June 29, 2011

ദൈവം സ്നേഹിക്കുന്നവരുടെ പേരുകൾ



ആദാമിന്റെ മകൻ അബുവിന്റെ പേര് ദൈവത്തെ ഇഷ്ടപ്പെടുന്നവരുടെ പട്ടികയിൽ ഇല്ലായിരുന്നു, അന്ന് അബു പകലന്തിയോളം പണിയെടുത്ത് ക്ഷീണിച്ച് വന്നു കിടന്നുറങ്ങിയ പീടികത്തിണ്ണയുടെ തൊട്ടു മുകളിലായി വന്നു നിന്ന വെളിച്ചത്തിന്റെ മേഘത്തിലിരുന്ന് കൃത്രിമ ഗൌരവത്തോടെ നന്മയുടെ മാലാഖ മറിച്ചത് കുട്ടിക്കഥയുടെ ആഹ്ലാദകരമായ പരിണാമഗുപ്തിയുടെ സ്വർണ്ണത്താളായിരുന്നു. ആശകൾ അത്രയ്ക്കു കുറവായിരുന്നതിനാൽ ചെറിയൊരു സങ്കടത്താൽ അബുവിന്റെ തല ആ ഇരുട്ടിൽ കുനിഞ്ഞിരിക്കണം. അപ്പോഴേയ്ക്കും മാലാഖ ദൈവം ഇഷ്ടപ്പെടുന്നവരുടെ പേരുകൾ വായിച്ചു. അതിലാദ്യത്തേത് ‘ആദാമിന്റെ മകൻ അബു’.

ഹൃദയം നുറുങ്ങിയവർക്കു മാത്രമല്ല മനസ്സിൽ നന്മയുള്ളവർക്കും ദൈവം സമീപസ്ഥനാണെന്ന് ഓതി തരുന്ന കഥയായിരുന്നത്. ദുരൂഹവും നിഗൂഢവുമായ ദൈവപ്രീതി, ഭൌതികമായ ഒരു വകയ്ക്കും കൊള്ളുകയില്ലെങ്കിലും കൂടി അതു വിലവയ്ക്കേണ്ടതാണെന്നൊക്കെയുള്ള ചിന്തകൾ ആട്ടിയാലും പോകാത്ത വകകളായി തലച്ചോറിന്റെ അറകളിൽ കയറിക്കൂടിയതിനൊക്കെ കാരണങ്ങളുണ്ട്. ടീച്ചർമാർ തുടങ്ങി പ്രത്യക്ഷദൈവതങ്ങളുടെ ഇഷ്ടക്കാരാവാൻ കുട്ടികൾ കൊതിച്ചു തുടങ്ങിയതിനു പിന്നിലെ കേവല മനശ്ശാസ്ത്രം തിരഞ്ഞാൽ ഇമ്മാതിരി കഥകളുടെ സ്വാധീനശക്തി ചില്ലറയായിരുന്നില്ലെന്ന് മനസ്സിലാവും. അത് ഒരു വശം. സലിം അഹമ്മദിന്റെ സിനിമ ‘ആദാമിന്റെ മകൻ അബു’ -വിൽ ഹജ്ജിനുപോവുക എന്ന ജീവിതലക്ഷ്യം - ഇസ്ലാമികജീവിതത്തിന്റെ അഞ്ചു നെടും തൂണുകളിലൊന്ന്- ചുണ്ടിനും കപ്പിനും ഇടയിൽ വച്ചു വഴുതിയ ‘അബു’ എന്ന എഴുപത്തിയഞ്ചുകാരൻ, പേരു കൊണ്ടു തന്നെ കുഴിച്ചെടുത്ത് കൂടെക്കൂട്ടുന്ന ഈടുവയ്പ്പിൽ ഏറ്റവും കനപ്പെട്ടത് പ്രാഥമിക പാഠാവലിയിലെ പഴയകഥയുടെ അനുഭവമാണ്. എന്നാൽ ഈ അനുഭവം അബുവിന്റെ വ്യക്തിത്വത്തിന്റെ ആമുഖമായി തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നു. കഥയിൽ നിന്നു പ്രസരിച്ചിരുന്ന നന്മ, തീരെ മതപരമല്ല. എന്നാൽ സിനിമയിലാവട്ടെ അത് മതപരമല്ലാതെ മറ്റൊന്നുമാവുന്നില്ല എന്ന വ്യത്യാസമുണ്ട്. ആദാമിന്റെ മകൻ അബുവിലെ ‘രാഷ്ട്രീയം’ അതിനുള്ളിലെ മതജീവിതത്തെ ചുറ്റിപ്പറ്റി നീങ്ങുന്നതാണ്. ജീവിതത്തെ താങ്ങി നിർത്തുന്നതെന്നു നാം കരുതിപ്പോരുന്ന മൂല്യങ്ങൾക്ക് മതവുമായി മാത്രമാണ് നേരിട്ട് ബന്ധമുള്ളതെന്ന സാമാന്യധാരണയ്ക്കുള്ളിലാണ്, അബുവിന്റെ ലാളിത്യവും സത്യസന്ധതയും ആത്മാർത്ഥതയും വിലപ്പെട്ടതെന്നും മതിപ്പുള്ളതെന്നും തോന്നുന്നത്.

