December 30, 2013

ഏറ്റവും ചൂടുള്ള നിറം


പെട്ടെന്നുള്ള സ്ഥലംമാറ്റത്തിൽ‌പ്പെട്ട്, കഴിഞ്ഞ തവണത്തെ ചലച്ചിത്രോത്സവം മുടങ്ങിയത്, അതിന്റെ എല്ലാ വൈകാരിക ഉള്ളടക്കങ്ങളോടെയും ഉള്ളിലുണ്ട്. അതുല്യയിൽ സിനിമ കാണാൻ പോകുന്നതിനിടയിലായിരുന്നു അത് എന്നുള്ളതുകൊണ്ട്, ആദ്യത്തെ സിനിമ ഏതെന്നല്ല,  അവിടുന്നു തന്നെ വേണം തുടർച്ച എന്ന വാശിയാണ് തിരശ്ശീലയ്ക്കിപ്പുറത്തെ നാടകീയത. 

 നമ്മുടെ താത്പര്യങ്ങളിൽ നിന്ന് വലിച്ചെറിയപ്പെടുമ്പോൾ, തെറ്റിദ്ധരിക്കപ്പെടുമ്പോൾ, പറഞ്ഞു ബോധ്യപ്പെടുത്താൻ ഒരു വസ്തുവും കയ്യിലില്ലെന്നു വരുമ്പോൾ...ചില അസാധാരണമായ പെരുമാറ്റങ്ങളൊക്കെയുണ്ട്. അതായിരിക്കും, ഹണ്ടിലെ ലൂക്കാസ്, കുട്ടികൾ ക്വയർ പാടുന്ന പള്ളിയിൽ, ക്രിസ്മസ് തലേന്നു സന്ധ്യയ്ക്ക് ചെയ്തത്. ലൂക്കാസിനേക്കാൾ മാരകമായ ഒരു പൊട്ടിത്തെറിയാണ് ജിയാ ഷ്വാങ്കെയുടെ ‘ടച്ച് ഓഫ് സിൻ’ ലെ ചൈനീസ് തൊഴിലാളിയെയും കൊലയാളിയായി മാറ്റുന്നത്. വെടിവച്ചിടുന്ന മാനുകളെപ്പോലെ  പാവങ്ങളിൽ പാവങ്ങളായ മനുഷ്യർ, പാവത്തത്തെ കുടഞ്ഞു കളയാനുള്ള പെരുമാറ്റത്തിലൂടെ കൂടുതൽ ഇരയായി തീരാം. തന്റെ സൈക്കിൾ മോഷ്ടിച്ചു പോയതിനു പകരം, കഴിവില്ലാത്ത പണിയായ മോഷണത്തിനു പോയ  പഴയ ‘ബൈസിക്കിൾ തീവ്സി‘ലെ റിച്ചി എന്തൊരപമാനമാണ് ക്ഷണിച്ചു വരുത്തിയത്. അതും മകന്റെ മുന്നിൽ വച്ച്. തോമസ് വിന്റെർബെർഗിന്റെ ‘ദ ഹണ്ടി’ലെ മാഡ്സ് മൈക്കൽ‌സെന്നിന്റെ ലൂക്കാസിനെകാണുമ്പോൾ റിച്ചിയെ ഓർക്കുന്നത് വെറുതെയല്ല. ഇവിടെയും ഉണ്ട് ഒരു മകൻ. പിതാവിനു വന്ന അപമാനത്തെ തുടച്ചുകളയാൻ ദുർബലമായി ശ്രമിക്കുന്നവൻ. എറാൻ കോലിറിന്റെ ദ ബാൻഡ്സ് വിസിറ്റിലെ ആ കേണലിനെ ഓർമ്മയുണ്ടോ? കേണൽ തൌഫീക് സക്കറിയ. അയാൾ മകനെ, സ്വന്തം പെരുമാറ്റവൈകല്യത്താൽ മരണത്തിനു വിട്ടു കൊടുത്തവനാണ്. ആ വഴിയ്ക്ക് ഭാര്യയെയും. ആ കുറ്റബോധത്തിന്റെ നീറ്റലിനിടയിൽ സിനിമ ഒരു ബന്ധത്തെ നിലനിർത്തി. ഓർക്കസ്ട്രാ ടീമിലെ താന്തോന്നിയായ ഹാലീദിനെയും തൌഫീക്കിനെയും വച്ച്. ഇറാക്കി നടൻ സാസ്സൺ ഗബായിയാണ് തൌഫിക്കായി അഭിനയിച്ചത്. പാലസ്തീനിയനായ സാലേ ബക്രി ഹാലിദായും. ക്യാമറാഫീൽഡിനകത്തു വച്ചുള്ള അഭിനേതാക്കളുടെ പെരുമാറ്റങ്ങളിൽ വെറും അഭിനയശേഷിമാത്രമല്ല ഉള്ളത്. മനുഷ്യന്റെ അവസ്ഥകളെക്കുറിച്ചുള്ള ആഴക്കാഴ്ചകൾ അവരെ പ്രകടനക്കാർ എന്ന നിലയിൽ നിന്നും മാറ്റിമറിക്കുന്നു. അതുകൊണ്ടാണ് വികാരങ്ങൾ പെയ്തൊഴിയാത്ത മുഖങ്ങളുടെ അടുപ്പക്കാഴ്ചകൾ പിന്നെയും പിന്നെയും ഏകാന്തവേളകളിലൊക്കെ വന്നു തൊടുന്നത്. ഹൃദയം പൊട്ടി ഒഴുകുന്നതുപോലെ ഒരുപാട് വിരാമസ്ഥാനങ്ങളുള്ള ഒരു പാട്ട് നമ്മുടെ ഇരിക്കപ്പൊറുതിയില്ലായ്മകൾക്ക് ശ്രുതി പിടിക്കുന്നത്.  ഇരയാക്കൽ പ്രക്രിയ സാർവകാലികമാണെന്ന് യൂറി ബൈക്കോവിന്റെ റഷ്യൻ ചിത്രം, ‘ദ മേജറും‘ പറയുന്നത്. പോലീസ് മേജറിന്റെ കാറ്‌ കയറി മരിച്ചു പോയ കൊച്ചു കുട്ടിയുടെ അമ്മയെയും അച്ഛനെയും കൂടി സർവാധികാരവ്യവസ്ഥയ്ക്ക് കൊല്ലാതിരിക്കാൻ കഴിയില്ല.  കുറ്റം ചെയ്തത് അധികാരസ്ഥാനത്തുള്ള ഒരാളാണെങ്കിൽ ഇരകളുടെ ഏതു പിടച്ചിലും അവരുടെ തന്നെ ദുരന്തത്തെ ഒന്നു കൂടി തീവ്രമാക്കുകയേ ഉള്ളൂ.. കാരണം അധികാരത്തിനു പിന്നെയും നില നിന്നേ മതിയാവൂ. അതുകൊണ്ടാണ് അത് എഴുന്നു നിൽക്കുന്നത്.  ഹണ്ടിലെ ലൂക്കാസിനെ വേട്ടയാടുന്നത് സദാചാരത്തെപ്പറ്റിയുള്ള സാമൂഹികധാരണകളാണ്. അയാൾ മരിക്കുന്നില്ല. മരിക്കുന്നതുപോലെ ജീവിക്കുന്നതേയുള്ളൂ, സിനിമ തീരുമ്പോഴും. അയാൾക്കു വേണ്ടി മാത്രം കാത്തു വച്ച ഒരു കല്ല്, ഏതു നിമിഷവും പൊട്ടാവുന്ന ഒരു തോക്ക്, അങ്ങനെ മുന കൂർത്ത സാമൂഹിക ബോധത്തിന്റെ കത്തിമുനയ്ക്കു മുന്നിൽ നിസ്സഹായനായി അയാൾക്കു ഇനി ജീവിക്കണം. എന്തൊരു ഗതികേട് !   സത്യത്തിൽ അയാൾ ചെയ്ത തെറ്റ് എന്താണ്?


പിതാവും പുത്രനും ഒരു സംസ്കാരത്തിന്റെ ധമനികളിൽ നിലയ്ക്കാത്ത ധ്വനികൾ മീട്ടിക്കൊണ്ടിരിക്കുന്നതിന്റെ വെളിപ്പെടലുകളായി ആണും ആണത്തങ്ങളും പ്രശ്നവിഷയമാകുമ്പോൾ അപ്പുറത്ത്, ലൈംഗികന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്നമല്ലാതെ സ്വവർഗ ആകർഷണങ്ങൾ പച്ചപിടിച്ചു നിൽ‌പ്പുണ്ട്. സിനിമയിൽ, കലകളിൽ ന്യൂനപക്ഷങ്ങളില്ല. വ്യക്തിപരമായ പ്രശ്നങ്ങളുടെ പോലും സാധാരണീകരണത്തിൽ ചെന്നു തൊട്ടാലേ കല വിജയിക്കൂ. അതുകൊണ്ട് അതു നടന്നതല്ല, നടക്കുന്നതാണ്. ‘ഫിലിം ഫെസ്റ്റിവൽ സാംസ്കാരികാപചയത്തിനുള്ളതോ‘ എന്നു ചോദിച്ച് ചിന്താകുലനായി മാതൃഭൂമിയ്ക്ക് കത്തെഴുതിയ വിദ്വാനെപോലെ സിനിമ തീരുന്നതിനു മുൻപ് തിയേറ്റർ വിട്ടു പോയ ആളുകൾ കാമത്തിന്റെ നിറത്തെ പച്ചയായല്ല, നീലയായി കണ്ടാണ് അശ്ശശ്ശോ വച്ചത് ! അബ്ദലാതിഫ് കെച്ചിച്ചേയുടെ ‘നീലയാണ് ഏറ്റവും ചൂടുള്ള നിറം‘ എന്ന സിനിമയിൽ 15 വയസ്സുകാരിയായ സ്കൂൾകുട്ടി അഡലേയും ആർട്ട് സ്റ്റുഡന്റായ എമ്മയും തമ്മിലുള്ള ബന്ധത്തെ കട്ടിലിൽ മാത്രം കണ്ടായിരിക്കണം ആളുകൾ പ്രകോപിതരായത്. പക്ഷേ മൂന്നുമണിക്കൂർ നീണ്ട സിനിമ അവരെ കുടുംബത്തിലും വിദ്യാലയങ്ങളിലും പണിയിടത്തിലും പൊതുയിടങ്ങളിലും വച്ച് വിശകലനം ചെയ്തു. പുറത്തെടുത്താൽ സ്വീകാര്യതയോ ചാരുതയോ ലഭിക്കാത്ത ഭാവങ്ങളെ, അത് എത്ര പ്രിയപ്പെട്ടതായാലും ഒളിച്ചുവയ്ക്കാൻ തത്രപ്പെടുന്ന മനുഷ്യന്റെ ആന്തരസംഘർഷങ്ങൾക്ക് കലാമൂല്യമുണ്ട്. അഡലെയുടെ താത്പര്യങ്ങൾക്ക് അവൾ ജീവിക്കുന്ന സമൂഹത്തിൽ കിട്ടാത്ത അതേ അസ്വീകാര്യതയാണ് കാണികളും വച്ചുനീട്ടിയത്.  നമുക്കു പരിചയമുള്ളത് പിങ്കുകളെയാണ്.. നീലയാവട്ടെ, ചതഞ്ഞ ചോരയുടെ ഓർമ്മയുണർത്തുന്ന വേദന കട്ടിപ്പിടിച്ചു കിടക്കുന്ന നിറമാണ്. അതത്ര പിങ്കല്ല.

ലോകത്തിന്റെ മുകൾപ്പരപ്പിലെ പൌരിയായ അഡലേ അനുഭവിക്കുന്ന ആന്തരസംഘർഷത്തിന്റെ മൂല്യത്തെ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പുഴുക്കളെപ്പോലെ ഒരു പക്ഷേ അതിലും നികൃഷ്ടമായി ജീവിക്കുന്ന മനുഷ്യരുടെ നിലനിൽ‌പ്പിനുവേണ്ടിയും ജീവനുവേണ്ടിയുമുള്ള അവസാനിക്കാത്ത പ്രശ്നങ്ങളുമായി ചേർത്തു വയ്ക്കുപ്പെടുമ്പോൾ,  അത്രയൊന്നും പരിഷ്കൃതരാകാത്ത, ബഹുഭൂരിപക്ഷം ഇന്നും ദാക്ഷണ്യമില്ലാതെ ഇരയാക്കലിനു വിധേയമായിക്കൊണ്ടിരിക്കുന്ന, ദരിദ്രക്കുഞ്ഞികളായ നമ്മുടെ മയ്ക്കണ്ണുകൾ  ഏതിനു വിലയിടും? അതൊരു വേതാളപ്രശ്നമാണ്. 

‘ബ്ലു ഈസ് ദ വാമെസ്റ്റ് കളറി‘ന്റെ അവസാനം ശ്യാമപ്രസാദിന്റെ ‘ആർട്ടിസ്റ്റു‘മായി എന്തൊക്കെയോ സാമ്യം തോന്നിച്ചിരുന്നു. ചിത്രപ്രദർശനം, ഒറ്റപ്പെടൽ, ഇറങ്ങി നടപ്പ്.. എന്തിന് ആ നിറം, പേർഷ്യൻ ബ്ലൂ വിൽ തീർത്ത ചിത്രം പോലും. സാമ്യങ്ങളല്ല, കലാപരമായ ചില സമാനതകളാണവയെങ്കിൽ ആഷിക്കിന്റെ 22 വയസ്സുള്ള കോട്ടയം ഫീമെയിലിന് തെക്കൻ കൊറിയയിൽ നിന്നുമുള്ള വ്യാഖ്യാനമാണ് കിം കി ഡുക്കിന്റെ മൊയിബസ്. ലിംഗഛേദമാണ് രണ്ടിലെയും വിഷയം. ബലാത്‌സംഗത്തിനു വധശിക്ഷപോലെ ആഷിക് ഒരു ശിക്ഷ വിധിച്ചു, ഒറ്റതീർപ്പുകൾ! എങ്കിൽ കിംകിഡുക്ക് അതനുഭവിപ്പിക്കുകയായിരുന്നു, ലിംഗം നഷ്ടപ്പെട്ടവന്റെ മൂർച്ഛകൾ അന്വേഷിക്കുകയായിരുന്നു. അതാണ് വ്യത്യാസം. അമത് എസ്കലാന്റയുടെ ‘ഹേലി’ എന്ന ചിത്രത്തിലെ ഭീകരമായ പീഡനദൃശ്യങ്ങളിൽ ഒന്ന് യുവ പോലീസുകാരന്റെ ലിംഗത്തിൽ പെട്രോളൊഴിച്ച് കത്തിക്കുന്നതാണ്. സദാചാരപരമോ കാരുണ്യപരമോ ആയ ഒരു മറവുമില്ലാതെ. കഴിഞ്ഞ വർഷത്തെ സിനിമ, വോൺ ട്രയറുടെ ആന്റി ക്രൈസ്റ്റിലെ ഭഗശിശ്നികാ (കന്ത് - നല്ല വാക്കുപോലും ഇല്ല മലയാളത്തിൽ ഇതിനൊന്നും !) ഛേദത്തെ ഒപ്പം വച്ച് വായിക്കാം. മൈക്കൽ ഹനേക്കയുടെ പിയാനോ ടീച്ചറിലുമുണ്ടായിരുന്നു, പെൺജനനേന്ദ്രിയത്തെ മുൻ‌നിർത്തി ബ്ലെയിഡ് കൊണ്ടുള്ള കുത്തിവര. ലൈംഗികമായ കുറ്റഭാരങ്ങൾ ഒരു വശത്തുമാത്രം കെട്ടിക്കിടക്കുന്ന ഒന്നല്ലെന്ന് തിരിച്ചറിയാൻ ഇത്രയും മതി.  അപാരമായൊരു കുറ്റബോധം, ആദിപാപത്തിന്റെ കാലം പിന്നിട്ട് വർഷങ്ങൾ നീങ്ങിയിട്ടും ഒഴിഞ്ഞുപോയിട്ടില്ല മനുഷ്യമനസ്സാക്ഷിയിൽ നിന്ന്.. രതിമൂർച്ഛകൾ നിരുപദ്രവകാരികളല്ല, അതിനു വില കൊടുക്കണം, വില കൊടുക്കണം എന്ന് നമ്മുടെ കലാരൂപങ്ങൾ ഒരേ സ്വരത്തിൽ പാടുന്നു.

