യനുമായി താദാത്മ്യം പ്രാപിക്കുകയും നമ്മുടെ ഉള്ളിലെ പിതൃരൂപങ്ങളെ ചോദ്യം ചെയ്യുകയുമാണെന്നു വരരുതോ? അതായത് നമ്മുടെ അബോധങ്ങളില്‍ ഗുരുത്വത്തോടെ എഴുന്നു നില്‍ക്കുന്ന രൂപങ്ങളെ “ലഘുവല്ലേ താങ്കള്‍ “എന്നു ചോദിച്ച് ചവിട്ടി താഴ്ത്തി ചാരിതാര്‍ത്ഥ്യമടയുകയാണ് നാം. അതാണു സത്യം. അങ്ങനെയാണ് കവിത പൂരിപ്പിക്കാതെയിട്ട ഇടം -മാഷന്മാര്‍ ലഘുക്കളാണെന്നതിന് തെളിവ്‌- നമ്മുടെ അബോധം കൊണ്ട് നികത്തിയെടുത്ത് നാം സന്തോഷിക്കുന്നത്.

കവിതയുടെ അബോധത്തില്‍ പരിഹരിക്കപ്പെടുന്ന ഈ അഭാവത്തിനു പുറമേ പരിഹരിക്കപ്പെടേണ്ട മറ്റൊരു അഭാവം കൂടി കവിതയിലുണ്ട്. മുന്നിലുള്ളത് ‘ലഘു’ക്കളാണെങ്കില്‍ യഥാര്‍ത്ഥ ഗുരുക്കന്മാര്‍ എവിടെ പോയി എന്നതാണ് അത്. ‘ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും’ എന്നുവച്ചാല്‍ ഓരോ സമൂഹത്തിലും ഒരു നാഥനെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണമെന്നത് ചരിത്രപരമായ ഒരാവശ്യമാണ്. സാമൂഹികാവശ്യവുമാണ്. നാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യാസ്വാമി, വാഗ്ഭടാനന്ദന്‍, ശിവഗുരു, വൈകുണ്ഠസ്വാമികള്‍, അയ്യങ്കാളി, ഏ ആര്‍, കേസരി, ഗോവിന്ദന്, വിജയന്‍ മാഷ്, കെ പി അപ്പന്‍‍‍............മുന്നില്‍ വഴി വെട്ടുന്നവരില്ലെങ്കില്‍ ഓരോരുത്തരും സ്വയം വഴിവെട്ടാന്‍ തുടങ്ങും. അവനവനിസം. പുതു കവിതയുടെ രീതിയാണത്. ഉത്തരാധുനികതയുടെ ഒരു രീതി തന്നെ അങ്ങനെയാണെന്ന് നാം എവിടെല്ലാം വായിച്ചു. മാസ്റ്റേഴ്സിന്റെ കാലം കഴിഞ്ഞു പോയിരിക്കുന്നു. ലക്ഷണശാസ്ത്രങ്ങള്‍ തരിപ്പണമായിരിക്കുന്നു. അത് ഉരുവിട്ട് പഠിച്ച് ചവിട്ടി പതം വന്ന വഴിയിലൂടെ തന്നെ ചരിക്കാന്‍ ഇനി ആളെ കിട്ടില്ല. തന്നില്‍ പാരമ്പര്യത്തിന്റെ ആലഭാരങ്ങളില്ല എന്ന് പി. രാമന്‍ മുന്‍പൊരിക്കല്‍ പറഞ്ഞതിന്റെ പിന്നില്‍ അത്തരമൊരു ആഗ്രഹചിന്തയാണുള്ളത്. അതാര്‍ക്കും ആഗ്രഹിക്കാവുന്നതാണ്. അപ്പോള്‍ ഗുരുക്കന്മാരില്ല എന്നല്ല, ഉള്ള ഗുരുക്കന്മാരെ (അങ്ങനെ നടിക്കുന്നവരെ) താന്‍ ഗുരുക്കന്മാരായി അംഗീകരിക്കുന്നില്ല എന്നാണ് കവിയുടെ തന്റേടം. കാരണം അവര് എങ്ങനെ നീട്ടിയാലും ഗുരുക്കളാവില്ല. അങ്ങനെയാവില്ല എന്നുറപ്പിച്ചു പറയാന്‍ കഴിയുന്നത് ‘ഗുരു’ എന്താണെന്ന് ഉത്തമ ബോദ്ധ്യമുള്ളതുകൊണ്ടാവുമല്ലോ. ആ അറിവ് ശിഷ്യനുണ്ടെങ്കില്‍ അയാള്‍ തന്നെയാണ് ഗുരു. ആലോചിച്ചു നോക്കുക, കവി വിനീതനായി പറഞ്ഞു തുടങ്ങിയതില്‍ നിന്ന് നേരെ വ്യത്യസ്തമായി, താന്‍ ഗുരുവാണെന്നും തന്റെ മുന്നില്‍ ഗുരുവായി നടിക്കുന്നവന്‍ ലഘുവാണെന്നും ഉള്ള സത്യത്തിലാണ് കവിതയുടെ അബോധം ചെന്നു വിശ്രമിക്കുന്നത്. തമാശ തന്നെ, ശ്ലേഷത്തിന്റെ കളി. വാക്കുകളെ അവയുടെ അര്‍ത്ഥങ്ങളുമായി ഇങ്ങനെ കുത്തിമറിയാനും മറുകണ്ടം ചാടാനും ഒക്കെ അഴിച്ചു വിടുന്ന ഇമ്മാതിരിരചനകള്‍ എത്ര ‘ലഘു’വായാലും നമ്മെ വെറുതെയിരുത്തില്ല എന്നല്ലേ മൊത്തത്തില്‍ ഇതിന്റെയൊക്കെ അര്‍ത്ഥം?

November 18, 2007

മൊബൈല്‍, മേതില്‍, മാതൃഭൂമി, മുട്ട.....


മാതൃഭൂമിയുടെ ‘വാചകമേള‘ (നിര്‍മ്മയുടെ സര്‍ഫുപൊടി എന്നു പറയും പോലെ..) ‘കണ്ടതും കേട്ടതും’ ഇന്നത്തെപ്പതിപ്പ് തുടങ്ങുന്നതു മേതില്‍ രാധാകൃഷ്ണന്റെ ഉദ്ധരണിയോടെയാണ്. അദ്ദേഹം പറഞ്ഞിരിക്കുന്നതിങ്ങനെ :“ഒരു മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രസരത്തില്‍ അരികത്തുള്ളൊരു മുട്ട വെന്തു പോകും. മുട്ടയിലെ പ്രോട്ടീനുകള്‍ പാകം ചെയ്യാന്‍ മൊബൈലിനു കഴിയുമെങ്കില്‍ നമ്മുടെ തലച്ചോറിലെ പ്രോട്ടീനുകളെ അതിനെന്തു ചെയ്യാന്‍ കഴിയുമെന്ന് ഊഹിച്ചാല്‍ മതി.”

