August 24, 2010

വെളുത്ത കപ്പലുകൾ



ത്രികോണമിതിയിലെ ‘സൈൻ’ എന്ന വാക്കിന്റെ ഉത്പ്പത്തിയുടെ ഇന്ത്യൻ ബന്ധത്തെപ്പറ്റി പറയുന്ന ഹൊവാർഡ് ഈവ്സിനെ (‘ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തിനൊരാമുഖം’) ‘നമ്മുടെ സംസ്കാരം അവരുടെ സംസ്കാരം’ എന്ന ലേഖനത്തിൽ അമർത്യസെൻ എടുത്തെഴുതുന്നുണ്ട്. ബ്രിട്ടീഷുകാരിലൂടെയാണ് സൈൻ ഇന്ത്യയിലെത്തുന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ ഒടുക്കവും ആറാം നൂറ്റാണ്ടിന്റെ ആദ്യവുമായി ജീവിച്ചിരുന്ന ആര്യഭടൻ സംസ്കൃതത്തിൽ സൈനിന്റെ ആശയം അവതരിപ്പിക്കുകയും അതിനെ ‘ജ്യാ- അർദ്ധ’ എന്നു വിളിക്കുകയും ചെയ്തിരുന്നു. ഈവ്സ് പറയുന്നത് ജ്യാ അർദ്ധയെന്നും (Half Chord) അർദ്ധ ജ്യായെന്നും (Chord Half) വിളിക്കപ്പെട്ടത് ‘ജ്യാ’ ആയി വിനിമയത്തിൽ ചുരുങ്ങി. അറബികൾ ജ്യായിൽ നിന്ന് ജിബാ എന്ന പദമുണ്ടാക്കി. സ്വരാക്ഷരങ്ങളെ ഒഴിവാക്കുന്ന അറബ് രീതിയനുസരിച്ച് അത് ‘ജ്ബ്’ ആയി മാറി. ജ്ബ്’ അർത്ഥമില്ലാത്ത ഒരു വാക്കായതിനാൽ അറബികൾ ആ വാക്കിനെ ‘ജയ്ബ്’ എന്ന് പരിഷ്കരിച്ചു. മലയിടുക്ക് എന്ന് അർത്ഥമുള്ള വാക്കാണ് ജയ്ബ്. ക്രിമോണയിലെ ഖെറാർഡോ ഏ.ഡി 1150 ൽ അറബിയിൽ നിന്നും ആ സാങ്കേതിക പദം വിവർത്തനം ചെയ്തപ്പോൾ ജെയ്ബിനു പകരം അതേ അർത്ഥം വരുന്ന ലാറ്റിൻ പദമായ സൈനസ് ഉപയോഗിച്ചു. അതു പിൽക്കാലത്ത് ‘സൈൻ’ ആയി രൂപപ്പെട്ടു.

അമർത്യസെന്നിനെ ഓറിയന്റിലിസ്റ്റ് പ്രാന്തനായി (അതുവഴി സ്വയവും) അവതരിപ്പിക്കാനല്ല ഈ ഉദാഹരണം എടുത്തെഴുതിയത്. വാക്കിന്റെ നാൾവഴി ചരിത്രത്തിന് മണ്ണിനടിയിൽ പുതഞ്ഞ ചില ഏടുകളുണ്ടാവുമല്ലോ അവയിൽ ചിലത് സഞ്ചരിച്ച വഴികളെപ്പറ്റി തെളിവു തരാൻ പറ്റാത്ത വിധത്തിൽ ജീർണ്ണിച്ചു പോയതായി കാണാം.സാംസ്കാരിക ചരിത്രത്തോടുള്ള ഒരു ബാധ്യത നിറവേറലാണ് അത്തരം കണ്ടെത്തലുകൾ. സെൻ പറയുന്നത് ലോകത്തിലെ ബൌദ്ധിക പുരോഗതിയ്ക്കടിസ്ഥാനമായ പാരമ്പര്യങ്ങളുടെ കലർപ്പ് പുരോഗതിയുടെ ദേശീയ കാഴ്ചപ്പാടിനെ എതിർക്കുന്നുണ്ടെന്നാണ്. ഇന്ത്യൻ അറേബിയൻ യൂറോപ്യൻ ഗണിതശാസ്ത്രങ്ങളുടെ പരസ്പര വിനിമയം ഇന്നത്തെ പാശ്ചാത്യഗണിതശാസ്ത്രത്തിന്റെ വളർച്ചയിൽ വഹിച്ച പങ്കിനാണ് ഇവിടെ ഊന്നൽ. ഇവിടെ നിന്നുകൊണ്ടാണ് സെൻ നവോത്ഥാനത്തിന്റെയും(റിനൈസൻസ്) വ്യവസായ വിപ്ലവത്തിന്റെയും ബോധോദയത്തിന്റെയും (എൻലൈറ്റ്മെന്റ്) കാലം മുതൽക്ക് പാശ്ചാത്യനാട്ടിൽ ഉദയം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന ശാസ്ത്രപുരോഗതി യൂറോപ്പിന്റെയും അമേരിക്കയുടെയും പ്രത്യേക ഉടമസ്ഥതയിലുള്ളതല്ല എന്നു വാദിക്കുന്നത്. അറബികളും ചൈനാക്കാരും ഇന്ത്യക്കാരും ആദ്യകാലങ്ങളിൽ നടത്തിയ ശ്രദ്ധേയമായ ഊർജ്ജം കൊണ്ടവയായിരുന്നു അത്. സമൂഹം ആധുനികമാവുക എന്നതിന്റെ ഒരർത്ഥം ‘ശാസ്ത്രീയമായ’ വീക്ഷണക്കോണുകൾ അവലംബിക്കുക എന്നതാണല്ലോ. ശാസ്ത്ര-സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ സ്വാധീനം ചെലുത്തിയ പുത്തൻ ചിന്താധാരകളെ ഇറക്കുമതി ചെയ്തുകൊണ്ടാണിപ്പോൾ ഇത് സാധ്യമാക്കുന്നത്. അതായത് ആശയങ്ങളുടെ ‘ശാസ്ത്രീയത’ അഥവാ സാധുത നിർണ്ണയിക്കാനുള്ള ശേഷിയും അധികാരവും നമ്മുടെതിനേക്കാൾ ചലനാത്മകം എന്നു നാം തന്നെ കരുതിപ്പോരുന്ന പാശ്ചാത്യസമൂഹങ്ങൾക്ക് നാം കൊടുത്തു വച്ചിരിക്കുകയാണ്. ‘പടിഞ്ഞാറുനോക്കികളെന്നോ’ ‘സാംസ്കാരികസാമന്തരെന്നോ’ ഉള്ള വിളിപ്പേരിന് മൂന്നാം ലോക സമൂഹത്തെ അർഹമാക്കും വിധം ഈ പ്രവണതയ്ക്ക് സാർവത്രികതയുണ്ട്. ഇനി ആധുനികമെന്നോ ഉത്തരാധുനികമെന്നോ വിളിക്കുന്ന ആശയകൂട്ടത്തെ വിമർശിക്കുന്നവരുടെ കൈയിലുള്ള വിമർശനയുക്തികളും ഇറക്കുമതി ചരക്കാണ്. (ഒരു ചിന്തയുടെ പടിഞ്ഞാറൻ ബന്ധം അതിനെ പാടെ പുച്ഛിച്ചു തള്ളാൻ മതിയായ കാരണമൊന്നുമല്ല- സെൻ) എന്നാൽ പടിഞ്ഞാറിനിവിടെ ദ്വിമുഖവ്യക്തിത്വമുണ്ട്. മൂന്നാം ലോകത്തിനുമേലെ ആശയപരമായി അടയിരിക്കുന്ന ഒന്നാം ലോകരാജ്യം, മൂന്നാം ലോകത്തിലെ ബുദ്ധിജീവികൾക്ക് ഒന്നാം ലോകത്തിന്റെ മേൽക്കോയ്മയെ എതിർക്കാൻ വേണ്ടിയുള്ള യുക്തികളും പ്രദാനം ചെയ്യുന്നു എന്നതാണത്. ഐജാസ് അഹമ്മദ്, ഹോമി ഭാഭയെയും ഗായത്രി സ്പിവാക്കിനെയും എഡ്വേഡ് സെയ്ദിനെയും വിമർശിക്കുന്നത് ഒന്നാം ലോകരാജ്യങ്ങളിലെ അക്കാദമികളിലിരുന്ന് മൂന്നാം ലോകക്കാരുടെ വിമോചനശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന രീതിയിലുള്ള സിദ്ധാന്തങ്ങൾ ചമയ്ക്കുന്നവർ എന്ന നിലയ്ക്കാണ്.

ഒന്നാം ലോകം, മൂന്നാം ലോകം എന്നൊക്കെ അമൂർത്തമായി എഴുതുന്നതിനേക്കാൾ എളുപ്പം അധിനിവേശക്കാരെന്നും കോളണികളെന്നും എഴുതാം. (കോളണൈസർ, കോളണൈസെഡ്) പൊതുധാരണയിലുള്ള ശ്രേണീബദ്ധമായ ഘടനയിൽ, അറിവ് നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ നില, അറിവ് സൌജന്യമായി വിതരണം ചെയ്യപ്പെടുന്ന സമൂഹങ്ങൾക്കു മുകളിലാണ്. ഇതിനു പൌരസ്ത്യവാദികൾ നൽകിയ സംഭാവനയെക്കുറിച്ചാണ് സെയ്ദ് പഠിച്ചത്. നിഗൂഢവും അപൂർവവുമായ വിജ്ഞാനങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ശേഖരമായി (ആർക്കൈവ്) പൌരസ്ത്യം മാറിയപ്പോൾ അതിനെ പഠിക്കാനും അതിനുമേൽ അധീശത്വം സ്ഥാപിക്കാനും അതിനെ നിയന്ത്രിക്കാനുമുള്ള ശേഷി പാശ്ചാത്യത്തിനു നൽകുന്നതരം കാലാവസ്ഥ സൃഷ്ടിക്കപ്പെട്ടു. കിഴക്കിന്റെ ഭൂതകാലത്തിനുമേൽ പടിഞ്ഞാറിന്റെ വർത്തമാന ആധുനികതയ്ക്ക് എളുപ്പം കടന്നു കയറാൻ പറ്റുമെന്നു വന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ പ്രകൃതിയ്ക്ക് മേൽ സംസ്കാരത്തിന്, അന്തർജ്ഞാനത്തിനുമേൽ ബൌദ്ധികതയ്ക്ക്, അന്തർമുഖതയ്ക്കു മേൽ ബഹിർമുഖതയ്ക്ക്, നിഷ്ക്രിയതയ്ക്കു മേൽ ഊർജസ്വലതയ്ക്ക് നിഗൂഢാത്മകതയ്ക്കു മേൽ ധാർമ്മികതയ്ക്ക്..അങ്ങനെ വച്ചുമാറ്റങ്ങളുടെ മേന്മകൾ കൃത്യമായി ഉരുത്തിരിഞ്ഞു. പാശ്ചാത്യകേന്ദ്രീയത/ യൂറോ കേന്ദ്രീയതയുടെ സ്വഭാവം ആധുനികകാലഘട്ടത്തിലെ എല്ലാ വിജ്ഞാനശാഖകളിലും കടന്നുകയറിയിട്ടുണ്ട്. മെർക്കേറ്റർ അറ്റ്ലസിലെ ‘മധ്യധരണ്യാഴി’ ലോകത്തിന്റെ ‘മധ്യം’ഏതെന്നു വ്യക്തമായി പറഞ്ഞു തരുന്നതിനാലാണ് വിമർശനവിധേയമായത്. ‘മാനവചരിത്രത്തിന്റെ ഗതി കിഴക്കു നിന്നും പടിഞ്ഞാറോട്ടാണെന്നാണ്’ ഹെഗൽ വിശ്വസിച്ചിരുന്നു. അമേരിക്കൻ നോവലിസ്റ്റായ സോൾ ബെല്ലോ യുടെ പ്രസിദ്ധമായ ചോദ്യത്തിൽ - ‘സുളു വർഗ്ഗക്കാരുടെ ടോൾസ്റ്റോയ് ആരാണ്, പാപ്പുവക്കാരുടെ പ്രൂസ്ത് ആരാണ്?’- കൃത്യമായി വിശ്വസാഹിത്യത്തിന്റെ മേൽത്തട്ടിൽ ആരാണെന്നു പറഞ്ഞു തരുന്നുണ്ട്. കാര്യമറിയാതെ നമ്മളും ചോദ്യപ്പേപ്പറുകളിലൂടെ ഇന്ത്യൻ ഷേക്സ്പിയറെയും കേരളാ ഷെല്ലിയെയും ഒക്കെ അന്വേഷിക്കാൻ കുട്ടികളോട് പറഞ്ഞു. പാശ്ചാത്യഗണിതത്തിലെ പല പേരുകളും സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ ചിഹ്നങ്ങൾ പേറുന്നവയാണെന്ന് അലൻ ജെ ബിഷപ്പ് ( വെസ്റ്റേൺ മാതമാറ്റിക്സ് : ദി സീക്രട്ട് വെപ്പൺ ഓഫ് കൾച്ചറൽ ഇമ്പീരിയലിസം എന്ന പ്രബന്ധം) കണ്ടെത്തിയിട്ടുണ്ട്. (എല്ലാ സാംസ്കാരിക ചിഹ്നങ്ങളും സമൂഹത്തിന്റെ കിരാതത്വത്തിന്റെ കൂടി ചിഹ്നങ്ങളാണെന്ന് വാൾട്ടർ ബഞ്ചമിൻ) ശാസ്ത്രീയത എന്ന സങ്കൽ‌പ്പത്തിന്റെ പ്രത്യയശാസ്ത്രമാനങ്ങൾ നിരുപദ്രവകരമല്ലെന്നും നിരുപാധികമല്ലെന്നും തിരിച്ചറിയുന്നിടത്തു നിന്നാണ് ശാസ്ത്രത്തിന്റെ ‘അപ്രമാദിത്വം’ തകരുന്നതായി വിമർശകർ അഭിപ്രായപ്പെടുന്നത്. ഒരു പ്രത്യേക കാലയളവിൽ ശാസ്ത്രം നിർമ്മിക്കുന്ന വ്യക്തിപരമല്ലാത്ത അറിവാണ് വസ്തുനിഷ്ഠജ്ഞാനം (ഒബ്ജെക്ടീവ് നോളേജ്)എന്നാണ് ഫ്രഞ്ചു തത്ത്വചിന്തകനായ ഗാസ്റ്റൺ ബാഷ്‌ലാറിന്റെ വാദം. വസ്തുനിഷ്ഠതയാണ് ശാസ്ത്രീയജ്ഞാനത്തിന്റെ അടിപ്പടവ് എന്നാണ് പാരമ്പര്യ വിശ്വാസം. ബാഷ്‌ലാർ പറയുന്നത് ശാസ്ത്രത്തിന് ആത്മനിഷ്ഠതയുടെ ഒരു മേഖലകൂടിയുണ്ടെന്നാണ്. വസ്തു എന്നത് കണങ്ങളുടെ സമാഹാരമാണെന്ന് പറയുന്നത് ഒരു ഭാഷണരീതിയാണ് (കവിതയിൽ കാണുന്നത് മറ്റൊരു ഭാഷണരീതി എന്നതുപോലെ) നമ്മുടെ സാമാന്യ അനുഭവത്തിനെ കവച്ചു വയ്ക്കുന്ന യാഥാർത്ഥ്യബോധനം ഈ പ്രസ്താവത്തിനു സാധ്യമല്ല. എല്ലാവരും മികച്ചയാൾ എന്നു പരയുന്ന ഒരു ഗുരുവിന്റെ/വൈദ്യന്റെ ഉപദേശം സ്വീകാര്യമാവുന്നതുപോലെ സാമൂഹിക-സാംസ്കാരിക സാഹചര്യം മേലേക്കിടയിലാക്കിയ ജ്ഞാനപദ്ധതിയിൽ നിന്നു വരുന്ന ആശയം കൂടുതൽ സ്വീകാര്യമായി നമുക്കു തോന്നുന്നു എന്നേയുള്ളൂ. എല്ലാ ശാസ്ത്രീയവസ്തുതകളും അമൂർത്തങ്ങളായ മൂർത്തവസ്തുക്കളാണ്.(അബ്സ്ട്രാക്ട് കോൺക്രീറ്റ് ഒബ്ജെക്ട്സ്) പഞ്ചത്തെ സാധ്യമാകുന്നിടത്തോളം വിശദീകരിക്കുക എന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നതുകൊണ്ടാണ് കലയുടെയും ശാസ്ത്രത്തിന്റെയും ലക്ഷ്യമൊന്നാണെന്ന് ബാഷ്‌ലാർ വാദിക്കുന്നത്. അവയുടെ ചലനത്തിന്റെ ദിശയെപ്പറ്റി നമുക്കു മുൻ‌ധാരണകൾ മാത്രമെ ഉള്ളൂ. അതു മുന്നോട്ടാണോ എന്നു തീരുമാനിക്കാൻ കഴിയില്ല. ബാഷ്‌ലറും ഫൂക്കോയും വാദിക്കുന്നത് അവ രേഖീയമായല്ല, വിച്ഛേദങ്ങളിലൂടെയാണ് ചലിക്കുന്നത് എന്നാണ്. അതുകൊണ്ട് കേവലമായ ഒരു യാഥാർത്ഥ്യത്തെ ചൂണ്ടിയാണ് കല നിൽക്കുന്നത് എന്ന വാദത്തെ അംഗീകരിക്കാൻ പറ്റാത്തതുപോലെ ശാസ്ത്രം യാഥാർത്ഥ്യത്തെ ചൂണ്ടുന്നു എന്ന വാദത്തെയും അംഗീകരിക്കാൻ പറ്റില്ല. അവയുടെ ലക്ഷ്യം സത്യാന്വേഷണവുമല്ല. ഈ സമാനതകളാണ് കലയെയും ശാസ്ത്രത്തെയും സമാന്തരങ്ങളാണെന്ന് ബാഷ്‌ലറെക്കൊണ്ട് പറയിപ്പിക്കുന്നത്. കൂട്ടത്തിൽ പറയട്ടേ, ആധുനിക ഇംഗ്ലീഷ് സമൂഹത്തിന്റെ വികാസത്തിൽ പങ്കു വഹിച്ച ചില സുപ്രധാനവാക്കുകളുടെ ചരിത്രം ചികഞ്ഞുപോയ റെയ്മണ്ട് വില്യംസ് ഭൌതികമായ സാമർത്ഥ്യത്തെ സൂചിപ്പിക്കുന്ന പദമെന്ന നിലയിൽ നിന്ന് സർഗാത്മകമായ കഴിവുകളെ സൂചിപ്പിക്കുന്ന പദമെന്ന നിലയിലേയ്ക്ക് ‘കല’ (ആർട്ട്) എന്ന വാക്കു മാറിയതിനെക്കുറിച്ച് പറയുന്നുണ്ട്. ഒരു ജനതയുടെ ആശയലോകത്തെ, ലോകബോധത്തെ പൂർണ്ണമായും മാറ്റി മറിക്കുന്ന അർത്ഥമാറ്റമാണിത്. ‘പുതിയ’ സമൂഹങ്ങൾ പിറവിയെടുക്കുന്നത് പദാർത്ഥവ്യതിയാനങ്ങളിലൂടെയാണ്.