ഇറാക്കിന്റെ രണ്ടു ചിത്രങ്ങളാണ് മേളയിൽ ഉണ്ടായിരുന്നത്. പറഞ്ഞു വരുമ്പോൾ ഇറാക്കിന്റെയല്ല, മറ്റു രാജ്യങ്ങൾ ഇപ്പോൾ ഓരോ രാജ്യത്തിന്റെ പേരു പറഞ്ഞ് അവിടത്തെ ഒരു യശപ്രാർത്ഥിയെക്കൊണ്ട് പടം പിടിപ്പിച്ച് ലോക വിപണിയിൽ എത്തിക്കുന്ന പണി സാർവത്രികമായിട്ടുണ്ട്, കണ്ടത് ചാഡിന്റെയാണോ ഫ്രാൻസിന്റെയാണോ എന്നൊക്കെ സംശയം കൊണ്ട് അളം മുട്ടിപ്പോകും. രണ്ടാമത്തെ പ്രശ്നം കഥാചിത്രവും ആധാരചിത്രവും തമ്മിലുള്ള വരമ്പ് ആരോ (ക്കെയോ) അടുത്തകാലത്തായി ഊതിക്കളഞ്ഞതാണ്.. ഇതു പറയുമ്പോൾ തോന്നും ഭയങ്കര സർഗാത്മകതവന്ന് അളം മുട്ടിക്കുകയാണെന്ന്. ഒന്നുമല്ല. ആധാരചിത്രത്തിന്റെ വിവരസമഗ്രതയിൽ നിന്ന് ചുളുവിന് രക്ഷപ്പെടാം, ഇത് അതാണോ ഇതാണോ എന്ന് സംശയത്തിനിട നൽകിയാൽ. ഒന്ന്  ഹിനർ സലീമിന്റെ ‘മൈ സ്വീറ്റ് പെപ്പർലാൻഡാ‘ണ്. രണ്ടാമത്തേത്, താഹാ കരിമിയുടെ സിനിമ, 1001 ആപ്പിൾ.  രണ്ടിന്റെയും ഭാഷ കുർദ്ദിഷ്. പക്ഷേ ചലച്ചിത്രങ്ങളുടെ രാജ്യം ചികഞ്ഞാൽ ഫെസ്റ്റിവൽ ബുക്കിൽ ഒന്ന് ഇറാന്റെ ചെലവിലാണ്; മറ്റേത് ഫ്രാൻസിന്റെയും. (ബുക്കിന്റെ കാര്യം ഒന്നും പറയണ്ട, 1974 ലെ ഇന്ത്യൻ സിനിമ ‘ഗരം ഹവ’ ഫെസ്റ്റിവൽ ബുക്കിലെ രാജ്യത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയിൽ ‘ഉർദു’ എന്നൊരു രാജ്യത്തിന്റെ ചിത്രമാണ് ! ഇന്ത്യൻ ചിത്രമേ അല്ല. അങ്ങനെ ഒരു രാജ്യം !!) ഇറാക്കിന്റെ മുഴുവൻ ഭാരവും ഏറ്റെടുക്കാൻ ഫെസ്റ്റിവൽ ഭാരവാഹികൾ പോലും തയാറാവുന്നില്ല. 1998 ൽ കുർദിഷ് മേഖലയിൽ സദാം ഹുസ്സൈന്റെ ബാത്ത് പാർട്ടി നടത്തിയ കൂട്ടക്കൊലയാണ് 1001 ആപ്പിളിലെ വിഷയം. കൂട്ടക്കൊലയെ അതിജീവിച്ച് അമേരിക്കയിൽ എത്തിയ ഫരാദ്, അന്നത്തെ കൊലയിൽ മരിച്ച കുടുംബങ്ങളിൽ ആപ്പിളുകളും അവ അലങ്കരിക്കാൻ ഗ്രാമ്പുവും എത്തിക്കുന്നതാണ് പ്രമേയം. ആപ്പിൾ കിട്ടുന്നവർ അന്നത്തെ ദാരുണാവസ്ഥയും പീഡനവും ഓർക്കുന്നു. ഇടയ്ക്ക് ഗ്രാമ്പൂക്കളാൽ അലങ്കരിച്ച ആപ്പിളുകളുടെ വിഷ്വലുകളുണ്ട്, കഥാചിത്രമല്ലെന്ന് എങ്ങനെ പറയും? ആളുകൾ പഴയ കാര്യം പറയുകയാണ്, സംഭവം നടന്നതു തന്നെ.. കുഴിയിൽ നിന്ന് തലയോട്ടികളും വസ്ത്രങ്ങളും കാണിക്കുന്നുണ്ട്.. സംഭവം ഡോക്യുമെന്ററി അല്ലെന്ന് എങ്ങനെ പറയും? മറ്റൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലെങ്കിൽ പോലും ഗ്രാമ്പൂവിന്റെ സുഗന്ധവും ( അത് കണ്ടും അനുഭവിക്കാം) ആപ്പിളിന്റെ നിറവും കൊണ്ട് അലങ്കരിച്ച ഇറാക്കിയൻ പശ്ചാത്തലദൃശ്യങ്ങൾ അങ്ങനെ തങ്ങി നിൽക്കുന്നു.. ആപ്പിളിനും ഗ്രാമ്പൂവിനും തമ്മിൽ രുചിയിൽ ഒരു ചേർച്ചയുണ്ട്. അതു കണ്ടെത്താൻ വംശഹത്യയെക്കുറിച്ചുള്ള ഒരു സിനിമ വരെ പോകേണ്ടി വന്നു എന്നൊരു പ്രശ്നമുണ്ട്!!! എങ്കിലും മറ്റൊന്നും നമുക്ക് ഈ ലോകത്തിനു നൽകാൻ കഴിയില്ല അതുകൊണ്ട് കുറച്ച് സുഗന്ധം നൽകിയേക്കുക എന്ന അറബ് വിചാരധാരയുടെ തിരിച്ചിട്ട രൂപമുണ്ട്, ഗ്രാമ്പൂക്കളാൽ അലങ്കരിച്ച ആപ്പിളുകൾക്ക്.

പാരീസുകാരുടെ നിർമ്മാണത്തിൽ റിതി പാൻ സംവിധാനം ചെയ്ത ‘മിസിംഗ് പിക്ചറിൽ‘ ആധാരങ്ങളൊന്നുമില്ലാത്തതുകൊണ്ട് പ്രതിമകൾ വച്ചാണ് കമ്പോഡിയയിലെ പോൾ പോട്ട് നടത്തിക്കൂട്ടിയ കൂട്ടക്കൊലയെയും നുണപ്രചരണത്തെയും തുറന്നു കാട്ടുന്നത്..മതങ്ങൾ മാത്രമല്ല, പ്രത്യയശാസ്ത്രങ്ങളും മനുഷ്യന് വേണ്ടത്ര ദുരിതങ്ങൾ അയഞ്ഞ് നൽകിയിട്ടുണ്ട്.  നടുക്കുന്ന അനുഭവം നൽകുന്ന ഒരു ഡോക്യുമെന്ററി ചിത്രം, 1965-66 വർഷത്തിൽ, ഇന്തൊനേഷ്യൻ സർക്കാരിനു വേണ്ടി, പ്രജകളെ (അവരിൽ  ചൈനീസ് വംശജരായ വയറ്റിപ്പിഴപ്പുകാരും പെടും) പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്ത അൻ‌വർ കോംഗോയുടെയും കൂട്ടാളികളുടെയും നേർച്ചിത്രമായ ‘ആക്ട് ഓഫ് കില്ലിങാ‘ണ്. മൂന്നുപേർ ചേർന്നാണ് ആ സിനിമയെടുത്തത്. ജോഷുവ ഓപ്പൻഹൈമെർ, ക്രിസ്റ്റൈൻ സൈൻ, മൂന്നാമത്തെയാൾ അജ്ഞാതനാണ്. അൻ‌വർകോംഗോ ഒറ്റയ്ക്ക് ഏതാണ്ട് 1000 പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്ക്. വെറും കൈകൊണ്ടാണ് കൊല. സമീപത്തെ ഏതെങ്കിലും പോസ്റ്റിൽ ചെറിയ ഒരു കമ്പിയുടെ ഒരറ്റം കെട്ടുക.  കൈയും കാലും കെട്ടി നിലത്തിരുത്തിയിരിക്കുന്ന ഇരയുടെ കഴുത്തിൽ ചുറ്റി ഇങ്ങേയറ്റം മുറുക്കെ പിടിച്ചു വലിക്കുക. അപ്പോൾ മനുഷ്യൻ ഉണ്ടാക്കുന്ന ശബ്ദങ്ങളൊക്കെ അയാൾ അഭിനയിച്ചു കാണിക്കുന്നുണ്ട്. ഇത്രയും ലളിതമായ മാർഗത്തിന് മറ്റൊരു സൌകര്യം കൂടിയുണ്ട്, ചോരയൊഴുക്കുകൊണ്ടുള്ള മെനക്കേടില്ല. സിനിമാടിക്കറ്റ് കരിഞ്ചന്തയിൽ നിന്നു തുടങ്ങിയ അൻ‌വർ സർക്കാറിന്റെ മരണസേനയിൽ അംഗമായി ഉയർത്തപ്പെടുക മാത്രമല്ല, സർക്കാറിന്റെ അർദ്ധസൈനികസേനയായ ‘പ്രമുദ പാങ്കസില‘യുടെ സ്ഥാപകപിതാവും ആയി അറിയപ്പെടുന്നു. ഭരണകൂടങ്ങളാണ് സ്പോൺസർ ചെയ്യുന്നതെങ്കിൽ കൊലയ്ക്ക് മഹത്വം കൂടും. അൻ‌വർ, കുഞ്ഞുകുട്ടി പരാതീനങ്ങളൊക്കെയായി, അവരോട് പഴയ വീരകഥകളൊക്കെ പറഞ്ഞ് ജീവിക്കുന്ന വളരെ സന്തുഷ്ടനായ മനുഷ്യനാണ് ഇപ്പോഴും. 

 ഇരയെ തേടുന്നവനും ഒരു ഇരയാണ്. ഇരയാവുക എന്നത് തുടർച്ചയായ പ്രക്രിയയാണ്. കണ്ണാടിയ്ക്കുമുന്നിൽ കണ്ണാടി പിടിക്കുന്നതുപോലെയും ഒരു ചീട്ട് തൊട്ടിരിക്കുന്ന ചീട്ടുകളെ നിലമ്പരിശാക്കുന്നതുപോലെയും ഒന്ന് മറ്റൊന്നിനെയും കൂടെ കടപുഴക്കിക്കൊണ്ട് അനന്തമായി സന്നിഹിതമാവുന്നു. എത്രയൊക്കെ കാറിയാലും കലയിൽ വക്രീകരിച്ച വാസ്തവങ്ങളെയുള്ളൂ. യഥാർത്ഥ്യം എന്നു തെറ്റിദ്ധരിച്ച് അനുഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടിരുന്ന കാലത്തെ ആ ചോദ്യം - നിങ്ങൾക്കൊക്കെ അനുഭവമുണ്ടോ?- മറ്റൊരു തരത്തിൽ തിരിഞ്ഞു കൊത്താൻ തുടങ്ങിയിട്ടുണ്ട്. അനുഭവം എന്നാൽ...? ഒരേ സ്ക്രീനിൽ പല രാജ്യങ്ങളിൽ നിന്നുള്ള കാഴ്ചകൾ തുടർച്ചയായി മിന്നിമിന്നി മാഞ്ഞുപൊയ്ക്കൊണ്ടിരിക്കെ, അനുഭവങ്ങളെക്കുറിച്ചുള്ള  ബോധങ്ങൾ തിരമറിയുന്നു. സ്ഥലംമാറ്റത്തിന്റെ വേവലാതിയിൽ ഇരിക്കപ്പൊറുതിയില്ലാതെ നടക്കുന്നവന് അഡലേയുടെ, ലൂക്കാസിന്റെ, ചൈനീസ് തൊഴിലാളിയുടെ, ഹേലിയുടെ, കാമിലയുടെ, ജെപ് ഗാമ്പർഡെല്ലയുടെ ഗ്ലോറിയയുടെ, അമ്മ മരിച്ചപ്പോൾ അതു കഴിഞ്ഞു എന്നും പറഞ്ഞ് നിരത്തിലേയ്ക്ക് ഇറങ്ങി നടക്കുന്ന 5 വയസ്സുകാരൻ കുട്ടിയുടെ ഒക്കെ അനുഭവങ്ങളുമായി തട്ടിച്ചു നോക്കാൻ എന്തു സാമ്യമാണുള്ളത്? (സിനിമകളിൽ പലതും വാസ്തവകഥകളെ ആധാരമാക്കിയവയാണ്. വെറും യാദൃച്ഛികത ഏട്ടിലെ പുല്ലാണ്!) അതിവാസ്തവികക്കാഴ്ചകളുടെ പ്രഹരങ്ങൾക്കുശേഷം തിരിച്ച് നാം എത്തുന്നത് എവിടെയാണ്, ഈ കാഴ്ചകളും അതു നൽകുന്ന ആഘാതങ്ങളും വികാരങ്ങളും അസ്വസ്ഥതകളും സുഖങ്ങളും ഒക്കെ ചേർന്ന് ഒരുക്കുന്ന വേറൊരു പരപ്പ് അപരിചിതമായ ഒരു സ്ഥലമാണ്.  പഴയ ആളായിതന്നെ നിലനിന്നാൽ പോലും ഇങ്ങോട്ട് വലിച്ചെറിയപ്പെട്ട എന്തൊക്കെയോ എത്ര തുടച്ചാലും പൂർണ്ണമായി പോയിക്കിട്ടാത്ത ഒരു അസ്വസ്ഥത ഇനിയും ബാക്കിയാണ്. ഇതാണ് അഡ്ജസ്റ്റ്മെന്റ് പ്രോബ്ലം ! ഇരുട്ടുമുറിയിൽ ഇരുന്ന്, വെളിച്ചത്തിലേയ്ക്ക് ഇമവെട്ടാതെ നോക്കി പൂതലിച്ച കണ്ണുകളുമായി  പുറത്തിറങ്ങുമ്പോൾ കഴിഞ്ഞ മണിക്കൂറിലെ ആ ലോകം ദാ അതുപോലെതന്നെ  അവിടുണ്ട്. അവർ നമ്മളെ സാധാരണക്കാരെ പോലെ തന്നെ നോക്കുന്നുണ്ട്. അവർക്കറിയാമോ അങ്ങോട്ട് പോയ ആളല്ല, ഈ തിരിച്ചു വരുന്നത് എന്ന്? തിയേറ്റർ വിട്ട് പുറത്തിറങ്ങിയ ഈ ആൾ, ഗോദാർദ്ദിന്റെയും കൂടിയായ 3 X 3D യിൽ പറയുന്ന ‘സിനിസാപ്പിയൻസ്’ എന്ന മറ്റൊരു വിഭാഗത്തിലെ കണ്ണിയാണ് എന്ന്. ഇനി (സിനിമകൾ കണ്ട് ഇറങ്ങിവരുന്ന) ഈ വകകളുമായി വേണം നിങ്ങൾക്ക് ജീവിക്കാൻ  എന്ന് !

December 15, 2013

കുരങ്ങന്റെ കയ്യിലെ പേന

ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിൽ ഭീരുവും പെട്ടെന്ന് മുറിവേൽക്കുന്നവനും ആത്മവിശ്വാസം കുറഞ്ഞവനുമായ സോളമൻ വാസനാബലം ഒന്നുകൊണ്ടു മാത്രമാണ് ചിത്രാവശാനത്തിലെ ‘വാർഷികപ്പരീക്ഷ‘യ്ക്ക് പ്രശസ്തമായ നിലയിൽ വിജയം കൈവരിക്കുന്നത്. എന്നു വച്ചാൽ സംഗീതമത്സരവും നൃത്തമത്സരവും അഭിനയമത്സരവും എഴുത്തുപരീക്ഷയുമെല്ലാം ഒരു തരത്തിൽ പള്ളിക്കൂടങ്ങളുടെ റെപ്ലിക്കകളാവുമ്പോൾ മത്സരങ്ങളെല്ലാം വാർഷികപ്പരീക്ഷകളാണ്. ഇതേ സ്കൂളുകളാണ് വാങ്മയത്തിൽ സമൂഹത്തിന്റെ പരിച്ഛേദങ്ങളായി മാറുന്നത്.  ജയിലുകളെ അനുകരിച്ച്  പിന്നെയും ഈ ചിഹ്നങ്ങൾ കമ്പനം ചെയ്യുന്ന മറ്റ് അർത്ഥങ്ങൾ നേടിയെടുക്കുന്നു. അപ്പോൾ ആത്യന്തികമായി പരീക്ഷാവിജയം എന്ന ശുഭമായ അന്ത്യം, ഒറ്റയാന്മാരെയും വഴിവിട്ടവരെയും അരാജകവാസനകളെയും മെരുക്കിയെടുക്കാൻ ഭൂരിപക്ഷത്തിന്റെ അബോധത്തിലുള്ള ആഗ്രഹം ചാരിതാർത്ഥ്യമടയുന്നതുകൊണ്ടുള്ള ശുഭത്വമാണ്. പ്രാകൃതാവസ്ഥയിലുള്ള സമൂഹത്തെ നിലനിൽക്കുന്ന വ്യവസ്ഥയിലേയ്ക്ക് മെരുക്കിയെടുക്കുകയാണ്  പള്ളിക്കൂടങ്ങളുടെ പ്രാഥമിക ധർമ്മം. പോലീസിന് അനുവദിച്ചു കൊടുത്തിട്ടുള്ള വിശേഷപ്പെട്ട പീഡകധർമ്മം പ്രത്യേകനിലയിൽ അദ്ധ്യാപകനും സമൂഹം കനിഞ്ഞു നൽകിയിട്ടുണ്ട്. ഏതു കഠിനമായ ശിക്ഷയും കുട്ടിയുടെ ഭാവിനന്മയുടെ ചെലവിലാണ് എഴുതിയിട്ടിരിക്കുന്നത് എന്നതുകൊണ്ട് അതിനൊരു വിശേഷ പരിവേഷമുണ്ട്. ഒപ്പം അതുവഴി ശിക്ഷകൾ ഊട്ടി ഉറപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്ന അധീശത്വഘടനയെ പോറലേൽ‌പ്പിക്കാതിരിക്കുകയും ചെയ്യാം.