മൊബൈല്‍ഫോണ്‍ ഒഴിയാബാധപോലെ കൊണ്ടു നടക്കുന്ന, കൊണ്ടു നടക്കേണ്ടി വരുന്ന പാവങ്ങള്‍ രാവിലെ പത്രം മറിച്ചു നോക്കുമ്പോള്‍ കാണുന്നതിതാണ്. കിടുങ്ങാതെന്തു ചെയ്യും? ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് തലവേദന വന്നേക്കും, പോക്കറ്റില്‍ ഇട്ടു നടന്നാല്‍ പ്രത്യുല്‍പ്പാദനശേഷി കുറയും, അല്‍ഷിമേഴ്സിനുള്ള സാദ്ധ്യത കൂടുതല്‍....ഇസ്തിരി പോലെ ചൂടായി ചെവി പൊള്ളി, ചെറിയ സ്ഫോടനം സംഭവിച്ചു ആള് ആശുപത്രിയില്‍ എന്നിങ്ങനെയൊക്കെ ചില വിജ്ഞാനങ്ങള്‍ വലിയ ഉറപ്പില്ലാതെ അവിടെയുമിവിടെയുമൊക്കെയായി കേട്ടിരുന്നു. ഇതങ്ങനെയല്ലല്ലോ.

കുറേ നാളുകള്‍ക്ക് മുന്‍പ് നാട്ടുകാരുടെ എതിര്‍പ്പിനെ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ സാധനങ്ങളും കിടുപിടിയുമായി നില്‍ക്കുന്ന സ്വകാര്യ കമ്പനിക്കാരെ ടി വിയില്‍ കാണിച്ചായിരുന്നു. ഒരു ചേട്ടനെ ഷര്‍ട്ടൂരി നിര്‍ത്തി ദേഹം പൂരെയുള്ള ചുണലുകള്‍ ചൂണ്ടിക്കാട്ടി അതൊക്കെ മൊബൈല്‍ ടവര്‍കളില്‍ നിന്നുള്ള റേഡിയേഷന്‍ കൊണ്ടു സംഭവിച്ചാണെന്ന വിപ്ലവാവേശത്തോടെ ഒരു മനുഷ്യന്‍ സാമൂഹികത പ്രസംഗിക്കുന്നതായിരുന്നു അടുത്ത കാഴ്ച. സംഗതി എന്തായോ എന്തോ. അവിടങ്ങളില്‍ ആരും ഇപ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നില്ലായിരിക്കും.

സയന്‍സ് പോലെയല്ല ടെക്നോളജി. ടിയാന്റെ പിന്നില്‍ ലേശം പണത്തിന്റെ (അതു തന്നെ, ‘മൂലധന നിക്ഷേപം‘) കറക്കമുള്ളതുകൊണ്ട് കയ്യാലപ്പുറത്തെ തേങ്ങയുടെ പരുങ്ങലിലാണ് സാമാന്യജനത്തിന്റെ സ്ഥിതിഗതി! ഏതു പുതിയ സംഭവത്തിന്റെയും പിന്നിലെന്തെങ്കിലും കുഴപ്പമുണ്ടാവുമെന്ന് ഒറപ്പല്ലേ? അതെന്താണെന്ന് തിരഞ്ഞു പിടിക്കാനുള്ള പാങ്ങ്, മസ്തിഷ്കം ഇത്യാദികള്‍ ഉടയതമ്പുരാന്‍ തന്നിട്ടുമില്ല. പിന്നെന്ത് ചെയ്യും? മാദ്ധ്യമങ്ങള്‍ ഇവിടങ്ങളിലാണ് ‘കൊളം കുത്തുന്നതും വെള്ളം കലക്കുന്നതും മീന്‍ പിടിക്കുന്നതും‘. അതൊരു തുടര്‍പ്രകിയയാണ്. എരിതീയില്‍ എണ്ണയൊഴിക്കുക, താടി കത്തുമ്പോള്‍ ബീഡി കൊളുത്തുക, ഫയര്‍ എഞ്ചിന്‍ വരുന്നതിനു മുന്‍പ് കഴുകോലൂരുക തുടങ്ങിയ നടപടികളുമായി മേല്‍പ്പടി കക്ഷികള്‍ കൊണ്ടുകേറും. പൊതുജനത്തിന്റെ ഭയത്തെ മുതലാക്കലാണ് മാധ്യമ ധര്‍മ്മം. ഇവിടെ മാതൃഭൂമി കുറച്ചുകൂടി മുന്നോട്ട് പോയിട്ടുണ്ട്. കേരളത്തിന്റെ അംഗസംഖ്യയില്‍ മദ്ധ്യവര്‍ഗത്തില്‍പ്പെടുന്നവരില്‍ മുണ്ടാണേ മുക്കാലും കൈയിലൊരു മൊബൈല്‍ ഫോണും തൂക്കിയാണ് നടപ്പ്. എന്താ സൌകര്യം! അത്യാവശ്യം പത്രതലക്കെട്ടുകളുടെ ജിക്കെയുമായി പിഴച്ചു പോകുന്ന ഈ വര്‍ഗം തന്നെയാണ് നമ്മുടെ ലോകപ്രസിദ്ധമായ ഉപഭോഗസംസ്കാരത്തിന് ചെല്ലുംചെലവും നല്‍കി കൊഴുപ്പിച്ചുകൊണ്ടിരിക്കുന്നത്. വാചകമേളകള്‍ പ്രിയങ്കരമായൊരു വിഭാഗം കൂടിയാണിത് എന്നറിയുക. മുഴുവന്‍ ലേഖനവും വായിക്കാന്‍ സമയം തികയാത്ത, ഓരോ കാല്‍‌വയ്പ്പിലും പുതിയ കണക്കും കാല്‍ക്കുലേറ്ററും കൊണ്ട് കുഴമറിയുന്ന ഈ പാവങ്ങള്‍ പിഴച്ചുപോകുന്നത് വാചകമേളകളാലാണ്. പരിചയക്കാരനായ എഴുത്തുകാരനെ ഫോണിലൂടെ വിളിച്ച് അഭിനന്ദിക്കാന്‍, വെടിവട്ടത്തില്‍ ഗൌരവമുള്ള ചര്‍ച്ചയ്ക്കു തുടക്കം കുറിക്കാനൊക്കെ ഈ ഉദ്ധരിക്കപ്പെട്ട വാചകങ്ങളുടെ വായനമാത്രം മതിയാവും.