ആശയതലത്തിൽ പ്രത്യയശാസ്ത്രപരമായ മേൽക്കോയ്മ അറിഞ്ഞോ അറിയാതെയോ കുടിയിരിക്കുന്നിടങ്ങളിലെല്ലാം അധിനിവേശത്തിന്റെ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇതുവരെ പറഞ്ഞത്. നൂറിൽ‌പ്പരം വാക്കുകളുടെ ആശയപരിണാമ ചരിത്രമെഴുതിയ റെയ്മണ്ട് വില്യംസ് - താക്കോൽ പദങ്ങൾ (കീ വേഡ്സ്) എന്ന പുസ്തകം- കോളോണിയലിസം എന്ന പദത്തെ ഒഴിവാക്കിയിരുന്നു. സംസ്കാരം സാധാരണമായതാണ് (വിശിഷ്ടമല്ല എന്ന്- കൾച്ചർ ഈസ് ഓർഡിനറി) എന്ന പാരമ്പര്യവാദ സങ്കൽ‌പ്പത്തിനെതിരായി ചിന്തിച്ച വ്യക്തിയായിട്ടുകൂടി, വില്യംസിന് ആശയചരിത്രത്തിൽ അധിനിവേശങ്ങളുടെ പ്രാധാന്യത്തെ വ്യവസായം, കല, വർഗം, ജനാധിപത്യം, സംസ്കാരം തുടങ്ങിയ വാക്കുകൾക്കൊപ്പം കൂലംകഷമായി ചർച്ച ചെയ്യണമെന്ന് തോന്നാതിരിക്കാനുള്ള കാരണത്തെയും നമ്മൾ അന്വേഷിക്കേണ്ടത് പാശ്ചാത്യധൈഷണിക വ്യവഹാരത്തിന്റെ യൂറോകേന്ദ്രിത പശ്ചാത്തലത്തിലാണ്. അതിന്റെ ആഴത്തിലും പരപ്പിലുമാണെന്ന്.

പുസ്തകങ്ങൾ
സംസ്കാരം യുക്തി സമൂഹം - അമർത്യസെൻ
മതേതരത്വത്തിനു ശേഷം - ടി ശ്രീവത്സൻ
വീണ്ടെടുപ്പുകൾ -
സംസ്കാരപഠനം -ഒരു ആമുഖം - പി പി രവീന്ദ്രൻ

53 comments:

Unknown said...

ആര്യഭടന്‍ ‘ജ്യാ- അർദ്ധ’-യില്‍ എത്തിയപ്പോള്‍ നിര്‍ത്തുകയായിരുന്നോ?

sin(sinus)-ന്റെ ഉത്പത്തിയുടെ കൂടെ cosinus, tangent, cotangent മുതലായവയുടെയൊക്കെ ഉത്പത്തിയെപ്പറ്റി അമര്‍ത്യസെന്‍ വല്ലതും എഴുതിയിട്ടുണ്ടോ ആവോ? Trigonometry എന്നൊരു ശാഖ എന്നേക്കുമായി മുരടിച്ചും പുഴുതിന്നും പോകാതിരുന്നതുകൊണ്ട് ‘ജ്യാ- അർദ്ധ’യില്‍ അന്ത്യശ്വാസം വലിച്ചിരിക്കാന്‍ വഴിയുമില്ല.

"നമ്മള്‍ എവിടെ ആരംഭിച്ചു എന്നതല്ല, എവിടെ അവസാനിച്ചു എന്നതാണ് പ്രധാനം" എന്ന് കേട്ടിട്ടുണ്ട്. പറഞ്ഞത് ഭാരതീയനോ, അറബിയോ ചൈനാക്കാരനോ എന്നറിയില്ല. :)

വെള്ളെഴുത്ത് said...

http://hotfile.com/dl/46066740/a16f83f/0030745500HistoryMathematic.rar.html
ബാക്കി വാക്കുകളുടെ ആഗമചരിത്രം ഇവിടെയുണ്ട്. നേരിട്ടു നോക്കാമല്ലോ. ക്രെസ്റ്റ് ഓഫ് പീകോക്കിന്റെ ആമുഖവും ഗണിതശാസ്ത്രത്തിന്റെ പൌരസ്ത്യമായ ഒരു ധാരയെപ്പറ്റി പറയുന്നുണ്ട്. എവിടെ അവസാനിച്ചു എന്നല്ല, എവിടെ തുടങ്ങിയെന്ന് തന്നെ. അതുമാത്രമാവുമ്പോഴല്ലേ പ്രശ്നമുള്ളൂ, അതും കൂടി ആയാലും പ്രശ്നമാവുന്നതെന്തുകൊണ്ട്?

Unknown said...

‘നമ്മുടെ സംസ്കാരം അവരുടെ സംസ്കാരം’ എന്ന അപഗ്രഥനത്തില്‍ ‘സൈൻ’ എന്ന വാക്കിന്റെ ബന്ധം പോലുള്ള കണ്ടെത്തലുകള്‍ ത്രികോണമിതിയിലെ മറ്റ് പദങ്ങളെസംബന്ധിച്ചും അമർത്യസെൻ നടത്തിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഗൂഗിളിന്റെ മേച്ചില്‍പ്പുറങ്ങളില്‍ History of Mathematics കണ്ടെത്തല്‍ ഒരു വലിയ പ്രശ്നമല്ലല്ലോ.

തുടങ്ങിയിടത്ത് കിടന്നുപോകുന്നതും ഇട്ടെറിഞ്ഞുപോകുന്നതുമെല്ലാം എത്തേണ്ടിടത്ത് എത്താതിരിക്കാന്‍ കാരണമാവും. ചില പിന്‍ഗാമികളെയെങ്കിലും അത് ഭൂതകാലത്തെ ന്യായീകരിക്കാനുള്ള നിത്യബാദ്ധ്യത്തയില്‍ എത്തിക്കുകയും ചെയ്യും. അത്രേയുള്ളൂ പ്രശ്നം, കൂടുതലുമില്ല, കുറവുമില്ല.

Suraj said...

എവിടെ അവസാനിച്ചു എന്ന സി.കെ.ബി മാഷിന്റെ ചോദ്യത്തിനുത്തരം “അവനവന്റെ വീട്ടിനകത്തെ സാംസ്കാരികാധിനിവേശ”ത്തിന്റെ ചരിത്രം ചികഞ്ഞാൽ ചെലപ്പോ കിട്ടും. ഗ്രാവിറ്റിയെപ്പറ്റി അറിഞ്ഞൂടാത്ത കാലത്ത് “ഭൂഗോളം” സ്വയം തിരിയുന്നതുകൊണ്ടാണു ദിനരാത്രങ്ങളുണ്ടാവുന്നതെന്ന് പറഞ്ഞവനാണു ആര്യഭടൻ. അദ്ദേഹത്തിനെ നിരാകരിക്കാനും പരിഹസിക്കാനും ചാടിപ്പുറപ്പെടുമ്പോൾ ബ്രഹ്മഗുപ്തൻ പറഞ്ഞ ന്യായങ്ങളോ, ബ്രഹ്മസംഹിതയിലെയും ഗാർഗ്ഗസംഹിതയിലെയും ഉഡായ്പ്പുകളും ! അൽബറൂണിക്ക് കാര്യം പിടികിട്ടി. “നിങ്ങളാർക്ക് വേണ്ടിയാണു ഹേ, നിങ്ങൾ പോലും വിശ്വസിക്കാത്ത ഈ വെടി പറയുന്നത്” എന്ന് അൽബറൂണിക്ക് ചോദിക്കേണ്ടി വന്നതങ്ങനെയാണ്. സ്വന്തം മന്തിനു സർജ്ജിക്കൽ പരിഹാരമന്വേഷിക്കുന്നത് പക്ഷേ അന്തർജ്ഞാന-ബൌദ്ധിക ദ്വന്ദ്വങ്ങളുണ്ടാക്കുന്നതുപോലത്ര എളുപ്പമായിരിക്കില്ലല്ലോ.

(ഗംബ്ലീറ്റ് ആത്മഗതം !)

Unknown said...

സൂരജ്, (കമന്‍റ് ആത്മഗതമായിരുന്നെങ്കിലും)

സ്വന്തം മന്തിനു സർജ്ജിക്കൽ പരിഹാരമന്വേഷിക്കുന്നത് പക്ഷേ അന്തർജ്ഞാന-ബൌദ്ധിക ദ്വന്ദ്വങ്ങളുണ്ടാക്കുന്നതുപോലത്ര എളുപ്പമായിരിക്കില്ലല്ലോ.

അതുതന്നെയാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നതും.

ഭാരതീയന്‍ പണ്ട് പല നല്ല കാര്യങ്ങളും തുടങ്ങിവച്ചിരുന്നു. തീര്‍ച്ചയായും അത് അഭിമാനാര്‍ഹവുമാണ്. പക്ഷേ അതിനുശേഷം നമ്മള്‍ ഉറങ്ങുകയായിരുന്നു, ലോകമാണെങ്കില്‍ വളരെയേറെ മുന്നോട്ടും പോയി. (നമ്മള്‍ ഈ അടുത്തകാലത്ത് ചില റോക്കറ്റുകള്‍ ഒക്കെ വിടുന്നുണ്ടെന്നത് ശരിതന്നെ!) അത്തരം വീരഗാഥകള്‍ നിരന്തരം ആലപിച്ചുകൊണ്ടിരിക്കാന്‍ എളുപ്പമാണ്‍. പക്ഷേ, അതുവഴി നമ്മള്‍ എന്ത് നേടുന്നുവെന്നാണ് എനിക്കും അറിയാത്തത്.

നമ്മുടെ പഠനങ്ങളും ചര്‍ച്ചകളും വ്യക്തികളെ പുകഴ്ത്താനോ ഇകഴ്ത്താനോ മാത്രമുള്ളതായി ചുരുങ്ങുന്നത് എന്തുകൊണ്ടെന്നും എനിക്കറിയില്ല. ഗാന്ധിയേയും ഗുരുവിനേയും വിരലിലെണ്ണാവുന്ന മറ്റ് ചില വ്യക്തികളേയും (അവരോടുള്ള പൂര്‍ണ്ണ ബഹുമാനത്തോട് കൂടെത്തന്നെയാണ് ഇത് പറയുന്നത്) ചുറ്റിപ്പറ്റിയുള്ള ചുവടുവയ്പ്പ് എത്രനാള്‍ തുടരാനാവും?

പ്രത്യയശാസ്ത്രങ്ങളെ ഒരരികിലേക്ക് മാറ്റിനിര്‍ത്തി പ്രശ്നങ്ങളുടെ പരിഹാരം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് കാര്യങ്ങളെ പ്രായോഗികബുദ്ധിയോടെ സമീപിക്കുന്നതും ഭംഗിയായി പ്രവര്‍ത്തിക്കുന്നതുമായ ചില സമൂഹങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിചയപ്പെടാന്‍ കഴിഞ്ഞതുകൊണ്ട് താരതമ്യം ചെയ്യാതിരിക്കാന്‍ കഴിയുന്നുമില്ല.

സ്ഥിരമായി പിന്നോട്ട് തിരിഞ്ഞിരിക്കുന്നത് ഒരു സമൂഹത്തിന്റെ സ്വത്വത്തിന്റെ ഭാഗമാണെങ്കില്‍ പിന്നെ എന്തുചെയ്യാന്‍? വോള്‍ട്ടയര്‍ പറഞ്ഞപോലെ, "കഴിയുന്നവന്‍ രക്ഷപെടുക". പക്ഷേ, ശബ്ദമില്ലാത്ത കേള്‍വിക്കാര്‍ക്ക് എന്തു രക്ഷപെടല്‍ ? അക്കൂട്ടര്‍ ധാരാളം ഉള്ളിടത്തോളം ശബ്ദമുള്ളവര്‍ക്ക് രക്ഷപ്പെടേണ്ട ആവശ്യവുമില്ല. അതിനാല്‍ ഭാരതത്തില്‍ സ്വര്‍ഗ്ഗത്തിലേപ്പോലെതന്നെ ഭൂമിയിലും എന്ന അവസ്ഥ മംഗളമായി തുടരുന്നു - എല്ലാം മാവേലി നാടുവാണാല്‍ എന്നപോലെ സുന്ദരം, ശുഭം.

വെള്ളെഴുത്ത് said...

ബാബൂ, ഭൂതകാലാഭിരതി എല്ലാവർക്കും അറിയാവുന്നതുപോലെ തികഞ്ഞ കാൽ‌പ്പനികമനോഭാവമാണ്. അതിന്റെ രണ്ടാമത്തെ ഉപയോഗം മഹത്തായ ഭൂതകാലത്തെക്കുറിച്ചുള്ള വിമ്മിട്ടങ്ങളിൽ നെടുവീർപ്പിട്ട് അതിന്റെ ഊതിവീർപ്പിക്കപ്പെട്ട പൊങ്ങച്ചങ്ങളിൽ ഉത്തേജിതരായി ഭൂതകാല പുനഃസൃഷ്ടിയ്ക്കായി ചാടി പുറപ്പെടുക. ഇതാണ് സംഘപരിവാറുകാർക്കുള്ള മഹത്തായ ഭൂതകാലസൃഷ്ടിയുടെ ആധാരസാമഗ്രികൾ. ഇതല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്നിടത്തു നിന്നാണ് ബാബുവിന്റെയും സൂരജിന്റെയുമൊക്കെ കമന്റുകൾ വരുന്നത്. അമർത്യസെന്നൊക്കെ മോശക്കാരനായി പോകുന്നതും ഈ പരിണതിയിലാണ്. അവിടെ നിന്ന് കാര്യങ്ങൾ മുന്നോട്ട് പോയിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.(കൂട്ടത്തിൽ പറയട്ടെ വിഷയം ഇവിടെ ഭൂതകാലം പോലുമല്ല, കമന്റുകൾ ആകസ്മികമായി അവിടെ എത്തിപ്പോയതുകൊണ്ടാണ്) സംസ്കാരപഠനത്തിന്റെ കാലത്തിൽ ഭൂതകാലത്തിലെ ഉപാധികൾക്ക് വന്ന ഉപയോഗങ്ങളിലൊന്ന് സംസ്കാരഘടനയുടെ വിശകലനത്തിന് അവയെ ഉപയോഗിക്കാമെന്നതാണ്. ഇവ സൂചനാസാമഗ്രികൾ മാത്രമാണ്. അല്ലാതെ ചരിത്രദർശനത്തിന്റെ ആവിഷ്കാരരൂപങ്ങളല്ല. മിത്തുകളും പാട്ടുകളും ഇതിഹാസങ്ങളും വംശാവലി ചരിതങ്ങളും നിഹിതചരിത്രത്തിന്റെ (എംബെഡെഡ് ഹിസ്റ്ററി) ആഴമുള്ള രൂപങ്ങളായി സംസ്കാരപഠനം കാണുന്നു. പക്ഷേ ഇവ ചരിത്രത്തെ സംബന്ധിച്ച പാശ്ചാത്യാധാരണയുടെ ചുവടൊത്ത് പോകില്ല എന്നതുകൊണ്ട് നമ്മുടെ മുന്നിൽ രണ്ടു വഴികളാണുള്ളത്. അവയെ തള്ളിക്കളയുക, അവയെ സംഘപരിവാറുകാർക്ക് വിട്ടു കൊടുത്തിട്ട് സ്വന്തം വീട്ടിൽ അധിനിവേശം തിരയുക.
എന്റെ വാദം ഇത്രേയുള്ളൂ, നാം അബോധപരമായി സ്വാംശീകരിച്ചിട്ടുള്ള പാശ്ചാത്യരീതിശാസ്ത്രമനുസരിച്ച് അതുകൊണ്ടവയുടെ സാധുത ഇല്ലാതാവുന്നു എന്നു വാദിക്കുന്നതിൽ കൊളോണിയൽ അംശമാണുള്ളത് എന്ന്. ഇതു തന്നെയാണ് മറ്റു പോസ്റ്റുകളിലും വാദിക്കാൻ ശ്രമിച്ചത്. സൂരജിന്റെയും കൂട്ടുകാരുടെയും ‘ശാസ്ത്രൈകവാദത്തെ’ ഈയൊരു കാഴ്ചപ്പാടിലൂടെയാണ് നോക്കിക്കാണാൻ ശ്രമിച്ചത്. അതത്ര എളുപ്പമുള്ള കാര്യമല്ലാതെ മാറിക്കൊണ്ടിരിക്കുന്നതിൽ അധിനിവേശങ്ങൾക്ക് നല്ല പങ്കുണ്ട്. മനുഷ്യനെ (അവന്റെ/ എക്സ്റ്റെൻഷനുകളെയും) നിർവചിക്കാൻ പാശ്ചാത്യജ്ഞാനമേഖല അവലംബിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു വീക്ഷണക്കോൺ നില നിന്നിരുന്നതിനെ/നിലനിൽക്കുന്നതിനെ മനസ്സിലാക്കുന്നതിൽ നിന്ന് (രണ്ടിനും കൃത്യമായൊരു ചരിത്രവും രാഷ്ട്രീയവുമുണ്ട്) നമ്മെ തടയുന്നതെന്താണെന്ന് ചോദിക്കമല്ലോ, ആർക്കും കപ്പം കൊടുക്കാതെ. സത്യത്തിൽ ഇത്രയും വിശദീകരണത്തിന്റെ ആവശ്യമില്ല. വളരെ നിസ്സാരമായൊരു പോസ്റ്റിനെ ന്യായീകരിക്കുന്നതിലുള്ള ചളിപ്പ് മറച്ചുവയ്ക്കാതെ പറയട്ടെ, പോസ്റ്റ് കൊളോണിയൽ വിമർശനം നൽകുന്ന വെളിച്ചത്തിൽ വില്യംസിന്റെ ‘കീ വേഡ്സിനെ’ കൂട്ടുപിടിച്ച് ചില വാക്കുകൾക്ക് വ്യാഖ്യാനമെഴുതാനാണ് വന്നത്. എഴുതി വന്നപ്പോൾ ഇങ്ങനെയായി. “ആശയതലത്തിൽ പ്രത്യയശാസ്ത്രപരമായ മേൽക്കോയ്മ അറിഞ്ഞോ അറിയാതെയോ കുടിയിരിക്കുന്നിടങ്ങളിലെല്ലാം അധിനിവേശത്തിന്റെ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇതുവരെ പറഞ്ഞത്”. ബാബുവിന്റെയും സൂരജിന്റെയും കമന്റുകൾ ഇക്കാര്യത്തെ ഒന്നുകൂടി വരയിട്ട് ഉറപ്പിക്കുകയല്ലേ ചെയ്തത്?
(ഓഫ്: എഴുത്തൊന്നും ആരെയെങ്കിലും പഠിപ്പിക്കാൻ/ഉപദേശിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല, സ്വയം തിരിച്ചറിയാൻ വേണ്ടിയുള്ളതാണ്)

Anonymous said...