കൂട്ടത്തിൽ പറയട്ടെ വെറും പ്രചരണം മാത്രം ലക്ഷ്യമാക്കുന്ന നമ്മുടെ ‘രാഷ്ട്രീയപടങ്ങളും’ ഇതേ തന്ത്രത്തെ പയറ്റാറുണ്ട്. നായകന്റെ നന്മയും ആത്മാർത്ഥതയും സത്യസന്ധതയും കടന്നു വന്ന വഴി അയാളുടെ സമരോന്മുഖമായ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഫലമാണെന്ന് പ്രകടമായി തന്നെ സൂചിപ്പിച്ചുകൊണ്ട്. മറ്റൊരു സാജാത്യം കൂടി എടുത്തു പറയാവുന്നതാണ്. ജനപ്രിയരാഷ്ട്രീയ ചിത്രങ്ങളിൽ മതമൂല്യങ്ങൾ എങ്ങനെയാണോ പ്രതിസ്ഥാനത്ത് നിൽക്കുന്നത് അതേ പോലെയാണ് ‘അബു’ കക്ഷിരാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത്. ബോംബുപൊട്ടി മരിച്ച രക്തസാക്ഷിയെക്കുറിച്ച് തമാശരൂപത്തിലുള്ള ഒരു സംഭാഷണമുണ്ട്, സിനിമയിൽ. അയാൾ ബോംബു നിർമ്മിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ‘കൊല്ലപ്പെട്ട്’ രക്തസാക്ഷിയായത്‘ എന്ന് ! പൊതുബോധം തുന്നിക്കൊടുത്ത രാഷ്ട്രീയക്കുപ്പായമാണിത്. രാഷ്ട്രീയം മതത്തെ നോക്കിക്കാണുന്ന രീതിയിൽ തന്നെ മതം രാഷ്ട്രീയത്തെ നോക്കിക്കാണുന്നു എന്നർത്ഥം. അക്കരെയിക്കരെ നിന്ന് നോക്കിക്കളിച്ചുകൊണ്ടിരിക്കുന്ന മതത്തിനും രാഷ്ട്രീയത്തിനും ഇടയ്ക്ക് തോന്നുന്നതുപോലെ ഒരു കടലോളമൊന്നും ദൂരമില്ലെന്ന് ധ്വനിപ്പിച്ചുകൊണ്ടാണ് നമ്മുടെ സർഗാവിഷ്കാരങ്ങൾ ജനപ്രിയമാകുന്നത്.

