February 8, 2015

വൃത്തിയാക്കലിനെപ്പറ്റിയുള്ള സൂചനകൾ

                                         മഹേഷ് നാരായണൻ എഴുതി, രാജേഷ് പിള്ള സംവിധാനം ചെയ്ത ചലച്ചിത്രത്തിലെ മിലി എന്ന കഥാപാത്രം (അമലാ പോൾ), അവളുടെ ആന്തരികമായ അരക്ഷിതാവസ്ഥയുടെയും ആത്മവിശ്വാസക്കുറവിന്റെയും   തെളിച്ചമുള്ള  ചിത്രീകരണമെന്ന നിലയ്ക്കാണ് പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നത്.  ഇത്തരം സ്വഭാവവൈകല്യങ്ങൾ സാമൂഹികമായ ഒരു അരികുജീവിതത്തെ അടയാളപ്പെടുത്താനുള്ള ഉപാധിയായി പലപ്പോഴും മലയാള സിനിമകളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കഥപറയുമ്പോൾ എന്ന സിനിമയിലെ   മീനയുടെ കഥാപാത്രത്തിന്റെ ശ്രദ്ധക്കുറവും ഹൌ ഓൾഡ് ആർ യു എന്ന സിനിമയിലെ  മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അലസതയും ആത്മവിശ്വാസമില്ലായ്മയും നോർത്ത് 24 കാതത്തിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ ശുചിത്വബോധവും സമകാലഉദാഹരണങ്ങൾ. കഥാപാത്രങ്ങളെല്ലാം ജനപ്രിയ സിനിമയുടെ ചേരുവ വച്ച് കഥാന്ത്യത്തിൽ വിജയിക്കുന്നവരാണെന്ന കാര്യം കൂടി എടുത്തു പറയേണ്ടതുണ്ട്. മിലിയുടെ കാര്യവും വ്യത്യസ്തമല്ല. പ്രൊഫസ്സറായ അച്ഛന്റെയും (സായികുമാർ)  അദ്ദേഹത്തെ ചുറ്റി നിൽക്കുന്നവരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയില്ലെന്നതായിരുന്നു മിലിയുടെ പ്രശ്നം. അതവളെ പിൻവലിയൽ സ്വഭാവക്കാരിയാക്കി. വിമർശനങ്ങൾക്കൊണ്ട് വാടി വളർച്ച മുരടിക്കുന്ന  കുട്ടികളെപ്പോലെ താൻ കഴിവില്ലാത്ത ആളാണ് എന്ന ബോധം ഉറച്ചതുകൊണ്ട് മറ്റുള്ളവരെ ആശ്രയിക്കാനുള്ള  സ്വഭാവവും ഉള്ളിലുള്ളത് പ്രകടിപ്പിക്കാനുള്ള ഭയവും അവളെ രോഗാതുരമായ അവസ്ഥയിലെത്തിച്ചു
   ഉള്ളിലുള്ളത് പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസമില്ലായ്മയാണ് സിനിമയിൽ ഏറ്റവും മുഴക്കത്തോടേ പ്രകടമാവുന്ന മിലിയുടെ സ്വഭാവവൈകല്യം. അവളുടെ വാശിയും കുളിമുറിയിലിരുന്നുള്ള കരച്ചിലും മറ്റുള്ളവരുടെ പ്രണയജീവിതത്തിലേയ്ക്കുള്ള ഒളിഞ്ഞു നോട്ടവും ചെറിയ ഉപദ്രവങ്ങളും സിരാരോഗത്തിന്റെ വക്കിലേയ്ക്കവളെക്കൊണ്ടു നിർത്തിയിരിക്കുന്നു. മിലിയിൽ സിനിമയിലെ കഥാപാത്രങ്ങൾ ആരോപിക്കുന്ന