ഫെല്ലിനിയെക്കാൾ പവറ്ഫുൾ ആയ ആറ്ടിസ്റ്റ് ലൈക് ഇന്റ്യുഷൻ മക്മൽബഫിനുണ്ടെങ്കിൽ അതാരും വിളിച്ചുപറയുകയൊന്നുമില്ല. പകരം ശാസ്ത്രീയമായി രണ്ടാം പരിഗണനമാത്രം അറ്ഹിയ്ക്കുന്ന ഫെല്ലിനിയുടെ ശില്പവൈദഗ്ധ്യത്തെക്കുറിച്ച് തന്നെ വാചാലരാകും.അത് ഒന്നുകിൽ റ്റെക്നികിൻ ആവശ്യത്തിലേറെ പരിഗണന കൊടുക്കുന്ന പാശ്ചാത്യന്റെ മുന്വിധി. അല്ലെങ്കിൽ നല്ലത് പടിഞ്ഞാറുനിന്നേ വരൂ എന്ന പിടിവാശി. മക്മൽബഫിനെ ഫെല്ലിനിയ്ക്കും ബെഗ്മനുമൊപ്പം വെച്ച് നാം സംസാരിയ്ക്കാറില്ല. വാസ്തവത്തിൽ കലാകാരന്റേതായ കുതിപ്പിന്റെ, ഊറ്ജ്ജത്തിന്റ്റെ കാര്യത്തിൽ വാങോഗിനെ വെല്ലുന്ന സിനിമക്കാരൻ ബെർഗ്മാനല്ല, മക്മൽബഫാൺ.

അങ്ങനെ വിളിച്ചുപറയാനും ആരെങ്കിലും വേണ്ടേ?

Suraj said...

“ഇതല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്നിടത്തു നിന്നാണ് ബാബുവിന്റെയും സൂരജിന്റെയുമൊക്കെ കമന്റുകൾ വരുന്നത്. അമർത്യസെന്നൊക്കെ മോശക്കാരനായി പോകുന്നതും ഈ പരിണതിയിലാണ്. അവിടെ നിന്ന് കാര്യങ്ങൾ മുന്നോട്ട് പോയിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.”

വെള്ളേ, താങ്കൾ ഈ വിഷയത്തെ പൂർണമായും അതിന്റെ ചരിത്രത്തിൽ നിന്ന് പിഴുതുമാറ്റിയാണു സംസാരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് “ബാബുമാഷിന്റെയും സൂരജിന്റെയും” കമന്റുകൾ ഈ ലൈനിൽ വരുന്നതും !

താങ്കൾ ആവർത്തിച്ചു പറയുന്ന, കൂട്ടിക്കുഴയ്ക്കുന്ന ഈ കൊളോണിയൽ യുക്തിയും പാശ്ചാത്യശാസ്ത്രയുക്തിയുമൊക്കെ ചികയുന്നത് ഏതാനും ചില നൂറ്റാണ്ടുകളുടെ അധിനിവേശചരിത്രത്തിൽ മാത്രമാണ്. അതുകൊണ്ടാണ് ആവർത്തിച്ച് ഈ അബദ്ധം പറ്റിക്കൊണ്ടേയിരിക്കുന്നതും ഞാൻ പറഞ്ഞതിനെ/പറഞ്ഞുകൊണ്ടിരിക്കുന്നതിനെ ശാസ്ത്രൈകവാദം എന്ന് തള്ളാൻ/കള്ളിയിലാക്കാൻ വെമ്പൽ കൊള്ളുന്നതും.

ഇന്ത്യൻ സയൻസിന്റെ അതിപ്രാചീനകാല ചരിത്രം മുഴുവൻ വിളമ്പാനുള്ള സ്കോപ്പില്ല ഇവിടെ, അതിനുള്ള കോപ്പ് ഇല്ല എനിക്ക്. പക്ഷേ ഇത്രയും പറയട്ടെ:

നന്നായൊന്ന് ചികഞ്ഞാൽ താങ്കൾ ഈ പറയുന്ന “ശാസ്ത്രൈകവാദ”ത്തിന്റെ വേരുകൾ ഇന്ത്യയിലും സമാന്തരമായോ പിൽക്കാലത്തോ ഗ്രീസിലും ഉണ്ടായിവന്നതാണെന്ന് ചുമ്മാ കാണാം. ഋഗ്വേദത്തിലെ (സുമാർ 1750ബിസി) പല ചിന്തകളും ഈ മെറ്റീരിയലിസ്റ്റിക് കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്. മതാചാരസംഹിതകളായി പിൽക്കാല വേദങ്ങൾ മാറിയെങ്കിലും ഒരു ഞരമ്പ് പച്ചയായി നിന്നതുകൊണ്ടാണ് ഉപനിഷത്തുക്കൾ ഇപ്പഴും “ശാസ്ത്രൈകവാദികൾക്കും” “ആത്മീയവാദികൾക്കും”, “അന്തർജ്ഞാന”വാദികൾക്കും ഒക്കെ ഒരു പോലെ ആകർഷകമായി നിൽക്കുന്നത്. പിന്നെയുമൊരുശാഖയുണ്ട്. അവിടെനിന്നാണ് സുശ്രുതനും കണാദനും കപിലനും ആര്യഭടനും വരാഹമിഹിരനും ബ്രഹ്മഗുപ്തനും ഒരുപക്ഷേ പതഞ്ജലിയും ശങ്കരാചാര്യരും പോലും ഊർജ്ജം നേടിയത്. സാംഖ്യവും വൈശേഷികവും പൂത്തുതളിർത്തത്. ഗ്രന്ഥശാലകളിലും കടകളിലും religious എന്ന സ്റ്റിക്കറൊട്ടിച്ച് ഇരുത്തിയിരിക്കുന്നതൊഴിച്ചാൽ ഇതിനൊന്നും അന്തർജ്ഞാനവുമായും ആത്മീയതയുമായും മതവുമായും, എന്തിനു, ഫിലോസഫിയുമായിപോലും ബന്ധവുമില്ല എന്ന് പറയേണ്ടിവരും.

എവിടെ ഇന്റ്യൂയിറ്റിവ് നോളജ് എവിടെ തീരുന്നു, വസ്തുനിഷ്ഠത എവിടെത്തുടങ്ങുന്നു എന്ന് അത്ഭുതകരമാം വണ്ണം വിവരം പ്രദർശിപ്പിച്ചയാളാണു സുശ്രുതൻ (~600ബി.സി). അത്രേയസംഹിതയെ ഉപജീവിച്ചാണു ചരകനും സുശ്രുതനും തങ്ങളുടെ പക്കാ മെറ്റീരിയലിസ്റ്റിക്കും, (താങ്കളുടെ ഭാഷയിൽ) “ശാസ്ത്രൈകവാദ”ത്തെ പിൻപറ്റിയുള്ളതുമായ സിദ്ധാന്തങ്ങളത്രയും കെട്ടിപ്പൊക്കിയത്. ആ അത്രേയസംഹിത ഇന്ന് കിട്ടാനില്ല. അത് സുശ്രുതനും മുൻപ് നടന്ന പ്രതിസംസ്കരണങ്ങളിലെവിടെയോ നഷ്ടമായിട്ടുണ്ടാവണമെന്നാണു അനുമാനം. എന്നുപറഞ്ഞാൽ ബി.സി.600 ആകുമ്പോൾ ഇത് ഉജ്ജ്വലമായ ഒരു ജ്ഞാനസമ്പാദന രീതിയായി എസ്റ്റാബ്ലിഷ് ചെയ്തുകഴിഞ്ഞിരുന്നു എന്ന്. ഇതിന്റെ തുടർച്ചയാണു ഏറിയും കുറഞ്ഞും ഛാന്ദോഗ്യത്തിലും തൈത്തിരീയത്തിലും ഇങ്ങറ്റത്ത് ബുദ്ധതത്വങ്ങളിലും അതിന്റെ റെഫ്യൂട്ടേഷനായ ബ്രഹ്മസൂത്രത്തിൽ പോലും കാണുന്നത്. ഈശ്വരൻ എന്ന ഒരു തുള്ളി സങ്കല്പമിട്ടിളക്കിയപ്പോൾ പാലു വിഷമായി എന്നതൊഴിച്ചാൽ biochemically അത് പാലുതന്നെയാണ്.

ഇതിലെവിടെയാണു കൊളോണിയൽ യുക്തി ? ഇത് നമ്മുടെ കൈയ്യിൽ നിന്ന് ലോകത്തിനു കിട്ടിയതാണ്. എന്നിട്ട് അത് കറങ്ങിത്തിരിഞ്ഞ് തിരിച്ചിങ്ങു വരുമ്പോൾ അതിനു പുറം തിരിഞ്ഞ് നിന്നിട്ട് ദേ കൊളോണിയൽ യുക്തി എന്ന് കിനാലൂർ മോഡൽ ചാണകവെള്ളം തളിക്കുന്നത് ഫിലോസഫിക്കാരുടെ ഫിസിക്സ് എൻ‌വി മൂത്തിട്ടാണെന്ന് ഞാൻ പറയും. അല്ലാതൊരു ന്യായവും ഞാൻ കാണുന്നില്ല ഈ totally off point വ്യാഖ്യാനങ്ങൾക്ക്. ചരിത്രവാദമെന്ന് ചുമ്മാ പറഞ്ഞുനടന്നാൽ പോരാ, ചരിത്രവൽക്കരിച്ച് നോക്കുക തന്നെ വേണം ;))

continued in the next comment ...

Suraj said...

contd from above...

ഗോക്രി പോസ്റ്റുമുതൽ തുടങ്ങിയതാണ് വെള്ള ഈ ദ്വന്ദ്വവൽക്കരിക്കൽ. അതായത് ഗോക്രി പോസ്റ്റ് എന്താണുദ്ദേശിക്കുന്നത് എന്ന് വെള്ളയ്ക്കിപ്പഴും മനസ്സിലായിട്ടില്ല. സംഘപരിവാർ റ്റാക്റ്റിക്സുകളെ എതിർക്കാൻ എന്ന തെറ്റിദ്ധാരണയിലാണ് ആ ആക്രമണമെന്നൊക്കെയുള്ളത് ശുദ്ധമായ അബദ്ധധാരണയാണ്.

ചിന്നം വിളിക്കാനും കുഴലൂതാനും വലിയ താല്പര്യമില്ല, എങ്കിലും സംഭവം തുടങ്ങിയത് എന്റെ പോസ്റ്റിൽ നിന്നുതന്നെയായതു കൊണ്ട് ഗോക്രി പോസ്റ്റിൽ നിന്ന് വീണ്ടും ഒരുഭാഗം എടുത്തെഴുതട്ടെ :

ഈ സിദ്ധാന്തമൊക്കെ മാറി, ഭൂമിയല്ല സൂര്യനാണ് ഗ്രഹപരിക്രമണങ്ങളുടെ കേന്ദ്രം എന്നു കണ്ടത്തിയപ്പോഴാണ് വക്രഗതി പ്രതിഭാസത്തിന് ഒരു കൃത്യമായ വിശദീകരണം കിട്ടിയത്. മറ്റൊരുദാഹരണമാണ് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും കണ്ട രീതി. ജ്യോത്സ്യം കറുത്തപക്ഷ ചന്ദ്രനെ ദുര്‍ബലനും “പാപി”യുമായൊക്കെ കണ്ട് പുരാണ കഥകളില്‍ നിന്ന് അന്ധവിശ്വാസങ്ങളെ മെനഞ്ഞപ്പോള്‍ ഏ.ഡി അഞ്ചാം നൂറ്റാണ്ടിലെ ആര്യഭടനെപ്പോലുള്ളവര്‍ ജ്യോതിശ്ശാസ്ത്രത്തില്‍ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ ശരിയായകാരണം അത് ഭൂമിയുടെ നിഴലിലാവുന്നതാണ് എന്നൊക്കെ കണ്ടെത്തി മുന്നേറുകയായിരുന്നു.

ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കണം : ഭാരതീയ ജ്യോതിഷ സങ്കല്പങ്ങളെ പലതിനെയും ഇടിച്ചു നിരത്തിയ ആര്യഭടന് (ഏ.ഡി 5-ആം നൂറ്റാണ്ട്) ചില്ലറ എതിര്‍പ്പുകളല്ല നേരിടേണ്ടി വന്നത്. ഗ്രഹങ്ങളുടേത് സ്വന്തമായ പ്രകാശമല്ല, അത് സൂര്യവെളിച്ചത്തിന്റെ പ്രതിഫലനം ആണ് എന്ന ആശയം മുന്നോട്ടു വച്ച ആര്യഭടന്‍ ഗ്രഹങ്ങളുടെ ദൈവീകതയെയാണ് ഒരര്‍ത്ഥത്തില്‍ ചോദ്യം ചെയ്തത്. ഭൂമിയുടെ സ്വയംഭ്രമണം കൊണ്ടാണ് ഗ്രഹങ്ങളും നക്ഷത്രങ്ങളും ആകാശത്തിന്റെ ഒരു കോണിലുദിച്ച് മറുകോണില്‍ അസ്തമിക്കുന്നതായി കാണപ്പെടുന്നത് എന്ന് പറഞ്ഞ ആര്യഭടനെ പിന്നീട് വന്ന, ഭാരതം കണ്ട ഏറ്റവും വലിയ ഗണിതജ്ഞനെന്ന് പുകഴ്പെറ്റ, ബ്രഹ്മഗുപ്തന്‍ (ഏ.ഡി 6-ആം നൂറ്റാണ്ട്) നിശിതമായി ആക്രമിക്കുന്നുണ്ട്. ഭൂമി ഭ്രമണം ചെയ്യുകയാണെങ്കില്‍ വീടുകളും ആളുകളും തലകീഴായി മറിഞ്ഞ് പോകില്ലേ എന്നൊക്കെയാണ് “ബ്രഹ്മസ്ഫുട സിദ്ധാന്ത”ത്തില്‍ ബ്രഹ്മഗുപ്തന്റെ ചോദ്യം ! ഇതേ ബ്രഹ്മഗുപ്തന്‍ തന്നെ രാഹു-കേതുക്കളാണ് ഗ്രഹണമുണ്ടാക്കുന്നത്, അല്ലാതെ ആര്യഭടനും മറ്റും പറയുമ്പോലെ അത് ‘നിഴലുകളുടെ കളി’ അല്ല എന്ന് ഉറപ്പിക്കുന്നുണ്ട്. ഇതിനു ബ്രഹ്മഗുപ്തന്‍ റെഫറന്‍സായി പറയുന്നത് വേദങ്ങളെയും സ്മൃതികളേയും ഗാര്‍ഗ്ഗ സംഹിതയേയുമൊക്കെയാണ്.

ഇങ്ങനെയൊക്കെയായിട്ടും ആര്യഭടന്റെ ആശയങ്ങള്‍ക്ക് പരിപൂര്‍ണ തമസ്കരണം സംഭവിക്കാതിരുന്നത് ഭാസ്കരന്‍ ഒന്നാമന്‍, മാധവന്‍, നീലകണ്ഠസോമയാജി തുടങ്ങിയവരെപ്പോലുള്ള അനുവാചകര്‍ ആര്യഭട സിദ്ധാന്തങ്ങള്‍ക്കുണ്ടായി എന്നതുകൊണ്ടാവാം എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ആര്യഭടന്‍ തള്ളിപ്പറഞ്ഞ ഒരു ചീഞ്ഞ സമ്പ്രദായത്തെയാണ് ഡോ: ഗോപാലകൃഷ്ണന്‍ അതേ ആര്യഭടന്റെ തന്നെ ശാസ്ത്രീയബുദ്ധിയുടെ ചെലവില്‍ നമ്മുടെ തൊണ്ടയിലേക്ക് തള്ളാന്‍ ശ്രമിക്കുന്നത് എന്നത് വല്ലാത്തൊരു വൈപരീത്യം തന്നെ !!



ഇതിലും കൂടുതൽ വിശദീകരിക്കാൻ എനിക്കറിയില്ല. ഇതിനേക്കാൾ ദുർഗ്രഹമായ ഫിലോസഫികൾ വായിച്ചുതള്ളുന്നവർക്ക് ഇതു മനസ്സിലാകാഞ്ഞിട്ടല്ല ഈ ദ്വന്ദ്വവൽക്കരിച്ച് കുന്തമെറിയുന്നത് എന്നും അറിയാം. പക്ഷേ പറയാനുള്ളത് ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും....

ഒരു ചെറിയ ആത്മഗതം കൂടി : ഋഗ്വേദത്തിലെയും ഉപനിഷത്തുകളിലെയും ആയുർവേദത്തിലെയും ന്യായവൈശേഷികങ്ങളിലെയുമൊക്കെ “അന്തർജ്ഞാനപരമായ ജ്ഞാനസമ്പാദനരീതി”യെപ്പറ്റി വായിക്കേണ്ടത് മൂന്നാമതൊരാൾ എഴുതിയ സാധനങ്ങളിലല്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. മുള്ളറോ അമർത്യാസെന്നോ കൊസാംബിയോ റോമിളാഥാപ്പറോ ദാമോദരനോ ഒന്നും അതിനു മതിയാവില്ല. ഒറിജിനൽ സാധനങ്ങളും കിട്ടും. ബാലകൃഷ്ണന്റെ ഭാഷാഭാഷ്യങ്ങൾ മുതൽ നാഗഭട്ടന്റെ പരമലഘുമഞ്ജുഷവരെ. നമ്മുടെ ബുദ്ധിക്കും വിവരത്തിനും നിരക്കുന്നതു തന്നെയാണവ. ചരിത്രത്തിൽ അവയെ place ചെയ്യേണ്ടതെങ്ങനെ എന്ന് അന്വേഷിക്കാൻ മാത്രമേ ഥാപ്പറെയും ഗുഹയേയുമൊക്കെ വിളിക്കേണ്ടതുള്ളൂ. തേഡ് പാർട്ടി റിവ്യൂകളേക്കാൾ നൂറുമടങ്ങ് വിശ്വാസ്യതയുമുണ്ട് ഒറിജിനൽ സാധനത്തിനു. എന്റെ വാദങ്ങളുടെയെല്ലാം ബേയ്സ് അതാണ്.

അസുരന്‍ said...

ഇപ്പോള്‍ ആഞ്ഞു പിടിച്ചാല്‍ ദേശാഭിമാനം ഒരൊന്നന്നര ഇരട്ടി പെരുപ്പിച്ചെടുക്കാന്‍ പറ്റും. അല്ലെങ്കില്‍ അടുത്ത തവണ എന്‍.ഡി.എ വരുമ്പോള്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും ഒരു പത്തിരട്ടിയെങ്കിലും ! പിന്നെ മുന്‍കാല പ്രാബല്യത്തോടെ ഒരു പുതിയ "അന്തര്‍ദേശീയ സമഗ്ര ബൌദ്ധിക സ്വത്തവകാശ നിയമം" പാസ്സാക്കിയെടുത്താല്‍ നാളിതുവരെയുള്ള പടിഞ്ഞാറന്‍ വികാസങ്ങള്‍ക്കെല്ലാം ഒരു നോമിനല്‍ എമൌണ്ടങ്കിലും പേറ്റന്റ് റൈറ്റ് പ്രകാരം ഒപ്പിച്ചെടുക്കാനായാല്‍ നാം ഒരു സമ്പന്ന രാഷ്ട്രമായിത്തീരും ഉറപ്പ് ! -:))))))

അറിയാവുന്നവന്റെ കൈയ്യില്‍ എറിയാന്‍ കിട്ടണം എന്നോ മറ്റോ ഇല്ലേ...? അപ്പോള്‍ എറിഞ്ഞവന് അല്പം മിടുക്കു കാണുമായിരിക്കുമല്ലോ ; മസ്സില്‍ കൂടാതെ ഒരാത്മവിശ്വാസമെങ്കിലും !! ഇനിയിപ്പോള്‍ എറിയാന്‍ സ്കോപ്പൊന്നും കാണുന്നില്ല. കല, സാഹിത്യം, രാഷ്ട്രീയം, ചരിത്രം ....അങ്ങിനെയുള്ള എല്ലാ സാംസ്ക്കാരിക അധിനിവേശ വിനിമയങ്ങളുടേയും മാതൃകകള്‍ അവരുടെ കൈയ്യില്‍ പിറന്നുപോയി. ഇനി മൌലികമായതൊന്നില്‍ കൈവെക്കാന്‍ അവശേഷിക്കുന്നതെന്തുണ്ട് ?!!

