June 27, 2012

സുന്ദരന്മാരും സുന്ദരികളും




സ്വന്തം വീടുപോലെയൊരു മേൽ‌വിലാസമാണ് കാറും. ചലിക്കുന്ന വീടിന്റെ സാമൂഹികതയാണ് കാറുകളുടേത്. ആർഭാടങ്ങളുടെ വില ആകർഷണത്തിന്റെയും സാമൂഹികമായ അന്തസ്സിന്റെയും വിലയാണെന്ന് അറിയാവുന്നതുകൊണ്ടാണ് 92 % ആളുകളും ഇപ്പോഴും വലിയ കാർ അന്തസ്സിന്റെ പ്രതീകമായി കാണുന്നത്. മറ്റു പ്രയോജനങ്ങൾ അവയ്ക്കു താഴെയേ വരൂ. വാഹന ജനസംഖ്യയാൽ മണിക്കൂറിനു 15 കി.മി വേഗതമാത്രം സാധ്യമായ നമ്മുടെ നിരത്തുകളിലൂടെ ഓടുന്ന ആഢംബരകാറുകൾ എത്ര! ആഗോളനിർമ്മാണകമ്പനികളും ഫിനാൻസുകാരും ചേർന്ന് കാറെന്ന സ്വപ്നത്തെ ഇന്ത്യൻ മധ്യവർഗ്ഗത്തിനു കൈയെത്തി തൊടാവുന്ന ദൂരത്താക്കിയിട്ടുണ്ട്, എന്നല്ല പല കമ്പനികളുടെയും ലാഭകരമായ വിളഭൂമിയും പരീക്ഷണശാലയുമായി മാറിയിരിക്കുന്നു, പുതിയ ഇന്ത്യ. മുന്നിൽ വന്നു നിന്ന് വിരാമമില്ലാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന പ്രതിനിധികളിൽ നിന്ന് തനിക്കിണങ്ങിയ വാഹനം തെരെഞ്ഞെടുക്കുന്നതെങ്ങനെയെന്ന പ്രതിസന്ധി നിലവിലുണ്ട്. പ്രതിനിധികൾ മേന്മകളെക്കുറിച്ച് വാചാലരാവും പരിമിതികൾ അവരുടെ കൈപുസ്തകത്തിലില്ല. പരസ്യത്തിന്റെ പ്രലോഭനത്തിനു വശംവദനായി ഒരു കാറു വാങ്ങി കൈപൊള്ളിയ കൂട്ടുകാരന്റെ അനുഭവജ്ഞാനമാണ് സാധാരണക്കാരന്റെ അടിസ്ഥാന വഴികാട്ടി. പക്ഷേ ഇതു മാത്രം ഉപാദാനമാക്കി എത്രത്തോളം മുന്നോട്ടു പോകും?

 വിപണിയിലെ മത്സരത്തിനനുസരിച്ച് ഉൽ‌പ്പന്നങ്ങളുടെ സാമാന്യവിവരം നൽകുന്ന പുസ്തകങ്ങളുടെ പ്രസക്തി അവിടെയാണ്. അവ നോക്കി കൊള്ളേണ്ടതും തള്ളേണ്ടതുമായ കാര്യങ്ങളെ നമുക്ക് വിശകലനം ചെയ്യാം.  സന്തോഷ് ജോർജ്ജ് ജേക്കബ് എഴുതിയ ‘ഹാച്ച് ബാക്ക് ടെസ്റ്റ് ഡ്രൈവ്’ കാറുകളുടെ തെരെഞ്ഞെടുപ്പിനു സാധാരണകാരനെ സഹായിക്കുന്ന ഒരു സ്വയമ്പൻ പുസ്തകമാണ്. ഡിക്കി ഇല്ലാത്ത കാറുകളെയാണ് ഹാച്ച് ബാക്കു് എന്നു വിളിക്കുന്നത്. പിന്നിൽ ഡിക്കി നീണ്ട കാറുകൾ സെഡാൻ എന്നാണ് അറിയപ്പെടുക. ചെറിയ ഡിക്കിയുള്ള നോച്ച്ബാക്ക് എന്നൊരു വിഭാഗം കൂടിയുണ്ട്. ഉൾവശസൌകര്യവും യാത്രാസുഖവും വലിപ്പക്കുറവും കാരണം ‘ഹാച്ച് ബാക്കുകൾ’ നഗരജീവിതത്തിന് കൂടുതൽ പ്രിയങ്കരമായി തീർന്നിരിക്കുന്നു. കാർ ഉപഭോക്താക്കളുടെ ശ്രദ്ധ അടുത്തകാലത്ത് കൂടുതലായി വലിപ്പക്കുറവുള്ള കാറുകളിലേയ്ക്ക് പതിഞ്ഞതു കാരണം വിപണിമത്സരം കടുത്തതാണ്. നിലവിലുള്ള നൂറിലധികം കാറുകളിൽ നിന്ന് കീശയ്ക്കും അഭിരുചിയ്ക്കും ഇണങ്ങിയ ഒന്ന് തെരെഞ്ഞെടുക്കാൻ മുന്തിയ ബ്രാൻഡുകളെ സാമാന്യമായി പരിചയപ്പെടുത്തുകയാണ് പുസ്തകം ചെയ്യുന്നത്. പെട്രോൾ ഡീസൽ കാറുകളുടെ സാമ്പത്തികവും സാങ്കേതികവുമായ മുൻ‌ധാരണകളെ ആദ്യ അദ്ധ്യായങ്ങളിൽ സന്തോഷ് നീക്കം ചെയ്യുന്നുണ്ട്.