അപ്പോള്‍ ഇതു ചെറിയകാര്യമല്ല. മേതില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ ഇത് മേതിലിന്റെ വാചകമല്ല എന്നതാണ് വാസ്തവം. മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം 506) മൂന്നുവര എന്ന കോളത്തില്‍ ‘മൊബൈലുകള്‍ക്കിടയില്‍ ഒരു മുട്ട’ എന്ന ലേഖനം മേതില്‍ എഴുതുന്നതു തന്നെ മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ പ്രസരം വലിയൊരു നുണപ്രചരണമാണെന്നു സമര്‍ത്ഥിക്കാനാണ്. ഒരു ശരാശരി ഫോണിന്റെ റേഡിയേഷന്‍ പ്രസരം 0.25-ല്‍ താഴെയാണെന്നിരിക്കെ, ഈ പറഞ്ഞവിധത്തില്‍ അതേതു മുട്ടയെയാണ് പൊരിക്കുന്നത്? പക്ഷേ മാതൃഭൂമി ഉദ്ധരിച്ച വാക്യം ലേഖനത്തിലുണ്ട്, അത് സൂസന്ന ഡീകാന്റിന്റെ, ലോകമെങ്ങും പ്രചരിച്ച ഇ മെയിലിലെ വരികള്‍ എന്ന നിലയ്ക്കാണ്. അല്ലാതെ മേതിലിന്റെ ദര്‍ശനം എന്ന നിലയ്ക്കല്ല. നിലം തല്ലുന്നതിന് കാടെല്ലാം ചുറ്റിക്കറങ്ങി വരുന്ന ഒരു ശൈലി മേതിലുനുള്ളതുകൊണ്ട് അതു മനസ്സിലാവാതെ മാതൃഭൂമി എടുത്തു ചേര്‍ത്തതാവാന്‍ വഴിയില്ല. മലയാളം ഡെയിലിയുടെ സബ് എഡിറ്റര്‍മാര്‍ക്ക് മലയാളം അറിഞ്ഞുകൂടാ എന്നു പറയാന്‍ പറ്റില്ലല്ലോ. ഇനി, അവര്‍ ലേഖനം വായിക്കാതെ വായില്‍ വന്നത് എന്നമട്ടില്‍ കിട്ടിയ വരികള്‍ എടുത്തു ചാമ്പിയതായിരിക്കുമോ? എസ് എം എസ്സുകളും മൊബൈല്‍ കമ്പനികളും അത്ര ആശാസ്യമായ നിലയിലല്ലാതെ ഭൂമി മലയാളം കീഴടക്കിക്കൊണ്ടിരിക്കുന്ന സമകാലത്തില്‍ അവയ്ക്കെതിരെ ഒരു മേതിലിയന്‍ ശൈലിയില്‍ ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഒരു സാമൂഹികസേവനം? അല്ലെങ്കില്‍ പത്രാധിപന്റെ ഒരു ക്രൂരമായ തമാശ..

എന്തായാലും അറിയപ്പെടുന്ന ഒരു എഴുത്തുകാരന്‍, ഒരു പ്രത്യേക തെറ്റിദ്ധാരണ നീക്കാന്‍ ഉദ്ദേശിച്ചെഴുതിയ ലേഖനത്തില്‍ നിന്നും നേരെ വിരുദ്ധമായ, അദ്ദേഹത്തിന്റേതല്ലാത്ത വാചകം, അദ്ദേഹത്തിന്റെ പേരില്‍ എടുത്തു കൊടുക്കണമെങ്കില്‍ അസാധാരണ ചങ്കൂറ്റവും വിവരക്കേടും സമാസമം വേണം. താന്‍ ഇങ്ങനെ തെറ്റായി ഉദ്ധരിക്കപ്പെട്ടതില്‍ മേതില്‍ മുന്നോട്ടു വരാതിരിക്കാന്‍ സാദ്ധ്യതയില്ല. ഇത്ര ബുദ്ധികാണിച്ച സ്ഥിതിയ്ക്ക് ഈ മുത്തശ്ശിപ്പത്രം എങ്ങനെ അദ്ദേഹത്തെ സമാധാനിക്കാന്‍ പോകുന്നു എന്നു കാണാം. സംഭവം എന്റെയും നിങ്ങളുടെയും തലച്ചോറിനെ ബാധിക്കുന്നതായതു കൊണ്ട് കാത്തിരുന്നാലും കാണുക തന്നെ വേണം!

ബാക്കി : വ്ലാദിമിര്‍ ലഗൊസ്കിയും ആന്ദ്രേ മൊയ്സെങ്കൊയും -രണ്ടുപേരും റഷ്യന്‍ പത്രം പ്രാവ്ദയിലെജോലിക്കാര്‍-ചേര്‍ന്ന് പരീക്ഷിച്ചപ്പോള്‍ ഒരുമണിക്കൂറില്‍ മുട്ട വെന്തു എന്ന് ഒരു ഡിസ്കഷന്‍ സൈറ്റ്.. ഇവിടെ നോക്കുക. നോക്കാതിരിക്കരുത്, നമ്മുടെ സ്വന്തം തലകളാണ് ഡെയിലി പരീക്ഷിക്കപ്പെടുന്നത് !

November 16, 2007

കരിങ്കല്ലുകളുടെ കാര്‍ഡിയോഗ്രാം

ഗുണ്ടര്‍ട്ട് നിഘണ്ടു എഴുതുന്ന കാലത്ത് ആസ്പത്രി, ആശുപത്രി തുടങ്ങിയ വാക്കുകള്‍ അത്ര പ്രചാരത്തിലായിരുന്നില്ല എന്നു വേണം ഊഹിക്കാന്‍. വൈദ്യശാലയില്‍ വൈദ്യനും അയാളുടെ അറിവിനുമാണ് (വിദ് എന്നാല്‍ അറിവ്) പ്രാധാന്യം. ജീവന്‍ മശായിയെ ചുമ്മാതാണോ കാലമിത്രയുമായിട്ടും നാം മറക്കാത്തത്. അഷ്ടവൈദ്യന്മാരെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ കുറിയ്ക്കാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി ചെലവാക്കിയ മഷിയെത്ര! അവിടുന്ന് നേരെ ‘ആസ്പത്രി‘യിലെത്തുമ്പോള്‍ കഥ മാറുന്നു. ഇപ്പോള്‍ രോഗി അതിഥിയാണ്. ഹോസ്പിറ്റാലിറ്റി യുടെ സമീപത്തെവിടെയോ ആണല്ലോ ‘ഹോസ്പിറ്റല്‍‘. അതിഥി സങ്കല്‍പ്പത്തിന് ഭാരത്തിലുള്ള ‘വെയിറ്റ്‘ എന്തായാലും പാശ്ചാത്യ നാടുകളിലുണ്ടാവില്ല. അവിടെ ഒരു പക്ഷേ അകല്‍ച്ചയുടെ വാഗ്‌രൂപമായിട്ടായിരിക്കും ഈ അതിഥി സങ്കല്പം പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ആസ്പത്രികള്‍ എത്രത്തോളം പാശ്ചാത്യമാവുന്നോ അത്രത്തോളം മനുഷ്യത്വത്തില്‍ നിന്നും അകലുന്നു എന്നു ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? രോഗം അകലാനുള്ള ഒരു കാരണം കൂടിയാണ്. അതു തീര്‍ന്നു പൂര്‍ണ്ണ ആരോഗ്യവാനായി എത്തുന്ന ഒരുവനേ (ഒരുവള്‍ക്കേ) സമൂഹത്തില്‍ പിന്നീട് സ്വീകാര്യതയുള്ളൂ. മനുഷ്യനോടല്ല, രോഗത്തോടാണ് ഒരു ആധുനിക ആശുപത്രിയുടെ കൊടുക്കല്‍ വാങ്ങലുകള്‍. അതുകൊണ്ടാണ് അഷ്ടിയ്ക്കു വകയില്ലാത്തവനും രോഗത്തിനനുസരിച്ച് ബില്ലടയ്ക്കേണ്ടി വരുന്നത്. ചികിത്സകൊണ്ട് ചലനമില്ലാത്തായ ശരീരം വച്ചും വിലപേശലുകള്‍ നടക്കുന്നത്. വെറുതേ നമ്മുടെ പഴയ ധര്‍മ്മ ചികിത്സകളെക്കുറിച്ച് ചിന്തിച്ചു നോക്കുക. വെറുതേ ചിന്തിച്ചാല്‍ മതി. ആ കാലം തിരിച്ചു വരാത്തവിധം പോയ്മറഞ്ഞു കഴിഞ്ഞു.