എറിഞ്ഞ് ഒന്നാമനായില്ലെങ്കിലും അധിനിവേശത്തിന്റെ തുടര്‍ക്കഥകള്‍ക്ക് ഇവിടം വേദിയായതെന്തു കൊണ്ട് ? അതിവിടെ ഒരു സ്വതന്ത്രസമൂഹത്തെ അടിച്ചമര്‍ത്തിയിട്ടിരുന്നതിന്റെയും ഇന്നും കൊട്ടഴിച്ചുവിടാതിരിക്കുന്നതിന്റെയും അതേ പ്രാചീന പ്രത്യയശാസ്ത്രങ്ങള്‍ക്ക് പങ്കൊന്നുമില്ലേ ? അത് പ്രമാണിക ചിന്തകരാരും ചര്‍ച്ച ചെയ്യാറില്ല, പരിഗണിക്കാറുമില്ല ! അത് അംബേദ്കറെ പോലെ ചില കീഴാളരുടെ അസംബന്ധ-ആത്മഗതങ്ങളായി തള്ളാമെന്നായിരിക്കാം !

Unknown said...

വെള്ളെഴുത്ത്,
ആര്യഭടനും സൈനും തമ്മിലുള്ള ബന്ധമൊക്കെ വരുന്നിടം എനിക്ക് ഭൂതകാലം തന്നയാണ്‍. വിഷയം സംഘപരിവാറിലേക്കെത്തിക്കുക എന്നത് എന്‍റെ ലക്ഷ്യമായിരുന്നില്ല. സൂരജിന്റെയും എന്‍റെയുമൊക്കെ കമന്റുകള്‍ വരുന്നത്, ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇതല്ലാതെ മറ്റൊരു വഴിയും മുന്നിലില്ല എന്നിടത്തുനിന്നല്ല, മറ്റ് വഴികള്‍ ഉണ്ട് എന്നിടത്തു നിന്നാണ്. ഭൂതകാലഉപാധികള്‍ സംസ്കാരഘടനയുടെ വിശകലനത്തിന് ഉപയോഗിക്കാമെന്നതിലും എതിര്‍പ്പൊന്നുമില്ല. ആ ഉപാധികള്‍ക്ക് ഇന്ന് നിലനില്‍പ്പുണ്ടോ എന്ന് ആദ്യം പരിശോധിച്ചിരിക്കണം എന്നേയുള്ളു. അത്ര ചേര്‍ച്ചയുള്ളതാണോ എന്നറിയില്ലെങ്കിലും ഒരുദാഹരണം പറയാം:

മനുഷ്യന്റെ ചിന്താശേഷിയുടെ ഇരിപ്പിടം ഹൃദയത്തിലാണെന്ന് അരിസ്റ്റോട്ടില്‍ വിശ്വസിച്ചിരുന്നു. അതേസമയം, തലച്ചോറിന്റെ ജോലി രക്തത്തെ ഒരു റേഡിയേറ്റര്‍ പോലെ തണുപ്പിച്ചുകൊണ്ടിരിക്കുക എന്നതാണെന്നും! ഭൂതകാലഉപാധികളുടെ ഇന്നത്തെ റെലവന്‍സ് ആണ് കാര്യം. ഭൂതകാലം ആയതിന്റെ പേരില്‍ മാത്രം തള്ളിക്കളയുക എന്നാരും പറയുന്നില്ല, പറഞ്ഞാല്‍ അത് ശരിയല്ലെന്നുമാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.

"നാം അബോധാപരമായി സ്വാംശീകരിച്ചിട്ടുള്ള" പാശ്ചാത്യരീതിശാസ്ത്രത്തെപ്പറ്റിയും ഇതുതന്നെ പറയാം. ഒരു രീതിശാസ്ത്രം ശരിയോ തെറ്റോ എന്നത് അളക്കേണ്ടത് അത് തരുന്ന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം, അല്ലേ? പൌരസ്ത്യമോ അല്ലെങ്കില്‍ മറ്റേതെങ്കിലുമോ രീതിശാസ്ത്രം ബൌദ്ധികലോകത്തില്‍ അംഗീകാരം നേടണമെങ്കില്‍ അത് "നാം അബോധപരമായിട്ടാണെങ്കില്‍ത്തന്നെയും സ്വാംശീകരിച്ചിട്ടുള്ള" പാശ്ചാത്യരീതിശാസ്ത്രത്തിനേക്കാള്‍ മികച്ചതോ, ചുരുങ്ങിയപക്ഷം അതിനോടൊപ്പമെങ്കിലുമോ നില്‍ക്കാന്‍ ശേഷിയുള്ളതായിരിക്കണം.

ഇനി, നാം അബോധാപരമായി സ്വാംശീകരിച്ചിട്ടുള്ള പാശ്ചാത്യരീതിശാസ്ത്രമനുസരിച്ച് അവയുടെ സാധുത ഇല്ലാതാവുന്നു എന്നു വാദിക്കുന്നതിൽ കൊളോണിയൽ അംശമാണുള്ളതെങ്കില്‍ , അത്തിനുത്തവാദികളും നമ്മള്‍ തന്നെ. കുടഞ്ഞുകളയേണ്ടതായിരുന്നെങ്കില്‍ എന്തിന് ചുമന്നുകൊണ്ടുനടക്കണം? നമുക്ക് ആള്‍ട്ടര്‍നേറ്റീവ് ഒന്നുമില്ല അല്ലെങ്കില്‍ ഉള്ളത് മതിയായതല്ല എന്നതുതന്നെയല്ലേ പ്രശ്നം?

മനുഷ്യനെ (അവന്റെ/ എക്സ്റ്റെൻഷനുകളെയും) നിർവചിക്കാൻ പാശ്ചാത്യജ്ഞാനമേഖല അവലംബിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു വീക്ഷണക്കോൺ നില നിന്നിരുന്നതിനെ/നിലനിൽക്കുന്നതിനെ മനസ്സിലാക്കുന്നതിൽ നിന്ന് (രണ്ടിനും കൃത്യമായൊരു ചരിത്രവും രാഷ്ട്രീയവുമുണ്ട്) നമ്മെ തടയുന്നതെന്താണെന്ന് ചോദിക്കമല്ലോ, ആർക്കും കപ്പം കൊടുക്കാതെ.

തീര്‍ച്ചയായും ചോദിക്കാം. പക്ഷേ, അതിനും അടിച്ചേല്‍പ്പിക്കുന്നതല്ലാത്തതായ ചില നിബന്ധനകളുണ്ട്. മുകളില്‍ പറഞ്ഞവയില്‍ നിന്നും അവ വായിച്ചെടുക്കാം.

കൂടാതെ, അമര്‍ത്യസെന്നിനെ ആരും (ഞാന്‍ എന്തായാലും) മോശക്കാരനാക്കിയില്ല. എങ്കിലും അമര്‍ത്യസെന്നിന്‍റെ അഭിപ്രായങ്ങളെപ്പറ്റിയും കപ്പം കൊടുക്കാതെ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയേണ്ടതല്ലേ?

The Prophet Of Frivolity said...

ഓഫ് റ്റോപ്പിക്കാണെങ്കില്‍ ക്ഷമിക്കുക -
ബാബുവിനോട് - “പാശ്ചാത്യരീതിശാസ്ത്രത്തിനേക്കാള്‍ മികച്ചതോ, ചുരുങ്ങിയപക്ഷം അതിനോടൊപ്പമെങ്കിലുമോ നില്‍ക്കാന്‍ ശേഷിയുള്ളതായിരിക്കണം“ എന്നു താങ്കള്‍ പറയുന്നു. ഇവിടെ ഇഴപിരിച്ചെടുത്ത് ഉത്തരം കണ്ടെത്താവാനാവാത്ത ഒരു പ്രശ്നമുണ്ട്. അല്ലെങ്കില്‍ അതു മാത്രമാണ് പ്രശ്നം. ഈപ്പറയുന്ന രണ്ട് രീതിശാസ്ത്രങ്ങളെ എക്സ്, വൈ എന്ന് തല്‍ക്കാലത്തേക്ക് കണക്കാക്കിയാല്‍, താങ്കള്‍ പറയുന്നപോലെ ഒരു തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍, എക്സും വൈയും താരതമ്യം ചെയ്യാനുള്ള ഒരു ഉപാധി അല്ലെങ്കില്‍ അളവുകോല്‍ വേണം. അതെന്താണ്? അതെന്തായാലും - ഉദാഹരണത്തിന് താങ്കള്‍ നേരിട്ടുകാണാവുന്ന മനുഷ്യാവസ്ഥയിലെ വ്യത്യാസങ്ങള്‍, അല്ലെങ്കില്‍ യുക്തിപൂര്‍വ്വം വിശകലനം ചെയ്ത് നല്ലതേതെന്ന് കണ്ടെത്തല്‍ എന്നിവ പറയുന്നു എന്നു വെക്കുക. അപ്പോഴും രക്ഷയില്ല. കാരണം താങ്കള്‍ യുക്തിയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പാശ്ചാത്യരീതിശാസ്ത്രത്തിന്റെ അഭേദ്യമായ ഘടകമായ യുക്തിയാണ്. മനുഷ്യന്റെ അവസ്ഥ എതാണു നല്ലത്, ഏതാണു തീയല്‍ എന്ന് നിര്‍ണ്ണയിച്ചു പറയുക സാധ്യമല്ല (ഇനീപ്പോ അതുകണ്ടുപിടിക്കണമെങ്കില്‍ യുക്തി ഉപയോഗിക്കണം, ആ യുക്തിയുടെ ഉറവിടമോ?) ഇപ്പൊ എങ്ങനെയുണ്ട്? ഇതാണു പറയുന്നത് ഓടാന്‍ സാധ്യതയെങ്കിലുമുള്ള പട്ടിക്ക് ചുറ്റും കിലോമീറ്റര്‍ ചുറ്റളവില്‍ കല്ലെറിയുക എന്നത്.

സൂരജ് - ഹാറ്റ്സ് ഓഫ്, പിന്നെയും!

കെ said...

"നമ്മുടെ സംസ്ക്കാരം, അവരുടെ സംസ്ക്കാരം" എന്ന ലേഖനത്തില്‍ ആരാണ് ഈ നമ്മള്‍....? (അമര്‍ത്യാസെന്നിന്റെ ലേഖനം വായിച്ചിട്ടില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ)

Calvin H said...

ട്രാക്ക്

nalan::നളന്‍ said...

മനുഷ്യയുക്തിയെ നിരാകരിച്ചു കൊണ്ടുള്ള ഒരു ചര്‍ച്ചയില്‍ എന്തര്‍ത്ഥമാണുള്ളത് പ്രോഫറ്റേ ?

അല്ല അങ്ങിനെ ഒരു ചര്‍ച്ച സാധ്യമാണോ ?

Unknown said...

The Prophet Of Frivolity,

വെള്ളെഴുത്തിന്റെ എനിക്കുള്ള കമന്‍റും അതിനുള്ള എന്‍റെ മറുപടിയും വായിച്ചാല്‍ തീരാവുന്നതേയുള്ളു പ്രശ്നം. എക്സ്, വൈ, യുക്തി ഇതൊന്നും വലിച്ചിഴക്കാന്‍ മാത്രമുള്ള സങ്കീര്‍ണ്ണതയൊന്നും എന്‍റെ ചിന്തയില്‍ ഇവിടത്തെ വിഷയത്തിനില്ല.

കാരണം താങ്കള്‍ യുക്തിയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പാശ്ചാത്യരീതിശാസ്ത്രത്തിന്റെ അഭേദ്യമായ ഘടകമായ യുക്തിയാണ്.

ആണോ? അത് ഞാനറിഞ്ഞില്ല. നന്ദി.

ഇതാണു പറയുന്നത് ഓടാന്‍ സാധ്യതയെങ്കിലുമുള്ള പട്ടിക്ക് ചുറ്റും കിലോമീറ്റര്‍ ചുറ്റളവില്‍ കല്ലെറിയുക എന്നത്.

The Prophet Of Frivolity said...

Please ignore my comment. Apparently I made a mistake.

Unknown said...

And I am rather sure of that.

The Prophet Of Frivolity said...

ബാബൂ, എന്റെ ആദ്യത്തെ കമന്റ് മൊത്തം ഒരു നീണ്ട സര്‍ക്കാസമായിരുന്നു. അതാര്‍ക്കും മനസിലായില്ല എന്നതുകൊണ്ടാണ് രണ്ടാമത്തെ കമന്റില്‍ ‘apparently' എന്നെഴുതിയത്. അതായത് ഇതുവരെ ആളുകള്‍ മാനസിലാക്കിയത് വെച്ച്, ആ കമന്റ് ലക്ഷ്യം കണ്ടില്ല, ഇനി വേറാരെങ്കിലും വന്നാല്‍ ചെലപ്പോ കത്തിക്കൂടാന്നില്ല എന്ന്. സര്‍ക്കാസം ‘ധ്വനിപ്പിക്കാന്‍' വേണ്ടിയാണ് ഒണക്ക എക്സും വൈയുമൊക്കെ തള്ളിക്കേറ്റിയത്. ഗമ്പ്ലീറ്റ് നാശായി.

Anyway, Hope now the sad episode comes to an end.

nalan::നളന്‍ said...

‘സൈൻ’ എന്ന വാക്കിന്റെ ഉത്പ്പത്തിയുടെ ഇന്ത്യൻ ബന്ധത്തെപ്പറ്റിയുള്ള ഉദ്ദാഹരണത്തില്‍ എങ്ങിനെയാണു വെള്ളെഴുത്ത് ഓറിയന്റലിസം മണത്തത് എന്നറിഞ്ഞാല്‍ കൊള്ളാം ?

nalan::നളന്‍ said...

രണ്ടാമത്തെ പാരയ്ക്കൊരു കമന്റെഴുതണമെന്നു കരുതി വായിച്ചു വന്നപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നു മനസ്സിലായി, അവിടെ തന്നെയുണ്ട് സാധനം...ദേ ഖോട്ടുന്നു.............“(ഒരു ചിന്തയുടെ പടിഞ്ഞാറൻ ബന്ധം അതിനെ പാടെ പുച്ഛിച്ചു തള്ളാൻ മതിയായ കാരണമൊന്നുമല്ല- സെൻ)“

ബാഷ്‌ലര്‍ക്ക് ഏതായാലും ശാസ്ത്രത്തെപ്പറ്റി വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ലെന്നു മനസ്സിലായി. ഒരു പക്ഷെ ശാസ്ത്രത്തിലെ ശാസ്ത്രീയതയെപ്പറ്റിയുള്ള ധാരണക്കൂറവായിരിക്കും കാരണം.
കലയുടെയും ശാസ്ത്രത്തിന്റെയും ലക്ഷ്യം സത്യാന്വേഷണമല്ലാത്തതുകൊണ്ട് അവ സമാന്തരങ്ങളെന്നു വാദിച്ചയാളെ സീരിയസ്സായിട്ടെടുക്കണോ ? ആടു പട്ടിയല്ല, ആടു കോഴിയുമല്ല , അതുകൊണ്ട് പട്ടി കോഴിയാണെന്നു പറയുന്ന ലോജിക്കുകാരനെ എന്താ വിളിക്കുക :)

ഗുപ്തന്‍ said...

സര്‍ക്കാസം എന്നത് മുന്നിലും പിന്നിലും ജാമ്യം എടുത്ത് ഒരു ലോഡ് സ്മൈലിയും ചേര്‍ത്ത് എഴുതാനുള്ളതെന്ന് പോലും അറിവില്ലാത്ത പ്രവാചകന്മാരുടെ കാര്യം!!

ഗുപ്തന്‍ said...

സോറി. പ്രോഫറ്റിന്റെ രണ്ടാം കമന്റു മുതലുള്ള ഭാഗം കാണാതെ കമന്റിയതാണ്. സ്വന്തം അക്കൌണ്ടിലല്ലാത്തതുകൊണ്ട് കമന്റ് ഡിലീറ്റാനും നിവൃത്തിയില്ല. ഇതിനു തൊട്ടുമുന്‍പുള്ള കമന്റ് (ഇതും) രജിസ്റ്റര്‍ ചെയ്യാതിരിക്കുക :(

Suraj said...

"ഉദാഹരണത്തിന് താങ്കള്‍ നേരിട്ടുകാണാവുന്ന മനുഷ്യാവസ്ഥയിലെ വ്യത്യാസങ്ങള്‍, അല്ലെങ്കില്‍ യുക്തിപൂര്‍വ്വം വിശകലനം ചെയ്ത് നല്ലതേതെന്ന് കണ്ടെത്തല്‍ എന്നിവ പറയുന്നു എന്നു വെക്കുക. അപ്പോഴും രക്ഷയില്ല. കാരണം താങ്കള്‍ യുക്തിയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പാശ്ചാത്യരീതിശാസ്ത്രത്തിന്റെ അഭേദ്യമായ ഘടകമായ യുക്തിയാണ്. മനുഷ്യന്റെ അവസ്ഥ എതാണു നല്ലത്, ഏതാണു തീയല്‍ എന്ന് നിര്‍ണ്ണയിച്ചു പറയുക സാധ്യമല്ല (ഇനീപ്പോ അതുകണ്ടുപിടിക്കണമെങ്കില്‍ യുക്തി ഉപയോഗിക്കണം, ആ യുക്തിയുടെ ഉറവിടമോ?) ഇപ്പൊ എങ്ങനെയുണ്ട്?"


വെള്ളയുടെ അടിസ്ഥാന വാദത്തിനെ സർക്കാസീകരിച്ചതല്ലേ (ദേ പുതിയ വാക്ക് !) ഇത് പ്രോഫറ്റേ ?

ഇദ്ദാണു പറയുന്നത് സ്മൈലി വേണം സ്മൈലി എന്ന്... ;)) ഇല്ലേൽ തെറ്റിദ്ധരിക്കും. പ്രത്യേകിച്ചും വെരി സീരിയസ് ആയി ചർച്ചനടക്കുമ്പോൾ.... ഗോമ്പ്ലീമെൻസ് ആക്കിയല്ലോ...നന്നായി !

Unknown said...

ബ്ലോഗില്‍ പൊന്തിക്കൊസ്ത്തായി ചര്‍ച്ചക്ക് കയറിയാല്‍ യഹോവാസാക്ഷിയായി പുറത്തിറങ്ങാം. ദാണ്ടേ സ്മൈലികള് :):):)

Suraj said...