 തുടക്കനിര (എൻ‌ട്രിലെവൽ), മധ്യനിര, പ്രീമിയം എന്നീ മൂന്നു തട്ടുകളിലായി 28 കാറുകളെയാണ് നാം ഈ പുസ്തകത്തിൽ പരിചയപ്പെടുന്നത്. സാധാരണക്കാരുടെ കീശയ്ക്കുണങ്ങുന്ന കാറുകളാണ് തുടക്കനിരയിലുള്ളത്. ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ വില വരും എൻ‌ട്രി ലെവലിൽ ഉള്ള ഇവയ്ക്ക്. ടാറ്റയുടെ നാനോ, ഇൻഡിക്ക, സുസുക്കിയുടെ മാരുതി(800), ഓൾട്ടോ, ഷെവർലെയുടെ സ്പാർക്ക്, ഹ്യുണ്ടേയുടെ സാൻ‌ട്രോ എന്നിവ തുടക്ക നിരകളിൽ‌പ്പെടുന്ന വില കുറഞ്ഞ കാറുകളാണ്. അവയിൽ ഇന്ത്യയുടെ കാറായ നാനോയിലാണ് തുടക്കം. ഈ മേന്മക്കാരനെ വേണ്ട വിധത്തിൽ നാം മനസ്സിലാക്കിയിട്ടില്ലെന്ന് സന്തോഷ് പരിതപിക്കുന്നു. നാനോയുടെ നിർമ്മിതിയിൽ ഇന്ത്യയെ പുകഴ്ത്തിയവരിൽ ബി എം ഡബ്ല്യുവിന്റെയും നിസ്സാന്റെയും തലവന്മാരുണ്ട്. കാണുമ്പോലെയല്ല, അതിന്റെ സുരക്ഷാ സംവിധാനവും പേശീദാർഢ്യവും മികച്ചതാണ്. വലിപ്പത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ  മലയാളിയെ നാനോ കണ്ട് മുഖം ചുളിക്കുന്ന രീതിയിലാക്കിയതിന് കുറ്റം പറയേണ്ടത് ആരെ? ആറുലക്ഷം രൂപ തലത്തിൽ വില നിൽക്കുന്ന മദ്ധ്യനിരകാറുകളിൽ ഹ്യുണ്ടേയുടെ ഇയോണും ഐ ടെന്നും, സുസുക്കിയുടെ ഏ സ്റ്റാറും വാഗൺ ആറും എസ്റ്റിലോയും റിറ്റ്സും സ്വിഫ്റ്റും, ഫോഡിന്റെ ഫിഗോയും,നിസ്സാന്റെ മൈക്രയും, ടൊയോട്ടയുടെ ലിവയും,ഹോണ്ടയുടെ ബ്രയോയും, ഷെവർലെയുടെ ബീറ്റും യുവയും, ഫിയറ്റിന്റെ പാലിയോയും, ടാറ്റായുടെ വിസ്തയും ഉണ്ട്. ഇന്ത്യയിൽ അവതരിച്ച കാറുകളുടെ യൂറോപ്യൻ - അമേരിക്കൻ പതിപ്പുകളുടെ പേരുകളും പുസ്തകത്തിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്. വിദേശങ്ങളിലെ ഓപ്പൺ എജിലയും സ്പ്ലാഷുമാണ് ഇന്ത്യയിൽ റിറ്റ്സായത്. ഹ്യുണ്ടെയുടെ ഐ 20 ഉം ഫിയറ്റിന്റെ പൂന്തോയും സ്കോഡയുടെ ഫാബിയയും ഫോക്സ് വാഗന്റെ പോളോയും ഹോണ്ടയുടെ ജാസും വാഹനപ്രേമികളായ ന്യൂനപക്ഷത്തെ മുന്നിൽ കണ്ട് ഇന്ത്യൻ വിപണിയിലിറങ്ങിയ പ്രീമിയം കാറുകളാണ്. അംബാസിഡറും ബുള്ളറ്റും എസ്‌ഡിയുമൊക്കെ ഗൃഹാതുരതയായി കൊണ്ടു നടക്കുന്ന മനസ്സുകൾക്ക് ഫിയറ്റ് 500 ന്റെയും ഫോക്സ് വാഗന്റെ ബീറ്റിലിന്റെയും വിലകൂടിയ പതിപ്പുകളുടെ അർത്ഥം മനസ്സിലാവുമായിരിക്കും. (ബീറ്റിലെന്ന മൂട്ടക്കാറിന്റെ ഇന്ത്യൻ വില 20 ലക്ഷത്തിലധികമാണ്!) മാഹീന്ദ്രയുടെ രേവ എന്ന ഇലട്രിക് കാറിന്റെ വിശേഷങ്ങളും വേറിട്ട കാഴ്ചയായി പുസ്തകത്തിലുണ്ട്.