അത്തറു വിൽ‌പ്പനക്കാരനാണ് അബു. സാമ്പത്തികമായി നല്ല നിലയിലല്ലാത്ത അയാൾക്ക് കൊക്കിലൊതുങ്ങുന്നതല്ല ഹജ്ജ് കർമ്മം. എന്നാലും ഭാര്യ, ആയുസ്സുമ്മയുടെ കൈയും പിടിച്ച് പരിശുദ്ധഭൂമിയിൽ ‘കാബ’ വലം വയ്ക്കുന്നതാണ് അയാൾക്കുള്ള ഏക സ്വപ്നം. അതു കഴിഞ്ഞ് തിരിച്ചു വരാൻ കൂടി ആഗ്രഹിക്കുന്നില്ലെന്ന് ഒരിടത്ത് അയാൾ പറയുന്നുണ്ട്. അസാധ്യമായതിനുമേൽ വച്ചുകെട്ടിയ സ്വപ്നം നോക്കിയിരിക്കേ വഴുതുമ്പോൾ 3 സഹായഹസ്തങ്ങളാണ് അയാൾക്കു നേരെ നീളുന്നത്. സംവിധായകൻ സലീം അഹമ്മദ് ഒരഭിമുഖത്തിൽ പറഞ്ഞത് ( മാതൃഭൂമി ആഴ്ചപ്പതിപ്പ്) അബുവിന്റെ ജീവിതലക്ഷ്യത്തെ സഹായിക്കാൻ സർവാത്മനാ മുന്നോട്ടുവരുന്നവരിൽ ഇതരമതത്തിൽ‌പ്പെട്ടവരെകൂടി ഉൾപ്പെടുത്തിയതുകൊണ്ട് - ക്രിസ്ത്യാനിയായ മരക്കച്ചവടക്കാരൻ, ഹിന്ദുവായ സ്കൂൾ മാഷ്- ആ വഴിയ്ക്കുള്ള മതസൌഹാർദ്ദത്തെയും താൻ ലക്ഷ്യമാക്കുന്നുണ്ട് എന്നാണ്. മൂന്നാമത്തെയാൾ ട്രാവൽ ഏജൻസിയിലെ ഒരു മുസ്ലീമുമാണ്. നിർഭാഗ്യവശാൽ ഈ സഹായവാഗ്ദാനങ്ങളെ സ്വീകരിക്കാൻ അയാൾക്കു കഴിയുന്നില്ല. പ്രതീക്ഷയുടെ കടയ്ക്കൽ കത്തിവച്ച ആദ്യത്തെ ദുരന്തം അയാൾ വിറ്റ പ്ലാവിനുള്ളിലെ പോടാണ്. അതു സാരമാക്കാതെയാണ് നസ്രാണിയായ മരക്കച്ചവടക്കാരൻ പറഞ്ഞു വച്ച മുഴുവൻ തുകയും അയാൾക്ക് നൽകാമെന്നു പറയുന്നത്. അബുവിനത് സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. ഒരാളുടെ നഷ്ടത്തിനുമേലല്ല തന്റെ സ്വപ്നത്തിന്റെ ചില്ലുമേട പണിയേണ്ടതെന്ന് അയാൾക്കറിയാം. ട്രാവൽ ഏജൻസിക്കാരന്റെ സഹായം നിരസിക്കുന്നതിനു പിന്നിൽ മതപരമായ ശാസനമാണുള്ളത്. കടം വാങ്ങിയല്ല, ഹജ്ജെന്ന പാവനകർമ്മം നിർവഹിക്കേണ്ടത് എന്നതാണത്. കടം വീട്ടലിന്റെ ഒരു നിർവാണത്തിന് കടം ബാക്കി വയ്ക്കാൻ പറ്റില്ല. രക്തബന്ധം ഉള്ളവരിൽ നിന്നല്ലാതെ ഇതരമതസ്ഥരിൽ നിന്ന് സഹായം പറ്റി ഇബാദത്ത് അനുഷ്ഠിക്കാൻ നിർവാഹമില്ലാത്തതുകൊണ്ടാണ് ഹിന്ദുവായ മാഷിന്റെ സഹായം അബു വേണ്ടെന്നു വയ്ക്കുന്നത്. ബന്ധങ്ങളെപ്പറ്റിയുള്ള പരാമർശം ഇവിടങ്ങളിൽ ഉണ്ട്. തന്റെ ഉമ്മായ്ക്കും ബാപ്പായ്ക്കും പകരമായാണ് നിങ്ങളെ കാണുന്നതെന്ന ട്രാവൽ ഏജൻസിക്കാരന്റെയും സഹോദരനും ഭാര്യയ്ക്കും തീർത്ഥാടനം നടത്താനുള്ള തുകയാണ് താനീ വച്ചു നീട്ടുന്നതെന്ന മാഷിന്റെയും വാദത്തെ അബുഅങ്ങേയറ്റം സ്നേഹത്തോടെയും എന്നാൽ മനോബലത്തോടെയും നിരസിക്കുകയാണ് ചെയ്തത്. ബന്ധം എന്നാൽ രക്തബന്ധം തന്നെയാണ് എന്ന് അബു അങ്ങനെ ഉറപ്പിക്കുന്നുണ്ട്. വിനീതമായിരിക്കുമ്പോഴും വിട്ടുവീഴ്ചയില്ലാത്ത മതത്തിന്റെ കാർക്കശ്യത്തിന് ചെവിയോർക്കാവുന്ന സന്ദർഭമാണിത്.