3. വെള്ളെഴുത്ത് വായിച്ച അമർത്യാസെന്നിനെ ബാക്കി :

“...സമൂഹം ആധുനികമാവുക എന്നതിന്റെ ഒരർത്ഥം ‘ശാസ്ത്രീയമായ’ വീക്ഷണക്കോണുകൾ അവലംബിക്കുക എന്നതാണല്ലോ. ശാസ്ത്ര-സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ സ്വാധീനം ചെലുത്തിയ പുത്തൻ ചിന്താധാരകളെ ഇറക്കുമതി ചെയ്തുകൊണ്ടാണിപ്പോൾ ഇത് സാധ്യമാക്കുന്നത്. അതായത് ആശയങ്ങളുടെ ‘ശാസ്ത്രീയത’ അഥവാ സാധുത നിർണ്ണയിക്കാനുള്ള ശേഷിയും അധികാരവും നമ്മുടെതിനേക്കാൾ ചലനാത്മകം എന്നു നാം തന്നെ കരുതിപ്പോരുന്ന പാശ്ചാത്യസമൂഹങ്ങൾക്ക് നാം കൊടുത്തു വച്ചിരിക്കുകയാണ്. ‘പടിഞ്ഞാറുനോക്കികളെന്നോ’ ‘സാംസ്കാരികസാമന്തരെന്നോ’ ഉള്ള വിളിപ്പേരിന് മൂന്നാം ലോക സമൂഹത്തെ അർഹമാക്കും വിധം ഈ പ്രവണതയ്ക്ക് സാർവത്രികതയുണ്ട്....ഇനി ആധുനികമെന്നോ ഉത്തരാധുനികമെന്നോ വിളിക്കുന്ന ആശയകൂട്ടത്തെ വിമർശിക്കുന്നവരുടെ കൈയിലുള്ള വിമർശനയുക്തികളും ഇറക്കുമതി ചരക്കാണ്. (ഒരു ചിന്തയുടെ പടിഞ്ഞാറൻ ബന്ധം അതിനെ പാടെ പുച്ഛിച്ചു തള്ളാൻ മതിയായ കാരണമൊന്നുമല്ല- സെൻ) എന്നാൽ പടിഞ്ഞാറിനിവിടെ ദ്വിമുഖവ്യക്തിത്വമുണ്ട്. മൂന്നാം ലോകത്തിനുമേലെ ആശയപരമായി അടയിരിക്കുന്ന ഒന്നാം ലോകരാജ്യം, മൂന്നാം ലോകത്തിലെ ബുദ്ധിജീവികൾക്ക് ഒന്നാം ലോകത്തിന്റെ മേൽക്കോയ്മയെ എതിർക്കാൻ വേണ്ടിയുള്ള യുക്തികളും പ്രദാനം ചെയ്യുന്നു എന്നതാണത്.”

ഇനി ശരിക്കും അമർത്യാ സെൻ പറഞ്ഞതെന്തരാണെന്ന് നോക്കാം :

...There is a similar issue, to which I referred earlier, about the role of "modernity" in contemporary India. The recent attacks on modernity (especially on a "modernity" that is seen as coming to India from the West) draw greatly on the literature of "post-modernism" and on similar approaches that have been quite influential in Western literary and cultural circles, and in India, too. There is something interesting in this dual role of the West, the colonial metropolis supplying ideas to post-colonial intellectuals to attack the influence of the colonial metropolis; but there is no contradiction here. This dual role does suggest, however that the mere identification of the Western connections of an idea cannot be enough to damn it. The critics of "modernism" often share with the advocates of "modernism" the belief that being "modern" is a well-defined concept — they are for "it" and we are against "it." But this type of identification is not at all easy, given the historical roots — the long and tangled roots — of recent intellectual developments, and given the mixture of origins in the genesis of the ideas and the methods that are typically taken to characterize modernism.

തലകുത്തിനിന്നുള്ള ഈ വായനക്ക് ഒരു മുട്ടൻ സ്മൈലിയല്ലാതെ എന്തോ ഇടണം ? ;))))


comment continues below.....

Suraj said...

4. ഇത്രയും തർജ്ജമയിലോ വായനയിലോ വന്ന പിഴവുകൾ. ആശയപരമായ പിഴവുകൾ ഇനിയാണു - ബാക്കി ക്ഊടി വായിച്ചാൽ അമർത്യാ സെൻ തെക്കോട്ടും വെള്ളെഴുത്തിന്റെ വായന വടക്കോട്ടുമാണു പോകുന്നത് എന്ന് വ്യക്തം !

അമർത്യാ എഴുതുന്നു :

Given the and intellectual interconnections, the question of what is "Western" and what is "Eastern" (or Indian) is often hard to decide, and the issue can be discussed only in dialectical terms. The characterization of an idea as "purely Western" or "purely Indian" can be very illusory. The origin of ideas is not the kind of thing to which "purity" happens easily.

ഇനിയുള്ള ഭാഗം നോക്കുക :

This issue has some practical importance now, given the political developments of the last decade, including the increase in the strength of political parties focusing on the Indian — particularly the Hindu — heritage. There is an important aspect of anti-modernism, which tends to question, explicitly or implicitly, the emphasis to be placed on what is called "Western science." If the challenges from traditional conservatism grow, this can become quite a threat to scientific education in India, affecting what young Indians are encouraged to learn, and how much emphasis is put on science in the general curriculum.

ബോൾഡാക്കിയ ഭാഗം നോക്കുക. വെള്ളെഴുത്ത് വാദിക്കാനെടുക്കുന്ന ആശയത്തിന്റെ കടകവിരുദ്ധമായ കാര്യമാണ് അമർത്യാസെൻ പറയുന്നത്. ഇന്ത്യൻ പാരമ്പര്യശാസ്ത്രം, പാശ്ചാത്യന്റെ ശാസ്ത്രം എന്നൊക്കെയുള്ള വേർപിരിവുകൾക്ക് കൂടുതൽ ആഴവും നിറവും നൽകി പൊലിപ്പിച്ചെടുക്കുന്നതിന്റെ പിന്നിലെ കാവിരാഷ്ട്രീയം എത്ര കൃത്യമായാണു അമർത്യാ സെൻ നുള്ളിപ്പറുക്കി നിരത്തുന്നത്... ഇതൊക്കെ അങ്ങ് ഒറ്റയടിക്ക് വിഴുങ്ങിയോ വെള്ളേ താങ്കൾ ??
വെള്ള അമർത്യയെ തലകുത്തനെ നിർത്തിയാണു വായിക്കുന്നത്..എന്നിട്ടാണ് അമർത്യാസെന്നിനെ ബാബുമാഷും ഞാനും എതിർക്കുന്നു എന്നൊക്കെ തട്ടിവിട്ടത് ! വെള്ളേ... ഇത് ഇത്തിരി കടന്ന് പോയി !! ;))))

ഇനി അടുത്ത ഭാഗം :

The reasoning behind this "anti-foreign" attitude is flawed in several ways. First, so-called "Western science" is not the special possession of Europe and America. It is true that, since the Renaissance, the Industrial Revolution, and the Enlightenment, most scientific progress has occurred in the West; but these scientific developments drew substantially on earlier work in mathematics and science done by the Arabs, the Chinese, the Indians, and others. The term "Western science" is misleading in this respect, and misguided in its tendency to establish a distance between non-Western people and the pursuit of mathematics and science.

ഇതുതന്നെയല്ലേ മാഷേ ഞാൻ എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും കമന്റിൽ പറഞ്ഞത് ? ;))


[അടുത്ത കമന്റിൽ തുടരുന്നു......]

Suraj said...

ഇനി അടുത്ത അമർത്യാ ആറ്റം ബോംബ് കൂടിക്കാണുക :

Second,irrespective of the location of the discoveries and the inventions, the methods of reasoning used in science and mathematics give them some independence of local geography and cultural history. To be sure, there are important issues of local knowledge, and of the varying perspectives regarding what is or is not important; but there is still much of substance that is shared in methods of argument, demonstration, and the scrutiny of evidence. The term "Western science" is misleading in this respect, too.

ശാസ്ത്രൈകവാദം എന്ന് തള്ളാൻ/കള്ളിയിലാക്കി ഒതുക്കാൻ താങ്കൾ ആവർത്തിച്ചു ശ്രമിച്ച ആ “വാത”മാണു അമർത്യാസെൻ ദേ കൊടുങ്കാറ്റാക്കി മുഖത്തേയ്ക്കൂതിവിടുന്നത് ! പ്രാദേശികഭൂമിശാസ്ത്രവും സാംസ്കാരികചരിത്രവുമൊക്കെ അടർത്തിമാറ്റിയാലും ശാസ്ത്രം എന്ന പരികല്പനയ്ക്കു - അതിന്റെ യുക്തികളിൽ, അതിന്റെ ഗണിതത്തിൽ അതിന്റെ ന്യായവാദങ്ങളിൽ, വിശദീകരണങ്ങളിൽ, തെളിവുകളുടെ പരിശോധനയിൽ ഒക്കെ ഒരു സർവ്വലൌകികതയുണ്ട് എന്നാണല്ലോ മാഷേ അമർത്യാദാ പറയുന്നത് ? വായിച്ചുവായിച്ചുവന്നപ്പോൾ അമർത്യാ സെൻ കളം മാറിയതാണോ വെള്ളെഴുത്ത് വായിച്ച തർജ്ജമക്കാരൻ ഇതൊക്കെ വിഴുങ്ങിയതാണോ ?

ഇനി ഭൂതകാലരതിയെപ്പറ്റി അമർത്യാ സെൻ പറയുന്നതും കൂടി ചുരുക്കത്തിൽ :
Third, our decisions about the future need not be parasitic on the past we have experienced. Even if there were no Asian or Indian component in the evolution of contemporary mathematics and science — this is not the case, but even if it were the case — their importance in the contemporary India need not be deeply undermined for that reason.....


കൂടുതലെഴുതി കൈകഴപ്പിക്കുന്നില്ല.... ഇത് വല്ലാത്ത കടുംകൈ ആയിപ്പോയി വെള്ളേ...!!

വെള്ളെഴുത്ത് said...

അപ്പോൾ ഈ ലേഖനം മുഴുവൻ ഞാൻ അമർത്യസെന്നിനെ തെറ്റായി വിവർത്തനം ചെയ്തു വച്ചിരിക്കയാണെന്നാണോ? വെരി ഗുഡ്. വെള്ളത്തിലാണ് വരയ്ക്കുന്നതെങ്കിൽ കൈ കഴയ്ക്കും സംശയമില്ല ഒന്നും തെളിയുകയുമില്ല. എത്ര പെട്ടെന്ന് കാര്യങ്ങളെ പൊളിച്ചടുക്കാം. ലേഖനത്തിൽ അമർത്യയുടെ ചിന്താവിഷയങ്ങൾ ഇവയാണ് : 1. ‘വിഭിന്നങ്ങളായ’ തദ്ദേശീയ സംസ്കാരങ്ങളുടെ വ്യത്യാസങ്ങളുടെയും അവയുടെ വ്യക്തിത്വത്തിന്റെയും പ്രാധാന്യം. 2.തദ്ദേശീയ സംസ്കാരങ്ങളുടെ വൈവിധ്യം നിറഞ്ഞ സ്വഭാവം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത. 3. സംസ്കാരങ്ങൾ തമ്മിൽ നടക്കേണ്ട ആശയവിനിമയത്തെ ശ്രമകരമാക്കുന്ന തടസ്സങ്ങളെ ‘അംഗീകരിച്ചു’കൊണ്ടു തന്നെ നടക്കേണ്ട ആശയവിനിമയത്തിന്റെ ആവശ്യകത.
- ഇതേ കാര്യങ്ങൾ അദ്ദേഹത്തെ മുൻ നിർത്തി, മറ്റൊരു രീതിയിൽ ചിന്തിക്കുന്നു എന്നു വിചാരിക്കുക മറ്റൊരാൾ. അതെല്ലാം സെന്നിനെ മിസ്ക്വോട്ട് ചെയ്തതാകുമോ? സെന്നിനെപ്പോലൊരാളെ മനസ്സിലാക്കുന്നതിൽ ‘നമുക്ക്‘ ധാരണക്കുറവുണ്ടാകാം. പക്ഷേ സൂരജ് ആദ്യമായി മനസ്സിലാക്കേണ്ടത് സെന്നിന്റെ ആശയങ്ങളെ വിശദീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ലേഖനത്തിനെഴുതിയ ആസ്വാദന/വിശദീകരണക്കുറിപ്പല്ല ഇത് എന്നാണ്. തികച്ചും വ്യത്യസ്തമായ കാര്യം പറയാൻ ചിലയിടത്ത് സെൻ പറയുന്നതിനെ കൂടെ കൂട്ടാമെന്നു തോന്നി. പിന്നെയുള്ളത് ഇവിടെ അവതരിപ്പിച്ച ആ‍ശയത്തിന്റെ എതിർപുറത്താണ് സെൻ നിൽക്കുന്നത് എന്ന വാദമാണ്. ആയിക്കോട്ടേ, അതിനെന്താ? ഒരു കാര്യം ഞാൻ വ്യക്തമായി പറഞ്ഞതാണ് ഭൂതകാലഭിരതിയെപ്പറ്റി ‘ഹിന്ദുവിന്റെ പൈതൃകത്തെ കേന്ദ്രമാക്കി വളർന്നു വന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക്’ (വിശേഷണം സെന്നിന്റെ) ഇടയിൽ പ്രായോഗികമായി ഉള്ളതിൽ നിന്ന് വ്യത്യസ്തമായ വീക്ഷണക്കോണുകളുണ്ട്. അതെയെന്ന് ഞാൻ. ശാസ്ത്രത്തെ സെൻ വിശാലമായ അർത്ഥത്തിൽ അവതരിപ്പിച്ചതുപോലെയല്ല ഞാൻ അതിനെ നോക്കിക്കാണുന്നത്. അതിനാണല്ലോ താങ്കളുടെ ഉദ്ധരിണികളെല്ലാം. അതെ. അല്ലെന്നു ഞാൻ വാദിച്ചോ? ഒരു കാര്യം കൂടി വ്യക്തമാക്കാം. ശാസ്ത്രം, പാശ്ചാത്യം ഇതു രണ്ടിന്റെയും എതിർപക്ഷത്താണ് എന്നു വരുത്തിതീർത്താൽ പിന്നെ എതിരാളിയുടെ ജോലി എളുപ്പമാണ്, പ്രബുദ്ധതയും യുക്തിയും ചേർന്നു പ്രവർത്തിക്കുമ്പോൾ എല്ലാം ആയി. ഇതു മേശക്കപ്പുറവും ഇപ്പുറവും ഇരുന്ന് പറഞ്ഞ് തീർത്ത് പൊടിയും തട്ടി പോകാവുന്ന കാര്യമല്ല. പറഞ്ഞുകൊണ്ടേയിരിക്കാം..എന്നും വച്ച് അതു വഴികിട്ടുന്ന വെളിച്ചങ്ങളെ ഞാൻ വേണ്ടെന്നൊന്നും വച്ചിട്ടില്ല.

വെള്ളെഴുത്ത് said...

കോളനിയായിരുന്ന ഇന്ത്യയ്ക്ക്, സംസ്കാരപഠനത്തിൽ കീഴാളവീക്ഷണത്തിനു ലഭിക്കുന്നതായ ഒരു പ്രാധാന്യം ലഭിക്കേണ്ടതുണ്ട്. പാശ്ചാത്യം എന്നോ യൂറോപ്യൻ എന്നോ വിളിക്കാവുന്നതരം യുക്തി പ്രവർത്തന ക്ഷമമാണ് ജ്ഞാനമണ്ഡലങ്ങളിലെല്ലാം. (അങ്ങനെയൊന്നുണ്ടെന്ന് സെനും സമ്മതിക്കുന്നല്ലോ ..ഹാവൂ..(നമ്മുടെ സംസ്കാരം വരുടെ സംസ്കാരം. മാരീചൻ ചോദിക്കുമ്പോലെ ആരാണീ ‘അവർ’? വർഗസമരം വേണോ വർഗസഹകരണം വേണോ എന്ന കാര്യത്തിലല്ലേ തർക്കമുള്ളൂ..) ഇതു തിരിച്ചറിയേണ്ടത് പല പ്ലയിനുകളിൽ വച്ചാണ്. ! ഇന്നലെ വാദിച്ചതുപോലെ മനുഷ്യന്റെ മറ്റെല്ലാ ആവിഷ്കാരങ്ങളിലും ‘സമൂഹം’ പ്രവർത്തിക്കുന്നുണ്ടെങ്കിൽ എന്നാൽ ‘ശാസ്ത്രവും’ വരേണ്യമായ കേവല സത്തയല്ല. ശാസ്ത്രൈകവാദം എന്നു പറഞ്ഞത് ശാസ്ത്രത്തെ കേവലമാക്കി സർവജനസാധ്യമാക്കി രാഷ്ട്രീയത്തിനും സംസ്കാരത്തിനും അതീതമാക്കി മുകളിൽ പ്രതിഷ്ഠിച്ചു വച്ചിരിക്കുന്നതരം ബോധത്തെയാണ്. ശാസ്ത്രത്തെ ആരും പുച്ഛിച്ചില്ല. ‘ശാസ്ത്ര’ത്തെ കേവലസത്തയായി മുറുകെപ്പിടിച്ചിരിക്കുന്ന മനോഭാവത്തെ അപഗ്രഥിക്കേണ്ടതുണ്ട്. ആധുനികോത്തരത ഉൾപ്പടെയുള്ള പുതിയ സൈദ്ധാന്തികോപകരണങ്ങൾക്കെതിരായ പരിഹാസവും ആക്രമണവുമൊക്കെ ശാസ്ത്രധാരണകളും ശാസ്ത്രാധിഷ്ഠിത സൈദ്ധാന്തിക മാതൃകകളും അവയേക്കാൾ പ്രാമാണികമാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ നിന്നുണ്ടാകുന്നതാണ്. എല്ലാ മണ്ഡലങ്ങളിലും ശാസ്ത്രീയരീതിശാസ്ത്രം നമ്മെ കാത്തുകൊള്ളുമെന്ന വിശ്വാസം മറ്റൊരു അന്ധവിശ്വാസമാണ്. പരമമായ നിയന്ത്രണത്തെക്കുറിച്ച് അതു നൽകുന്ന വാഗ്ദാനം മതാധിഷ്ഠിത സമൂഹത്തിലെന്നപോലെ ശാസ്ത്രീയസമൂഹത്തിലും ഫാസിസത്തിന് വേരുകളാഴ്ത്താനുള്ള സൌകര്യമാണൊരുക്കിക്കൊടുക്കുക എന്നും വാദമുണ്ട്. (അതെനിക്ക് പ്രധാനപ്പെട്ടതായി തോന്നുന്നു)

ഇത്രയും വ്യക്തമായ കാര്യത്തിന് സെന്നിന്റെ വാക്യങ്ങൾ കമ്പിനു കമ്പെഴുതി കൈ കഴപ്പിച്ചതിന്റെ കുറ്റം എന്റെ തലയിൽ ചുമത്തരുത്. സൂരജിന് വ്യക്തമായി അടിച്ചേൽ‌പ്പിക്കാൻ ചില ആശയങ്ങളുണ്ട്, അതിന് ഒരു ‘പരം’ (അദർ) ഉണ്ടാക്കുക മാത്രമാണ് ഇത്തരം ഉദ്ധരണവാലുകളുടെ ലക്ഷ്യം. ഓരോ ഇലയും പറിച്ചെടുത്ത് ഇതിലെവിടെ കാട് എന്നു ചോദിക്കാം. എനിക്കും ചോദിക്കാം, ഇതിലെവിടെ കാട്?