വിവിധകാറുകളിൽ അല്പനേരം പരീക്ഷണയോട്ടം നടത്തിയതിന്റെ ഉണർവ് പകർന്നു തരുന്ന പുസ്തകമാണ് ‘ടെസ്റ്റ് ഡ്രൈവ്.’ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട സാങ്കേതികകാര്യങ്ങളും പദാവലികളും അവസാന പുറങ്ങളിലായി കൊടുത്തിട്ടുണ്ട്. കാറു വാങ്ങാൻ ഇറങ്ങിപ്പുറട്ടേയ്ക്കാവുന്ന ആസന്നഭാവിയിൽ മാത്രമല്ല, വഴിയിൽ കണ്ടേയ്ക്കാവുന്ന കാറിന്റെ ഗുണദോഷവിചിന്തനം നടത്താനും കൂട്ടുകാരുടെ പുതിയ കാറിനെപ്പറ്റി അഭിപ്രായം തട്ടി മൂളിക്കാനുമെല്ലാം ഒരു കൈസഹായം കൈയയഞ്ഞു തന്നെ പുസ്തകം കനിഞ്ഞരുളുന്നു. കാര്യമാത്രപ്രസക്തമായ വിവരങ്ങളുടെ അടുക്കും ചിട്ടയും ഐകരൂപമാർന്ന അവതരണം കൊണ്ടും വർണ്ണചിത്രങ്ങൾ കൊണ്ടും ആകർഷകമായ ഈ പുസ്തകത്തിന്റെ മറ്റൊരു കിന്നരി മസരട്ടി കാറുകളുടെ ആരാധകനായ മമ്മൂട്ടിയുടെ വാഹനപ്രേമം ചിരിച്ചുകൊണ്ട് നാട്ടുവെളിച്ചം പൊഴിക്കുന്ന അവതാരികയാണ്.  നിലവിൽ അതും കാറുവാങ്ങാനുള്ള ഒരു ഹൃദ്യമായ ക്ഷണമാണ്.
-----------------------------------------------------------------------
ഹാച്ച്ബാക്ക് ടെസ്റ്റ് ഡ്രൈവ്
പഠനം
സന്തോഷ് ജോർജ്ജ് ജേക്കബ്
ഡി സി ബുക്സ് കോട്ടയം
വില 135 രൂപ