ഹജ്ജിനു ഒറ്റയ്ക്കു പോകാമെന്നായിട്ടും ഭാര്യയുമായി മാത്രമേ പോകൂ എന്ന അയാളുടെ ശാഠ്യത്തിലുമുണ്ട് ഈ സൌ‌മ്യമായ ബലം പിടുത്തം. പ്രത്യക്ഷത്തിൽ ദമ്പതികളുടെ ആശാഭംഗത്തിന് ഈ കാർക്കശ്യത്തിനു നല്ല പങ്കുണ്ട്. വച്ചു നീട്ടിയിട്ടും സ്വീകരിക്കാത്ത സഹായവാഗ്ദാനങ്ങളാണ് സിനിമയുടെ കഥാഘടനയെ സംഘർഷഭരിതമായി മുന്നോട്ടു നീക്കുന്നത്. അതേ സമയം ഇതേ കാർക്കശ്യം തന്നെയാണ് കഥയുടെ ശുഭപര്യവസായിത്വത്തിനും കാരണം. ജനപ്രിയ ആഖ്യാനങ്ങളുടെ വഴക്കം വച്ചു നോക്കിയാൽ അവസാന നിമിഷത്തിൽ ആകസ്മികമായി കിട്ടുന്ന സഹായം എല്ലാ നീർമിഴികളെയും തുടച്ച് വെള്ളിമേഘങ്ങൾക്കിടയിൽ പറന്നൂളിയിടുന്ന വിമാനത്തിന്റെ പിന്നാമ്പുറത്തിൽ സിനിമയുടെ അന്ത്യത്തെ കെട്ടിയിടാനുള്ള സാധ്യതയെയാണ് ഇതു തുലച്ചത്. സിനിമ എവിടെ തുടങ്ങിയോ അവിടെ, നട്ട പ്ലാവിൻ തൈയെയും നനച്ചു മിച്ചം വച്ച ബക്കറ്റു വെള്ളത്തെയും കാണിച്ച് അവസാനിക്കുന്നു. രണ്ടര മണിക്കൂർ പിൻപറ്റിയ ഒരു സാധാരണ ജീവിതത്തിൽ ആകെ സംഭവിച്ചത് പടർന്നു പന്തലിച്ചതെങ്കിലും ഉള്ളിൽ പോടുണ്ടായിരുന്ന ഒരു മരം നിലം പൊത്തി എന്നതാണ്. പകരമൊരു പുതുനാമ്പ്. അതേ സ്ഥലത്തു തന്നെ. ഇനി ഒരിക്കലും അബുവിന്റെ സ്വപ്നം സഫലമാകില്ലെന്നും ഇനി അധികകാലം തനിക്ക് ആയുസ്സില്ലാത്ത ഈ ലോകജീവിതത്തിൽ നീക്കുപോക്കില്ലാത്ത സത്യസന്ധതയുമായി പുലർന്നുപോകുന്ന അയാൾക്ക് ഹജ്ജ് ഒരിക്കലും സാധ്യമാവില്ലെന്നുമുള്ള സത്യത്തിന്റെ പ്രതീകാത്മക സൂചനയായി പടർന്നു പന്തലിച്ചു നിന്നിരുന്ന പ്ലാവിന്റെ അഭാവത്തെ കണക്കിലെടുക്കാം. പകരം മറ്റൊരു സ്വപ്നത്തെ അയാൾ നട്ടു നനയ്ക്കുന്നുമുണ്ട്. ഹജ്ജിനു ശേഷം തിരിച്ചുവരാൻ തന്നെ മനസ്സില്ലാത്തവിധം മുട്ടിപോയ ഒരു മനസ്സ് വീണ്ടും ജീവിതം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാവാം അത്. മരം മുറിക്കാനായി വിറ്റത് പടച്ചോന് ഇഷ്ടമായിക്കാണില്ലെന്ന് നെഞ്ചുകീറുന്ന നിലവിളി അബുവിൽ നിന്ന് ഉയരുന്നു. ‘അതും ഒരു ജീവനല്ലേ’ എന്നതാണ് കാരണം. ഇടിവെട്ടിയതുപോലെ വെളിപ്പെട്ടു കിട്ടിയ ആ അറിവിന്റെ അലിവിൽ, മുറിച്ചുകളഞ്ഞ് ജീവന്റെ കടം വീട്ടലു കൂടിയാണ് ബാക്കി ജീവിതത്തിന്റെ സാഫല്യമെന്നുമുള്ള ധ്വനിപ്പിക്കലുണ്ട് വൃക്ഷത്തൈയിൽ അവസാനിക്കുന്ന സീനിന്.