താരത‌മ്യേന ആധുനികമായ പരികൽ‌പ്പനയായ ‘ശാസ്ത്രത്തെ’ എൻലൈറ്റ്മെന്റിനു പിന്നിലേയ്ക്കുള്ള കാലഘട്ടത്തിലേയ്ക്ക് കടത്തിവിടാമോ എന്നതാണ് മറ്റൊന്ന്. സാധാരണ സംഭാഷണത്തിലല്ല, ഗൌരവമുള്ള ആലോചനകളിൽ. അതിലൊരു അധിനിവേശത്തിന്റെ മൂലകമുണ്ടെന്ന് പറയുമ്പോൾ അതു മനസ്സിലാവാതെ പോകുന്നത് ബോധത്തിന്റെ പ്രത്യേക പ്രവർത്തനം കൊണ്ടാണ് !

തർജ്ജുമയിലുണ്ടായ പിഴ ഒരു പ്രാവശ്യം വായിച്ചിട്ടു മനസ്സിലായില്ല. ഒന്നുകൂടി നോക്കിയിട്ട് ബാക്കി. (പിന്നാലേ)
നളൻ, ആര്യഭടന്റെ ജ്യാ പദസംഭാവനാ ഉദാഹരണം വായിച്ചാൽ മഹത്തായൊരു ഭൂതകാലമുള്ള ഫാരതം വിടന്നു വരുന്നതായി തോന്നുന്നില്ലേ? സെയ്ദിന്റെ ഓറിയന്റിലിസമല്ല, അതിനു കാരണമായ പ്രാച്യം എന്ന നിർമ്മിതി.. (അങ്ങനെ വിചാരിക്കരുതെന്നാണ് അഫ്യർത്ഥന. അതാണ് എന്നല്ല..)

Anonymous said...

specimen dialogue:
"എല്ലാ മണ്ഡലങ്ങളിലും ശാസ്ത്രീയരീതിശാസ്ത്രം നമ്മെ //കാത്തുകൊള്ളുമെന്ന// വിശ്വാസം മറ്റൊരു അന്ധവിശ്വാസമാണ് "

എന്തിനാണ് ഇങ്ങനെ കോംപ്ളിക്കെറ്റക്കുന്നത് സാര്‍. വളച്ചുകെട്ടി കാലിനിടയികൂടി മൂക്ക് പിടിക്കണോ.ആറ്റുകാല്‍ രാധാകൃഷ്ണനും മാടനും മറുതയും കെ.എ.അബ്രാഹാമും ഒക്കെ നമ്മെ ///കാത്തുകൊള്ളണം// എന്നും വിശ്വസിക്കാം എന്ന് നേരെ പറഞ്ഞാ പോരെ.അങ്ങനെ ആയാല്‍ ആ ഒരു ഇത്, ലതു ജാഡ വരൂല്ല അല്ലെ.

ഇനിയും തമാശ ബാക്കിയുണ്ട്. അത് പിന്നെ.

off ഇനി പണ്ട് നമ്മുടെ മുരളീടച്ച്ചന്‍ - കരുണാകരന്‍ സാര്‍- മുട്ടിനു മുട്ടിനു 'ക്രമസമാധാനം തകര്‍ന്നു, തകര്‍ന്നു, തകര്‍ന്നു..എന്ന് പറയാറുള്ള പോലെ, ലേബല്‍ ലേബല്‍ ലേബല്‍ എന്നും പറഞ്ഞു ചാടി വരല്ലേ.

nalan::നളന്‍ said...

ആര്യഭടന്റെ ജ്യാ പദസംഭാവനാ ഉദാഹരണം വായിച്ചാൽ മഹത്തായൊരു ഭൂതകാലമുള്ള ഫാരതം വിടന്നു വരുന്നതായി തോന്നുന്നില്ലേ? സെയ്ദിന്റെ ഓറിയന്റിലിസമല്ല, അതിനു കാരണമായ പ്രാച്യം എന്ന നിർമ്മിതി..

അങ്ങിനെ ഒരു ഭൂതകാലം കാണുന്നത് വെള്ളെഴുത്ത് മാത്രമാണെന്നു വിശ്വസിക്കുന്നിടത്താണു വെള്ളയുടെ വാദങ്ങളുടെ മുഴുവന്‍ കിടപ്പ്... അതിലേക്ക് പിന്നീടു വരാം
ഏതായാലും ഈ ഉദ്ദാഹരണത്തില്‍ സെയ്ദിന്റെ ഓറിയന്റലിസം അല്ലെന്നു പറഞ്ഞ സ്ഥിതിക്ക് കൂടുതല്‍ ഒന്നും പറയാനില്ല... സെയ്ദിന്റെ പഠനങ്ങളെ പെന്നീടു ഉദ്ധരിച്ചത് അപ്പോള്‍ മനപ്പൂര്‍വ്വം വായനക്കാരനെ വടിയാക്കാനായിരുന്നോ ?

ഓറിയന്റലിസം, ഓറിയന്റലിസ്റ്റ് എന്നൊക്കെ പറഞ്ഞാല്‍ അതു സെയ്ദിന്റെതാണെന്നേ വായിക്കപെടുകയുള്ളൂ, അല്ലെങ്കില്‍ പ്രത്യേകിച്ചെടുത്തു പറയണം. അല്ലെങ്കില്‍ കുറഞ്ഞത് Orient അല്ലെങ്കില്‍ Oriental എന്നൊക്കെ വേണം ഉപയോഗിക്കാന്‍. ഭാഷയും പരിണാമത്തില്‍ നിന്നും മുക്തമല്ല.
ഒരു xerox എടുത്തു വാ എന്നു പറഞ്ഞാല്‍ ആരും പോയി ആ മെഷീനും പൊക്കി വരില്ല.

Suraj said...

“ഇതേ കാര്യങ്ങൾ അദ്ദേഹത്തെ മുൻ നിർത്തി, മറ്റൊരു രീതിയിൽ ചിന്തിക്കുന്നു എന്നു വിചാരിക്കുക മറ്റൊരാൾ... തികച്ചും വ്യത്യസ്തമായ കാര്യം പറയാൻ ചിലയിടത്ത് സെൻ പറയുന്നതിനെ കൂടെ കൂട്ടാമെന്നു തോന്നി. പിന്നെയുള്ളത് ഇവിടെ അവതരിപ്പിച്ച ആ‍ശയത്തിന്റെ എതിർപുറത്താണ് സെൻ നിൽക്കുന്നത് എന്ന വാദമാണ്. ആയിക്കോട്ടേ, അതിനെന്താ?”

വിരുദ്ധദിശയിലാണു സെൻ പോകുന്നതെന്നറിഞ്ഞിട്ടും സെന്നിന്റെ ചിന്തളെ സ്വന്തം ആശയങ്ങൾ അവതരിപ്പിക്കാനായി “ചിലയിടത്ത് കൂടെക്കൂട്ടിയതാണ്” വെള്ള ! അല്ലേ? ഗ്രേറ്റ് !

അപ്പം സെന്നിനെ വായിച്ചു തെറ്റിപ്പോയതല്ല... ഞാൻ വിചാരിച്ചു...ഛെ ! ;))))))))))))))))))))))))))))))))))))))))))))))))))))

Suraj said...

രസകരമായ ഒരു ചരിത്ര ഉദാഹരണം ഓർമ്മവരുന്നു: ഡാർവിൻ പരിണാമത്തെക്കുറിച്ചും പ്രകൃതിനിർധാരണത്തെപ്പറ്റിയും പറഞ്ഞപ്പോൾ ജന്തുശരീരത്തിലെ ഏത് യൂണിറ്റിലാണ് ആത്യന്തികമായി ഈ തെരഞ്ഞെടുപ്പു നടക്കുന്നതെന്ന് പറയാനാവാതെ കുഴങ്ങിയിരുന്നു. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് “അനുകൂലന” പ്രകടരൂപങ്ങളെ സംക്ഷിപ്തമാക്കി കൈമാറുന്ന ആ അജ്ഞാത വസ്തുവെ “ജെമ്മ്യൂളുകൾ” എന്ന് അദ്ദേഹം അതിനെ വിളിച്ചു. പിൽക്കാലത്ത് ഈ ജെമ്മ്യൂളെന്തെന്ന് ചോദിച്ച് ഡാർവിനെ പലരും എതിർത്തു, ഒപ്പം അന്നത്തെ മതാധിഷ്ഠിത സാമൂഹ്യ ബോധ്യങ്ങൾക്കെതിരായിരുന്ന പരിണാമസിദ്ധാന്തത്തെയും. ഡാർവിൻ മണ്ണടിഞ്ഞ് കാലമേറെക്കഴിഞ്ഞ് ഗ്രിഗർ മെൻഡൽ പാതിരിയുടെ (മരണാനന്തരം) മെൻഡലിയൻ ജനിതക തത്വങ്ങൾ” ജീവശാസ്ത്രലോകത്തിനു പരിചിതമായപ്പോൾ വീണ്ടും ഡാർവിനു തെറ്റുപറ്റിയേ എന്ന് ആഘോഷിക്കാൻ ആളുകൾ ആർത്തുകൂടി. പ്രകൃതി നിർധാരണമല്ല, പൈതൃകമായി കിട്ടുന്ന ജനിതകവസ്തുവാണു (ഗ്രിഗർ മെൻഡൽ “ഫാക്റ്ററുകൾ” എന്ന് വിളിച്ച സാധനം) ജന്തുജാലങ്ങളിലെ വൈജാത്യങ്ങൾക്കു കാരണമെന്ന് കണ്ടെത്തിയതിന്റെ ആഹ്ലാദമായിരുന്നു അത് ! പിന്നെയും അല്പം കൂടിക്കഴിഞ്ഞപ്പോഴാണു ഡാർവിന്റെ ദീർഘവീക്ഷണം ഞെട്ടിപ്പിക്കുംവിധം അനാവൃതമായത് -പ്രകൃതി ആത്യന്തികമായി കേറി ഗോൾ അടിക്കുന്ന ആ യൂണിറ്റ് - അത് ആ ഡാർവിൻ പറഞ്ഞ “ജെമ്മ്യൂളുകൾ” തന്നെ ! അത് തന്നെയായിരുന്നു ഗ്രിഗർ മെന്റൽ പറഞ്ഞ “ഫാക്റ്ററുകൾ” ! മെന്റലിന്റെ നിയമങ്ങൾക്കപ്പുറം ജീനുകൾ എന്ന ‘അത്ഭുതവസ്തു’വിനെ ശാസ്ത്രലോകം കൊണ്ടുപോയതോടെ നിയോഡാർവിനിസം എന്ന് കീർത്തികേട്ട ഡാർവിന്റെ രണ്ടാം യുഗം - പരിണാമത്തിന്റെ പുതുക്കിയ ശാസ്ത്രം - പിറന്നു. പിന്നെയും കാലം ഉരുണ്ടപ്പോൾ ജനിതകവും പരിണാമവുമായി എല്ലാമെല്ലാം. ‘ഉന്നതമായ’ വംശങ്ങളിൽ പിറന്നവർ മികച്ച ജനിതകമുള്ളവരും പ്രകൃത്യാ തെരഞ്ഞെടുക്കപ്പെട്ടവരുമാകുന്നു എന്നായി പുതിയ രാഷ്ട്രീയം ! മതാധിഷ്ഠിതമായ “ജന്മശ്രേഷ്ഠതാ” വാദവുമായി ഈ ജനിതക/വംശ ശ്രേഷ്ഠതാവാദത്തിനുള്ള സാമ്യം നോക്കണേ ! കോളണികൾ ഉണ്ടാക്കാനിറങ്ങിപ്പുറപ്പെട്ട വെളുത്തവംശക്കാരൻ സായിപ്പ് ജനിതകൌന്നത്യമുള്ള, പ്രകൃതിനിർധാരണത്തിൽ കഴിവു തെളിയിച്ച ഒന്നാം ശ്രേണിക്കാരനാണെന്ന് പലരും വ്യാഖ്യാനം ചമച്ചു. മനുഷ്യൻ തിന്നുന്നതും തൂറുന്നതും ഭോഗിക്കുന്നതും എല്ലാമെല്ലാം ജനിതകപരമായി നിർണയിക്കപ്പെടുന്നു എന്ന ധാരണയെ ഡാർവിന്റെ പരിണാമനിയമവുമായി ചേർത്ത് സോഷ്യോളജിയിൽ ഇട്ടിളക്കിയതോടെ ഫ്രാൻസിസ് ഗാൽറ്റൻ പ്രോത്ഘാടനം ചെയ്ത eugenics (സുജനനവിജ്ഞാനീയം) എന്ന ഉപശാഖയും പിറന്നു. ‘അശുദ്ധികളെ’ ഉന്മൂലനം ചെയ്ത് ശുദ്ധമായ ജനിതകവുമായി ജനിക്കുന്ന ഭാവി തലമുറയെയും അടുക്കും ചിട്ടയുമുള്ള ഒരു മനുഷ്യസമൂഹവും രാഷ്ട്രീയസാമൂഹ്യചിന്തകരെ പ്രലോഭിപ്പിച്ചു. പിൽക്കാലത്ത് ‘വംശശുദ്ധി’ സിദ്ധാന്തമായി കുപ്രസിദ്ധിയാർജ്ജിച്ച ഈ ശാഖയെത്തന്നെയാണു സാക്ഷാൽ ഹിറ്റ്ലർ രാഷ്ട്രീയമായി ഉപയോഗിച്ചതും. ഒരു വശത്ത് ഹിറ്റ്ലർ ജനിതകശാസ്ത്രത്തെ വംശശുദ്ധിവാദത്തിനായി ഉപയോഗിച്ചപ്പോൾ മറുവശത്ത് ഇടതുപക്ഷരാഷ്ട്രീയം ജനിതകശാസ്ത്രത്തെ കമ്മ്യൂണിസ്റ്റ് തത്വങ്ങൾക്ക് വിരുദ്ധമായി കണ്ടു. മനുഷ്യൻ ജനിതകമായ ഉച്ചനീചത്വങ്ങളുമായി പിറക്കുക എന്നാൽ കമ്മ്യൂണിസത്തിനു വിരുദ്ധമല്ലേ ? എല്ലാരും പിറക്കുമ്പോൾ സമന്മാരും സാഹചര്യത്താൽ അസമരും ആകുക എന്നതിലല്ലേ കമ്മ്യൂണിസമുള്ളത് ? റഷയിൽ സ്റ്റാലിന്റെ കാലത്ത് ലൈസെൻ‌കോ ലാമാർക്കിസത്തിനെ അടിസ്ഥാനത്വത്വമാക്കി നടത്തിയ കാർഷികപരീക്ഷണങ്ങൾ ജനിതകശാസ്ത്രത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ചരിത്രം പഠിക്കുന്നവർക്ക് ഒരമൂല്യപാഠമാണ്. പിന്നെയും രഥമുരുളുന്നു.2000ങ്ങളിലെ ബുഷിന്റെ അമേരിക്ക. ക്ലോണിംഗും വിത്തുകോശ (stem cell) സാങ്കേതികതയും മനുഷ്യനിലേക്ക് വ്യാപിപ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങൾക്ക് ഉടൻ തടയിടണമെന്ന ആവശ്യം മുഴങ്ങിയത് പെന്തക്കോസ്റ്റൽ വിശ്വാസിസമൂഹത്തിനു ഭൂരിപക്ഷമുള്ള വലതുയാഥാസ്ഥിതികരിൽ നിന്ന്. കാരണം, മനുഷ്യജീവൻ വച്ചുള്ള കളി ദൈവത്തിനുള്ളതാണ്. അക്രൈസ്തവവും....
(ഇതുപോലൊരുദാഹരണം തന്നെ ആറ്റം ബോംബും ഐൻസ്റ്റൈന്റെ ഊർജ്ജ-പിണ്ഡ സമീകരണതത്വവും തമ്മിലെ കണക്ഷനുകളെപ്പറ്റിയും പറയാം)

സ്വന്തം രാഷ്ട്രീയം അവതരിപ്പിക്കാൻ ശാസ്ത്രത്തെ “കൂടെക്കൂട്ടിയതിന്റെ” ഒരു ചുരുക്കമാണു മുകളിൽ..... ഡാർവിൻ പറഞ്ഞതൊന്ന്, അതിൽ നിന്ന് തന്റെ സൌകര്യാനുസരണം ഹിറ്റ്ലർ കീറിയെടുത്തത് വേറൊന്ന്. അമർത്യാസെൻ പറഞ്ഞതൊന്ന്, സൌകര്യം പോലെ വെള്ളെഴുത്ത് അതിൽ നിന്ന് കീറിയെടുത്തത് വേറൊന്ന്...

Suraj said...

continued from above...

‘പാശ്ചാത്യയുക്തി’ ‘യൂറോപ്യൻ യുക്തി’ ‘യൂറോകേന്ദ്രിതശാസ്ത്രം’, എന്നൊക്കെ ശാസ്ത്രവിശകലനരീതിയെ ബ്ലാങ്കെറ്റായി പ്രഖ്യാപിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നതും രാഷ്ട്രീയത്തെയും ശാസ്ത്രത്തെയും ഇങ്ങനെ “കൂടെക്കൂട്ടി” ഒട്ടിച്ച് പറയുന്ന പദ്ധതി തന്നെയാണു. കൊളോണിയലിസത്തിനെയും അതിന്റെ സാംസ്കാരിക രാഷ്ട്രീയ പരിതസ്ഥിതികളെയും പിടിച്ച് ശാസ്ത്രത്തിന്റെ പിടലിക്ക് വയ്ക്കുന്നത് ഇതുപോലൊരു കൂടെക്കൂട്ടലല്ലാതെ മറ്റെന്താണ് ? ആ ‘കൂടെക്കൂട്ടി ഒട്ടിപ്പോ’ വിദ്യവച്ചാണു ഫാഷിസത്തെയും ജ്ഞാനാർജ്ജനരൂപങ്ങളുടെ തലയിൽക്കയറി ഇരിക്കുന്ന ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെയും വെള്ളെഴുത്ത് ഒട്ടിച്ചു ചേർത്ത് ഇല്ലാത്ത അപരത്തെ ഉണ്ടാക്കുന്നതെന്ന് ഞാൻ പറയും.
ആധുനികോത്തരത ഉൾപ്പടെയുള്ള പുതിയ സൈദ്ധാന്തികോപകരണങ്ങൾക്കെതിരായ പരിഹാസവും ആക്രമണവുമൊക്കെ ശാസ്ത്രധാരണകളും ശാസ്ത്രാധിഷ്ഠിത സൈദ്ധാന്തിക മാതൃകകളും അവയേക്കാൾ പ്രാമാണികമാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ നിന്നുണ്ടാകുന്നതാണ്. എല്ലാ മണ്ഡലങ്ങളിലും ശാസ്ത്രീയരീതിശാസ്ത്രം നമ്മെ കാത്തുകൊള്ളുമെന്ന വിശ്വാസം മറ്റൊരു അന്ധവിശ്വാസമാണ്. പരമമായ നിയന്ത്രണത്തെക്കുറിച്ച് അതു നൽകുന്ന വാഗ്ദാനം മതാധിഷ്ഠിത സമൂഹത്തിലെന്നപോലെ ശാസ്ത്രീയസമൂഹത്തിലും ഫാസിസത്തിന് വേരുകളാഴ്ത്താനുള്ള സൌകര്യമാണൊരുക്കിക്കൊടുക്കുക എന്നും വാദമുണ്ട്.