1. പട്ടി കുറുകേ ചാടിയതിനാല്‍ പഴയ എന്‍ഫീല്‍ഡില്‍ നിന്ന് വീണ് കാലൊടിഞ്ഞ ആളെ താങ്ങിയെടുത്ത് മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയി. ബെഡ്ഡൊന്നും ഒഴിവില്ല. അതുകൊണ്ട് തറയില്‍ കിടത്തി. തറയില്‍ കിടക്കുന്നവരുള്‍പ്പടെയുള്ള ആ ഭാഗത്തിന്റെ മേല്‍നോട്ടം ഓര്‍ത്തോ പ്രൊഫസര്‍ക്കാണ്. ഭാഗ്യം എന്നാണ് കരുതിയത്. നല്ല ചികിത്സ കിട്ടുമല്ലോ. എല്ലാ ദിവസവും ഡോക്ടറോ ജൂനിയര്‍ മാരോ പഠിക്കുന്ന പിള്ളാരോ ഒക്കെ വന്നു കണ്ടു. ഒരാഴ്ച അവിടെ തന്നെ കിടന്നു. ഇടയ്ക്ക് അകത്തായി. എന്നു വച്ചാല്‍ രണ്ടു ബെഡ്ഡുകള്‍ക്കിടയില്‍. എന്നാല്‍ തറയില്‍. കൊടുക്കുന്നത് വെറും പെയിന്‍ കില്ലെര്‍ മാത്രം. ചിലപ്പോള്‍ കുത്തിവയ്പ്പ്. തറയില്‍ കിടന്ന് ഞരങ്ങിയും ശപിച്ചും നരകകാണ്ഡത്തിന്റെ അവസാനപേജെത്തിയപ്പോള്‍ തൊട്ടടുത്ത് ബെഡ്ഡില്‍ കിടന്ന രോഗി ചോദിച്ചു : ‘അപ്പോള്‍ നിങ്ങളിതുവരെ ഡോക്ടറെ വീട്ടില്‍ പോയി കണ്ടില്ലേ?’‘ കണ്ടു. അന്നു വൈകുന്നേരം തന്നെ. 500 രൂപകൊടുത്തു. മൂന്നാം ദിവസം ഓപ്പറേഷന്‍ നടന്നു. തിരിച്ചു വന്നു ബെഡ്ഡില്‍ കിടക്കാന്‍ പറ്റി. രണ്ടാം ദിവസം വീട്ടില്‍ പോകാനും പറ്റി.

2. അതേ മനുഷ്യന്‍, അതേ ബൈക്ക്. ഇത്തവണ കയ്യാണ് ഒടിഞ്ഞത്. മുന്നില്‍കയറി ഓട്ടോറിക്ഷക്കാരന്‍ കളിച്ചതാണ്. മുന്നനുഭവമുള്ളതുകൊണ്ട് പോയത് ഒരു പ്രസിദ്ധ പ്രൈവറ്റ് ഹോസ്പിറ്റലില്‍. അഡ്മിറ്റ് ചെയ്തതിന്റെ പിറ്റേദിവസം ഓപ്പറേഷന്‍ നടന്നു. മൂന്നാം ദിവസം ഡിസ്ച്ചാര്‍ജും ചെയ്തു. ബില്ല് തുക അകത്തിട്ട കമ്പിയ്ക്കും നട്ടിനും ബോള്‍ട്ടിനും ഉള്‍പ്പടെ 76000 ക.

3. എന്തു ചെയ്തിട്ടും ഒന്നും കഴിക്കാനാവാതെ ഛര്‍ദ്ദിച്ചുകൊണ്ടേയിരിക്കുന്ന രോഗിയെ 27 ദിവസം വലിയ സ്വകാര്യ ആശുപത്രി കിടത്തി ചികിത്സിച്ചു. ചെയ്യാവുന്ന ടെസ്റ്റുകളെല്ലാം ചെയ്യിച്ചു. അറുപതിനായിരം രൂപ ചെലവാക്കിപ്പിച്ചു. എല്ലും തൊലിയും ചെറിയൊരു മിടിപ്പും മാത്രം മിച്ചമായി കഴിഞ്ഞപ്പോള്‍ ഇനിയൊന്നും ചെയ്യാനില്ല. കൊണ്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞു. ചാവാനുള്ള സമയം ആകാത്തതുകൊണ്ടായിരിക്കണം തൊട്ടടുത്തു തന്നെയുള്ള ഒരു വൈദ്യന്‍ രോഗിയെ ഇങ്ങോട്ടു വന്നു കണ്ട് കണ്ണും നാക്കും നോക്കിയിട്ടു ഉരച്ചുകൊടുക്കാന്‍ ഒരു ഗുളികയും ഒരു കുപ്പി കഷായവും കൊടുത്തു. എന്തായാലും ഇങ്ങോട്ടില്ല എന്നു തീര്‍ച്ചപ്പെടുത്തിയ ആളാണല്ലോ. രോഗിയുടെ ജാതകം മാറി, അയാള്‍ രക്ഷപ്പെട്ടു. ചെമ്പുപാത്രത്തില്‍ വച്ച ആഹാരം കഴിച്ചതിന്റെ അലര്‍ജിയായിരുന്നു രോഗം. അതറിയാതെ കൊടുത്തുകൊണ്ടിരുന്ന കടുത്ത ഗുളികകളുടെ ഡോസാണ് കേസു വഷളാക്കിയത്.

4. ഒരു വയസ്സുള്ള കുഞ്ഞിന് വന്ന സാധാരണ പനി. ആരോഗ്യം ഇത്തിരി മോശമായതുകൊണ്ട് കൂടുതല്‍ സമയമെടുക്കും സുഖമാവാന്‍ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. അവസാനം രക്ഷയില്ല എന്നു പറഞ്ഞ് തിരിച്ചേല്‍പ്പിക്കുമ്പോള്‍ വിറകുകൊള്ളിപോലെ കുഞ്ഞിന്റെ ശരീരം വിറങ്ങലിച്ചിരിക്കുന്നു. ആകെ നീലഛായ. അധികമില്ലെന്ന് കണ്ടു നിന്നവര്‍ക്കെല്ലാം ബോദ്ധ്യമായി. ബില്ലടച്ചിട്ട് കുഞ്ഞിനെയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്കോടി. (എസ് എ ടിയില്‍) ഒരാഴ്ച ഐ സി യുവില്‍. പിന്നൊരാഴ്ച ഐസൊലേഷന്‍ വാര്‍ഡില്‍. വീണ്ടും ഐ സി യുവില്‍. സ്വകാര്യ ആശുപത്രികാര്‍ കൊടുത്ത ഓവര്‍ഡോസില്‍ കുഞ്ഞിന്റെ ഉള്‍ഭാഗം മുഴുവന്‍ പൊള്ളി വൃണമായി പോയത്രേ. ദഹനവ്യൂഹം മൊത്തം തകര്‍ന്നു. വെറും ന്യുമോണിയ ആയിരുന്നു അസുഖം. ഇതെഴുതുന്ന സമയത്ത് കുഞ്ഞ് സ്പൂണില്‍ വെള്ളം കുടിയ്ക്കാറായിട്ടുണ്ട്.

5. കൂട്ടുകാരന്റെ ഭാര്യയ്ക്ക് കടുത്ത വയറുവേദന. വല്ലാതെ ശരീരം തടിയ്ക്കുകയും ചെയ്യുന്നു. അപ്പെന്‍ഡിക്സ് ആണെന്ന് ഡോക്ടര്‍ പറഞ്ഞു ഉടന്‍ ഓപ്പറേഷന്‍ ചെയ്യണം. ഓപ്പറേഷനില്‍ താത്പര്യമില്ലാത്തതു കൊണ്ട് ആദ്യം ആയുര്‍വേദവും പിന്നെ ഹോമിയോയും അവന്‍ നോക്കിയതാണ്. അവള്‍ തീരെ സഹിക്കുന്നില്ല എന്നു വന്നപ്പോഴാണ് ടെസ്റ്റുകള്‍ക്കു ശേഷം, പേവാര്‍ഡും ബുക്കു ചെയ്തിട്ട് തിയ്യതി നിശ്ചയിച്ചത്. ഉള്ളതില്‍ നിസ്സാര ഓപ്പറേഷനാണ് അപ്പെന്‍ഡിക്സിന്റെ. രാവിലെ ഏഴുമണിയ്ക്ക് തിയറ്ററില്‍ കയറിയാല്‍ ഒന്‍പതു മണിയ്ക്കു മുന്‍പ് മുറിയില്‍ വരാം. എന്നാല്‍ കണക്കുക്കൂട്ടലുകളൊക്കെ തെറ്റി. പതിനൊന്നു മണിക്കും ഒന്നുമാകുന്നില്ല. അവസാനം, ഒപ്പിടാനുള്ള പേപ്പറുമായി വന്ന് സസ്പെന്‍സ് ഡോക്ടര്‍ തന്നെ തീര്‍ത്തു. . “അപ്പെന്‍ഡിക്സ് ആയിരുന്നില്ല. ട്യൂബുലാര്‍ പ്രഗ്നന്‍സിയാണ്. അതു പൊട്ടി ബ്ലീഡു ചെയ്തുകൊണ്ടേയിരിക്കുന്നു. താന്‍ ഗൈനക്കോളജിസ്റ്റല്ല. സര്‍ജനാണ്. ഈ കേസ് ഗൈനക്കിനേ ചെയ്യാന്‍ പറ്റൂ. ഞാന്‍ അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.....“ പറഞ്ഞിടത്തൊക്കെ അവന്‍ ഒപ്പിട്ടു കൊടുത്തു. അഞ്ചുമിനിട്ടു കൊണ്ട് ഭാവി തകിടം മറിയുമ്പോള്‍ ആരോട് എന്തു ചോദിക്കാനാണ്? ഫോണില്‍ ഗൈനക്കോളജിസ്റ്റു നല്‍കിയ നിര്‍ദ്ദേശം വച്ച് സര്‍ജന്‍ ഓപ്പറേഷന്‍ ചെയ്തു. ആരുടെ ഭാഗ്യം കൊണ്ടോ... അപകടം ഉണ്ടായില്ല. ചില സംശയങ്ങള്‍ മാത്രം ബാക്കി.വേണ്ട ടെസ്റ്റുകളൊക്കെ നടത്തിയതാണല്ലോ. ട്യൂബുലര്‍ പ്രെഗ്നന്‍സിയും അപ്പെന്‍ഡിക്സും തിരിച്ചറിയാന്‍ വയ്യാത്ത രീതിയിലാണോ നമ്മുടെ മോഡേണ്‍ സയന്‍സിന്റെ വളര്‍ച്ച?

6. ഇതേ പോലെ മറ്റൊരു കേസ്. ആമാശയത്തിലോ കുടലിലോ വളരുന്ന അരിമ്പാറ മുറിച്ചുനീക്കാനാണ് ഓപ്പറേഷന്‍ വച്ചിരുന്നത്. പറഞ്ഞ ടെസ്റ്റുകളെല്ലാം ചെയ്തു കാര്യങ്ങള്‍ തീര്‍പ്പാക്കിയിട്ടാണ് ഓപ്പറേഷനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്. വയറു കീറി മുറിച്ചതിനു ശേഷം ഡോക്ടര്‍ കാര്യം നേരിട്ട് കണ്ടു മനസിലാക്കി. വിചാരിച്ച പോലെ സംഗതി ഒരു സിസ്റ്റ് അല്ല. നിരവധിയുണ്ട്. അതെല്ലാം മുറിച്ചു നീക്കുക നിലവില്‍ അസാദ്ധ്യം. അതുകൊണ്ട് മുറിച്ചത് അതു പോലെ തുന്നിക്കെട്ടി, വേദനയ്ക്കുള്ള മരുന്നും നല്‍കി വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു.