പഴയ സത്യകാമന്റെ കഥ ഉള്ളിൽ വച്ചു കൊണ്ട്, സംഗീതജ്ഞനായ ശ്രേഷ്ഠ പിതാവിന്റെ മകൻ സംഗീതജ്ഞനാകാതെ തരമില്ലെന്ന മുൻ‌ധാരണയെ ആമേൻ കല്പനാമധുരമാക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. പള്ളിക്കൂടകഥകളുടെ ഒരു വഴി അതാണ്. വംശമഹിമയും ജാതിമേന്മയും വാസനാബലത്തിന്റെ രൂപത്തിൽ വേഷമാറി വരുന്നതിന് നിരവധി ഉദാഹരണങ്ങൾ ജനപ്രിയ ആവിഷ്കാരങ്ങളിൽ ഉണ്ട്. നേരിട്ട് ക്ലാസ് മുറികളെ അഭ്രപാളിയിലേക്കു കൊണ്ടു വരുന്ന സിനിമകളിലല്ലാതെയും പള്ളിക്കൂടങ്ങൾ സന്നിഹിതമാവുന്ന സിനിമകൾ കൂടി കണക്കിലെടുത്താൽ ഇവയുടെ വലുപ്പം കൂടും. പഠിപ്പിക്കലും (ബോധമുണ്ടാക്കൽ) അതുവഴി മാറ്റമുണ്ടായ ആളുകൾക്ക് അംഗീകാരം നൽകലുമാണ് മിക്ക പള്ളിക്കൂട സിനിമകളുടെയും പ്രത്യക്ഷമായ മുദ്രകൾ. മെരുക്കിയെടുക്കലിനു വേണ്ടിവരുന്ന ശിക്ഷകന്റെ കഷ്ടപ്പാടിലാണ് മിക്ക ചലച്ചിത്രങ്ങളും ഊന്നുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നേരിട്ടുള്ള മർദ്ദനമുറകളിൽ നിന്നു മാറി വൈകാരികമായ ചൂഷണം സാധ്യമാക്കുന്നതരത്തിലാണവയുടെ പോക്ക്.  പ്രിയദർശന്റെ ചെപ്പിലും ലോഹിതദാസിന്റെ മുദ്രയിലും ശാസകൻ പ്രേക്ഷകരുടെ വൈകാരികമായ പിന്തുണ നേടുന്നതു കാണാം. അദ്ധ്യാപകൻ എപ്പോഴും പരിഷ്കൃതത്വത്തിന്റെ പ്രതിനിധിയാണെന്ന മുൻ‌ധാരണ നൽകുന്ന ചെലവിലാണ് ഈ സൌജന്യം അരങ്ങു വാഴുന്നത്. അതുകൊണ്ട് അയാൾക്കെതിരെ നിൽക്കുന്നവരൊക്കെ ദുഷ്ടന്മാരാവും. സർക്കാർ സ്കൂളിന്റെ വിജയഗാഥപാടിയ, എം മോഹനന്റെ മാണിക്യക്കല്ല് വഴക്കിയെടുക്കൽ തന്ത്രം വൈകാരികമായ സൂക്ഷ്മതയോടെ പകർത്തി വിജയിപ്പിച്ച ചിത്രമാണ്. സ്കൂളിന്റെ പരാജയം, അതുവരെ പുലർത്തിപ്പോന്നിരുന്ന തന്ത്രങ്ങളുടെ പരാജയമാണ് എന്നാണ് ആ സിനിമ പറഞ്ഞു തന്നത്. ഇരിയെടാ എന്നാക്രോശിക്കുന്നതും, നീ ഇരിക്കില്ലേ മോനേ എന്നു കരയുന്നതും ഫലത്തിൽ രണ്ടു പ്രതികരണങ്ങളാണുണ്ടാക്കുന്നതെങ്കിലും ‘ഇരുത്തുക’ എന്ന ഫലസിദ്ധിയിൽ വ്യത്യാസമില്ലെങ്കിൽ അതിന്റെ രാഷ്ട്രീയമാണ് പള്ളിക്കൂടസിനിമകളുടെ അടിയൊഴുക്ക്. ഫലത്തിൽ വിനയചന്ദ്രൻ പഴയൊരു പ്രതികാരം നിർവഹിക്കുകയായിരുന്നു. വാർഷികപരീക്ഷയിൽ വിജയിച്ചത് അയാളാണ്. അതിനുള്ള അസംസ്കൃതവസ്തുക്കളായിരുന്നു കുട്ടികളും ആ സർക്കാർ സ്കൂളും എന്നും പറയാം.

അധ്യാപകനും നോവലിസ്റ്റുമായ ഫ്രാൻസിസ് ബെഗാദിയോയുടെ രചനയെ ആസ്പദമാക്കി ലോറന്റ് കാന്ററ്റ് സംവിധാനം ചെയ്ത ഫ്രെഞ്ചു ചിത്രം ‘ദ ക്ലാസ്’ നമ്മൾ പരിചയിച്ച പള്ളിക്കൂട ചിത്രങ്ങളെ തലകീഴായി വച്ചു. കുട്ടികൾ അധ്യാപകനെതിരെ പരാതി പറയുന്നതാണ് അതിലെ പ്രമേയം. അതങ്ങനെ വന്നു ഭവിച്ചതാണ്. സത്യത്തിൽ നിരപരാധിയെന്നു തോന്നുന്ന അദ്ധ്യാപകനെതിരെ കൂട്ടികൾക്ക് ഒന്നിച്ചു നിൽക്കാനും അയാളുടെ പണി കളയുന്നതരത്തിൽ പരാതി പറയാനും കഴിയുമെന്നിടത്ത്, ശാസക - ശാസിത സമവാക്യത്തിന്റെ തിരിച്ചിടലുണ്ട്. നേരത്തെ പറഞ്ഞതുപോലെ ക്ലാസ് മുറികൾ വെള്ളം കയറാത്ത നിഷ്കളങ്കമായ പണിയാലകളല്ല. സമൂഹം അവിടെ നിന്നും രൂപപ്പെട്ടു വരുന്നുണ്ട്. ഗുരുവിനെ ആദരിക്കാൻ പഠിക്കുന്നതിലൂടെയാണ് മേൽക്കോയ്മകളെ  ചോദ്യമില്ലാതെ അനുസരിക്കാൻ പൌരൻ പഠിക്കുന്നത്. സർവജ്ഞാനിയായ അദ്ധ്യാപകന്റെ വ്യാഖ്യാനങ്ങളാണ് ഭരണകൂടത്തിന്റെ നിർദ്ദേശങ്ങളായി പിന്നീട് അവർ ശിരസ്സാവഹിക്കേണ്ടത്. ഇവിടെ ശാസകനെതിരെയുള്ള പരാതി അയാളുടെ അപ്രമാദിത്വത്തിനെതിരെയുള്ള വെല്ലുവിളിയാണ്. കുട്ടികളുടേത് കള്ളമാണെന്ന് പറയാൻ പറ്റില്ല. പക്ഷേ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു തന്ത്രത്തെ അവർ പയറ്റുന്നു എന്നതാണ് സത്യം. കാലാകാലങ്ങളായി ചൂഷണം അനുഭവിച്ചിരുന്ന ജനത പുതുബോധ്യങ്ങൾ നൽകുന്ന വെളിച്ചത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നതിന്റെ ഫലമാണവ. ആൺകോയ്മ തിമിർത്താടുന്ന സമൂഹത്തിൽ പെട്ടെന്ന്, ഒറ്റസ്ത്രീകളുടെ സമരങ്ങളും വരി തെറ്റിക്കാനുള്ള ശ്രമങ്ങളും അസാധാരണമായ പ്രതികരണങ്ങളും, ലോറന്റിന്റെ ക്ലാസ് മുറിയിലെ അദ്ധ്യാപകനെതിരെ പരാതി പറയുന്ന കുട്ടികളുമായുള്ള (അതും അയാൾ തെറിവാക്ക് പറഞ്ഞു എന്നാണ് കൊച്ചു പെൺകുട്ടിയുടെ പരാതി) സമീകരണം തീർത്തും സാധ്യമാക്കുന്നുണ്ട്.അടിച്ചമർത്തപ്പെട്ടിരുന്ന വർഗം ഉണർന്നെഴുന്നേറ്റ് കൃത്യം ഇരട്ടവരയിൽ കൂടി തന്നെ നടക്കണം എന്നു ഭാവിക്കുന്നത് തീർത്തും അശ്ലീലമാണ്. അത് സാധ്യമാവുകയില്ല, പ്രത്യേകിച്ച് മാറ്റങ്ങളുടെ പകർച്ചാകാലത്ത്.

നേരം പോലെയൊരു ചിത്രം ലോകസിനിമകളിൽ വരുന്ന മാറ്റത്തെ മലയാളി ഉൾക്കൊണ്ടു തുടങ്ങിയതിന്റെ സൂചനയാണെങ്കിൽ ( എന്ന് ഒരു അഭിമുഖത്തിൽ മലയാള സിനിമയുടെ ചരിത്രകാരൻ കൂടിയായ വിജയകൃഷ്ണൻ) ദി ക്ലാസ് എന്ന സിനിമയ്ക്കും നമ്മുടെ സ്കൂൾ സിനിമകളെ ഗുണപരമായ മാറ്റത്തിനു വിധേയമാക്കാൻ ശേഷിയുണ്ടാവില്ലേ?  ജെയിംസ് ക്ലാവെലിന്റെ റ്റു സർ വിത്ത് ലൌവും, (1967ലെ ഈ സിനിമ ബ്രൈത്വൈറ്റിന്റെ ആത്മകഥാപരമായ നോവലിൽ നിന്നുടലെടുത്തതാണ്, വംശീയത രചനയുടെ അടിയൊഴുക്കാണ്. ഈ രണ്ടു കാര്യങ്ങളിലും  ഫ്രഞ്ചു സിനിമ ക്ലാസുമായി ജെയിംസ് ക്ലാവലിന്റെ സിനിമ പങ്കുവയ്ക്കുന്ന സമാനത ആലോചിക്കാവുന്നതാണ്. 1996 ൽ ഇതിനൊരു രണ്ടാം ഭാഗം ഇറങ്ങിയിട്ടുണ്ട്.)  പീറ്റർ വെയറിന്റെ ഡെഡ് പൊയറ്റ്സ് സൊസൈറ്റിയും കൂടെ പറയാൻ പറ്റിയ സിനിമ അല്ലെങ്കിൽ കൂടി, പ്രിയദർശന്റെ ചെപ്പിനു കാരണമായ, മാർക്ക് ലെസ്റ്റർ സംവിധാനം ചെയ്ത   കനേഡിയൻ ത്രില്ലർ ക്ലാസ് ഓഫ് 1984 ഉം പങ്കുവയ്ക്കുന്ന പൊതുവായൊരിടം അധ്യാപകനാൽ പ്രചോദിതരായ കുട്ടികൾ എന്ന ആശയമാണ്. യാഥാസ്ഥിതികമായ ഇടത്തെ സ്വന്തം വ്യക്തിമഹത്വത്താലോ  സ്വഭാവശുദ്ധിയാലോ സാഹസികതയാലോ സത്യസന്ധതയാലോ ആത്മാർത്ഥതയാലോ അങ്ങനെ എന്തൊക്കെയോ കൊണ്ട് മാറ്റിമറിക്കുന്ന ധർമ്മപ്രചാരകനും പതാകാവാഹിയുമാണ് ഇവിടെ അദ്ധ്യാപകൻ. ആദ്യം ആരും ഒന്നും തിരിച്ചറിയുന്നില്ലെങ്കിലും കാര്യം മനസ്സിലാക്കാൻ തക്ക ശേഷിയുള്ള പുതിയ തലമുറ അവസാനം, ആ പന്തം വന്ന് ഏൽക്കുന്നു. ഇതാണ് കാര്യം. ഇതാണ് പരിണാമഗുപ്തി. ലോകത്തെമ്പാടും ജനാധിപത്യപരമായി നടന്നിട്ടുള്ള മുന്നോട്ടുള്ള നീക്കങ്ങളെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് സാമ്പ്രദായിക പള്ളിക്കൂടസിനിമകൾ അലങ്കാരങ്ങളണിയിച്ച് കാണിക്കുന്നത്. (2008 -ൽ ജനിച്ച  ‘ദ ക്ലാസി‘ന്റെ ഫ്രാൻസിൽ തന്നെയാണ് 1968 -ൽ വിദ്യാലയച്ചുവരുകളിൽ  കുട്ടികൾ എഴുതിവച്ചത്, സാറന്മാരേ, നിങ്ങൾ കിഴവനായിരിക്കുന്നൂ, പഴഞ്ചരായിരിക്കുന്നൂ, ഇനി പുറത്തു പോകൂ..) വിദ്യാഭ്യാസരംഗത്ത് കാലാകാലം വന്നിട്ടുള്ള പരിഷ്കാരങ്ങളെപ്പറ്റി ചലച്ചിത്രങ്ങൾ കുറച്ചു മാത്രമേ സംസാരിച്ചിട്ടുള്ളൂ. അതൊരു പൊതുവഴി അല്ലാത്തതുകൊണ്ടായിരിക്കും.  ഈ വഴിക്കാണ് നമ്മുടെ പ്രാദേശിക ചലച്ചിത്രവണ്ടികളും ഓടിയത്. കണ്ടു പഠിക്കുക, ചെയ്തു പഠിക്കുക എന്ന ആശയത്തെ, മാങ്ങ പറിക്കാൻ മരത്തിൽ കയറിയ സാറ് പിള്ളാരുടെ മുന്നിൽ വച്ച് താഴെ വീണ് കാലൊടിയുന്ന തമാശ കാണിച്ചാണ് ഡി പി ഇ പിയെ ഒരു ശ്രീനിവാസൻ ചിത്രം കളിയാക്കിയത്. റൊജിൻ തോമസും ഷാനിൽ മുഹമ്മദും കൂടി സംവിധാനം ചെയ്ത ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ പള്ളിക്കൂടസിനിമകളുടെ പതിവുശൈലിയെ ഒന്ന് തിരിച്ചിടുന്നുണ്ട് എന്നു കണ്ടാണ് ഇത്രയും പറഞ്ഞത്. അതയാത് ഇവിടെ മനുഷ്യപ്പറ്റില്ലാത്ത ഒരു അദ്ധ്യാപകൻ - പപ്പൻ സാറ്- ആശാസ്യമായ വിധത്തിൽ മാറുന്നതാണ് കഥ. അയാൾ കുട്ടികളോട് സ്നേഹവും കരുതലും ഉള്ളവനാകുന്നു. അവരെ മുതിർന്നവരെപോലെതന്നെ അംഗീകരിക്കുന്നവനാകുന്നു. അതോടൊപ്പം മറ്റൊരു തരം മാറ്റത്തിനും അയാൾ വിധേയനാവുന്നു. ആ മാറ്റം പരാജയവും ആഘോഷിക്കാമെന്ന സത്യത്തിലേയ്ക്ക് ഉണർന്നുകൊണ്ടാണ് നടപ്പാവുന്നത്. പരീക്ഷയെന്ന ഭീകരമായ മർദ്ദനക്രമത്തിൽ പുലരുന്ന ഒരു സമൂഹത്തിന് താങ്ങാവുന്ന ആഘാതമല്ല, പരാജയവും ശരിയാണെന്ന ആലോചന. അതും കർക്കശക്കാരനായ ഗണിതാദ്ധ്യാപകനിൽ നിന്ന് ! പരമ്പരാഗത സിനിമകൾ ചെയ്തു വന്നതുപോലെ മങ്കിപെൻ വിജയം സ്വായത്തമാക്കുകയോ അദ്ധ്യാപകന്റെ മഹത്വം തിരിച്ചറിയപ്പെട്ട് കുട്ടിസമൂഹം മനഃപരിവർത്തനത്തിനു വിധേയമാവുകയോ ചെയ്യുന്നില്ല. എങ്കിലും  കലാപരമായ നീതീകരണം അതിനകത്തുണ്ട്.  കുസൃതിയും വഴക്കമില്ലാത്തവനുമായ റയാൻ ഫിലിപ്പ് ഏഴു ദിവസം കൊണ്ട് അച്ചടക്കമുള്ളവനാകുന്ന - സമൂഹത്തിനു സ്വീകാര്യമായി തീരുന്ന - തരം മാറ്റത്തിലൂടെയാണത്. സമാന്തരമായ ഈ രണ്ടു മാറ്റങ്ങളെയും പരസ്പരം ബന്ധപ്പെടുത്തുന്ന കണ്ണികൾക്കുള്ള ബലമോ ബലക്കുറവോ ആണ് നമ്മുടെ ആലോചനാവിഷയം.