ഞാൻ ശാസ്ത്രം എന്ന് പറയുന്നതും വെള്ള ഈ പറയുന്നതും തമ്മിൽ ഒരു ബന്ധവുമില്ല. ഉണ്ടെന്ന് സ്ഥാപിക്കേണ്ടത് വെള്ളയ്ക്ക് വിരുദ്ധദ്വന്ദ്വങ്ങളുണ്ടാക്കേണ്ടതിന്റെ ആവശ്യമുള്ളതുകൊണ്ട് മാത്രമാണ്. ഇല്ലാത്ത അപരനെയാണു വെള്ളേഴുത്തേ താങ്കൾ ഈ സൃഷ്ടിക്കുന്നത്.

ഗുരുത്വാകർഷണത്തിന്റെ സമീകരണങ്ങളിലേക്ക് നയിച്ച ന്യൂട്ടന്റെ ചിന്തകൾക്ക് രാഷ്ട്രീയമുണ്ടാകാം, പക്ഷേ F=ma എന്ന ഇക്വേഷനും അതിന്റെ യുക്തികൾക്കും രീതിശാസ്ത്രത്തിനും രാഷ്ട്രീയ/സാമൂഹിക പരിതസ്ഥിതികൾക്കതീതമായ ഒരു സാർവ്വഭൌമികതയുണ്ട് എന്നതാണ് എന്റെ “ശാസ്ത്രൈക”വാദം - ആ സർവ്വഭൌമികത കൊണ്ടാണ് ഒരേയുക്തി പല സഹസ്രാബ്ദങ്ങളിലായി ബാബിലോണിലും ഇന്ത്യയിലും ഈജിപ്തിലും ഗ്രീസിലും ഇറ്റലിയിലും ഇംഗ്ലണ്ടിലും അവതരിക്കുന്നത്. വേരുകൾക്കതീതമായ ആ ‘ഒന്നിനെ’ ആണു ഞാൻ ശാസ്ത്രമെന്ന് വിവക്ഷിച്ചുകൊണ്ടേയിരിക്കുന്നത്. അതിനിയും വെള്ളയ്ക്ക് മനസ്സിലായിട്ടില്ല. വെള്ള പിന്നെയും പിന്നെയും പറയുന്നത് F=ma-യിലേക്ക് ന്യൂട്ടനെ നയിച്ച സാമൂഹ്യരാഷ്ട്രീയത്തെയാണു (അല്ലെങ്കിൽ അതിനെയും കൂടിയാണ്) ശാസ്ത്രമായി കാണുന്നത്.

Suraj said...

By the way,

"എല്ലാ മണ്ഡലങ്ങളിലും ശാസ്ത്രീയരീതിശാസ്ത്രം നമ്മെ കാത്തുകൊള്ളുമെന്ന വിശ്വാസം മറ്റൊരു അന്ധവിശ്വാസമാണ്."

“ശാസ്ത്രത്തിന്റെ രീതിശാസ്ത്രം” apply ചെയ്യാത്ത ഒരു ചിന്താപദ്ധതിയെയെങ്കിലും ഉദാഹരണമായി തരൂ. പകരം വയ്ക്കാനോ ഒരുമിച്ചു വയ്ക്കാനോ ഉള്ള ആ “ജ്ഞാനാർജ്ജനരൂപം” എന്താണെന്ന് കേൾക്കട്ടെ.

Muhammed Shan said...

tracking

Calvin H said...

“ശാസ്ത്രത്തിന്റെ രീതിശാസ്ത്രം” apply ചെയ്യാത്ത ഒരു ചിന്താപദ്ധതിയെയെങ്കിലും ഉദാഹരണമായി തരൂ.

is it not the famous 'അന്തര്ജ്ഞാനം' ? :)

Suraj said...

അന്തർജ്ഞാന (intuition) ത്തിനു ഞാനോ കാൽ‌വിനോ കല്പിക്കുന്ന അർത്ഥമല്ല വെള്ളെഴുത്ത് നൽകുന്നതെന്നാണു സ്വകാര്യസംഭാഷണത്തിൽ നിന്ന് മനസ്സിലായത് കാൽ‌വിൻ. അതുകൊണ്ട് വെള്ളതന്നെ പറയട്ടേ, ഉദാഹരണം.

The Prophet Of Frivolity said...

“പാശ്ചാത്യം എന്നോ യൂറോപ്യൻ എന്നോ വിളിക്കാവുന്നതരം യുക്തി പ്രവർത്തന ക്ഷമമാണ് ജ്ഞാനമണ്ഡലങ്ങളിലെല്ലാം. (അങ്ങനെയൊന്നുണ്ടെന്ന് സെനും സമ്മതിക്കുന്നല്ലോ ..ഹാവൂ.)“ ആ ലേഖനത്തില്‍ ഇതെവിടെയാണെന്ന് കണ്ടവര്‍ ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ? ഇനി ഒരുപക്ഷെ ‘യുക്തി‘ എന്നതുകൊണ്ട് വെള്ള ഉദ്ദേശിക്കുന്നത് എനിക്ക് മനസിലാവാഞ്ഞിട്ടാണോ?

Anonymous said...

എന്റെ കൈയ്യിൽ ബുള്ളറ്റ് ലോഡ് ചെയ്ത ഒരു ഗണ്ണുണ്ട്, എന്റെ സുഹൃത്തിന്റെ കൈയ്യിൽ കറ്ൻസി ലോഡ് ചെയ്ത ഒരു ബാഗും. ഇപ്പം ഇവിടെ വെച്ച് ഞാൻ അവനെ വെടിവെച്ച് കാശെടുത്താൽ പടച്ച തമ്പുരാൻ പോലും അറിയാൻപോകുന്നില്ല - എനിക്കവനെ വെടി വെയ്ക്കാമോ?

ഈ ചോദ്യത്തിന്റെ ഉത്തരം എന്തായാലും അതിലേയ്ക്കെത്തിയ്ക്കുന്ന ‘രീതിശാസ്ത്രം’ ശാസ്ത്രത്തിലോ ഗണിതത്തിലോ ഉപയോഗിയ്ക്കപ്പെടുന്നതരം യുക്തിയുടെ പരിധിയിൽ വരുമൊ? ഒരു ഉദാഹരണം എന്ന നിലയിൽ മോറൽ സയൻസിൻ വേറൊരു തിങ്കിങ്ങ് പാറ്റേണല്ലേ?

Anonymous said...

“ As they condemned modern science and the Enlightenment rationality (‘scientific temper’ as it used to be called in India), Indian intellectuals championed the use of unreformed religious traditions for indigenist versions of science, development, environmentalism, feminism and other causes dear to progressive social movements. Their uncritical embrace of traditions from the populist, third-positionist, mostly neo-Gandhian perspective, left very little space for a principled opposition to the rapid Hinduization of the public sphere. Indeed, many of these new social movements (Chipko, patriotic science movement and elements of anti-globalization movement, for example) have become indistinguishable from similar initiatives from the right...Before it came became a candidate for deconstruction, modern natural science was held up as a model of universal discourse. It was widely accepted that while there could be different styles in art, literature, mythology, culinary tastes and the like, there is only one science, and that the criteria of justification of scientific inquiry cut across national and cultural differences..... Deep disillusionment with the military-industrial complex in the West and the top-down model of development in India were the major engines of a radical critique which decried not just abuses of science, but its very claims to objectivity and universality....In India, modern science came under fire from well-known public intellectuals – Ashis Nandy, Vandana Shiva, Shiv Visvanathan, Claude Alvares and others associated with the Centre for the Study of Developing Societies in Delhi and with the emerging ecology and alternative technology movements around the country. These critics condemned modern science as being innately barbaric, violent and even genocidal because of its ‘reductionism’ and its imposition of western interests and values in collusion with westernized Indian elite. ...5 But the critique of science and technology that emerged out of the so-called ‘Delhi school of science studies’ was not limited to uses or abuses of science: it questioned the content and methodology of science as we know it.” Continued...

Anonymous said...

“.The Indian critique of science found its theoretical justification in theories of social constructivism, also called the Strong Program in sociology of science that claimed to follow Thomas Kuhn’s work (even though Kuhn repudiated them). The Strong Program, put forward by David Bloor and Barry Barnes from the University of Edinburgh, claimed that not just the agenda, but the very content of natural science were socially constructed. In their view, all knowledge, regardless of whether it is true or false, rational or irrational, whether it is modern science or traditional knowledge of non-modern cultures is equally conventional or perspectival. In all cases, it is the social interests and cultural and religious meanings, metaphors and metaphysical assumptions that decided how the natural world will be classified, what kind of observations will be accepted as legitimate evidence and what kind of logic will be accepted as reasonable..” continued

കെ said...

ചര്‍ച്ച "അധിനിവേശ" യുക്തിയിലേയ്ക്ക് വന്നത് നന്നായി. ഇനി "അധിനിവേശ" യുക്തി ഏതാണെന്ന് തീരുമാനിച്ചാല്‍ മതിയല്ലോ.
വെള്ളെഴുത്ത് പറയുന്നു...
"കോളനിയായിരുന്ന ഇന്ത്യയ്ക്ക്, സംസ്കാരപഠനത്തിൽ കീഴാളവീക്ഷണത്തിനു ലഭിക്കുന്നതായ ഒരു പ്രാധാന്യം ലഭിക്കേണ്ടതുണ്ട്."

ഇത് ഞാന്‍ ഇങ്ങനെ മനസിലാക്കുന്നു. "ഇന്നത്തെ ഇന്ത്യയിലെ സാംസ്ക്കാരിക പഠനത്തില്‍ ഇന്ത്യയിലെ കീഴാള യുക്തിയ്ക്ക് ലഭിക്കുന്ന പ്രാധാന്യം (ലോകത്തെ സാംസ്ക്കാരിക പഠനത്തില്‍) കോളനിയായിരുന്ന ഇന്ത്യയ്ക്ക് ലഭിക്കേണ്ടതുണ്ട്." (ബ്രായ്ക്കറ്റ് എന്റെ വക).

ലളിതമായ അര്‍ത്ഥം ഇത്രയേ ഉളളൂ. ഇന്ത്യയിലെ കീഴാളന്റെ യുക്തിയല്ല, കോളനിയായിരുന്ന ഇന്ത്യയുടെ യുക്തി.

കീഴാളന്റെ യുക്തിയെ ഇന്ത്യയിലെ മേലാളന്‍ ആക്രമിച്ച് കീഴടക്കിയ അതേ മാര്‍ഗത്തില്‍ തന്നെയാണ് കോളനി ഇന്ത്യയുടെ യുക്തിയെ "പാശ്ചാത്യ യുക്തി" (ശാസ്ത്രീയ ചിന്ത) കീഴടക്കിയത് എന്ന് കരുതിയടത്ത് വെള്ളെഴുത്തിന് പിഴച്ചു. ആ കരുതലില്‍ ഇന്ത്യയിലെ കീഴാളന്റെ യുക്തിയും, "അധിനിവേശം" ചെയ്യപ്പെട്ടതെന്ന് വെള്ളെഴുത്ത് കരുതുന്ന "പാശ്ചാത്യയുക്തി"യും (ശാസ്ത്രീയ ചിന്ത) തമ്മില്‍ എന്തെങ്കിലും സാമ്യമോ വൈജാത്യമോ എന്ന് ചിന്തിക്കാന്‍ ലേഖകന്‍ പുലര്‍ത്തുന്ന വൈമനസ്യത്തില്‍ നിന്നാണ് സംഘപരിവാര്‍, കാക്കി നിക്കര്‍ തുടങ്ങിയ പരികല്‍പനകള്‍ കടന്നുവരുന്നത് എന്ന് പറഞ്ഞാല്‍ എന്നെ തല്ലരുത്...

ഒന്നു പേടിപ്പിച്ചാല്‍.... ഞാന്‍ പോകുമെന്ന് കരുതിയെങ്കില്‍ വെള്ളെഴുത്തിന് തെറ്റി...

വെള്ളെഴുത്ത് said...

www.കൈവിട്ടുപോയി.com.
പൊന്നു വാപ്പമാരേ, ക്ഷമിച്ചേക്കണേ. കമന്റുകളിലൂടെ കുറെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. ഇപ്പഴും വായിച്ചു കൊണ്ടിരിക്കുന്നു. വായിച്ചതു വച്ച് ആലോചിക്കുമ്പോൾ ചില അബദ്ധങ്ങൾ പറ്റിയിട്ടുണ്ടെന്നു തോന്നുന്നു. ഈ പോസ്റ്റിൽ ഇനി തിരുത്തൽ സാധ്യമല്ല. ഭാവിയിൽ ആലോചനയിൽ വേണ്ട തിരുത്തൽ വരുത്താൻ ശ്രമിക്കാം. പ്രോഫറ്റേ ഈ ലേഖനത്തിലല്ല. ആ പേരിൽ സെന്നിന്റെ മറ്റൊരു ലേഖനമുണ്ട്, യുക്തി -പാശ്ചാത്യവും പൌരസ്ത്യവും എന്ന്. ആർഗുമെന്റേറ്റീവിലെ ‘റീച്ച് ഓഫ് റീസൺ‘.എന്ന് യഥാർത്ഥപേര്. പി ബി തോമസ് അതു വിവർത്തനം ചെയ്തിരിക്കുന്നത് മേലെഴുതിയ തലക്കെട്ടിലാണ്. എന്നാൽ ‘ആ വാദം‘ നിലനിൽക്കുന്നതല്ലാത്തതുകൊണ്ട് പിൻ വലിച്ചു!

The Prophet Of Frivolity said...

ഒന്നാമത്തെ ഊതല്‍ (‘ഓറിയന്റലിസ്റ്റ് പ്രാന്തന്‍’) ഞാന്‍ ശ്രദ്ധിച്ചില്ലെന്ന് തോന്നിയിട്ടാണോ വെള്ളെഴുത്ത് രണ്ടാമത് വീണ്ടും ഊതുന്നത് (വാദം നിലനില്‍ക്കില്ലാ.)?
എന്തുപറ്റി പെട്ടെന്ന് കൈവിട്ടുപോകാന്‍? അനോണി ക്വോട്ട് ചെയ്ത ലേഖനം കണ്ടാണോ?

Suraj said...

കൈവിട്ടുപോയി ഡോട്ട്കോം പഴയ തക്കിടതരികിടയാണു വെള്ളേ.... പണ്ട്..എന്നുവച്ചാൽ പാലക്കാടു റെയില്‌വേസ്റ്റേയ്ഷനുണ്ടായ കാലത്ത് ഒരു പോസ്റ്റുണ്ടായിരുന്നു..
ഒന്നല്ല മൂന്ന് പോസ്റ്റുകൾ...

ഏഴാം ക്ല്ലാസ് പാഠപുസ്തകവിവാദം ...ഓർമ്മയുണ്ടാവുമോ ?

അന്ന് പാഠപുസ്തകത്തിലെ വിവാദമായ പാഠങ്ങൾ സ്കാൻ ചെയ്തിട്ടിട്ടും ( 1, 2) അതൊന്ന് വായിക്കാതെ ലിറ്റർകണക്കിനു ‘അന്തർജ്ഞാനം’ താങ്ങിയതും ഒടുക്കം എന്തര് സാറേ സാറ് പുത്തകം വായിച്ചോ എന്ന് പിള്ളാരു ചോദിച്ചപ്പം (1,2) ചുമച്ച്, കാർക്കിച്ച്,വയ്യാ വയ്യാ..ഇനിയെനിക്ക് വയ്യാ എന്ന് ബാലകൃഷ്ണപിള്ള കോടതിയിൽ മോഹാലസ്യമഭിനയിച്ചതുപോലെ കാണിച്ചതും ചങ്ക് പൊളിച്ച് തിരുപ്പനാണെന്ന് കാട്ടിത്തന്നതും മറ്റും മറ്റും...

ചില റെഫറൻസുകൾ ഒന്നാംശ്രേണിയിലേത് തന്നെ വേണമെന്ന് ഞാൻ പറഞ്ഞതിന്റെ പൊരുൾ തിരിഞ്ഞെന്ന് പ്രതീക്ഷിക്കുന്നു. ഋഗ്വേദത്തിൽ നിന്നുള്ളതിനു ഋഗ്വേദം തന്നെ വേണം, ഋഗ്വേദത്തിന് സായണനെഴുതിയ ഭാഷ്യത്തിന്റെ മുള്ളർവക ജർമ്മൻ ഭാഷ്യത്തിനു വന്ന ഇംഗ്ലീഷ് പരിഭാഷ പോരാ..തീരെപ്പോരാ....

അമർത്യാ സെന്നിനുള്ളത് അമർത്യാദായ്ക്ക് തന്നെ കൊടുക്കണം..അമർത്യയെ വിഴുങ്ങിയ വന്ദനാശിവയെ തൊട്ടുകൂട്ടിയ ലൂയീ ആൾവാരസിനെ കലക്കിക്കുടിച്ച് ഛർദ്ദിച്ച രവീന്ദ്രനോ കേ.വീ അനിൽക്കുമാരോ തീരെപ്പോരാ..പോരാ പോരാ.... ;)))))

[ഗംബ്ലീറ്റ് exaggeration ആണെന്ന് പ്രത്യേകിച്ചു പറയണ്ടല്ലോ]

Suraj said...

പേരടി മാഷേ,

ചോദ്യം എന്നോടാണോ ?

എന്റെ കൈയ്യിൽ ബുള്ളറ്റ് ലോഡ് ചെയ്ത ഒരു ഗണ്ണുണ്ട്, എന്റെ സുഹൃത്തിന്റെ കൈയ്യിൽ കറ്ൻസി ലോഡ് ചെയ്ത ഒരു ബാഗും. ഇപ്പം ഇവിടെ വെച്ച് ഞാൻ അവനെ വെടിവെച്ച് കാശെടുത്താൽ പടച്ച തമ്പുരാൻ പോലും അറിയാൻപോകുന്നില്ല - എനിക്കവനെ വെടി വെയ്ക്കാമോ?

ഈ ചോദ്യത്തിന്റെ ഉത്തരം എന്തായാലും അതിലേയ്ക്കെത്തിയ്ക്കുന്ന ‘രീതിശാസ്ത്രം’ ശാസ്ത്രത്തിലോ ഗണിതത്തിലോ ഉപയോഗിയ്ക്കപ്പെടുന്നതരം യുക്തിയുടെ പരിധിയിൽ വരുമൊ? ഒരു ഉദാഹരണം എന്ന നിലയിൽ മോറൽ സയൻസിൻ വേറൊരു തിങ്കിങ്ങ് പാറ്റേണല്ലേ?


ജ്ഞാനാർജ്ജനരൂപങ്ങളിൽ ശാസ്ത്രം എന്താണെന്ന് ഞാൻ മുകളിലെ ഒരു കമന്റിൽ പറഞ്ഞുകഴിഞ്ഞു. താങ്കൾ പറയുന്ന ഉദാഹരണം ഓഫ് പോയിന്റാണ്. (‌അല്ലെങ്കിൽ അതിനെ ഈ പോയിന്റിലേക്ക് reduce ചെയ്ത് കൊണ്ടുവരൂ)

തോക്ക്, വെടി,ബാങ്ക് കൊള്ള തുടങ്ങിയവ എങ്ങനെയാണ് ജ്ഞാനാർജ്ജനരൂപമാകുന്നത് ?