മതി. ഒരു സാദാ പനിയുമായി സ്വകാര്യാശുപത്രിയില്‍ പോയാല്‍ ട്രിപ്പ് ഉള്‍പ്പടെ കുറഞ്ഞത് 500 രൂപയെങ്കിലും അവര്‍ വാങ്ങിച്ചെടുക്കും. കിടത്തി നിരീക്ഷിക്കുക എന്നതാണ് സ്ഥിരം പരീക്ഷണം. അതിനു തയ്യാറാവതിരിക്കുന്നവര്‍ക്കാണ് ഈ ഫീസ്. അതുപോട്ടെ എന്നു വയ്ക്കാം. റാപ്പര്‍ പൊളിച്ച് അവര്‍ നല്‍കുന്ന ഗുളികകള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നതാണെന്ന് എങ്ങനെ കണ്ടറിയും? ഇങ്ങനെ കഴുത്തറുക്കുന്നവര്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ വിറ്റഴിക്കാന്‍ കമ്പനികളെ സഹായിക്കില്ല എന്ന് എന്താണ് ഉറപ്പ്? നേരിട്ടുള്ള പരീക്ഷണത്തിനു പുറമേ പരോക്ഷ പരീക്ഷണവുമുണ്ട്. അതായത് ഡോക്ടര്‍ പോലുമറിയുന്നില്ല, മരുന്നു കമ്പനികള്‍ എന്താണ് തന്റെ ഫീഡ്ബാക്കിലൂടെ ഉദ്ദേശിക്കുന്നത് എന്ന്. അയാള്‍ക്ക് രണ്ടാണ് ലാഭം. ‘അതിഥിയെ പിഴിഞ്ഞതിന്റെ ഒരു പങ്ക്, ശമ്പളം എന്ന നിലയ്ക്ക്. രോഗിയെന്ന പാപിയെ പരീക്ഷണവസ്തുവാക്കിയതിന് മരുന്നുകമ്പനി വക കിമ്പളം വേറെ, പലരൂപങ്ങളില്‍‍. തലകറക്കം കൊണ്ട് വയ്യാതായ 64കാരിയ്ക്ക് വൈകുന്നേരം ആറുമണിയ്ക്കും എട്ടുമണിയ്ക്കും ഇടയ്ക്ക് ഡോക്ടര്‍ എന്ന വിദ്വാന്‍ നല്‍കിയത് 16 ഗുളികകള്‍. കൂടെ ട്രിപ്പ്, ഇന്‍സുലിന്‍ ഇഞ്ചെക്ഷന്‍. ഡയഗ്നോസിസ് എന്ന തലവേദനയ്ക്കൊന്നും അവര്‍ തയ്യാറല്ല. തലകറക്കത്തിന് ലഭ്യമായ മരുന്നെല്ലാം കൊടുക്കുക. അങ്ങനെ കഴിയുന്നത്ര മരുന്നു വില്‍ക്കുക. സൈഡ് ഇഫക്ടുകള്‍ ഉണ്ടാവട്ടേ. അതിനും മരുന്നുണ്ടല്ലോ..
ആശുപത്രികളുടെ പേരില്‍ നഗ്നമായ പകല്‍കൊള്ളകള്‍ നാടു നീളെ നടന്നിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു ചെറുവിരല്‍ പോലും ഉയരുന്നില്ല എന്നത് ചിന്തിക്കേണ്ട കാര്യമല്ലേ? ചികിത്സാപ്പിഴവിന്റെ പേരില്‍ ചില മുറുമുറുപ്പുകള്‍, ഒച്ചവയ്ക്കലുകള്‍ അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മാനേജുമെന്റ് തരവഴികള്‍ക്ക് അറിയാം. കോടികളുടെ ബിസ്സിനസ്സാണ്. ഒന്നാലോചിച്ചു നോക്കുക. സര്‍ക്കാര്‍ അടിസ്ഥാന ആവശ്യങ്ങളായി നിവര്‍ത്തിച്ചു തരേണ്ട ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ ഒന്നാകെ ഇന്ന് സ്വകാര്യ കുത്തകകളുടെ കാല്‍ക്കീഴിലാണ്. പണം മാത്രമല്ല പ്രശ്നം, ഉദാസീനതയാണ്. ഇവിടങ്ങളില്‍ എന്തു കാട്ടിക്കൂട്ടിയാലും ഒരു മണ്ണും സംഭവിക്കില്ല എന്ന മട്ട്. ഇതിനാണ് വോട്ടിട്ട് ചിലരെ തെരെഞ്ഞെടുത്ത് നമ്മുടെ നെഞ്ചത്തോട്ട് കേറാന്‍ ജനാധിപത്യമെന്ന ബോര്‍ഡു തൂക്കുന്നതെങ്കില്‍ ഉത്തരവാദിത്വമെന്നത് ചുക്കോ ചുണ്ണാമ്പോ?

November 13, 2007

കടംകഥകളുടെ ഉത്തരം



അച്ഛനായ ലെയിസ്സിനെ ആളറിയാതെ വധിച്ചിട്ട് തീബ്സിലേയ്ക്ക് പോയ ഈഡിപ്പസ് അവിടെയെങ്ങും ഭയചകിതരായ ജനങ്ങളെയാണ് കണ്ടത്. അതിനു കാരണം സ്ഫിംഗ്സ് എന്ന അപൂര്‍വജീവിയായിരുന്നു. സ്ത്രീയുടെ മുഖവും മുലകളും സിംഹത്തിന്റെ ശരീരവും കഴുകന്റെ ചിറകുകളുമുള്ള അവള്‍ യാത്രക്കാരോട് കടംകഥകള്‍ ചോദിക്കുകയും ഉത്തരം അറിയാതെ പകയ്ക്കുന്നവരെ ഞെരിച്ചുകൊല്ലുകയും ചെയ്തു. ഈഡിപ്പസിനെയും അവള്‍ തടഞ്ഞു നിര്‍ത്തി. അയാളോടു ചോദിച്ച കടംകഥ ഇതായിരുന്നു. “ഏതു ജന്തുവിനാണ് രാവിലെ നാലുകാലും ഉച്ചയ്ക്കു രണ്ടു കാലും വൈകുന്നേരം മൂന്നു കാലുമുള്ളത്?” ഈഡിപ്പസു പറഞ്ഞു “മനുഷ്യന്, കുട്ടിയായിരിക്കുമ്പോള്‍ അവന്‍ നാലുകാലില്‍ ഇഴയുന്നു, അതിനുശേഷം രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കുന്നു, വാര്‍ദ്ധക്യത്തില്‍ വടിയുടെ സഹായത്തോടെ മൂന്നുകാലില്‍ നടക്കുന്നു.” സ്ഫിംഗ്സ് പരാജയപ്പെട്ടു. അഗാധ ഗര്‍ത്തത്തിലേയ്ക്ക് വീണു ചത്തൊടുങ്ങിയെന്നും സ്വയം അവയവങ്ങള്‍ കടിച്ചു തിന്ന് ആത്മഹത്യ ചെയ്തെന്നും ആ മരണത്തെക്കുറിച്ച് രണ്ട് പാഠഭേദങ്ങള്‍. അതിനെ തുടര്‍ന്നാണ് തീബ്സിലെ ജനങ്ങള്‍ ഈഡിപ്പസിനെ രാജാവാക്കിയത്, ലെയിസിന്റെ വിധവയായ ജെക്കോസ്റ്റയെ- സ്വന്തം അമ്മയെ- വിവാഹം കഴിച്ചു് ജീവിതം തന്നെ ദുരന്തമാക്കിയത്.