ഒരു വരയെ ചെറുതാക്കാൻ അതിനടുത്ത് വലിയ വര വരച്ചാൽ മതിയെന്ന ലളിതമായ സൂത്രവാക്യം പ്രായോഗികമായി അവതരിപ്പിച്ചുകൊണ്ടാണ് റയാൻഫിലിപ്പെന്ന പത്തുവയസ്സുകാരൻ സിനിമയുടെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത്. സിനിമയിലുടനീളം ഇത്തരം ചിതറിയ ജീവിതചിന്തകളുണ്ട്. അതിൽ പ്രധാനം സത്യത്തിന്റെ കയ്പ്പിനാണ് നുണയുടെ താത്കാലിക മാധുര്യത്തേക്കാൾ വിലയുള്ളത് എന്നതാണ്. ഇത് പറയുന്നത് റോയി ഫിലിപ്പിന്റെ പിതാവായ ക്യാപ്റ്റൻ റിച്ചാർഡ് ഫിലിപ്പാണ്. അതു തന്നെ റോയി തന്റെ മകനോട് പറയുന്നു. പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന്റെ സ്വരക്കേടുകൾക്കാണ് സത്യത്തിൽ  മങ്കിപെൻ എന്ന മാന്ത്രികപ്പേന പരിഹാരം കാണുന്നത്. സ്ത്രീ, ഇവിടെ ഉമ്മ, ഒരല്പം ഇരുട്ടിന്റെ മറവിലേയ്ക്ക് നീങ്ങി നിൽക്കാൻ കാരണം അതാവണം. ‘പ്ലസ് ടു പെൺകുട്ടിയുടെ പാകതയില്ലായ്മയിൽ നിന്നു വളരാത്തവൾ‘ എന്നൊരു പരാമർശം തന്നെ റോയിയുടെ വകയായി സമീറയ്ക്കു കിട്ടുന്നുണ്ട്. പക്ഷേ  പറഞ്ഞതിനു നേരെ വിപരീതമായി, സത്യത്തിന്റെ കയ്പ്പിനെയല്ല നുണയുടെ വിശിഷ്ടവിഭവത്തെയാണ് സിനിമ മൊത്തത്തിൽ വിളമ്പുന്നത്.  റയാനോട് സംസാരിക്കാൻ ഇടയ്ക്കിടയ്ക്ക് ദൈവം എത്തുന്നുണ്ട്. അതൊരു കള്ളം. റയാൻ ഫിലിപ്പിന്റെ പ്രവൃത്തികളിലെ അസാധാരണത്വമാണ് മറ്റൊരു കള്ളം. പോസ്റ്റൊറൊട്ടിക്കാൻ മതിലുചാടുമ്പോൾ കമ്പി കുത്തിക്കയറി റയാന്റെ കൈത്തലം കീറിയതിനെക്കുറിച്ച് സീനിയർ വിദ്യാർത്ഥി പറയുന്നത് പച്ചക്കള്ളമാണ്. സഹപാഠിയെ പെൻസിൽ കുത്തിക്കയറ്റി മുറിപ്പെടുത്തിയിട്ട് വലിയൊരു കള്ളം കാണിച്ചാണ് റയാൻ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നത്. അദ്ധ്യാപകനെ ഒരു കള്ളം കൊണ്ട് റയാൻ പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്നുണ്ട്.  ദാമ്പത്യം ഒരു കള്ളമാണെന്നും പ്രേമം കള്ളമാണെന്നും സൂചനയുണ്ട്.  ഇതൊക്കെ കള്ളമാണെന്ന് അറിഞ്ഞുകൊണ്ടാണ് സിനിമയിലെ കഥാപാത്രങ്ങൾ അസ്വാരസ്യങ്ങളില്ലാതെ സ്വീകരിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും വലുതും കാതലായതും മങ്കിപെൻ എന്ന കള്ളമാണ്. സ്വയം ഗൃഹപാഠങ്ങൾ ചെയ്തു വയ്ക്കുന്ന, നിർദ്ദേശങ്ങൾ നൽകി റയാനെ സമൂഹത്തിനു യോജിച്ചവനാക്കുന്ന, ഈ പുരാവസ്തുവിന്റെ പിന്നിലെ സത്യം സിനിമ ഒരിക്കലും വെളിപ്പെടുത്തുന്നില്ല. അതിന്റെ കലാപരമായ ചാരുത വിടാം. കള്ളം ശരിയല്ലെന്ന ഉപദേശപാഠം നൽകുന്ന ഒരു പള്ളിക്കൂടസിനിമ അതിന്റെ നിലം കണ്ടെത്തിയിരിക്കുന്നത് ഒരു ശൂന്യവസ്തുവിലാണെന്നത്  വലിയ നുണയാണ്.

പേനയുടെ വിശേഷണമായുള്ള മങ്കിയെന്ന ഇംഗ്ലീഷ് പേര് അത്ര നിരുപദ്രവകരമല്ല. ഇംഗ്ലീഷ് മീഡിയം കുട്ടികളുടെ  അതായത് കൊളോണിയൽ പ്രസാദങ്ങളുടെ ഇപ്പോഴും ശേഷിക്കുന്ന അവശിഷ്ടങ്ങളിൽ പെട്ടെന്ന് പ്രചാരത്തിൽ വന്ന ഒരു വീരകഥാപാത്രമാണ് മങ്കിഗോഡെന്ന ഹനുമാൻ ദൈവം. കുട്ടിക്കാലത്ത് തെണ്ടാൻ വന്ന് കുട്ടികളെ ഭയപ്പെടുത്തുമായിരുന്ന പ്രാദേശികനായ ഹനുമാൻ പണ്ടാരങ്ങളിൽ നിന്ന് വ്യത്യസ്തമായ അസ്തിത്വം ഈ മങ്കിഗോഡിനുണ്ട് വർത്തമാനകാലത്ത്. ഹനുമാൻ നിരുപാധികമായ വിധേയത്വത്തിന്റെയും സേവനസന്നദ്ധതയുടെയും പ്രതീകമാണ്.  (വി പി ശിവകുമാർ  സെക്രട്ടറിയേറ്റിനെ ചുറ്റി നിൽക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ പരമവിധേയത്വത്തെയും ദാസ്യഭാവത്തെയും ശക്തിയോടെ നിരീക്ഷിച്ചിട്ടുണ്ട്, തലസ്ഥാനത്തെ ഹനുമാൻ എന്ന ലേഖനത്തിൽ) ഇടുക്കി ഡാമിനു സ്ഥലം സായ്പ്പവർകൾക്ക് കാണിച്ചു കൊടുത്ത കൊലുമ്പന്റെയും അറിവ് പുറത്തു പോകാതിരിക്കാനായി മരത്തിൽ ചങ്ങലയാൽ തളയ്ക്കപ്പെട്ട് മരിച്ച ആദിവാസിടെയും മറ്റും മറ്റും പുരാവൃത്തങ്ങളെ ഓർമ്മ വച്ചുകൊണ്ട് മങ്കിപെൻ കൊച്ചിയിൽ വെല്ലിങ്ടൺ ദ്വീപ് പണിയാൻ വന്ന റോബർട്ട് ബ്രിസ്റ്റോയ്ക്ക് വഴി കാണിച്ചുകൊടുത്ത കഥ വെളിവാക്കുന്നത് പ്രാദേശികമായ ചില അറിവുകളുടെ സമ്പന്നതയാണ്. സായ്പ്പിനു കുരങ്ങന്മാരെ ഇഷ്ടമായിരുന്നത്രേ.. സായ്പ്പിന്റെ സേവകൻ മൂർത്തിയുടെ തിരഞ്ഞെടുപ്പു തന്നെ അയാൾക്ക് കുരങ്ങനുമായുള്ള സാമ്യമാണെന്ന് സായ്പ്പ് പറയുന്നു. കറുത്തതൊലിയാണ് കുരങ്ങത്തത്തിന്റെ അടിസ്ഥാനം. അറിവ് എവിടെ ഇരിക്കുന്നു എന്നതല്ല, അതിന്റെ പ്രയോഗതലത്തിന്റെ അവകാശം ആർക്കാണെന്നുള്ളതാണ് മേൽക്കോയ്മവ്യവസ്ഥിതിയുടെ പ്രാഥമികമായ കരുതൽ. ഉപാധികൾ മുന്നിൽ വയ്ക്കാത്തതും ചോദ്യം ചെയ്യാത്തതു നിരന്തരമായതും ആയ സേവനദാനമാണ് മേൽക്കോയ്മയെ പരിപാലിക്കുകയും പൊലിക്കുകയും ചെയ്യൂ.

പാകതയില്ലാത്ത (?) കൌമാരപ്രണയത്തിന്റെ ഫലമായ റയാൻ കലഹിച്ചത് പരിഷ്കൃതമായ ഒരു വ്യവസ്ഥയോടാണ്. ക്യാപ്റ്റൻ റിച്ചാർഡ് ഉൾപ്പടെയുള്ളവർ നിൽക്കുന്ന വരിയുടെ നേരെ വിരുദ്ധമായ ചേരിയിലാണ് റയാന്റെയും അവന്റെ മാതാപിതാക്കളുടെയും സ്ഥാനം. ഈ സ്ഥാനം മാറുന്നതാണ് സിനിമയുടെ ശുഭാന്തത്തിന്റെ അടിസ്ഥാനം. ക്യാപ്റ്റന്റെ വകയായ മങ്കിപെൻ എന്ന പുരാവസ്തു തിരുത്തിയത് ആ പ്രാകൃതത്വത്തെയാണ്. ക്യാപ്റ്റൻ എന്ന പേരും അയാളുടെ സഞ്ചാരങ്ങളും മങ്കിപ്പെന്നിനു പിന്നിലുള്ള കെട്ടുക്കഥയും അയാൾ സൂക്ഷിക്കുന്ന പ്രാചീന വസ്തുക്കളുടെ ശേഖരങ്ങളും കോളോണിയൽ കാലത്തിന്റെ അച്ചടക്കമധുരിമയെ പെട്ടെന്ന് മനസ്സിൽ കൊണ്ടു വരും. മുതിർന്നവരോട് പെരുമാറാൻ അറിയാത്തവനായി കുട്ടിയെ വളർത്തിയതിനാണ് അയാൾ സ്വന്തം മകനോട് രണ്ടാമതു കലഹിക്കുന്നത്.  മാണിക്യക്കല്ലിലെ സർക്കാർ സ്കൂളിൽ നിന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യത്യസ്തമാണ്  മങ്കിപ്പെന്നിലെ സ്കൂൾ.  അന്താരാഷ്ട്രനിലവാരമുണ്ടെന്ന് ഭാവിക്കുന്ന സ്കൂളുകളുടെ മാതൃകയിലേയ്ക്ക് ഉയരാനാണ് റയാന് പണിപ്പെടേണ്ടത്. അതാണ് അവന്റെ പ്രശ്നം. ഇതിനെ ലഘൂകരിക്കാൻ എല്ലാം അറിഞ്ഞു ചെയ്തു തരുന്ന യന്ത്രത്തെയാണ് അവൻ സ്വപ്നം കാണുന്നത്. ഒരു സോഫ്റ്റ് വെയർ അല്ലെങ്കിൽ ഒരു പെണ്ണ്.  അവന്റെ ആവശ്യം നിർവഹിച്ചുകൊടുത്തത് മങ്കിപ്പെന്നാണ്. പകരം മങ്കിപ്പെന്ന് അവന് അറിവും നൽകി. പ്രായോഗിക വിജ്ഞാനം. അതു സ്വയം വഴി തേടുകയില്ല. അവനിലൂടെ പ്രയോഗത്തിൽ വരുകയും വരുത്തുകയുമാണ് ചെയ്തത്. ബ്രിസ്റ്റോയുടെ പുരാവൃത്തം വെറുതെയായില്ല.
സ്കൂളിലെ റേഡിയോയിലൂടെ റയാൻ പറയുന്ന കാര്യങ്ങൾ അദ്ധ്യാപകരുടെ പ്രകടനത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നു എന്നത് സിനിമയിലെ പ്രധാനപ്പെട്ട കാര്യമാണ്. കുട്ടിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചു നോക്കുന്ന അദ്ധ്യാപകർ ! രണ്ടു കാര്യങ്ങളണ് ഇതു മുന്നിൽ കൊണ്ടു വരുന്നത്. 1. പ്രാകൃതത്വത്തിൽനിന്ന് പരിഷ്കൃതത്വത്തിലേയ്ക്കുള്ള റയാന്റെ  മാറ്റം. 2. (അതുവഴി) റയാനു കിട്ടുന്ന മേക്കോയ്മ.  പപ്പൻ എന്ന അദ്ധ്യാപകനിലേയ്ക്ക് ഇപ്പോൾ എത്തിനോക്കിയാൽ കാണാവുന്ന ഒരു കാര്യം അയാൾ സ്വയം മാറിയതല്ല എന്നതാണ്. അയാളുടെ മാറ്റത്തിൽ റയാനു പങ്കുണ്ട്. കള്ള ഫോൺ വിളിയിലൂടെ സാറിനു ശിക്ഷവാങ്ങിക്കൊടുക്കുന്നുണ്ട് അവൻ.  ചൊല്ലിക്കൊട് തല്ലിക്കൊട് എന്ന് പഠിപ്പിക്കലിനെ സംബന്ധിക്കുന്ന പഴയ വായ്ത്താരി.  അവൻ ആദ്യമായി ഹോം വർക്ക് ചെയ്ത ദിവസമാണ് പപ്പനിൽ പ്രകടമായ മാറ്റം ദൃശ്യമാവുന്നത്. മറ്റു സിനിമകളിൽ കണ്ടതുപോലെ സാറ്‌ കുട്ടിയെ അല്ല, കുട്ടി സാറിനെ പരിവർത്തിപ്പിച്ചതിന്റെ സിനിമയാണ് മങ്കിപെൻ. പ്രത്യക്ഷത്തിൽ തിരിച്ചറിയുന്നില്ലെങ്കിലും കൊളോണിയൽ പുനരുദ്ധാരണപ്രക്രിയകൊണ്ടാണിത് സാധ്യമാവുന്നത്.  പരമ്പരാഗതമൂല്യങ്ങളെ പുറത്തു നിർത്തുന്ന പുതിയ കോൺ‌വെന്റുടുപ്പിനെപ്പറ്റിയാണ് കാരണവന്മാർ ഇപ്പോഴും ന്യൂജെനെറേഷൻ സിനിമ തെറി പറയുന്നു എന്നു കലഹിക്കുന്നത്. അതിന്റെ തന്നെ കലാപരമായ രൂപകാതിശയോക്തിയാണ് ഈ സിനിമ. വെള്ളത്തൊലിയിലേയ്ക്ക് കാപ്പിപ്പൊടിനിറക്കാരന്റെ മാറ്റത്തെ ത്വരിതപ്പെടുത്തുന്ന ഒരു രാസവസ്തുവല്ലാതെ മറ്റൊന്നുമല്ല മങ്കിപെൻ. അത് നമ്മുടെ സമൂഹത്തിൽ മേൽക്കോയ്മ നേടിക്കൊണ്ടിരിക്കുന്ന ഒരു ആശയമാണ്. അതു പ്രവർത്തിക്കും, വെറും ഫാന്റസിയല്ല.   


പടം : www.levenger.com

October 1, 2013

ഗ്രാംഷിയുടെ പ്രസാധകർ


             ലക്സ്സസിന്റെ വൈമാത്രേയ സഹോദരനാണല്ലോ ( രണ്ടമ്മ മക്കൾ എന്ന് പച്ച മലയാളം) ടൊയോട്ട. ഇയിത്തുങ്ങൾ സ്മാരക ശിലകളിലെ ഖാൻ ബഹാദൂർ പൂക്കോയ തങ്ങളെയും പട്ടാളം ഇബ്രായിയെയും പോലെയാണ്. സഹോദരന്മാരാണ്, പക്ഷേ പറഞ്ഞിട്ടു കാര്യമില്ല. ഒരാൾ കോടീശ്വരനെങ്കിൽ മറ്റേയാൾ ശരിക്കും അഗതി, പിച്ചക്കാരൻ, കാര്യപ്രാപ്തിയില്ലാത്തവൻ. പുസ്തകപ്രസാധക സംഘങ്ങൾക്കും ഉണ്ട് ഇങ്ങനെ കണ്ടാൽ തിരിച്ചറിയാൻ വയ്യാത്ത സഹോദരൻമാർ. ലിറ്റ്മസും മാമ്പഴവും ഡിസിയുടെ വകയാണ്. പക്ഷേ കണ്ടാൽ ഒന്നാണോ എന്നറിയാൻ തുരന്നു നോക്കണം.  മാമ്പഴം കുട്ടികൾക്കുള്ള പ്രസിദ്ധീകരണമാണ്. അതുമാത്രമേ തൊടൂ. വില കൊമ്പത്തതുമാണ്. മൈത്രി വേറെ ഗ്രീൻ ലീഫ് വേറെ. മൈത്രി ഗൌരവമുള്ള പുരോഗമനപരമായ നിരീശ്വരവാദപരമായ പുസ്തകങ്ങൾ പുറത്തിറക്കുമ്പോൾ ഗ്രീൻ ലീഫ് അതേ അച്ചുകൾ വച്ചുകൊണ്ട്  കണ്ണീർ കായലിൽ കടലാസ്സിന്റെ തോണിയിറക്കുന്നു. പൊട്ടിക്കരയിക്കുന്ന കഥകൾ, നോവലുകൾ...... പെൻ‌ഗ്വിനുണ്ടായിരുന്നു വൈക്കിംഗ് എന്നു പേരുള്ള ഇംപ്രിന്റ്. പക്ഷേ എച്ച് ആൻഡ് സി ആ തരവഴി കാണിച്ചിട്ടില്ല. കുട്ടികൾക്കുള്ള ബൈബിൾ കഥകളും ഖുറാൻ കഥകൾ കുട്ടികൾക്കും ഒറിഗാമിയും പാചക മഞ്ജരിയും ഇറക്കിയ അതേ ബ്രാൻഡിൽ തന്നെ, അതേ അച്ചു കുത്തി തന്നെ സാറാജോസഫിന്റെ ഒരുവൾ നടന്ന വഴികളും, കെ പി അപ്പന്റെ തനിച്ചിരിക്കുമ്പോൾ ഓർക്കുന്നതും എം ടിയുടെ ഏകാകികളുടെ ശബ്ദവും വാക്കുകളുടെ വിസ്മയവും ഇറക്കി. രവിമേനോന്റെ ഹൃദയഗീതങ്ങൾ, സേതുവിന്റെ പ്രിയപ്പെട്ട കഥകൾ, എം സുകുമാരന്റെ ജനിതകം, പി സുരേന്ദ്രന്റെ ചെ, ഐ ഷണ്മുഖദാസിന്റെ സിനിമയും ചില സംവിധായകരും സുഗതകുമാരിയുടെ പച്ച, ഓ എൻ വിയുടെ അരിവാളും രാക്കുയിലും, സുസ്മേഷ് ചന്ത്രോത്തിന്റെ നായകനും നായികയും രവീന്ദ്രന്റെ ശീതകാല രാത്രികൾ, ഡോ ജേക്കബ് വി ചീരാന്റെ ആന  അതൊക്കെ പോട്ടെ, ഇന്ത്യൻ ഭാഷയിൽ  ആദ്യമായി കാറൽ മാക്സിന്റെ ജീവചരിത്രമിറങ്ങിയത് ഇങ്ങ് കൊച്ചു കേരളത്തിലും സുപ്രസിദ്ധ വാണിജ്യഭാഷയും പുരാവസ്തുവും ഒക്കെയായ മലയാളത്തിലുമാണ് എന്നാണ് വയ്പ്പ്. എഴുതിയത് രാമകൃഷ്ണപിള്ള. ഈ പൊത്തകത്തിന്റെ പുനഃ പ്രസിദ്ധീകരണം നിർവഹിച്ചിരിക്കുന്നതും ടി എച്ച് ആൻഡ് സിയാകുന്നു. അതുകൊണ്ട് സംഭവം നിലവിലുണ്ട്.