Suraj said...

ഓരോ തവണയും റ്റ്രാക്ക് ചെയ്യാൻ മറക്കുന്നു...

Suraj said...

പ്രോഫറ്റ് എഴുതി :

“പാശ്ചാത്യം എന്നോ യൂറോപ്യൻ എന്നോ വിളിക്കാവുന്നതരം യുക്തി പ്രവർത്തന ക്ഷമമാണ് ജ്ഞാനമണ്ഡലങ്ങളിലെല്ലാം. (അങ്ങനെയൊന്നുണ്ടെന്ന് സെനും സമ്മതിക്കുന്നല്ലോ ..ഹാവൂ.)“ ആ ലേഖനത്തില്‍ ഇതെവിടെയാണെന്ന് കണ്ടവര്‍ ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ? ഇനി ഒരുപക്ഷെ ‘യുക്തി‘ എന്നതുകൊണ്ട് വെള്ള ഉദ്ദേശിക്കുന്നത് എനിക്ക് മനസിലാവാഞ്ഞിട്ടാണോ?

വെള്ളെഴുത്തിന്റെ മറുപടി:

പ്രോഫറ്റേ ഈ ലേഖനത്തിലല്ല. ആ പേരിൽ സെന്നിന്റെ മറ്റൊരു ലേഖനമുണ്ട്, യുക്തി -പാശ്ചാത്യവും പൌരസ്ത്യവും എന്ന്. ആർഗുമെന്റേറ്റീവിലെ ‘റീച്ച് ഓഫ് റീസൺ‘.എന്ന് യഥാർത്ഥപേര്. പി ബി തോമസ് അതു വിവർത്തനം ചെയ്തിരിക്കുന്നത് മേലെഴുതിയ തലക്കെട്ടിലാണ്.

അമർത്യാസെന്നിന്റെ Reach of Reason ന്യൂയോർ റിവ്യൂ ഒഫ് ബുക്സിൽ 2000 ജൂലൈയിൽ വന്ന ലേഖനമാണ് ഇത് അദ്ദേഹത്തിന്റെ ആർഗ്യുമെന്റേറ്റിവ് ഇന്ത്യയിൽ 13 ആം അധ്യായമായി മാറ്റങ്ങളില്ലാതെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. (എന്റെകൈയ്യിലുള്ള പതിപ്പിൽ 2005, പെൻഗ്വിൻ ബുക്സ്, അധ്യായം 13, പേജ് 273-293). ടി ലേഖനത്തിന്റെ ഇ-വേർഷൻ ഇവിടുണ്ട്

വെള്ള പറയുന്നതുപോലെ “പാശ്ചാത്യം എന്നോ യൂറോപ്യൻ എന്നോ വിളിക്കാവുന്നതരം യുക്തി പ്രവർത്തനക്ഷമമാണ് ജ്ഞാനമണ്ഡലങ്ങളിലെല്ലാം. (അങ്ങനെയൊന്നുണ്ടെന്ന് സെനും സമ്മതിക്കുന്നല്ലോ ..ഹാവൂ.)” എന്ന് തർജ്ജമ ചെയ്യാവുന്ന/വ്യാഖ്യാനിക്കാവുന്ന ഒരു വരി അതിലെങ്ങും ഞാൻ നോക്കിയിട്ട് കാണുന്നില്ല.

(വെള്ളേ, ടി. പുസ്തകത്തിന്റെ തർജ്ജമയിൽ ശരിക്കും പറയുന്നതെന്താണെന്ന് എഴുതിക്കേ...സംശയം തീർത്തോട്ടെ. )

ആകെക്കൂടെ നോക്കിയിട്ട് ഇതുമായി സാമ്യം തോന്നിയ വരി ഇതാണ് :

“...It is, in fact, very difficult to investigate such questions without seeing the dominance of contemporary Western culture over our perceptions and readings...”

പിന്നെ അതുമായി സാമ്യം തോന്നാവുന്നത് ഈ ഖണ്ഡികകൾക്കും:
“...Even when beliefs and attitudes that are seen as "Western" are largely a reflection of present-day circumstances in Europe and North America, there is a tendency--often implicit--to interpret them as age-old features of the "Western tradition" or of "Western civilization." One consequence of Western dominance of the world today is that other cultures and traditions .are often identified and defined by their contrasts with contemporary Western culture.

Different cultures are thus interpreted in ways that reinforce the political conviction that Western civilization is somehow the main, perhaps the only, source of rationalistic and liberal ideas-among them analytical scrutiny, open debate, political tolerance, and agreement to differ. The West is seen, in effect, as having exclusive access to the values that lie at the foundation of rationality and reasoning, science and evidence, liberty and tolerance, and of course rights and justice.

Once established, this view of the West, seen in confrontation with the rest, tends to vindicate itself. Since each civilization contains diverse elements, a non-Western civilization can then be characterized by referring to those tendencies that are most distant from the identified "Western" traditions and values. These selected elements are then taken to be more "authentic" or more "genuinely indigenous" than the elements that are relatively similar to what can be found also in the West. ...”


“സാംസ്കാരികസ്വാധീന”മെന്ന് സെൻ ആ ലേഖനത്തിലും പുസ്തകത്തിലും നൂറ്റൊന്നാവർത്തിക്കുന്നതിനെ പിടിച്ച് “ജ്ഞാനമണ്ഡലത്തിൽ സ്വാധീനം ചെലുത്തുന്ന യുക്തി” ആയി വ്യാഖ്യാനിക്കാൻ (വീണ്ടും) തലകുത്തിനിന്ന് വായിക്കേണ്ടിവരും.


...ഹൌ ! വൌ ! ബ്ലണ്ടർഫുൾ !

ഗുപ്തന്‍ said...

സൂരജ് ആ ലിങ്കിനു നന്ദി. ലേഖനത്തില്‍ പലയിടത്ത് അനലിറ്റിക്കല്‍ റീസണ്‍ പടിഞ്ഞാറന്‍ ആണെന്ന ധാരണ പരാമര്‍ശിക്കപ്പെടുന്നുണ്ട് (ഗ്ലോവറിനെ വിമര്‍ശിക്കുന്ന ഇടത്ത് ഒരു പൊതു അസംഷനായിട്ട് --പിന്നീട് കുറച്ചുകൂടിവിശദമായി) ; കൂടുതലൂം കള്‍ചറല്‍ ബൌണ്ടറി എന്ന സങ്കല്പത്തെ കേന്ദ്രീകരിച്ചായതുകൊണ്ട് സ്വതന്ത്രചിന്ത എന്ന ആശയവുമായി ആണതിനു ബന്ധവും. ഈ സങ്കല്പത്തെ സെന്‍ സെനിന്റേതായ ഒരു രീതിയില്‍ പൊളിച്ചുകാണിക്കുന്നു. അതായത് സെനിന്റെ ലേഖനത്തിന്റെ പരിധിയില്‍ വിമര്‍ശിക്കാനായി എടുത്തുകാണിക്കപ്പെടുന്ന ഒരാശയമാണത്. കള്‍ചര്‍ സ്പെസിഫിക് ആയ യുക്തിവ്യാപാരങ്ങളെക്കുറിച്ചു പറയുമ്പോള്‍ ആ ലേഖനത്തിന്റെ രത്നച്ചുരുക്കമായിത്തോന്നിയത് ഈ വാചകങ്ങളാണ്.

"Of course, it is not being claimed here that all the different ideas relevant to the use of reasoning for social harmony and humanity have flourfished equally in all civilizations of the world. That would not only be untrue; it would also be a stupid claim of mechanical uniformity. But once we recognize that many ideas that are taken to be quintessentially Western have also flourished in other civilizations, we also see that 'these ideas are not as culture-specific as is sometimes claimed. We need not begin with pessimism, at least on this ground, about the prospects of reasoned humanism in the world."

അവസാന വാചകം സൂരജ് മുന്‍പൊരു കമന്റില്‍ സൂചിപ്പിച്ച സാര്‍വഭൌമികമായ ശാസ്ത്രീയ സമീപനത്തെക്കുറിച്ചുകൂടി ഓര്‍മിപ്പിച്ചതുകൊണ്ടാണ് ബോള്‍ഡാക്കി ഇട്ടത്.

Suraj said...

ഗുപ്തരേ, ആ ലേഖനം മാത്രമല്ല, പുസ്തകം മുഴുവനും ഈ ടോണിൽ (ഗുപ്തൻ ക്വോട്ട് ചെയ്ത ഭാഗത്തിന്റെ) തന്നെയാണ്. വായിക്കൂ...ആസ്വദിക്കൂ. എങ്ങനെ parochial ആയ വലതുരാഷ്ട്രീയത്തെ സുഖിപ്പിക്കാതെ ഭാരതീയ പൈതൃകത്തെ മറ്റ് പൈതൃകങ്ങൾക്കൊപ്പം ഉയർത്തിപ്പിടിക്കാം, മാനവികതാവാദവുമായി ചേർത്ത് കാണാം എന്നതിന്റെ ഒരു സുപ്പേബ് ഉദാഹരണമാണ്.

പിന്നെ,

വെള്ള എടുത്തു പറഞ്ഞ വാചകത്തിൽ “..പാശ്ചാത്യമെന്ന് വിളിക്കാവുന്ന യുക്തി” എന്നതാണു പ്രയോഗമെന്നത് മറക്കരുത്. “സാംസ്കാരിക സ്വാധീനം” എന്ന് നൂറ്റുവട്ടം ആവർത്തിക്കുന്ന സെൻ കോൺസെപ്റ്റിനെ “യുക്തി” ആയി മാറ്റുന്നത് അത്ര ഉദാസീനമായ ഒരു മൊഴിമാറ്റമോ വ്യാഖ്യാനമോ അല്ല. (അതുകൊണ്ടാണ് ഞാൻ കൃത്യമായ തർജ്ജമ തരാമോ എന്ന് ചോദിച്ചത്.)

പ്രത്യേകിച്ച്, അമർത്യാദാ അത്തരമൊരു “യുക്തി” ഏതെങ്കിലും ഒരു സംസ്കാരത്തിന്റെ കുത്തകയാണെന്ന് പറയുന്നില്ലെന്ന് മാത്രമല്ല എല്ലാ സംസ്കാരത്തിലും അത്തരം “യുക്തികൾ” ഉദയം ചെയ്യുകയും അസ്തമിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഉദാഹരണസഹിതം ഉപന്യസിക്കുകയും കൂടിയാണു ആ പുസ്തകത്തിൽ മഴുവനും എന്നുള്ളതു കൊണ്ട്.

വെള്ള വേറേതൊക്കെയോ ധാരണകളെടുത്ത് സെന്നിന്റെ വായിൽ തിരുകുകയാണ്. (പണ്ട് സ്ലാവോയ് ഷീഷേക്കിന്റെ കൊച്ചി “വിതർ ലെഫ്റ്റ്” പ്രസംഗത്തെ മുൻ‌നിർത്തിയുള്ള പോസ്റ്റിലും ഇത് കണ്ടിരുന്നു;)

വെള്ളെഴുത്ത് said...

സൂരജ്, ‘ശാസ്ത്രീയമായ’ കാര്യങ്ങൾ ഒരുപാട് മനസ്സിലാക്കാൻ താങ്കളുടെ വിശദമായ കമന്റുകൾ സഹായിക്കുന്നു എന്നത് സത്യം പക്ഷേ കൂടെ കൊഞ്ഞനം ചേർന്നു വരുമ്പോൾ അതിനൊരു വൈകല്യം! മുഖത്ത് തുപ്പൽ തറിക്കുകയും ചെയ്യുന്നു. പാഠപുസ്തകത്തെപ്പറ്റി അടുത്തിട ഒരു ബസ്സ് കമന്റിലും കണ്ടു, ആരാന്റെയോ വസ്ത്രമുരിഞ്ഞുപോയതായ പരാമർശം.
ആ പോസ്റ്റിനു താഴെക്കൂടി വെള്ളം ഒരുപാട് ഒഴുകി. ( പശുവിനെപ്പിടിച്ച് തെങ്ങിൽ കെട്ടിയിട്ട് തെങ്ങിനെയും ചേർത്ത് അപനിർമ്മിക്കാം എന്നു വല്ല ഉദ്ദേശ്യവും ഈ കമന്റിനുണ്ടോ എന്നറിയില്ല. ഉണ്ടാവും.) വിമർശനാധിഷ്ഠിതബോധനം, ജ്ഞാനനിർമ്മാണം, ബുദ്ധിയുടെ ബഹുമുഖത്വം, വൈകാരികബുദ്ധിയിലധിഷ്ഠിതമായ സമീപനം ലൈഫ് സ്കിത്സ്, ക്ലാസ് മുറികളിലെ ജനാധിപത്യം തുടങ്ങിയ പുതിയ വിദ്യാഭ്യാസാശയങ്ങളോട് ഒരെതിർപ്പുമില്ല. സാമ്പ്രദായികരീതിയിലുള്ള പുസ്തകം മാറി പരിഷ്കരിക്കപ്പെട്ട പുസ്തകം ഒരൊറ്റവർഷം കൊണ്ട് മറുകണ്ടം ചാടി സമൂഹത്തിലെ പ്രശ്നങ്ങളിൽ അധിഷ്ഠിതമാണെന്നുവരണമെന്നും (അതു 8 എണ്ണം മാത്രം) വൈദേശികമായ ഭാഷാപഠനത്തെപ്പറ്റിയുള്ള ചില ധാരണകഅതുപോലെ പകർത്തുന്നതിൽ വന്ന വൈകല്യവും (രണ്ടിലെയും വൈരുദ്ധ്യം ശ്രദ്ധിക്കുക) ഇതു നടപ്പാക്കാൻ തെരെഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരിൽ ചിലരുടെയെങ്കിലും ഉദാസീനതയുമാണ് പ്രശ്നം. ഇവ ഇപ്പോഴും നിലനിൽക്കുന്നുണ്ട് സ്കൂളുകളിൽ. തുടക്കത്തിലെ ശൂരത്തമൊക്കെ വിട്ട് തണുത്ത് സ്കൂളുകൾ സാമ്പ്രദായിരീതിയിലേയ്ക്ക് മടങ്ങാനും തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. ലിങ്കു കൊടുക്കുന്നതുപോലെയല്ല, അത് ഇറങ്ങി അന്വേഷിക്കേണ്ട കാര്യമാണ്. കെ എൻ പണിക്കർ കമ്മീഷൻ സാമൂഹികശാസ്ത്രപുസ്തകത്തിന് നിലവാരമില്ലെന്നു കണ്ടത്തിയപ്പോഴും പുറത്തുവന്നത് തിരുപ്പനാണോ എന്നറിയില്ല. അതുകൊണ്ട് ചില ഗുണങ്ങൾ ഉണ്ടായി. ഗാന്ധിജിയ്ക്കു പകരം മണ്ണെഴുത്തിൽ തവളയുടെ പടം കയറി വന്നതും വികലമായ തർജ്ജമകളും ഇടയ്ക്ക് ചിന്താപ്രക്രിയയ്ക്ക് പ്രാധാന്യം നൽകുന്ന ചോദ്യത്തിൽ വികടത്തം കയറിവന്നതും ഒക്കെ വിവാദമായപ്പോഴും (അതിന്റെ ഫലമാണ് അദ്ധ്യാപക സംഘടനകൾ ചോദ്യപ്പേപ്പർ തയ്യാറാക്കേണ്ടതില്ലെന്ന തീരുമാനം. അതുകൊണ്ട് സംഭവിച്ചത്, സർക്കാർ സ്കൂളുകളുൾപ്പടെ, വർഷത്തിൽ പ്രൈവറ്റ് ചോദ്യപ്പേപ്പറുകൾ വാങ്ങി (തീർത്തും പാഠ്യപദ്ധതി അനുസൃതമല്ലാത്ത) നാലും അഞ്ചും പരീക്ഷ നടത്തുകയാണ്) ഒരു പരീക്ഷമാത്രമായി ചുരുക്കിയ പാഠ്യപദ്ധതിയുടെ പരിണാമം. പുറമേ വർഷാവർഷം കൊഴിയുന്ന കുട്ടിഅകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ. എവിടെ പോകുന്നു, അദ്ധ്യാപകപരിശീലനത്തിനായി ചെലവഴിക്കുന്ന കോടികൾ? ഇതാണ് നടത്തിപ്പിലുള്ള ഉദാസീനത.
ഞാൻ ജീരകമാണ് നുള്ളിപ്പറുക്കുന്നത്. ഇതു മനസ്സിലാക്കാനുള്ള താങ്കളുടെ പ്രയാസം തീർത്തും പ്രത്യയശാസ്ത്രപരമാണ്. ഒരുപാട് വിവരങ്ങൾ ആ പോസ്റ്റിനുള്ള കമന്റുകളിൽ നിറഞ്ഞിട്ടുണ്ട്. അതെല്ലാം കൂടിച്ചേർന്നാണ് അതിനെ പ്രസക്തമാക്കുന്നത്. അല്ലാതെ വെള്ളെഴുത്ത് നിന്ന് പൂഴിക്കടകൻ വെട്ടി എല്ലാവരെയും നിലം പരിശാക്കുകയും സർക്കാറിന് ബദൽ നൽകി അനുഗ്രഹം വാങ്ങി സർവജ്ഞനാവുകയുമല്ല. എനിക്കാഗ്രഹമുണ്ടെങ്കിലും നടക്കില്ലാ‍ാ.
2005 -ലെ ടെക്സ്റ്റു ബുക്കും (ചർച്ച നടന്നെങ്കിലും ഹയർ സെക്കണ്ടറിയിൽ പുസ്തകം ഇതുവരെ പച്ച തൊട്ടിട്ടില്ല. ഒൻപതാം ക്ലാസിൽ ഈ വർഷം മാറി. കാര്യങ്ങൾ ഒന്നു പതുക്കെയായി.) പുതിയ പ്രശ്നാധിഷ്ഠിതബുക്കും തമ്മിൽ താരതമ്യ ചെയ്യാമെന്ന് ചാടിക്കയറി പറഞ്ഞതാണ് ഞാൻ നടത്തിയ തെറ്റായ നീക്കം. കാരണം ഒരു പ്രകോപനത്തിൽ‌പ്പെട്ട് അങ്ങനെ പറഞ്ഞെങ്കിലും ഒന്നുമുതൽ 12 വരെ എല്ലാ പുസ്തകങ്ങളും താരതമ്യത്തിനെടുക്കുക എന്റെ ബുദ്ധിയുടെ പരിധിയിൽ ഒതുങ്ങുന്ന കാര്യമല്ല. ആ സമയം മലയാളം ബുക്കു മാത്രമാണ് മനസ്സിലുണ്ടായിരുന്നത്. അതുകൊണ്ടാണ് എന്റെ വസ്ത്രത്തിൽ ദ്വാരം വീണതെങ്കിൽ ഞാൻ അതും ഇനി വരാൻ പോകുന്ന കൊഞ്ഞനങ്ങളും അതുവഴി വന്ന ബാലകൃഷ്ണപിള്ളാ ടൈപ്പ് ‘ബോധക്കേടും’ ഞാൻ ഹൃദയപൂർവം സഹിച്ചു.