തീർത്ഥാടനം അസാധ്യമാണെന്ന് തീർച്ചപ്പെട്ട ഉടൻ, വിറ്റ പശുവിനെയും കുട്ടിയെയും അയാൾ തിരിച്ചെടുത്തു. പശു വെറുമൊരു നാൽക്കാലിയല്ല, അത്തറു വിൽ‌പ്പനയ്ക്കായി ദൂരങ്ങളിൽ അബു പോകുന്ന ദിവസങ്ങളിൽ ആയിസുമ്മയ്ക്ക് വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാൻ അയിത്തുങ്ങളായിരുന്നു തുണ. വാർദ്ധക്യത്തിലെ ഏകാന്തതയെയും സൌഹൃദങ്ങളിലെ ഊഷ്മളതയെയും കൂടി സിനിമ അടക്കിപ്പിടിച്ച് കൂടെക്കൂട്ടുന്നത് ഇങ്ങനെ ചില രംഗങ്ങളിലൂടെയാണ്. കൂടെയുണ്ടായിരുന്നവർ കാലത്തിനൊത്ത് മാറി, ഇരുന്നെഴുന്നേറ്റതുപോലെ വലിയ ആൾക്കാരാവുന്നതിനെപ്പറ്റി കുട നന്നാക്കലിനിടയിൽ കൂട്ടുകാരൻ അബുവുമായി പങ്കുവയ്ക്കുന്നുണ്ട്. അത്തറു വിൽ‌പ്പനയും കുടനന്നാക്കലും കാലഹരണപ്പെട്ടു. പുതിയ രുചികളുടെ ബേക്കറികളും ഗൾഫുജീവിതവുമൊക്കെ പുതിയ സാമ്പത്തിക - സാമൂഹിക പരിണാമത്തിന്റെ സൂചികകളായി തലപൊക്കി നിൽക്കുന്നു. വാങ്ക് കൊടുത്തതിനാൽ നിസ്കാരത്തിനായി എഴുന്നേൽക്കുന്നിടത്താണ് ആ സംഭാഷണം അവസാനിക്കുന്നത്. സാമൂഹികമായ പൊരുത്തക്കേടുകൾക്ക് മതപരമായ പരിഹാരം സാന്ത്വനവും സമാശ്വാസവുമായി സിനിമയിൽ നിറയുന്നത് പ്രത്യേകം ശ്രദ്ധ അർഹിക്കുന്ന കാര്യമാണ്. ഉസ്താദെന്ന ദിവ്യൻ ആവലാതികളുമായി വരുന്ന മുഴുവൻ പേരുടെയും ദുരന്തം ഏറ്റുവാങ്ങി വ്യസനിച്ചുകൊണ്ട് സിനിമയിൽ സന്നിഹിതനാണ്. വല്ലാത്തൊരു ആലംബഹീനത്വമാണ് അദ്ദേഹത്തിന്റെ മരണത്തിൽ ചായക്കടക്കാരൻ അനുഭവിക്കുന്നത്. ഉസ്താദ് വന്നതോടെ പച്ചപിടിച്ചതാണ് അയാളുടെ കച്ചവടം. അദ്ദേഹം ഇല്ലാതാവുന്നതോടെ അതു നശിക്കുന്നതിനുള്ള സാധ്യത അയാളുടെ മതിഭ്രമത്തിൽ കുടിയിരിപ്പുണ്ട്. മതത്തിന്റെ ആശ്രയത്വം നഷ്ടപ്പെട്ട മനുഷ്യന്റെ ഉന്മാദിത്വമാണ് സൂചന. കാറ്റിലുലയുന്ന പുൽച്ചെടികൾക്കു നടുവിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു പൂമരമാണ് ഉസ്താദിന്റെ പ്രതീകം. അദ്ദേഹം ഒരു ആൾ ദൈവമല്ല. കൊണ്ടു വന്ന ചായയ്ക്ക് കൃത്യമായി തന്നെ പണം, തന്റെ കലുഷമായ ആലോചനകൾക്കിടയിലും, അദ്ദേഹം കൊടുക്കുന്നുണ്ട്. എങ്കിലും മരണാനന്തരം ‘ജാറ’ത്തിനു കൈവന്ന സാമ്പത്തിക നേട്ടത്തെക്കുറിച്ചുള്ള പരാമർശങ്ങൾ സിനിമയിലുണ്ട്. ശവത്തിന് അവകാശവാദം ഉന്നയിച്ച് രണ്ടു കൂട്ടർ കടിപിടികൂടിയത് ഭൌതികലാക്കു വച്ചാണ്. മതത്തെ ഒട്ടും നോവിക്കാതെയായാൽ പോലും, മതപരമായി നിലനിൽക്കുന്ന ചില ആചാരങ്ങളെ വിമർശിക്കുക, ജനപ്രിയ സിനിമകൾ സാമാന്യജനത്തിന്റെ ബോധവുമായി നടത്തുന്ന നീക്കുപോക്കുകൾക്ക് തെളിവാണ്. (ക്ഷേത്രസംരക്ഷണം ജന്മലക്ഷ്യമായി കൊണ്ടാടുന്ന ബദ്രിനാഥ് പോലെയുള്ള തട്ടുപൊളിപ്പൻ സിനിമകളിൽ പോലും മതത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പുകൾ തമാശയായി കൂട്ടിച്ചേർത്തു വച്ചിരിക്കുന്നതു കാണാം) ഈ ആന്തരിക വൈരുദ്ധ്യം സിനിമയിൽ മറ്റൊരിടത്തുകൂടി പ്രകടമാണ്.