പറഞ്ഞുവന്നത് വേറൊരു കാര്യമാണ്. എച്ച് ആൻഡ് സിയെന്നും പറഞ്ഞ് ആളെ കളിയാക്കുന്ന ഒരു തമാശ പൊട്ടിച്ചത് സൂരജ് രാജനാണെന്നാണ് ഓർമ്മ. അവകൾ വായിച്ച വിവരം മാത്രമുള്ള ആളുകളോടുള്ള പുച്ഛമോ ദേഷ്യമോ ഒക്കെയാണ് സ്വയം അല്ലാതെ സ്വബോധമുള്ള മറ്റാർക്കും ആസ്വദിക്കാൻ കഴിയാത്ത ആ തമാശയുടെ മൂലകാരണം. അതേറ്റു പിടിച്ചുകൊണ്ട് ക്ലീഷേയുടെ മേൽ ക്ലീഷേയായി ആ സാധനം മാതൃഭാഷ - വാണിജ്യഭാഷ വിവാദത്തിനിടയിലും കേറി വന്നിരുന്നു. മുൻപ് പലപ്പോഴും എന്നപോലെ. (ഇപ്പോൾ അതിന്റെ ഉപജ്ഞാതാവ് ദീപക് ശങ്കരനാരായണനാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ). സമാനമായ വാചകം കണ്ടത് ഒരു ഷാജി കൈലാസ് പടത്തിലാണ്. രാഷ്ട്രാന്തരീയ തലത്തിൽ തായം കളിക്കുന്നു എന്ന് അവകാശപ്പെടുന്ന വില്ലൻ നായകനെയോ മറ്റോ ഉപദേശിക്കുന്നു,  മറ്റവർക്ക് ലോക്കൽ മലയാളം പത്രത്തിൽ നിന്നു കിട്ടുന്ന രാഷ്ട്രീയ വിവരമേ ഉള്ളൂ എന്ന്. എന്നിട്ട് ഈ രാഷ്ട്രാന്തരീയ വില്ലൻ സിനിമയിൽ  മൊത്തത്തിൽ പങ്കു വയ്ക്കുന്ന വിവരം എന്താണ്? സിനിമ സിനിമ മാത്രം. അത്രയ്ക്കൊന്നും ആരും ആലോചിക്കരുത്..

മുകളിലത്തെ സാമാന്യം നീണ്ട ലിസ്റ്റ് എന്തിനെന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ. തമാശപറയുന്നവർക്കു പോലും സംഭവം ഒരു പുകമറയായി എന്തോ എന്ന് ഓർമ്മയുണ്ടെന്നല്ലാതെ, എന്താണ്  ഏതാണെന്ന് വ്യക്തമായി തിരിഞ്ഞിട്ടില്ല എന്നു വ്യക്തം. കാര്യത്തിലേയ്ക്ക് വരാം. മലയാളത്തിലെ മുൻകിടക്കാരുടെ (ആരു നിശ്ചയിച്ചു? തത്കാലം ഇപ്പോൾ ആരെങ്കിലും നിശ്ചയിക്കട്ടെ, ) പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു വരുന്ന ടി പ്രസാധകർ, എച്ച് ആൻഡ് സി - ട്രെയിനിലും മറ്റും വിൽക്കാനായി 10 രൂപയ്ക്ക് പുസ്തകം അടിച്ചിറക്കിയിട്ടുണ്ടെങ്കിൽ അതൊരു നല്ല കാര്യമാണ്. കാരണം ആരും ‘മൂലധനം‘ വായിച്ചിട്ടല്ല, രാഷ്ട്രീയ പ്രബുദ്ധത നേടുന്നത്. തോപ്പിൽ ഭാസിയുടെ മൂലധനമോ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയോ ചിലപ്പോൾ യഥാർത്ഥ ‘മൂലധന’ത്തിനേക്കാളും ചിലതൊക്കെ നിർവഹിക്കുകയും ചെയ്യും. മിലോവാൻ ജിലാസ് (വാക്കു ശരിയല്ലേ?) ‘പുതിയ വർഗ’ത്തിലാണെന്നു തോന്നുന്നു സ്റ്റാലിൻ ‘മൂലധനം’ വായിച്ചിട്ടേയില്ലെന്നു പറയുന്നത്. രണ്ടറ്റവും കൂട്ടിതൊടുവിക്കാൻ നെരിയാണിയിൽ തീപ്പന്തവുമായി പായുന്നതിനിടയിൽ പാവപ്പെട്ടവന് എന്തു വ്യായാമം എന്നതുപോലെ എന്തു പുസ്തകം? അതിനിടയിൽ ഒറിഗാമിയെക്കുറിച്ച്, പാചകത്തെക്കുറിച്ച്, നാടൻ സൌന്ദര്യവിദ്യകളെക്കുറിച്ച്  അല്ലെങ്കിൽ  നാടൻ പാട്ടുകൾ, പഴംഞ്ചൊല്ലുകൾ, നാടോടികഥകൾ, സദാചാരകഥകൾ, ആയിരത്തൊന്നു രാവുകളുടെ സംഗ്രഹം ( ജോർജ്ജ് ഇമ്മട്ടിയാണ് ഭൂരിഭാഗത്തിന്റെയും എഴുത്തുകാരൻ) അങ്ങനെ സാധാരണക്കാരന്റെ വായന ലാക്കാക്കി അവന്റെ കീശയ്ക്കിണങ്ങുന്ന വിലയ്ക്ക് നൽകാൻ ഇറങ്ങി വരുന്ന പ്രസാധകർ എങ്ങനെയാണ് മോശം ആകുന്നത്? തമാശയാകുന്നത്? അല്ലെങ്കിൽ ആളെ കളിയാക്കാൻ അവരുടെ പേരുപയോഗിക്കാമെന്നു വരുന്നത്?

ചെറ്റ എന്ന വാക്ക് മലയാളത്തിൽ ചീത്തയാണ്. ‘ചെറ്റത്തരം‘ ചെറ്റക്കുടിലിൽ താമസിക്കുന്നവന്റെ മാന്യതയില്ലാത്ത പെരുമാറ്റവുമാണ്. പക്ഷേ ഈ മാന്യത മറ്റെവിടെയോ തീരുമാനിക്കപ്പെട്ടതാണെന്ന് മറന്നാൽ വേറൊരുത്തന്റെ അളവിനനുസരിച്ച് കാലു മുറിക്കാത്തവന്റെ പ്രവൃത്തിയാണ് ‘ചെറ്റത്തരം‘. ആ നിലയ്ക്ക് എച്ച് ആൻഡ് സിയുടെ 10 രൂപാ പുസ്തകങ്ങൾ (കാലം മാറി ഇപ്പോൾ മിനിമം 20 രൂപയാണ്)  ആർക്കെങ്കിലുമൊക്കെ ‘ചെറ്റത്തര‘മാകുകയും അതു വായിക്കുന്നവർ ‘ചെറ്റ‘യാവുകയും കാഴ്ചപ്പാടിൽ വളരെ ചെറിയ എന്തോ ഒന്ന് ആയിത്തീരുകയും ചെയ്യുന്നത് ശരിയാണോ? ഇന്ന് പുസ്തകങ്ങൾ അടുക്കി വയ്ക്കുന്നതിനിടയിൽ നോക്കുമ്പോൾ  ഡിസി പോലെയൊരു ഒന്നാംകിടയെ വായനകൊണ്ട് സഹായിക്കുന്ന ആളായി സ്വയം സാക്ഷാത്കരിക്കുകയുണ്ടായി !!! ( ലോകത്തിൽ പിയേഴ്സണാണത്രേ ഒന്നാം സ്ഥാനം, ഹാർപ്പർ കോളിൻസിനു പത്തൊൻപതാം സ്ഥാനമേ ഉള്ളൂ) എച്ച് ആൻഡ് സി പുസ്തകങ്ങൾ ഇവിടെ കൂട്ടത്തിൽ തീരെ കുറവ് ... എന്നിട്ടും ഇനി അവർ നാണത്തെക്കുറിച്ച് ഇറക്കാൻ പോകുന്ന പുസ്തകങ്ങളുടെ വായനക്കാരനൊക്കെയായി ഈ കൊള്ളരുതാത്തവന്റെ പേരും കൊരുത്തിട്ടു, പ്രവചനസ്വഭാവത്തോടെ, കമന്റുകളിൽ. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.. സത്യത്തിൽ അമ്മായിയപ്പനെ അടിക്കാൻ വയ്യാത്തതുകൊണ്ട് ഭാര്യയെ അടിക്കുന്നു എന്ന നയം വച്ച്, എച്ച ആൻഡ് സിയുടെ ( പാവപ്പെട്ടവരുടെ വേശ്യ എന്നു പറയും പോലെ, ഷാരോൺ, ഹെരിറ്റേജ് വിദ്യാരംഭം തുടങ്ങി  പാവപ്പെട്ടവരുടെ പ്രസാധകർ വേറെയുമുണ്ട്..നക്ഷത്രങ്ങളെ മാത്രം നോക്കിയപ്പോൾ ആളുകൾ ഒരു കരിക്കട്ട മാത്രം കണ്ടു അതിനെ കുത്തിക്കൊണ്ടിരിക്കുന്നു എന്നേയുള്ളൂ... :(  വിലകുറഞ്ഞ പുസ്തകങ്ങളെ പരിഹസിക്കുന്നവർ  അതിന്റെ യഥാർത്ഥ വായനക്കാരായ ‘ദരിദ്രവാസികളെ’യാണ് പരിഹസിക്കുന്നത്. അതുകൊണ്ട് അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്റെ ജന്മാവകാശമാണ്. പി കൃഷ്ണപിള്ള പറഞ്ഞതു പോലെ ‘അതെന്റെ ജീവിതരീതിയാണ്‘ !!!

( സമർപ്പണം : ഗ്രാംഷിയുടെ പ്രസാധകരായ കൊളംബിയ യൂണിവേഴ്സിറ്റി പ്രസ്സ് കാർക്ക്..)

August 18, 2013

കഥകളിലെ രൂപകാതിശയോക്തികൾ

എം പി നാരായണപിള്ളയുടെ സമ്പൂർണ്ണകഥകളുടെ സമാഹാരത്തിൽ 59 കഥകളാണുള്ളത്. ആദ്യത്തെ കഥയായ കള്ളൻ എഴുതിയതെങ്ങനെയെന്ന് കഥകളുടെ ആമുഖമായി കൊടുത്തിട്ടുള്ള ‘ എന്റെ ആദ്യത്തെ കഥ ’ എന്ന കുറിപ്പിൽ നാരായണപിള്ള വിശദീകരിക്കുന്നുണ്ട്. എഴുത്തുകാരനാവുക എന്ന പ്രലോഭനത്തിൽ‌പ്പെട്ടപ്പോൾ കെട്ടുകണക്കിനു ആഴ്ചപ്പതിപ്പുകൾ വീട്ടിൽ കൊണ്ടുവന്നിട്ട് കഥകൾ വായിച്ച് ‘ട്രെൻഡ്‘ മനസ്സിലാക്കിയിട്ടാണത്രെ ആദ്യ കഥയ്ക്ക് പേന വച്ചത്. ജന്മബലത്തിൽ വലിയ കാര്യമൊന്നുമില്ലെന്ന് ഉണങ്ങിയ ചിരിചിരിക്കുകയാണ് ഈ ആഖ്യാനത്തിന്റെ ലക്ഷ്യം. കഥയ്ക്ക് പ്രമേയമാക്കിയത് സ്വന്തം കുടുംബത്തിൽ‌പ്പെട്ട  കള്ളനായ അമ്മാവനെയും.  അങ്ങനെ തറവാടിത്തഘോഷണത്തെയും സ്വയം തകർത്തു. ‘അവനവനെ ഗൌരവമായി എടുക്കാതിരിക്കുക ‘ എന്ന് മറ്റൊരിടത്ത് നാരായണപിള്ള സ്വന്തം ദർശനം കോറിയിട്ടിട്ടുണ്ട്. രചനാവേളയിൽ, ഈ മനോഭാവം ഒന്നു വട്ടം തിരിഞ്ഞ് ഗൌരവതരമായി അല്ലാതെ പരിഗണിക്കാൻ നിവൃത്തിയില്ലെന്ന രീതിയിൽ മാറുന്ന പരിണതിയെയാണ് കഥയെന്നു നാം വിളിക്കുന്നത്. ഒന്നിന് മറ്റൊന്നിനെ പകരം വയ്ക്കുക, ഈ ആദേശങ്ങളാണ് നാരായണപിള്ളയുടെ കഥകളെ ഭൂമിയിൽ നിന്ന് നാലംഗുലം എങ്കിലും മുകളിലായി നിർത്തുന്നത്, യുധിഷ്ഠിരന്റെ പഴയ തേരു പോലെ.

  56 സത്രഗലി എന്ന കഥയിലെ  ദുരന്താത്മാക്കളായ മനുഷ്യരെ കഥാകൃത്ത് വിളിക്കുന്നത് ‘വേഴാമ്പലുകൾ’ എന്നാണ്. കഥയിലെ കാലുകൾ തളർന്ന പെൺകുട്ടിയ്ക്ക് പേരില്ല. അവൾ നിഴൽ നാടകത്തിലെ നായികയും രാത് കി കലിയുമാണ്. വട്ടം ചുറ്റിപ്പിടിക്കുന്ന ദാഹമാണ് മനുഷ്യരെ വേഴാമ്പലുകളാക്കുന്നത്. ചാത്തന്മാരില്ലെന്ന് സമർത്ഥിക്കാൻ വരുന്ന പ്രൊഫസറെ സഹായിക്കാൻ വരുന്നത് ചാത്തനാണ്, പ്രൊഫസറും കുട്ടിച്ചാത്തനും എന്ന കഥയിൽ. ചാത്തൻ എന്ന അയുക്തിയാണ് കൂടുതൽ യുക്തിസഹം എന്നു പറഞ്ഞ് കഥാകൃത്ത് കണ്ണിറുക്കുന്നു. ‘ഞങ്ങൾ അസുരന്മാർ‘ എന്ന കഥയിലും ഉണ്ട് അസംബന്ധങ്ങളുടെ കിടമത്സരം. ഉന്മാദിയായ ഒരു മനുഷ്യന്റെ അടുത്ത് അവൻ പലരൂപത്തിൽ വരുന്നതു മനസ്സിലാക്കാം. അവൻ ചങ്ങലയായും വരാം. (അവൻ) ആടായും വരാം (ആട്) ചെന്നിക്കുത്തിലെ സി കൃഷ്ണൻ നായർ പറയുന്നത് തനിക്ക് ബാധമതിയെന്നാണ്. യുക്തിസഹമല്ലാത്ത എന്തൊക്കെയോ ആവേശിച്ച ഒരു ലോകത്തെ വാരിപുണരുകയാണ് നാരായണപിള്ളയുടെ കഥാലോകം. അതാണ് ജീവിതത്തിന്റെ യുക്തിയെന്നാണ് കഥാകൃത്തിന്റെ നയം. ഒരു കണക്കിനത് ശരിയാണ്. കർമ്മഫലത്തിൽ ‘സദ്കർമ്മങ്ങൾ ചെയ്യുക സദ്ഫലം നേടുക’ എന്ന ഉപദേശം നേരെ വിപരീതാർത്ഥത്തിൽ തുടരെ തുടരെ ഉപയോഗിക്കുന്നുണ്ട്. തീർത്ഥാടനം സേഠിനെ ആപത്തിലാക്കുകയല്ല, രക്ഷിക്കുകയാണ് ചെയ്തത്. അയാളുടെ ഉപദേശത്തിന് ഒരു തരം പ്രായോഗികതയുടെ മൂർച്ചയുണ്ട്. ജീവിതത്തിൽ ജയിക്കുന്നത് അതാണ്. നേരെ വിപരീത്മായ സ്ഥാനത്താണ് കള്ളന്റെ നില. നഖത്തിനടിയിൽ പോലീസുകാർ മൊട്ടു സൂചി കയറ്റുമ്പോഴും തുടവരഞ്ഞ് കുരുമുളക് തേയ്ക്കുമ്പോഴും ഉണ്ടാകാതത്ര നീറ്റൽ അയാളുടെ ബോധത്തിൽ ഉണ്ടാക്കിക്കൊടുത്തത് അയാളെ നിസ്സംശയം പോകാനനുവദിച്ച വീട്ടുകാരന്റെ സഹാനുഭാവമാണ്. നവോത്ഥാനകാല കഥകളിലെ ഉപദേശപ്രസംഗത്തോട് അടുത്തുനിൽക്കുന്നു ഈ കഥയെങ്കിലും നാരായണപിള്ളയിൽ വിടർന്നു വികസിച്ച പ്രായോഗികതയുടെ തത്ത്വശാസ്ത്രം അങ്കുരരൂപത്തിൽ ഈ കഥയിലും കാണാം.