ദ്വൈതവനത്തില്‍ വച്ച് പാണ്ഡവന്‍മാരുടെ അരണിക്കോലുകള്‍ ഒരു മാന്‍ കടിച്ചെടുത്തുകൊണ്ടോടി. പാണ്ഡവന്മാര്‍ കുറെ ദൂരം പിന്തുടര്‍ന്നെങ്കിലും അതിനെ കിട്ടിയില്ല. തളര്‍ന്ന് അവശരായ അവര്‍ ഓരോരുത്തരായി തൊട്ടടുത്ത് ഒരു പൊയ്കയുണ്ടെന്ന് മനസിലാക്കി വെള്ളമെടുക്കാന്‍ പോയി. പോയവരാരും തിരിച്ചു വരാത്തതിനാല്‍ മൂത്തവനായ യുധിഷ്ഠിരന്‍ സരസ്സിന്റെ തീരത്തു ചെല്ലുമ്പോള്‍ കാണുന്നത് സഹോദരന്മാര്‍ നാലുപേരും മരിച്ചു കിടക്കുന്നതാണ്. അവിടെ ഒരു കൊക്ക് ഇരിപ്പുണ്ടായിരുന്നു. ഈ പൊയ്ക തന്റെ പൂര്‍വിക സ്വത്താണെന്നും താന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുമെന്നും അതിനു ശരിയായി ഉത്തരം പറഞ്ഞാല്‍ വെള്ളം കുടിക്കാമെന്നും മറുപടി തെറ്റിയാല്‍ സഹോദരന്മാരെപ്പോലെ യുധിഷ്ഠിരനും മരിക്കുമെന്നും കൊക്ക് പറഞ്ഞു. കൊക്ക് വെറുമൊരു കൊക്കല്ലെന്ന് യുധിഷ്ഠിരനു മനസിലായി. അതുകൊണ്ട് താന്‍ യക്ഷനാണെന്നു തിരുത്തിപ്പറഞ്ഞു കൊണ്ട് കൊക്ക് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. സൂര്യനെ വഹിക്കുന്നതെന്ത്? സൂര്യനെ അസ്തമിപ്പിക്കുന്നതെന്ത്? സൂര്യന്റെ അനുചാരികള്‍ ആര്? സൂര്യന്‍ നിലകൊള്ളുന്നത് എന്തിന്മേല്‍? ഏറ്റവും പ്രാധാന്യമുള്ള വസ്തു എന്ത്? ആകാശത്തിലും പ്രസവത്തിലും പ്രതിഷ്ഠകള്‍ എന്തെല്ലാം? ശ്വാസോച്ഛ്വാസം ചെയ്യുന്നെങ്കിലും ജീവനില്ലാത്തതാര്‍ക്ക്? ഭൂമിയേക്കാള്‍ വലുതെന്ത്? ആകാശത്തേക്കാള്‍ ഉയര്‍ന്നതെന്ത്? പുല്ലിനേക്കാള്‍ കൂടുതലുള്ളതെന്ത്? കാറ്റിനേക്കാള്‍ വേഗതയുള്ളതെന്തിന്? ഹൃദയശൂന്യമായ വസ്തുവേത്? വേഗം കൊണ്ടു വളരുന്നതേത്? മരിക്കുന്നവന്റെ മിത്രമേത്? എല്ലാവരുടെയും അതിഥിയാര്? അമൃതം എന്ത്? മനുഷ്യന്റെ ആത്മാവ് എന്ത്? ധനവാനാകുന്നത് എങ്ങനെ? സുഖിമാനാകുന്നത് എങ്ങനെ? ലോകം തെളിയുന്നതും മൂടുന്നതും എങ്ങനെ? ചത്ത രാഷ്ട്രവും മരിച്ച മനുഷ്യനും എന്ത്? കാമവും മത്സരവുമെന്ത്? ധര്‍മ്മവും കാമവും അര്‍ത്ഥവും ഒരുമിച്ച് ചേരുന്നത് എപ്പോള്‍? ... ഇങ്ങനെയുള്ള കുറെ ചോദ്യങ്ങള്‍. എല്ലാത്തിനും ഉത്തരം പറഞ്ഞ് യുധിഷ്ഠിരന്‍ സഹോദരങ്ങളെയും ജീവിപ്പിച്ച് സന്തോഷത്തോടെ മടങ്ങുന്നു. അരണിയും തിരികെ കിട്ടി. ചോദ്യം ചോദിച്ചയാള്‍ കൊക്കോ യക്ഷനോ അല്ലായിരുന്നു, യുധിഷ്ഠിരന്റെ പിതാവായ യമധര്‍മ്മന്‍ തന്നെയായിരുന്നു.

പ്രാചീന ഗ്രീസിലെയും അല്‍ബേനിയയിലെയും നാടോടി കഥകളിലെ മുഖ്യപ്രമേയമായ ഈഡിപ്പസ് കഥയ്ക്ക് വിചാരിക്കുന്നതിനേക്കാള്‍ നല്ല പഴക്കമുണ്ട്. അതു പിന്നീടാണ് സോഫോക്ലിസിലൂടെ എക്കാലത്തെയും മികച്ച ദുരന്തനാടകമായി ലിഖിതരൂപം നേടിയത്. നാടോടിപാരമ്പര്യം തന്നെയാണ് മഹാഭാരതകഥയ്ക്കും ഇഴ നെയ്തിരിക്കുന്നത്. സ്ഫിംഗ്സ് മനുഷ്യനെപ്പറ്റി മാത്രമാണ് ചോദിച്ചത്. ഒറ്റചോദ്യത്തില്‍ ഒരു ജീവിതം അതു കൊരുത്തിട്ടു. യുധിഷ്ഠിരനോടുള്ള യക്ഷപ്രശ്നത്തില്‍ അന്ന് സിദ്ധമായിരുന്ന വിജ്ഞാനശാഖകളെയാകെ തൊട്ടുഴിഞ്ഞിട്ടുണ്ട്. മനുഷ്യനെ, അവന്റെ (അവളുടെ) ജീവിതത്തെ തൊട്ടാല്‍ അറിവിനെ മുഴുവന്‍ തൊട്ടു എന്നാവാം പാശ്ചാത്യ ചിന്ത. അറിവില്ലാത്തവന് എന്തു ജീവിതം എന്നായിരിക്കാം പൌരസ്ത്യ പാരമ്പര്യത്തിന്റെ വഴക്കം. എങ്കിലും യക്ഷന്റെ ചോദ്യങ്ങളെല്ലാം മനുഷ്യനെ കേന്ദ്രമാക്കി നിര്‍ത്തിയുള്ളതാണ് രണ്ടാം വായനയില്‍. ആ നിലയ്ക്ക് സ്ഫിംഗ്സിന്റെ ഒറ്റ ചോദ്യത്തെ പൌരസ്ത്യമായ രീതിയില്‍ വിടര്‍ത്തിയെടുത്തതാണ് കൊക്കിന്റെ നൂറു ചോദ്യങ്ങള്‍ എന്നു പറഞ്ഞാല്‍ ഏറെക്കുറെ ശരിയാണ്. മരണത്തിന്റെ മുന്നില്‍ നിര്‍ത്തിയാണ് പ്രശ്നവിചാരം എന്നിടത്ത് രണ്ടു ദിക്കുകളും ഒന്നിക്കുന്നു. ആധുനികകലയെ ഒട്ടേറെ സ്വാധീനിച്ചിട്ടുള്ള ഈഡിപ്പസ് -സ്ഫിംഗ്സ്‌ അഭിമുഖീകരണത്തിന്റെ അബോധവിവക്ഷകള്‍ ഫ്രോയ്ഡ് വിശദീകരിച്ചിട്ടുണ്ട്. സ്ഫിംഗ്സിന്റെ മുലകളും പക്ഷിച്ചിറകും സ്വയം തിന്നു തീരുന്ന അവസ്ഥയും തികഞ്ഞ ലൈംഗിക സൂചനകളാണ്. ഇത്തരമൊരു അപഗ്രഥനം യുധിഷ്ഠിരകഥയില്‍ നടന്നിട്ടില്ലെങ്കില്‍ കൂടി അതിനുള്ള സാദ്ധ്യത തീരെയില്ലാതില്ല. കൊക്കിന്റെ നീണ്ട ചുണ്ടും പൊയ്കയും മത്സ്യം പിടിക്കുന്നവനാണെന്ന പരാമര്‍ശവും സഹോദരങ്ങളുടെ മരണവും ലൈംഗികസൂചനകള്‍ കൊണ്ടു നിറഞ്ഞ സ്വപ്നസന്നിഭമായ ഒരു അനുഭവമാണ്. രണ്ടു കഥകളിലും ഉത്തരം ശരിയല്ലെങ്കില്‍ ശ്രോതാവ് മരിക്കുമെന്നുറപ്പാണ്. തീബ്സിലെ ഭയന്ന ജനങ്ങളാണ് അതിന് ഈഡിപ്പസിനുള്ള തെളിവ്. യുധിഷ്ഠിരന് മരിച്ചു കിടക്കുന്ന സ്വന്തം സഹോദരങ്ങളും.