അബുവിന്റെ സ്വന്തം മകൻ സത്താറിനെക്കുറിച്ചുള്ള പരാമർശം ഉണ്ടാകുന്നിടങ്ങളിൽ. ഇത്രമേൽ നന്മ മനസ്സിലുള്ളയാളും പരമ സാത്വികനും കാരുണ്യവാനും സത്യസന്ധനും ആയ അബു, ഏക മകൻ സത്താറിന്റെ പേരു കേൾക്കുന്നിടങ്ങളിലൊക്കെ വല്ലാതെ അസ്വസ്ഥനാകുന്നതുകാണാം. ഉസ്താദ് മരിച്ച വാർത്ത അറിയിക്കുന്ന ചായക്കടക്കാരനോളം ചെല്ലുന്നില്ലെങ്കിലും മിതമല്ലാത്ത ഭാവാഭിനയത്തിലേയ്ക്ക് അബു മറിഞ്ഞു വീഴുന്ന ഏക സന്ദർഭം മകനെക്കുറിച്ചുള്ള ഓർമ്മയാണ്. അതിർത്തി തർക്കത്തിനിടയിൽ തന്റെ കൈയിൽ വെട്ടിയ ബന്ധുവിനോടു പോലും അബുവിന്റെ സമീപനം ഉദാരമാണ്. വഴക്കിന്റെ സമയത്തുപോലും. എന്നാൽ വിദേശത്ത് സ്വന്തം ജീവിതം കരുപിടിപ്പിച്ച വ്യക്തി, ആഖ്യാനത്തിൽ ദുഷ്ടനായിരിക്കുന്നതിന്റെ പിന്നിൽ ആദാമിന്റെ മകൻ വിനിമയം ചെയ്യുന്ന മൂല്യങ്ങൾക്ക് നല്ല പങ്കുണ്ട്. ഒന്നു ചരിഞ്ഞു ചിന്തിച്ചാൽ അബുവിന്റെ ജീവിതസാഫല്യമായ ഹജ്ജ് യാത്ര, കാരണമെന്തായാലും പലതരത്തിൽ പിഞ്ഞിപ്പോയതിന്റെ മുഴുവൻ ഉത്തരവാദിത്തവും ഫലത്തിൽ സത്താറിന്റെ തലയിൽ ചെന്നു കയറുന്നുണ്ട്. അബുവിന്റെ പണക്കാരനായ കൂട്ടുകാരൻ ഹാജിയുടെ സംഭാഷണത്തിൽ ഹജ്ജ് യാത്രയ്ക്കുള്ള പണം സത്താറിൽ നിന്നായിരിക്കും എന്ന സൂചനയ്ക്കിടയിൽ വിവർണ്ണമാകുന്ന അബുവിന്റെ മുഖം കാട്ടിത്തന്നുകൊണ്ട് ഇക്കാര്യം സംവിധായകൻ വെടിപ്പായി പറഞ്ഞു വച്ചു. അങ്ങനെ താരത‌മ്യേന ലളിതമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ സ്ക്രീനിൽ വരാത്ത മകനെ, അബുവിന്റെ നന്മകളുടെയെല്ലാം വരമ്പിനപ്പുറത്ത് പ്രതിസ്ഥാനത്ത് നിർത്തി ഒരു അപരനെ സൃഷ്ടിച്ചു. അയാൾക്ക് സാധ്യമാവുന്ന ബദൽ സിനിമയുടെ നാലുകെട്ടിനകത്ത് ബുദ്ധിയെ വിയർപ്പിക്കുന്ന പണിയാവേണ്ടതില്ല. മാതാപിതാക്കളെ നിരാശ്രയകാലത്ത് പരിഗണിക്കാത്തവൻ എന്ന ഒറ്റക്കാരണത്താൽ അമ്മയെ തലയ്ക്കടിച്ചുകൊന്നവനുപോലും കൊള്ളരുത്താത്തവനാകും അയാൾ. അതാണ് സിനിമയുടെ രസതന്ത്രം. പറഞ്ഞുറപ്പിച്ച മൂല്യങ്ങളുടെ ഗുണതന്ത്രം.