ഉന്മാദത്തിന്റെയും  ഉറക്കപ്പിച്ചിന്റെയും തന്മാത്രകളെ കൂട്ടുപിടിച്ച് ഈ കഥകൾ തത്ത്വം പറയുന്നതെന്തിനെന്ന ചോദ്യത്തിനുത്തരം ഇവിടുണ്ട്. മനുഷ്യൻ കൂടുതൽ സത്യസന്ധനും സ്വതന്ത്രനുമായിരിക്കുന്നത് ഭൂരിപക്ഷത്തിനും അയുക്തികമെന്നു തോന്നുന്ന മേൽ‌പ്പറഞ്ഞ വകകളിലാണ്. ഭ്രാന്ത് ഒഴിയാബാ‍ധപോലെ നാരായണപിള്ളയെ ആവേശിച്ചിരിക്കുന്നു എന്നു മാത്രമല്ല ലോകത്തിലെ ഏറ്റവും യുക്തിസഹമായ ഭ്രാന്തുകൾ കാണാൻ കഴിയുന്നതും ഈ കഥകളിലാണ്. പ്രത്യക്ഷപ്രമേയം എന്ന നിലയ്ക്കു മാത്രമല്ല, നൊസ്സിന്റെ അസ്കിത കഥകളിൽ ഒരാൾക്കെങ്കിലും ഇല്ലാതെ ഇരിക്കുന്നില്ലെന്ന അവസ്ഥയും ഉണ്ട്. പ്രതിയ്ക്ക് പിഴയടയ്ക്കാൻ തുക തികയാത്തതു കൊണ്ട് സ്വന്തം കീശ പരതുന്ന ജഡ്ജിയും കൊല ചെയ്യപ്പെട്ടതുകൊണ്ട് കുറ്റത്തെക്കുറിച്ചു പറയാൻ ‘വാദി’ നിലവിലില്ലെന്ന് ശക്തിയുക്തം വാദിക്കുന്ന പ്രതിയും സാമാന്യയുക്തിയുടെ വായ്ത്തല കൊണ്ട് മനസ്സു മുറിക്കുന്നവരാണ്.  സാമാന്യബോധങ്ങൾ പലപ്പോഴും അസംബന്ധങ്ങളാണ്. അസംബന്ധങ്ങൾക്ക് അനുഭവങ്ങളുടെ വാസ്തവങ്ങളേക്കാൾ കെട്ടുറപ്പ് കൂടും. അനുനിമിഷം മൂർച്ചയേറി  ആർക്കുന്ന ലോകത്തെ അഭിമുഖീകരിക്കാൻ നാരായണപിള്ളയുടെ ബോധം രാകിയെടുത്ത ആയുധമാണ് അസംബന്ധ ലോകം. അതു ചിലപ്പോൾ പൌരാണികമാണ്. വിഷബാധയേറ്റ് സാക്ഷാൽ കൃഷ്ണൻ കുഞ്ഞാവു വൈദ്യരടുത്ത് വരുന്നു. യശോധരനെ മൂന്നാമത്തെ മാന്തിൽ പാതാളത്തിലേയ്ക്ക് ചാണ്ടിയെറിയുന്നു, പട്ടിവേഷം കെട്ടിയ മഹാവിഷ്ണു. സർവചരാചരങ്ങളുടെയുമായ ഈ ദൈവം മനുഷ്യനുമാത്രമായി  തീരുമാനവും വിധിയും നടപ്പാക്കിയതെങ്ങനെ? ‘ഒരു അഴിമതി കഥ‘യിൽ ആധുനികനായ മന്ത്രി അശ്വമേധം നടത്തുകയാണ്. അവിടെ സാക്ഷി കുതിരയാണ്. മറ്റൊരിടത്ത് ഫോറസ്റ്റ് ഓഫീസറെ കൊന്ന പുലിയാണ്. മനുഷ്യന്റെ ദാരുണതയല്ല പുലിയുടെ നീതിയാണ് അവിടെ വിചാരണയിൽ പ്രാമുഖ്യം നേടുന്നത്.

 ആഖ്യാനത്തിന്റെ കലാപരമായ മുറുക്കങ്ങൾക്ക്  ‘നിഗീരാധ്യവസായങ്ങൾക്ക്’ നല്ല പങ്കുണ്ട്. യാത്രയ്ക്കിടയിൽ എന്ന കഥയിലെ കഥാപാത്രത്തെ നാരായണപിള്ള ‘കരു‘ എന്നാണ് വിളിക്കുന്നത്. ചാത്തന്മാരും  പശു പട്ടി ആദിയായ സകലമാന ജന്തുക്കളും സത്രഗലിയിലെ ‘വേഴാമ്പലുകളെ‘ പോലെ പേരില്ലാത്ത ഉരുക്കളാണ്. ഈ ആദേശകൽ‌പ്പനകൾ ഏറിയും കുറഞ്ഞും നിറയെ കാണാം കഥകളിൽ. കഥാപാത്രങ്ങളിലും പ്രമേയങ്ങളിലും പശ്ചാത്തലങ്ങളിലും തലകീഴായി തൂങ്ങുന്ന ലോകക്രമം മറഞ്ഞിരിക്കുന്ന ഒരു ലോകത്തെ അനാവരണം ചെയ്യാൻ വേണ്ടി മാത്രമുള്ള  മറച്ചു പിടിക്കലാകുന്നു. ‘ഭൂതദയാലു‘ എന്ന കഥയിൽ കാണുന്നതുപോലെ അപാരമായ സഹജീവി സ്നേഹം കൊണ്ട് എത്രയും ദാരുണമായി കൊല്ലുക എന്ന വൈരുദ്ധ്യം നിറഞ്ഞ കർമ്മങ്ങൾക്കുള്ള ടിപ്പണികളാണ് ഒരർത്ഥത്തിൽ ഈ കഥകളെല്ലാം എന്നും പറയാം. 

-----------------------------------------------------------------------------------
എം പി നാരായണപിള്ളയുടെ കഥകൾ (സമ്പൂർണ്ണം)
കഥകൾ
ഡിസി ബുക്സ് കോട്ടയം
വില : 195

July 28, 2013

ഏകാന്തമായ ചേരികൾ





ഹിംസാത്മക നിരൂപണങ്ങളും സർഗാത്മകകൃതികളും സൃഷ്ടിക്കാനുള്ള സുസജ്ജതയാണിന്ന് നമ്മുടെ സാംസ്കാരിക മേഖലയുടെ ശുദ്ധീകരണത്തിനാവശ്യം  എന്നതൊരു കർക്കശമായ നിലപാടാണ്. അസഹിഷ്ണുതയിൽ നിന്ന് സന്ദേഹത്തിലേയ്ക്കുള്ള ദൂരം ഈ കാർക്കശ്യത്തിൽ മറ്റൊരു തരത്തിൽ ഒളിച്ചു വച്ചിട്ടുണ്ടെന്നു പറയാം. നിരുപാധികമായ വിധേയത്വങ്ങളെയാണ്  വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ പമ്പകടത്തുന്നത്. വംശചിഹ്നങ്ങൾ എന്ന പുസ്തകത്തിലെ ആദ്യ ലേഖനത്തിൽ തന്നെ പൊതുബോധത്തിൽ മഹാമാതൃകയായി കയറിക്കൂടിയിരിക്കുന്ന സാമൂഹിക വിഗ്രഹങ്ങളോട് കലഹിക്കേണ്ടതിന്റെ ആവശ്യകതയിൽ സി ആർ പരമേശ്വരൻ ഊന്നുന്നുണ്ട്. ജോൺ എബ്രഹാമും ഗോവിന്ദനുമാണ് ഇവിടെ അമ്പു കൊള്ളുന്ന കുരുക്കൾ. മറ്റൊരു ലേഖനത്തിൽ ആധുനികതയുടെ പുതപ്പണിഞ്ഞു വന്ന കാൽപ്പനികതയെ വിമർശിക്കുന്ന കൂട്ടത്തിൽ ഏറു കൊള്ളുന്നത് അരിമ്പാറയുടെയും കുടുംബപുരാണത്തിന്റെയും രചയിതാക്കളാണ്. (ആധുനിക കവിയുടെ ആശയലോകം) വാക്കും ജീവിതവും പൊരുത്തപ്പെടാനാവാതെ കുഴങ്ങിയ ഒരു തലമുറയെ കടമ്മനിട്ടയിലൂടെ വ്യക്തമാക്കുന്നുണ്ട്, ഒരിടത്ത്. തൊലിപ്പുറത്തുള്ള കേവലകൗതുകമല്ല, അടിസ്ഥാനപരമായി നമ്മുടെ സാംസ്കാരിക ഉൽപ്പന്നങ്ങൾ ഉരുവം കൊള്ളുന്ന കാഴ്ചപ്പാടുകളുടെ മൂല്യമാണ് വിമർശനവിധേയമാകുന്നത്. കണ്ണീർപ്പാടത്തിന്റെയും ചോറൂണിന്റെയും താരതമ്യത്തിൽ സി ആർ ഇക്കാര്യം വ്യക്തമായി കാണിച്ചു തരുന്നു. രണ്ടു മനുഷ്യജീവികളുടെ ആകസ്മികമായ അവതരണത്തിലൂടെ തന്റെ സമൂഹത്തിന്റെ പ്രക്ഷുബ്ധത അവതരിപ്പിക്കാനായി എന്നതാണ് കണ്ണീർപ്പാടത്തിന്റെ അപൂർവത. അതേ സമയം സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന ചോറൂണ് സ്വകാര്യകവിതയുടെ നിലയിൽ സന്നിഹിതമാവുകയും ചെയ്യുന്നു. 
സാഹിത്യകാരൻ, മൂല്യസംരക്ഷകൻ - കാവൽക്കാരൻ- തന്നെയാണെന്ന കാര്യത്തിൽ സി ആർ അടിവരയിടുന്നുണ്ട്. താരതമ്യേന തീർത്തും യാഥാസ്ഥിതികമായേക്കാവുന്ന ഈ പ്രസ്താവനയെ വികസിതമായ ലോകവീക്ഷണത്തിന്റെയും ചരിത്രബോധത്തിന്റെയും  പിൻ ബലത്തോടെ പരിശോധിക്കുമ്പോഴാണ് നഷ്ടപ്പെട്ടുപോയ വെളിച്ചത്തെ മുൻ നിർത്തിയുള്ള നോവാണ് സംഹാരാത്മകമായ പൊളിച്ചെഴുത്തിന്റെ കാതൽ എന്നു വെളിപ്പെടുന്നത്. എഴുത്തുകാരൻ തീർച്ചയായും ശുദ്ധരൂപത്തിലുള്ള മൂല്യബോധമല്ല വിളമ്പുന്നത്, അയാൾ പ്രബോധകനുമല്ല എന്ന് അഭാവത്തിന്റെ പരകോടിയിലെ ഭാവം എന്ന ലേഖനത്തിൽ കാണാം. പുരോഗമനപരമായ വിദ്യാഭ്യാസത്തിന്റെയും നവോത്ഥാനത്തിന്റെയും രാഷ്ട്രീയമായ ഉണർവിന്റെയും സമീപഭൂതകാലം മലയാളിയ്ക്കു നൽകിയ സകല നന്മകളും പണയം വച്ച് കാപട്യം കൊണ്ട് ഇരുട്ടിൽ തപ്പുന്നവരായി തീർന്നിരിക്കുന്നു നമ്മൾ. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സകലമേഖലകളും പരീക്ഷണവിധേയമായി തുലച്ചുകൊണ്ടേയിരിക്കുന്നു. ഇതിനിടയിൽ സാഹിത്യത്തെ രാഷ്ട്രീയവൽക്കരിക്കുകയും ചരിത്രവൽക്കരിക്കുകയും അങ്ങനെ ജനിതകമായ മൂല്യസമ്പത്തിനെ കാത്തു സംരക്ഷിക്കുകയും ചെയ്യുന്നു എന്നിടത്താണ് എഴുത്തുകാരന്റെ പ്രസക്തി നിലനിൽക്കുന്നത്. ബഷീറിനെ അനുസ്മരിക്കുന്നിടത്ത്  (ബഷീർ എന്ന ആദർശം) അദ്ദേഹം അനുഭവിച്ചിരുന്ന സാംസ്കാരികമായ സ്വാച്ഛന്ദ്യത്തെയും ഏകാന്തത അനുഭവിക്കുന്ന മനുഷ്യന്റെ ശൂന്യതയെ  നേരിടാൻ അദ്ദേഹം ഉപയുക്തമാക്കിയ ആത്മീയതയെയും സി ആർ വിഷയമാകുന്നുണ്ട്.  ഇന്നത്തെ മാരകമായ മതാന്ധതയ്ക്ക് ബഷീർ മരുന്നാകുന്നതിന്റെ ഉത്തരമാണ് ആ നിരീക്ഷണം..
പൊതുവിശ്വാസങ്ങളിൽ നിന്ന് വേറിട്ട് സ്വന്തം വ്യക്തിവിശ്വാസം രൂപീകരിച്ചെടുക്കുക എന്ന ശ്രമകരമായ കാര്യത്തിൽ പഴയ എഴുത്തുകാർ കാലങ്ങൾ കഴിച്ചു. അതായിരുന്നു അവരുടെ പ്രാജാപത്യത്തിനുള്ള കാരണം. കാവ്യസംസാരത്തിലെ സ്വയംഭരണംഎന്ന ലേഖനത്തിൽ സ്വാതന്ത്ര്യത്തിന്റെ ദുർവിനിയോഗമല്ല, പ്രതിബദ്ധതയാണ് എഴുത്തുകാരന്റെ ആധികാരികതയ്ക്ക് നിലപാടു തറയൊരുക്കുന്നതെന്ന് സി ആർ വാദിക്കുന്നു. പുതിയ ജീവിതാവസ്ഥകളെ പിടിച്ചെടുക്കാൻ മുൻപുണ്ടായിരുന്നതിന്റെ പത്തിരട്ടി ഊർജ്ജം എഴുത്തുകാരന് ഇന്ന് ആവശ്യമാണ്. ഏതു സാമൂഹികമാറ്റത്തോടാണ് താൻ പ്രതികരിക്കുന്നതെന്നു പോലും അയാൾ അറിയണമെന്നില്ല. അയാളുടെ പ്രസക്തിയെ നിർണ്ണായകമാക്കുന്ന ഘടകം വീക്ഷണങ്ങൾക്കുമേൽ അയാൾക്കുള്ള പിടിപാടാണ്. അതാണ് വ്യക്തിത്വത്തിന്റെ മുഖലക്ഷണം. ഈ ആധികാരികതയെയും സ്വന്തം വ്യക്തിവിശ്വാസത്തെയും അടിയറവയ്ക്കുന്ന കാലം എടുപ്പുകളും ഘോഷയാത്രകളുമായി മിച്ചമില്ലാതെ ഒടുങ്ങി പോകുന്നു.
ഈ കാലത്തോടാണ് സി ആർ കലഹിക്കുന്നത്. സാമാന്യധാരണകളോട് എളുപ്പം രമ്യതയിലാവുന്ന വിധം മനസ്സുകളെ പരുവപ്പെടുത്തുന്നതിൽ മുഴുകിയിരിക്കുകയാണ് നമ്മുടെ ബൃഹദാഖ്യാനങ്ങൾ. ഒച്ചപ്പാടുകൾ നിഗ്രഹോൽസുകമാവേണ്ടതിന്റെ ആവശ്യകതയിൽ കാലം തന്നെയാണ് അടിവരയിടുന്നത്.  ആത്മാംശം കലർത്തിയുള്ള രാസപ്രവർത്തനമായി സ്വന്തം വിശ്വാസപദ്ധതിയെ വിട്ടുവീഴ്ചയില്ലാതെ അവതരിപ്പിക്കുക എന്ന് സി ആർ എഴുതുന്നു. അത് ഇടവഴികളിലെ ഘോഷയാത്രകളിലെ പങ്കാളികളുടെ മുഖമില്ലാത്ത അവസ്ഥയിൽ നിന്ന് വ്യക്തിത്വത്തെ രക്ഷപ്പെടുത്തിയെടുക്കുന്ന കർത്തവ്യമാകും. അനാർക്കിസ്റ്റ് എന്ന സങ്കൽപ്പത്തെ പുതിയ പരിപ്രേക്ഷ്യത്തിൽ കാണാൻ പ്രേരിപ്പിക്കുന്ന ഉത്തമബോധ്യങ്ങളെ  ആധികാരികത എന്ന് എഴുത്തുകാരൻ വിളിക്കുന്നു. സമൂഹത്തിൽ നിന്നും വേറിട്ട ഞാൻ എന്നെ സങ്കൽപ്പത്തെ സാമൂഹികജീവിയായ ഞാൻ ആയി പരിവർത്തിക്കുന്നിടത്തു നിന്നാണ് രാഷ്ട്രീയത്തെയും ചരിത്രത്തെയും സംഗ്രഹിക്കാൻ കഴിയുന്ന തരത്തിലുള്ള ദാർശനികമായ സുസജ്ജത എഴുത്തുകാരനിൽ ഉടലെടുക്കുന്നത്.  അതുകൊണ്ടും കൂടിയാണ് ദാസ്യങ്ങളുടെ തകരാറുപിടിച്ച കാലത്തിൽ ശുഭാപ്തി വിശ്വാസിയായിരിക്കുക എന്നത് ആത്മവഞ്ചനയാണെങ്കിലും തന്നെക്കുറിച്ച് തനിക്ക് വിശ്വാസമുണ്ടെന്ന് അഭിമുഖത്തിൽ സി ആർ പറയുന്നത്. വലതുപക്ഷപാദദാസന്മാരെയോ വർഗീയവാദികളെയോ വിട്ട് എന്തുകൊണ്ട് ഇടതുപക്ഷത്തെ ശരവ്യമാക്കുന്നു എന്നതിനു സി ആർ പറയുന്ന മറുപടി ഇതാണ് : നവോത്ഥാനസംസ്കാരത്തിന്റെ ഏറ്റവും ഉജ്ജ്വലവും ഒടുവിലത്തേതുമായ അദ്ധ്യായമാണ് കമ്മ്യൂണിസത്തിന്റേത്. നവോത്ഥാനമൂല്യങ്ങളുടെ ജനിതകസമ്പത്തിനെ പടിപടിയായി ദ്രവിപ്പിക്കുന്നവയാണ് ഇടതുപക്ഷ അവസരവാദവും കാപട്യവും നെറികേടും. അതിന്റെ സാംസ്കാരികജീർണ്ണതയ്ക്ക് ആനുപാതികമായാണ് വർഗീയവാദം വളരുന്നത്. അതിനാൽ ആദ്യം ചികിൽസിക്കേണ്ട രോഗം ഇടതുപക്ഷാപചയമാണ്. (അസഹിഷ്ണുതയുടെ ആവശ്യം)