സത്യത്തില്‍ ഇവിടെ വിചിത്രരൂപിയായ സ്ഫിംഗ്സോ കൊക്കോ ഇല്ല, മറിച്ച് ഈ രണ്ടു നിയുക്തഭരണകര്‍ത്താക്കളും അഭിമുഖീകരിച്ചത് സ്വന്തം മനസിന്റെ ചില കെട്ടുപാടുകളെയാണ്. സ്തബ്ധരായി നിന്നു പോകാതെ അവയില്‍ നിന്ന് ഇവര്‍ എങ്ങനെ പുറത്തു കടന്നു എന്നാണ് ഈ രണ്ടു കഥകളും ഉദാഹരിക്കുന്നത്. തീബ്സിലെത്തുമ്പോഴേയ്ക്കും ഈഡിപ്പസ്സിനറിയാം താന്‍ പിതാവിനെ വധിക്കുന്നവനും അമ്മയെ വേള്‍ക്കുന്നവനുമായ അഭിശപ്തനാണെന്ന്. അയാള്‍ സ്വന്തം വിധിയില്‍ നിന്ന് പലായനം ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. സ്വന്തം മനസ്സില്‍ ഭീമാകാരവും വിചിത്രരൂപിയുമായി ഉയര്‍ന്നു നിന്ന കുറ്റബോധത്തെ (അതു കൂടുതലും ലൈംഗികമാണ്. മുലകള്‍ സ്തന്യപാനത്തെ ഓര്‍മ്മയില്‍ കൊണ്ടു വന്നു നിര്‍ത്തും. വിടര്‍ത്തുകയും ഒതുക്കുകയും ചെയ്യാന്‍ കഴിയുന്ന മട്ടിലുള്ള ചിറകുകള്‍ ലിംഗത്തിന്റെ പ്രതീക കല്പനയാകുന്നു. ഒപ്പം അത് അധികാരപരവുമാണ്. സിംഹം! ) സ്വപ്നദര്‍ശനത്തിലൂടെ അയാള്‍ നേരിട്ടു. ഒരു പരിധിവരെ കീഴടക്കി. അവ്യക്തമെങ്കിലും മൂര്‍ത്തമായ അതിനു മുന്നില്‍ നിന്നാണ് ജീവിതം എന്താണെന്ന് അയാള്‍ പ്രശ്നവിചാരം ചെയ്തത്. മരണത്തിനും ജീവിതത്തിനും ഇടയില്‍ നിന്ന് അയാള്‍ അഭിശപ്തമായ ജീവിതത്തെ നേരിടാന്‍ കരുത്തു നേടി മടങ്ങി. അങ്ങനെ അയാള്‍ തീബ്സില്‍ തങ്ങാന്‍ തീരുമാനിച്ചു.

ദ്വൈതവനത്തില്‍ പാഞ്ചാലി പാണ്ഡവര്‍ക്കൊപ്പമുണ്ട്. എന്നാല്‍ യക്ഷപ്രശ്നത്തില്‍ പാഞ്ചാലി വരുന്നതേയില്ല. ആ സംഭവത്തെ യുധിഷ്ഠിരന്റെ ഒരു സ്വപ്ന ദര്‍ശനമായി കണ്ടാല്‍ എല്ലാം വ്യക്തമാണ്. കടഞ്ഞ് അഗ്നി ഉണ്ടാക്കാന്‍ കഴിയുന്ന അരണിയുടെ നഷ്ടം പുരുഷത്വത്തിന്റെ നഷ്ടം കൂടിയാണ്. അധികം വൈകാതെ അവര്‍ അജ്ഞാതവാസം ആരംഭിക്കേണ്ടതുണ്ട്. യുധിഷ്ഠിരന്‍ ആ കുഴമറിച്ചിലിലാണ്. തനിക്ക് പോരായ്മയുണ്ടെന്ന് അയാള്‍ക്ക് നല്ലവണ്ണം അറിയാം. ഭാവി ആകെ ആശങ്കയിലാണ്. അത് അയാള്‍ ഇടയ്ക്കിടെ തുറന്നു പറയുന്നുണ്ട്. സഹോദരങ്ങളുടെ മരണം അയാളുടെ അബോധ ഇച്ഛയാണ്. തന്റെ അറിവാണ് (ജ്ഞാനം മാത്രമാണ് യുധിഷ്ഠിരന്റെ കൈമുതല്‍) അവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്. അങ്ങനെ അയാളെ സംരക്ഷിച്ചുവരുന്ന, സംരക്ഷിക്കേണ്ടി വരുമെന്ന് അയാള്‍ തീര്‍പ്പാക്കിയിട്ടുള്ളവരോടുള്ള കടപ്പാട് യുധിഷ്ഠിരന്‍ നേരത്തേ തീര്‍ത്തു. ജീവന്‍ നല്‍കിയതു കൊണ്ട് അവര്‍ക്ക് അയാള്‍ അച്ഛനുമാണ്. പ്രാചീനഗോത്രങ്ങളില്‍ ഏറ്റവും വിശിഷ്ടമായത് ഗോത്ര നേതാവിന് -പിതാവിന് -അര്‍ഹതപ്പെട്ടതാണ്. അങ്ങനെ തനിക്ക് അര്‍ഹതയില്ലാത്തത് എന്ന് സ്വയം വിചാരിച്ചുപോന്ന പാഞ്ചാലിയുടെ ലഭ്യതയ്ക്ക് സാധൂകരണം നേടുകയും ചെയ്യുന്നു. മത്സ്യം, സ്ത്രീ അവയവത്തിന്റെ സാര്‍വലൌകികമായ പ്രതീകമാണ്. മത്സ്യം പിടിക്കുന്ന നീണ്ട ചുണ്ടുകളുള്ള കൊക്ക്,(ലൈംഗിക സംയോഗമാണ് ഈ പ്രതീകത്തിന്റെ സ്വപ്നാത്മകമായ അര്‍ത്ഥം) പിന്നീട് യക്ഷനായും അതു കഴിഞ്ഞ് സ്വന്തം പിതാവായും മാറുന്നുണ്ട് കഥയില്‍. ‘ആത്മാവൈ പുത്രയാമാസി.‘ പിതാവു തന്നെയാണ് പുത്രന്‍. യക്ഷന്റെ ചോദ്യങ്ങളില്‍ ഭാര്യ എന്താണെന്നത് ആവര്‍ത്തിച്ചു വരുന്നതു കാണാം. ഹാം‌ലെറ്റില്‍ ഇതുപോലൊരു പ്രതിഫലനത്തിന്റെ പ്രശ്നം ഏണസ്റ്റ് ജോണ്‍സ് വിപുലീകരിച്ച് എടുത്തിട്ടുണ്ട്. നമ്മുടെ പ്രശ്നങ്ങളില്‍ നിന്ന് മാറി ഇങ്ങനെ പ്രാചീന മനസുകളുടെ വെമ്പലുകളിലൂടെ സഞ്ചരിക്കാന്‍ എന്തു രസം!