ആദാമിന്റെ മകൻ അബു എന്ന കുട്ടിക്കഥയിലേയ്ക്ക് തിരിച്ചു വരാം. ദൈവത്തിനോട് പ്രിയമുള്ളവനാകാൻ കൊതിച്ച് ദൈവത്തിന്റെ ഇഷ്ടം നേടിയ മഹാഭാഗ്യവാനായിരുന്നല്ലോ പുള്ളി. പടച്ചോന്റെ നീതിശാസനങ്ങളിൽ പുലർന്ന് അവസാനം ദൈവത്തിനു പ്രിയമുള്ളവനായി മാറിയ അബുവിനെയാണ് സലീം അഹമ്മദും ചിത്രീകരിച്ചത്. പ്രേക്ഷകരാണ് ഇവിടെ ദൈവം എന്നേ വ്യത്യാസമുള്ളൂ. പഴയ കുട്ടിക്കഥയുടെ പ്രമേയഘടനയിലേയ്ക്ക് ഇറക്കിവച്ചതാണ് അതിന്റെ ലാളിത്യം. ചോദ്യങ്ങളില്ലാത്ത മൂല്യബോധമാണ് അതിന്റെ ആധാരം. അതുകൊണ്ട് അതൊരു തിരിച്ചുപോക്കാണ്. ഓച്ചിറവേലയ്ക്കുപോകാൻ വർഷം മുഴുവൻ പിശുക്കിയും വയറു മുറുക്കിയും വഴക്കടിച്ചും പാത്തു വയ്ക്കുന്ന പണം അത്യാവശ്യത്തിനുപകരിക്കാതെ ഒലിച്ചുപോകുന്നതു കണ്ട് ‘അടുത്ത വർഷം ആകട്ടെ’ എന്ന് ആശ്വസിക്കുന്ന ഒരു ഏകാകിയായ ഗ്രാമീണസ്ത്രീയെയും (പി കേശവ ദേവ്) മകൾക്ക് പുടവ വാങ്ങാനായി കൊണ്ടു പോകുന്ന പണം കൊണ്ട്, അറക്കാൻ നിർത്തിയിരിക്കുന്ന തന്റെ പഴയ കൂട്ടുകാരനായ കണ്ണൻ എന്ന കാളയെ വാങ്ങിക്കൊണ്ടു വരുന്ന ഔസേപ്പിനെയും (പൊൻകുന്നം വർക്കി) അബു നേരിട്ടു ചെന്നു തൊടുന്നുണ്ട്. എന്നു വച്ചാൽ പഴയ സർഗാവിഷ്കാരങ്ങളെ കൂട്ടിത്തൊട്ടു കൊണ്ടു നടത്തുന്ന സഞ്ചാരം ഒരു കലാസൃഷ്ടിക്കു നൽകുന്ന ഭാവപരമായ നിറം പ്രത്യേകമാണ്. ഈ നിറം ഗൃഹാതുരതയാണ് തിരിച്ചുപോക്കിനുള്ള ആക്കത്തെ കൂട്ടുന്നത്. ആവിഷ്കാരം ബോധപൂർവം തന്നെയാകണമെന്നില്ല, എങ്കിലും ആസ്വാദനം ഈ പറഞ്ഞ മേഖലയിലേയ്ക്ക് അബോധസഞ്ചാരം നടത്തിയാണ് ചില നേട്ടങ്ങൾ കൊയ്യുന്നതെന്നതിന് എത്രവേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. അബുവിന്റെ മുടങ്ങുന്ന ഹജ്ജ് യാത്ര, ഗ്രാമീണജീവിതം എന്ന മതാത്മകതജീവിതത്തിലേയ്ക്കുള്ള അയാളുടെ തളച്ചിടപ്പെട്ട ജീവിതത്തെതന്നെയാണ് അടയാളപ്പെടുത്തുന്നത് എന്നു കൂടി പറഞ്ഞാൽ സിനിമ തുടങ്ങിയടത്തു തന്നെയാണ് അവസാനിക്കുന്നത് എന്നു പറഞ്ഞതിന്റെ പൊരുൾ ഏറെക്കുറെ പൂർത്തിയാവുമെന്നു തോന്നുന്നു.

5 comments:

ഞാന്‍ പുണ്യവാളന്‍ said...

ഉം............

Kalavallabhan said...

പഴയ സർഗാവിഷ്കാരങ്ങളെ കൂട്ടിത്തൊട്ടു കൊണ്ടു നടത്തുന്ന സഞ്ചാരം

Mini.M.B said...

Good thought.

Haree said...

ഇതിടക്ക് എങ്ങിനെയോ വിട്ടു പോയി, ഇന്നാണ്‌ കാണുന്നത്. സിനിമയുടെ നല്ല വശങ്ങള്‍ മാത്രമേ പറയുവാന്‍ ഉദ്ദേശിച്ചുള്ളോ എന്നുമാത്രമൊരു സംശയം.

jaya said...

--