വംശചിഹ്നങ്ങൾ
ലേഖനങ്ങൾ
സി ആർ പരമേശ്വരൻ
ഡി സി ബുക്സ് കോട്ടയം
വില : 75 രൂപ

June 14, 2013

ആണുങ്ങൾ പ്രായപൂർത്തിയാവുന്ന ദിവസം





സച്ചിദാനന്ദന് ഓർമ്മകളെ അത്ര പിടുത്തം പോരെന്ന് തോന്നുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ എന്ന കവിതയുടെ ഒടുക്കം അദ്ദേഹം എഴുതി. എന്റെ ഓർമ്മ ശരിയല്ല, ഭാവനയുടെ പകുതിപോലും എന്ന്. നേരേ വാ നേരേ പോ ശുദ്ധഗതിക്കാർ വിചാരിക്കും സച്ചിദാനന്ദൻ എന്ന കവി ദാ ഓർമ്മയേക്കാൾ ഭാവനയ്ക്ക് പ്രാധാന്യം നൽകുന്നു എന്ന്. മറന്നു വച്ച വസ്തുക്കൾ എന്ന് ഒരു കവിതാസമാഹാരത്തിനു പേരു നൽകിയ വ്യക്തിയാണ്. അദ്ദേഹത്തിനിതു ചേർന്നതു തന്നെ. എന്നാൽ തിരുമാലികൾക്കറിയാം, ഭാവനയെ പുകഴ്ത്തുന്നത് ദന്തഗോപുരവാസികൾക്ക് ഇട്ട് കുത്താനാണെന്ന്. ഓർമ്മകളിൽ നിന്ന് രക്ഷപ്പെട്ട് ഭാവനയിൽ അഭയം തേടുന്നവൻ എന്നാണ് ആർക്കാണ് സ്വീകാര്യനായിട്ടുള്ളത്, അവനെപ്പോലുള്ള വ്യാകുലരായ കാൽ‌പ്പനികർക്കല്ലാതെ? ? എച്ച് ആൻഡ് സി പബ്ലിഷുകാരിൽ  നിന്ന് അടിത്തട്ട് - മേൽ‌പ്പുര സിദ്ധാന്തം പണയമെടുത്തിവിടെ കൊണ്ടു വരികയാണെങ്കിൽ ഓർമ്മകൾ അടിത്തട്ടാണ്. അതില്ലാതെ ഭാവനയുടെ കാലുകൾക്ക് ഊന്നി നിൽക്കാനാവില്ല. ബോളാനോയുടെ നോവലിലെ പോലെ - വിദൂരതാരകം- ചെറിയ ഒരു വിമാനത്തിന്റെ പുക കൊണ്ട് ആകാശത്തിന്റെ കാൻവാസിൽ കവിതയെഴുതുന്നവനായാൽ പോലും. എങ്കിലും ഓർമ്മകളോട് അടുക്കുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസക്കുറവുണ്ട് ആനയെപോലെ തലപ്പൊക്കമുള്ള എഴുത്തുകാർക്കും. (ഇടയ്ക്ക് മറ്റൊരു ഓർമ്മ. കാവ്യബിംബങ്ങളെക്കുറിച്ച് വിശദീകരിച്ചു വരുമ്പോൾ കെ പി അപ്പൻ ഉദാഹരണമായി എടുത്തത് ഓർമ്മയെന്ന ചെറിയ പദത്തെയാണ്. ബിംബമാകാനുള്ള യോഗ്യത അതിനില്ല, എങ്കിലും അതു ബിംബമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. ചിറകുള്ള ഓർമ്മകൾ എന്നു പറയുമ്പോൾ ചലനബിംബമായി, മധുരമുള്ള ഓർമ്മകൾ എന്നു പറയുമ്പോൾ രുചി ബിംബമായി, മാറാല പിടിച്ച ഓർമ്മകളാവുമ്പോൾ കാഴ്ച ബിംബമായി. പതുപതുത്ത ഓർമ്മകളിൽ ശരീരത്തിലെ ഏറ്റവും വലിയ ഇന്ദ്രിയം ജൃംഭിക്കും. ഓർമ്മകൾ കൈവളയും പാദസരവുമൊക്കെ ചാർത്തുമ്പോൾ കാതും ധന്യമാവും....). ഓർമ്മകൾക്ക് അടുക്കും ചിട്ടയുമൊന്നുമില്ല എന്നു പറഞ്ഞാണ് ഉംബെർട്ടോ എക്കോ മലയിടുക്ക് എന്ന നോവൽ തുടങ്ങുന്നത്. നാടവിരയുടെ ഉടൽ പോലെ പല അറകളായി പിരിഞ്ഞ് കൂടിച്ചേർന്നിരിക്കുകയാണവ. നാടവിരയുമായി ഉപമിച്ചപ്പോൾ എക്കോ ഒരു കാര്യം കൂടി സമീകരിച്ചു, ഓർമ്മകളുടെ ഇലാസ്തിക സ്വഭാവം. തൊട്ട് തൊട്ട് വേണ്ടിടത്ത് വലിഞ്ഞ് ചിലപ്പോൾ കുറുകി.
മറവിയ്ക്കെതിരെയുള്ള യുദ്ധത്തെ ഓർമ്മ കൊണ്ടെഴുതാനുള്ള കുന്ദേരയുടെ മുദ്രാവാക്യത്തെയും അതിന്റെ നിഴലിനെ താരാട്ടു പാടുന്ന ഓർമ്മകളുണ്ടായിരിക്കണമെന്ന താക്കീതിന്റെ രാഷ്ട്രീയത്തെയും ക്ലീഷേയുടെ മുഖം കണ്ട ചളിപ്പോടെ തത്കാലം മറക്കാൻ വച്ചവയുടെ കൂട്ടത്തിൽ ഇടാം. അതാണ് രാജൻ സി എച്ചിന്റെ കവിതാസമാഹാരത്തിന്റെ പേര്.   ഏ പി പി നമ്പൂതിരിയുടെ ഓർമ്മശക്തിയെക്കുറിച്ചോർത്ത് വിഷ്ണു നാരായണൻ നമ്പൂതിരി വിഷാദിച്ചതാണ് ഇപ്പോൾ ഓർക്കുന്നത്. ജീവിതത്തിൽ മറക്കേണ്ടതായി പല സംഗതികളും ഉണ്ട്. അവ ഉറക്കമില്ലാതെ എപ്പോഴും നാരങ്ങാവെളിച്ചത്തിൽ പൂത്തുലഞ്ഞു നിന്നാലോ? സംഭവങ്ങളുടെ വൈകാരികമായ ഉള്ളടക്കം കാല ദൂരത്താൽ മങ്ങും എന്നാണ് പ്രകൃതി നിയമം. ഇല്ലെങ്കിൽ ഭ്രാന്തിന്റെ കുഞ്ഞളിയനുമായി നിത്യസഹവാസമായിരിക്കും ഫലം. സ്വസ്ഥത ഒഴിഞ്ഞ നേരമുണ്ടാവില്ല പിന്നെ. പ്രാന്തിന്റെ ഡോക്ടർമാർ, മനസ്സു നേരെയാക്ക്നെന്ന പേരിൽ ഓർമ്മനാശത്തിനായാണല്ലോ കറണ്ട് അടിപ്പിക്കുന്നത്. (സിനിമകളിൽ). എങ്കിലും ഭൂരിപക്ഷം ആളുകളും മറവിയെ നാറാണക്കല്ലിളക്കി  ശപിക്കുന്നതു കാണാം. ഓർമ്മയുടെ അവസാനത്തെ അടരും ഇളകിപോയ തലച്ചോറ്, പരിണാമത്തിന്റെ  വരദാനങ്ങൾ മുഴുവൻ റദ്ദാവുന്ന ശപ്തമായ ഏകാന്തതയുടെ അപാരതീരത്തേയ്ക്കുള്ള പായ്ക്കപ്പലാണ്. മരിക്കുന്നതിനു തൊട്ടുമുൻപിലത്തെ നിമിഷം തലമണ്ടയിലെ കോശങ്ങളെല്ലാം കൂടി ഉത്തേജിതമായിട്ട് അതിവേഗത്തിൽ ജന്മം മുഴുവൻ കണ്ടതും കേട്ടതുമായ വകകളെല്ലാം ഒരു നിമിഷം കൊണ്ട് ഓടി കളിക്കുമോ? അവയിൽ മുഴുകി ശരീരകലകൾ അനുഭൂതിയണിഞ്ഞ് ധന്യമാകുമോ? ആർക്കറിയാം?  വൃദ്ധന്മാർ മരിക്കുന്നതിനു മുൻപ് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർക്കും എന്നൊരു ധാരണ എൻ എസ് മാധവൻ, സുരേഷ് മാത്തൻ എന്നൊരു 65 -കാരന്റെ ബുദ്ധിയിൽ പിടിപ്പിച്ചിട്ട് പേടിപ്പിച്ചതോർക്കുന്നു, ഹുമയൂണിന്റെ ശവകുടീരത്തിൽ എന്ന കഥയിൽ. കുട്ടിക്കാലത്ത് അനുമാൻ പണ്ടാരത്തിനെ പോലും ഇത്ര പേടിച്ചിട്ടില്ല. കണ്ടോ കുട്ടിക്കാലത്ത് എത്തിയത് !  ഇത്തിരിയോളം പോന്ന പെണ്ണിന്റെ മുന്നിൽ -ചമേലി -  അയാളെ അനാവൃതനും നിസ്സഹായനും ആക്കി കഥാകൃത്ത് പിന്നെയും അയാളെ ബലാത്സംഗം ചെയ്തു. അതുപോട്ടെ.  ശേഷത്തിലെ മുകുന്ദൻ മരിക്കുന്നതിനു തൊട്ടു മുൻപുള്ള മുഹൂർത്തത്തിൽ തന്റെ ആറുമാസം പ്രായമുള്ള, ചോറൂണിന്റെ ദിവസത്തെ ഫോട്ടോയിൽ നോക്കി പറഞ്ഞ ആത്മഗതത്തിൽ - ഈ കുട്ടിയുടെ മുൻപിൽ, ജീവിതത്തിൽ എന്തെല്ലാം സാധ്യതകൾ ഉണ്ടായിരുന്നു- കഥയിലെ ദുരന്തം മുഴുവൻ ഉണ്ട്. എപ്പോൾ വായിച്ചാലും കണ്ണു നിറയിക്കുന്ന ആ കഥയിലെമ്പാടും ഓർമ്മകൾ അലച്ചുകൊണ്ട് നിൽ‌പ്പാണ്.
 ഇതു സത്യമാണോ? മരണത്തിനു മുൻപ് മനുഷ്യന്റെ മനസ്സ് ബാല്യകാലത്തെ നനവുകളിൽ പിടഞ്ഞെണീക്കുമോ?
അങ്ങനെയെങ്കിൽ ആത്മകഥകളെല്ലാം ഒരു തരം മരണഭീതിയുടെ സന്താനങ്ങളാണ്. തായ് വേരിൽ ഒന്ന് തൊട്ട് നിവരുമ്പോഴേക്കും അതുവരെ ഇല്ലാത്ത ഒരു ഞാൻ, എനിക്കു മുന്നിൽ മൂരി നിവർക്കുന്നു. ആളുകൾ വെറുതെ പതം പറയുന്നതാണ്, ചില സ്വയകഥകളിൽ ഞാൻ മാത്രമേ ഉള്ളൂ എന്നും ചില കഥകളിൽ ഞാൻ തീരെ ഇല്ലയെന്നും. കൊഴിഞ്ഞ ഇലകളിൽ ഇലകൾ പോയിട്ടും ബാക്കിയാവുന്ന വടവൃക്ഷം ഉണ്ട്, ജീവിതപ്പാത തനിക്കുമുന്നിൽ നീണ്ടു നിവർന്ന് ...അങ്ങനെ മടക്കിയിട്ടും മടക്കിയിട്ടും തീരാത്ത വസ്ത്രമാണ്...ജീവിതസമരം താൻ ഉണ്ടാക്കിയെടുത്ത ഇടമാണ്.. കണ്ണീരും കിനാവും എന്റേതു മാത്രമാണ്. എന്റെ റോസാദലങ്ങൾ, എന്റെ കുതിപ്പും കിതപ്പും, എന്നിലൂടെ, എന്റെ സ്മരണകൾ, എന്റെ നാടുകടത്തൽ, എന്റെ..... ഞാൻ... ഞാൻ....അന്യഥാ മറ്റൊന്നാകേണ്ടിയിരുന്ന ജീവിതത്തെ ഞാൻ മൊത്തം നശിപ്പിച്ചു കളഞ്ഞു എന്നു പറയുമ്പോഴും മാഞ്ഞുപോകുന്ന കാൽ‌പ്പാടുകളെ ചൂണ്ടുമ്പോഴും എന്തൊക്കെ സാധ്യതകളായിരുന്നു എനിക്കു മുന്നിൽ എന്നു നെടുവീപ്പിടുമ്പോഴും ഞാൻ, നിങ്ങൾ വിചാരിച്ച പുള്ളിയേ അല്ലായിരുന്നു എന്ന് ചിറി കോണിക്കുമ്പോഴും സംഭവിക്കുന്നത് ഒന്നു തന്നെ.. ചില ആത്മകഥനങ്ങൾ രാമരാജബഹാദൂറിലെ അഴകൻ പിള്ളയെ പോലെ തിരിഞ്ഞ് നിന്ന് ശരി തന്നേയോ അണ്ണാ എന്നു ചോദിക്കുന്നവയാണ്. അവ ഒന്നല്ല, രണ്ടു ഞാൻമാരെ സൃഷ്ടിക്കുന്നു. ശരി തന്നെ കാച്ചൂട് എന്ന് പറയാൻ ഇപ്പറത്ത് മുറിയുടെ ഏകാന്തതയിൽ വെള്ളെഴുത്തു കണ്ണടയുമായി ഇരിക്കുന്ന ഒരു ഞാൻ വേണമല്ലോ. അല്ലെങ്കിൽ എന്തെരെടെയ് ഇത്, നീ ചെയ്തത് ഒട്ടും ശരിയായില്ല കേട്ടാ എന്നു സ്വയം പറഞ്ഞ് മൂക്കു വലുതാക്കുന്ന ഒരുത്തൻ.  അത് അങ്ങനെ അവന്റെയും കൂടി കഥയാണ്.
കാട്ടുമുള്ളങ്കി എന്ന വട്ടപേര് കുട്ടിക്കാലത്ത് ആകസ്മികമായി വീണു കിട്ടിയതു കൊണ്ട് സരമാഗു എന്നാൽ അതാണർത്ഥം- പിന്നീട് തൂലികാ നാമം അന്വേഷിച്ച് മെനെക്കെടേണ്ടി വന്നില്ലെന്ന് അമർത്തിയ ഫലിതം പറയുന്ന ഷൂസേ സരമാഗുവിന്റെ കുട്ടി ഓർമ്മകൾ (small memories) പുസ്തകത്തിന്റെ ഇങ്ങേയറ്റത്തും ഒരു എന്നെ ഉറപ്പാക്കുന്നുണ്ട്. കള്ളു കുടിയനായ ഗുമസ്തൻ സിൽ വിനോ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ പറ്റിച്ച പണിയാണത്. മദ്യദേവനായ ബാച്ചുസിന്റെ ഇടപെടൽ നന്നായി. അറിയാത്ത ഒരു കുഗ്രാമത്തിലെ കുടുംബത്തിന്റെ ഇരട്ടപ്പേരിന് ലോക പ്രശസ്തി ഉണ്ടായില്ലേ, പിൽക്കാലത്ത്. കുട്ടിക്കാലത്ത് സരമാഗുവിനും പട്ടികളെ പേടിയായിരുന്നു. ഒരു നിമിഷം! ആർക്കാണതില്ലാതിരുന്നത്? ഇടയ്ക്കിടയ്ക്ക് ആ പുസ്തകം കമഴ്ത്തി വച്ച നിലയിൽ നെഞ്ചിലോ മേശപ്പുറത്തോ കാണപ്പെടുന്നതിന്റെ അർത്ഥം ഭൂതകാലയാത്രയ്ക്കായി യാദൃച്ഛിക ടിക്കറ്റ് ധാരാളമായി അത് വച്ചു നീട്ടുന്നതു കൊണ്ടാണ്  . മകന്റെ പേരിനനുസരിച്ച് അച്ഛന് പേരു മാറ്റേണ്ടി വന്ന കഥ പറയുന്ന ബാല്യകാലസ്മരണകളിൽ, കൂടെ ചേർത്തിരിക്കുന്ന ഫോട്ടോകളിൽ, പിന്നീട് എവിടെയോ എത്തിപ്പെട്ട അതി സാധാരണക്കാരനായ  ഒരു ഞാൻ ഇല്ലെന്നല്ല. പക്ഷേ ആ സാധാരണത്വത്തിൽ കലാപരമായി ഊന്നിയ കാരണം, അത് ഒറ്റതിരിഞ്ഞ ഒരു ഞാൻ അല്ലാതായി. ആ ഞാൻ  പോർച്ചുഗല്ലിലെ അസിൻഹാഗയിൽ സവിശേഷബുദ്ധിവൈഭവത്തോടെ അവതരിച്ച  ഒരു ബാല്യത്തിന്റെ അവക്ഷിപ്തമായില്ല. അതേ ബാല്യ കൌമാരങ്ങളാണ് കാരാളി സ്കൂളിനടുത്തെ പറമ്പിൽ അലഞ്ഞു തിരിയുകയും  ചെമ്പക മരക്കൊമ്പുകളെ തീവണ്ടി എഞ്ചിൻ മുറികളാക്കുകയും അയൽ‌പ്പക്കത്തെ സമാനവയസ്കയായ പെൺകുട്ടിയുമായി ചേർന്ന് ജീവിതത്തിന്റെ രഹസ്യങ്ങൾ മിഴിഞ്ഞ കണ്ണുകളുമായി അന്വേഷിക്കുകയും ബാങ്ക് കൊള്ളയടിക്കാൻ പോയ ബാലസംഘത്തിന്റെ അവിചാരിതമായ ഇടപെടലിൽ ഞെട്ടിപ്പിടഞ്ഞ് വസ്ത്രങ്ങളും പൊത്തിപ്പിടിച്ച് പുളിമരച്ചോട്ടിലെ ഏകാന്തമായ ഒരുച്ചയിൽ എഴുന്നേറ്റോടിയ മിഥുനങ്ങളെ നോക്കി അന്ത് വിട്ടു നിൽക്കുകയും  ഒക്കെ ചെയ്തതെന്ന് തിരിച്ചറിയുന്നതിന്റെ സന്തോഷം, പുസ്തകം ഇലയിട്ട് വച്ചു നീട്ടി. ഓരോ പേജിലും അങ്ങനെ സ്വാനുഭവങ്ങളുമായി ലയിക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ട്. ലക്ഷോപലക്ഷങ്ങളുടെയും ബാല്യകാലാനുഭവങ്ങൾക്കുള്ള അതിസാധാരണത്വം കലയാവുന്നതിന്റെ മറിമായമാണത്. അത് നമ്മുടെ ഓർമ്മപ്പെരുക്കങ്ങളുടെ ചെമ്പൻ തലയിലേയ്ക്കാണ് മഴയായി പെയ്തിറങ്ങുന്നത്! അപ്പോൾ നാം നമ്മളെ ആ കഥയിലേയ്ക്ക് ഇറക്കി നിർത്തും. സരമാഗു ആത്മകഥയ്ക്കും കഥയ്ക്കും തമ്മിലുള്ള വ്യവഹാരശാഠ്യങ്ങളെ  മായ്ചു കളയുന്നതങ്ങനെയാണ്.
  നമുക്കതിലേയ്ക്ക് പിന്നെ വരാം, ഇപ്പോൾ ഞാൻ മുൻപേ പറഞ്ഞു നിർത്തിയ കാര്യം വിശദീകരിക്കാൻ സമയമായെന്നു തോന്നുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് ചിരിക്കുന്ന വരികൾ കഥനസ്വഭാവമില്ലാത്ത ഓർമ്മകളുടെ മൂടൽ മഞ്ഞ് എന്നൊക്കെ തലകാഞ്ഞ് ബുൾഗാനി താടി ചൊറിയുന്ന കാൽ‌പ്പനികതയെ നോക്കി കണ്ണിറുക്കുന്നതായാണ് അനുഭവപ്പെട്ടത്. എന്നിട്ടും എന്റെ ഓർമ്മ ശരിയാണെങ്കിൽ എന്ന വാക്യം സരമാഗു ആവർത്തിക്കുന്നു. അദ്ഭുതം! ബ്രഹ്മാവിനും ആയുസ്സിനു പഞ്ഞമോ? ഓർമ്മകളിലുള്ള വിശ്വാസക്കുറവ്  ചിലപ്പോൾ ഭാവനയുടെ ആനത്താരയായേക്കും.

 1924 ൽ സരമാഗുവിന്റെ 4 വയസ്സുള്ള സഹോദരൻ ഫ്രാൻസിസ്കോ മരിച്ചു, ന്യുമോണിയ കാരണം. കുട്ടിക്കാലത്ത് മരിച്ചു പോയ സഹോദരനോടുള്ള ശക്തമായൊരു വികാരമായി ഓർമ്മകളെ ആകെ ബാധിച്ചുകൊണ്ട് നിൽക്കുന്നതു കാണാം. കുഞ്ഞായിരുന്നപ്പോഴുള്ള ഫ്രാൻസിസ്കോയുടെ പടം സരമാഗു കൊടുത്തിട്ടുണ്ട്. അത് തന്റെ ചിത്രമാണെന്ന് പറഞ്ഞാലും വിലപോകുമെങ്കിലും അവനോടുള്ള ബഹുമാനം കൊണ്ട് അതാൻ അങ്ങനെ ഭാവിക്കുന്നില്ലെന്നും പറഞ്ഞ്. സഹോദരനെ തന്റെ അപരസ്വത്വമായി സ്വാംശീകരിക്കുന്ന രീതി വേറൊരിടത്ത് ഒർഹാൻ പാമൂക്കിലും നമ്മൾ കണ്ടതാണ്.  പതിനെട്ടു മാസം പ്രായമുള്ള കുഞ്ഞായി കിടന്നുകൊണ്ട് തന്റെ സഹോദരൻ നിരയലമാരിയിൽ അമ്മയില്ലാത്ത അവസരങ്ങളിൽ വലിഞ്ഞുകയറുന്നത് കണ്ട കാര്യം ഓർമ്മിച്ചുകൊണ്ട് സരമാഗു എഴുതുന്നു : എന്റെ കുഞ്ഞു മസ്തിഷ്കത്തിന്റെ ഒരു ഭാഗത്ത് കാണുന്ന കാര്യങ്ങൾ ഒരു ജീവിതകാലം മുഴുവൻ പിന്നിട്ടതിനുശേഷം നിങ്ങളോട് പറയാനായി രേഖപ്പെടുത്തുന്നുമുണ്ടായിരുന്നു. പതിനെട്ടോ പത്തൊൻപതോ വയസ്സു പ്രായമുള്ളകാലത്ത് ആയിടെ കറങ്ങി നടക്കാൻ തുടങ്ങിയ ഇൽഡാറെയ്സെന്ന പെൺ കൂട്ടുകാരിയ്ക്കു വേണ്ടി സിറാമിക്സ് ഫാക്ടറിയിലെ പെയിന്ററായിരുന്ന ചാവെസ് എന്ന മുതിർന്ന കൂട്ടുകാരൻ ഹൃദയത്തിന്റെ ആകൃതിയിലുള്ള പാത്രത്തിൽ പെയിന്റു ചെയ്തു കൊടുത്ത വരികൾ പുസ്തകത്തിലുണ്ട്. (എതൊരു ഓർമ്മ!) സരമാഗുവിന്റെ ആദ്യ കവിതാശില്പം കൂടി ആയിരുന്നു അത്.
പതുക്കെ,
അല്ലെങ്കിൽ ആരുടെയെങ്കിലും കാതുകൾ അറിയും.
ഞാൻ ഈ രഹസ്യത്തിന്റെ ചുരുളഴിക്കട്ടെ,
ഈ കളിമൺ ഹൃദയം ഞാനിപ്പോൾ നിനക്ക് തരുന്നു
കാരണം എന്റെ ഹൃദയം എന്നേ നിന്റെ കയ്യിലായതാണല്ലോ.

ചാവേസിന്റെ ദാമ്പത്യം സ്വരചേർച്ചയുള്ളതായിരുന്നില്ല. ആ അഭാവത്തിലായിരിക്കും അയാൾ സ്നേഹത്തിന്റെ വരികളെ നിറങ്ങൾ കൊണ്ടലങ്കരിച്ചത്. സരമാഗു പറയും പോലെ ഇത് ആദ്യത്തെ എഴുത്താണെങ്കിൽ അതെന്താണെന്ന് മനസ്സിലാക്കിയ ആദ്യ ആസ്വാദകൻ  ചാവെസാണ്. അത് ഒന്നൊന്നര ആസ്വാദനമായിരുന്നു. അസിൻഹാഗയിലെ കൌമാരക്കാരന്റെ കേവലമായ പ്രണയവരികൾക്ക് ചക്രവാളങ്ങളെ കടന്നു പോകാൻ കഴിവുള്ള ചിറകുകളുണ്ടെന്ന് ഒരു കരകൌശലക്കാരൻ മനസ്സിലാക്കുക. അത്ര സാധാരണമല്ല അത്. ചാവേസ് പിറകേ നടന്ന് പ്രോത്സാഹിപ്പിക്കുമായിരുന്നു എന്ന് സരമാഗു എഴുതുന്നു.

വെള്ളപൂശിയ ചുവരുകൾക്കുള്ളിൽ തടവിലാക്കപ്പെട്ട തയ്യൽക്കാരിയുടെ കഥ അസിൻഹാഗയിലുണ്ടായിരുന്നു. ഞായറാഴ്ച ജോലി ചെയ്തതിനാൽ എന്നെന്നേയ്ക്കുമായി ചുവരിനുള്ളിൽ അടയ്ക്കപ്പെട്ടതാണവൾ. ചുവരുകളുടെ നിഷ്കളങ്ക ശൂന്യതയിൽ നിന്നുണരുന്ന ശബ്ദങ്ങളിൽ ആ പ്രാചീനയായ തടവുകാരി വിധിയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്നത് അമൂമ്മ ചെവി വച്ച് കേൾക്കുന്നതാണ് കുട്ടിയോർമ്മകളിലെ മിഴിവുറ്റ ഒരു ചിത്രം. നമുക്കിവിടെ ശംഖിൽ ചെവിയോർത്താൽ കേൾക്കുന്ന കടലിരമ്പവും, ചിലപ്പോൾ രാത്രിയുടെ ഏകാന്തതയിൽ മലർന്നു കിടന്നുറങ്ങുന്ന പെൺകുട്ടികളുടെ മൂക്കിൽ നിന്ന് അവരെ സംബന്ധം ചെയ്തവരെ കൊല്ലാനായി ഇറങ്ങി വരുന്ന സ്വർണ്ണത്തിളക്കമുള്ള പാമ്പുകളും കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന വിരൾ വലിപ്പമുള്ള കൊച്ചു മനുഷ്യരും. എങ്കിലും ആ പോർച്ചുഗീസ് തയ്യൽക്കാരിയുടെ ആജീവനാന്ത തടവിന്റെ മടുപ്പും അസഹ്യതയും നമ്മുടെ ഒരമ്മൂമ്മക്കഥയ്ക്കും ഇല്ല. സഹനത്തിന്റെ ആൺ രൂപത്തെ സരമാഗു വരയ്ക്കുന്നത് ചന്ദ്രനിലെ മനുഷ്യനെ ചൂണ്ടിയാണ്. അയാളും ഞായറാഴ്ച ജോലി ചെയ്ത ക്രിസ്ത്യാനിയാണത്രെ. അതുകൊണ്ട് അവിടെ നിന്ന് വിറകുകെട്ട് ചുമക്കുകയാണ്. നമ്മളാ സമയം ചന്ദ്രനിൽ മുയലിനെയാണ് കണ്ടത്- ശശാങ്കൻ, പിന്നെ മാനിനെയും ഏണാങ്കൻ. അതിന്റെ കാൽ‌പ്പനികതയൊന്നും പോർട്ടുഗലിലെ അമ്മൂമ്മക്കഥകൾക്കില്ല. അവർ കുട്ടികളുടെ ഭാവനയിൽ പോലും പ്രേതലോകത്തിന്റെ പാപബോധം നിറച്ചു. അത് അതീത ലോകത്തിന്റെ കാര്യം പന്നികളെ വിൽക്കാനും മുളവടിയുമായി ഊരു ചുറ്റാനും പോകുന്ന കുട്ടികളോ അന്ന് ഒരമ്മൂമ്മയും സൂക്ഷിക്കണം എന്ന വാക്കു പറയുമായിരുന്നില്ലെന്ന്  കുട്ടിയോർമ്മകളിലുണ്ട്. അവർ ഈ ലോകത്തെപ്പറ്റി പറഞ്ഞ് കുട്ടികളെ പേടിപ്പിച്ചില്ല. പരലോകം ഭീഷണിയുടേയും പശ്ചാത്താപത്തിന്റെയും ആയിരുന്നു. നമുക്ക് നേരെ തിരിച്ചും.

നമ്മുടെ ആണുങ്ങൾ പ്ലാസ്റ്റിക് ടങ് ക്ലീനർ ഉപയോഗിച്ച് വൈദ്യുതി മീറ്ററിന്റെ കറക്കം കുറച്ച് ബോർഡിനെ പറ്റിച്ചതുപോലെ അസൻഹാഗയിലെ കുടുംബിനികളായ സ്ത്രീകൾ മീറ്ററിനു തൊട്ടു മുൻപ് പൈപ്പ് ലൈനിൽ തുളകളുണ്ടാക്കി അതിൽ നൂലുകെട്ടി ഊർന്നു വീഴുന്ന ജലത്താൽ കുടം നിറച്ച് ജല അതോറിറ്റിയെയും പറ്റിച്ചിരുന്നു. പക്ഷേ ആ പറച്ചിലിൽ മിടുക്കത്തനം ഇല്ല. എന്തുകൊണ്ട് അതു പിടിക്കപ്പെട്ടില്ലെന്നാണ് ആലോചന. അമ്മയുടെ സഹോദരി പുത്രിയുമായുള്ള രാത്രിയുറക്കത്തിനിടയിലെ രഹസ്യസുഖങ്ങൾ കുറ്റബോധം ഒന്നും കൂടാതെ വെളിവാകുകയും ചെയ്യുന്നു. വി ടി ഭട്ടതിരിപ്പാട് കൂട്ടുകുടുംബങ്ങളിൽ പതിവായിരുന്ന സമാനമായ സാഹചര്യത്തെ ഒട്ടൊരു നിന്ദയോടെ എഴുതിയിട്ടുണ്ടെന്ന് ഓർമ്മ വരുന്നു. വളരെ അപൂർവമായി കുട്ടിക്കാലത്തെ പ്രത്യേക അനുഭവം തന്റെ നോവലെഴുത്തുകളിൽ കയറിവന്ന് പരിണമിച്ച കാര്യം സരമാഗു കുറിച്ചു വയ്ക്കുന്നുണ്ട്. ഓർമ്മയാണ് എഴുത്തുകാരന്റെ ഈടുള്ള വിഭവം. ഭാവന അവയ്ക്ക് നിറമുള്ള കുപ്പായം പണിയുന്നേ ഉള്ളൂ. കുട്ടികൾ മുതിർന്നവരേക്കാൾ ക്രൂരരാണെന്ന് ഒരു സാന്ദർഭിക പരാമർശമുണ്ട്. രണ്ടാനമ്മയ്ക്കു സ്തുതിയിലെ കുട്ടിയുടെ -ഫോൺചിറ്റോ എന്ന അൽഫോൺസോ- മങ്ങാത്ത ഒരു ഫോട്ടോഗ്രാഫാണത്. ക്രമരഹിതമാണെന്ന് പുറമേ ഭാവിക്കുന്ന ബോധധാരയുടെ ഇടയിൽ ഇടയ്ക്കിടക്ക് അവന്റെ മിന്നായങ്ങളുണ്ട്. ഒലീവുതോട്ടത്തിനിടയിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനരികിൽ ഇണചേരാൻ മുതിർന്ന സ്ത്രീപുരുഷന്മാരെ പിരിച്ചു വിട്ടുകൊണ്ട് ഒലീവുമരത്തിന്റെ ചുവട്ടിലായി ഇരുന്നത് അവനാണ്. അവന് പച്ച അരണയെ നഷ്ടപ്പെട്ടു പോയ ആ ദിവസത്തെ ചൂണ്ടിയാണ് സരമാഗു ഓർമ്മകളെ താത്കാലികമായി നിർത്തുന്നത്. ആൺ കുട്ടികൾ പ്രായപൂർത്തിയാവുന്ന ദിവസത്തെക്കുറിച്ച് ആരോ ചോദിച്ചിരുന്നില്ലേ? അതാണ് ആ ദിവസം എന്നു പറഞ്ഞു തരാനാണ് ഓർമ്മകൾ ഉണ്ടായിരിക്കേണ്ടത് ! എന്തൊരു വ്യത്യാസം, എൻ എസ് മാധവന്റെ ശേഷത്തിലെ വിക്കൻ ചെറുക്കൻ പ്രായപൂർത്തിയാവുന്നത് തന്ത മരിച്ച ദിവസമാണ്. ഒന്നു കൂടി ആലോചിച്ചു നോക്കിയേ. രണ്ടും ഒന്നല്ലേ?

 ഉം !


പ്രലോഭനങ്ങളുടെ പുസ്തകം എന്നായിരുന്നു തന്റെ ആത്മകഥയ്ക്ക് സരമാഗു ആദ്യം കണ്ടു വച്ചിരുന്ന പേര്. സ്വയം സംസാരിച്ചു തുടങ്ങുന്ന ദിവസം പ്രായപൂർത്തിയാവുന്ന അവയ്ക്ക് സ്കൂളിൽ ചേർക്കാൻ നേരം ബാചുസിന്റെ കാരുണ്യത്തിൽ കിട്ടുന്ന വേറെ പേരെന്തിന്?