ചുമതലാബോധം ഇല്ലായ്മയും ആശ്രയബോധവും അത്ര പ്രകടമല്ല. ത്രേസ്യയെന്ന പ്രമേഹരോഗിയായ കഥാപാത്രത്തിന് (അംബിക) മധുരവസ്തുക്കൾ നിർലോഭം നൽകിക്കൊണ്ട് അവരുടെ സ്നേഹം നിലനിർത്താനായി തത്രപ്പെടുന്ന അവൾക്ക് ത്രേസ്യ അമ്മയുടെ ബദലാണ്. അവിടെ പാടില്ലഎന്നു പറയാൻ വയ്യാത്തതല്ല അവളുടെ കുഴപ്പം. നവീൻ (നിവിൻ പോളി) പറയുന്നതുപോലെ അതുവെറുംസുരക്ഷിതമായ മേഖല’ (സേഫ് സോൺ) വിട്ടു പോകുന്നതിനുള്ള മടിയുമല്ല. മറിച്ച് പകരം കിട്ടിയ അമ്മയെ സന്തോഷിപ്പിച്ച് നിലനിർത്തിക്കൊണ്ട് അവരുടെ മടിയിലേയ്ക്ക് മടങ്ങാനുള്ള കൊതിയാണ്. അമ്മയെന്ന വൈകാരിക മണ്ഡലത്തിലാണ് മിലിയുടെയും ഓർമ്മകൾ ചുരുണ്ടുകൂടുന്നത്.   കേവലമായ ആശ്രയബോധമല്ലത്
    ട്രാഫിക്കിൽ വ്യക്തിപരമായ സദാചാരത്തിനാണ് സംവിധായകൻ ഊന്നൽ നൽകിയതെങ്കിൽ സാമൂഹികമായ സദാചാരമാണ് മിലിയുടെ ഫലശ്രുതി. കുട്ടികൾ ഏതു നിലയ്ക്കു വളരണമെന്നതിനെപ്പറ്റി ചില അനുഭവപാഠങ്ങൾ മിലിയിലൂടെ സിനിമ പങ്കു വയ്ക്കുന്നു. ആത്മവിശ്വാസമുണ്ടാകുക എന്നതാണ് അവയിൽ പ്രധാനം. ജീവിതത്തിനു ലക്ഷ്യം ഉണ്ടാവുക, അതിലൂടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ സ്വയം സമർത്ഥയാവുക തുടങ്ങിയ ആധുനിക  സമൂഹത്തിനു യോജിച്ച വിജയമന്ത്രങ്ങൾ നവീനിൽക്കൂടി മിലിക്ക് ലഭിക്കുന്നു. അയാൾ ഒരർത്ഥത്തിൽ സെൽഫ് ഹെല്പ് പാഠങ്ങളുടെ ഗുരുവാണ്. അതവളിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങളാണ് സിനിമയുടെ അവസാനത്തിൽ അവളുടെ വാക്കുകളിൽ മുഴങ്ങുന്നത് 
   കേരളം പോലെയൊരു വികസ്വരസമൂഹത്തിൽ ഒരുപാട് ശാഖകളുള്ള വളരെ സമ്പന്നമായ വിഷയമാണ് കുട്ടികളുടെ ജീവിതം. കൊളോണിയൽ പാരമ്പര്യത്തിന്റെ മിച്ചം ഇന്നും സമൂഹത്തിൽ ഒഴിയാതെ കിടക്കുന്നതുകൊണ്ടാണ് അച്ചടക്കം (ഭയംകൊണ്ടുള്ള അടക്കം) ഇന്നും വിലപിടിപ്പുള്ള മൂല്യമായി നമ്മെ ഭരിക്കുന്നത്. അതിന്റെ അതിരുകൾ സന്ദർഭത്തിനും സാഹചര്യത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. കുട്ടികളുടെ നൈസർഗികമായ ചോദനകളെക്കുറിച്ചുള്ള മനശ്ശാസ്ത്രപരമായ അറിവും അവരുടെ അവകാശങ്ങളെക്കുറിച്ചും  പുരോഗതിയെയും വളർച്ചയെയുംപറ്റിയുള്ള ആധുനിക സങ്കല്പങ്ങളും     സമൂഹത്തിന്റെ പൊതുബോധത്തിൽ ഒരു കുഴമറിച്ചിൽ സൃഷ്ടിച്ചിട്ടുണ്ട്. കണക്കിനു 10 മാർക്കു കുറയുന്നത് ലോകാവസാനം എന്നു പറയുന്നതുപോലെയുള്ള ദുരന്തമല്ലെന്ന് സമാധാനിപ്പിക്കാൻ തനിക്കാരുമുണ്ടായിരുന്നില്ലെന്നാണ് മിലി വിലപിക്കുന്നത്. സത്യമാണത്. കുട്ടികളെ സംബന്ധിച്ചിടത്തോളം ലോകം അടച്ചിട്ട മുറിയാണ്. പുറത്തേയ്ക്കുള്ള വാതിൽ കാണിച്ചുകൊടുക്കുന്നതിനേക്കാൾ തടവറയുമായി ഇണങ്ങിച്ചേരുന്നതിനുള്ള പാഠങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനാണ് എല്ലാ സാമൂഹികസ്ഥാപനങ്ങളും ആർപ്പോടെ ഒത്തുച്ചേരുന്നത്         മിലിയുടെ ഭാഗ്യബിംബം തലയാട്ടുന്ന ഒരു കരടിക്കുട്ടന്റെ രൂപത്തിലുള്ള, ഉപേക്ഷിക്കപ്പെട്ട ഒരു ചവറ്റുകൊട്ടയാണ്. മറ്റുള്ളവരുടെ ആശയഭിലാഷങ്ങൾ നിക്ഷേപിക്കാൻ നിയുക്തയായ പെൺകുട്ടിയെന്ന അവസ്ഥയെ നിർവചിക്കുന്ന പ്രതീകധർമ്മമാണ്, അവൾ ആകസ്മികമായി കണ്ടെടുക്കുന്ന ഡസ്റ്റ്ബിന്നിനുള്ളത്. തന്റെ അവസ്ഥ എന്താണെന്ന തിരിച്ചറിവാണ്, ബൊമ്മയെ അവളുടെ ഭാഗ്യചിഹ്നം ആക്കുന്നത്.  
   അതോടൊപ്പം വൃത്തിയാക്കൽ പ്രക്രിയ പലതരത്തിൽ സിനിമയിൽ കടന്നു വരുന്ന കാര്യംകൂടി ഓർമ്മയിൽ വയ്ക്കുക. അടുത്തകാലത്തായി ജനശ്രദ്ധയാകർഷിച്ച ശുചിത്വാചരണത്തിന്റെ കടന്നുകയറ്റങ്ങൾ സിനിമയിൽ അവിടവിടെയായി ഉണ്ട്. മിലിയുടെ പ്രാധാന്യം ഉറപ്പിക്കുന്നത്, റസിഡന്റ്സ് അസോസിയേഷനിൽ നടന്ന സാമൂഹിക സമ്പർക്ക പരിപാടിയിൽ ആളുകൾ തറയിൽ കളയുന്ന പേപ്പർ കപ്പും മറ്റും അവരുടെ മുന്നിൽ വച്ച് കുഞ്ഞുകുട്ടികൾ പെറുക്കിയെടുത്ത് കൃത്യസ്ഥലത്തു വച്ചിട്ടുള്ള ചവറ്റുകൊട്ടകളിൽ ഇടുന്നതു കാണിച്ചുകൊണ്ടാണ്. കുട്ടികൾ അതു ചെയ്യുന്നത് അവരുടെ അദ്ധ്യാപികയായ മിലിയുടെ നിർദ്ദേശപ്രകാരമാണ്.  സിനിമയിലെ അന്തരീക്ഷംവച്ചു നോക്കുമ്പോൾ സമൂഹത്തിലെ ഒരു വരേണ്യവിഭാഗത്തിന്റെ സദസ്സിൽ അവരുടെ കുട്ടികളുടെ ഇത്തരത്തിലുള്ള പ്രവർത്തനം ക്ഷണിച്ചു വരുത്താൻ സാധ്യതയുള്ള പ്രതികരണം, ആശാസ്യമായിരിക്കാൻ വഴിയില്ല. ശുചിത്വ ജോലിക്കാരി തന്റെ കുട്ടിക്ക് ആഹാരം കൊടുത്തു എന്നതിന്റെ പേരിലും തന്റെ കുഞ്ഞിനെ മറ്റൊരു കുഞ്ഞ് നുള്ളി എന്നതിന്റെ പേരിലും അമ്മമ്മാർ വഴക്കിടുന്നത് കാണാം. അപ്പോൾപിന്നെ കുട്ടികളുടെ വൃത്തിയാക്കൽ ദൃശ്യത്തിന്റെ പിന്നിൽ സമീപകാല കക്ഷിരാഷ്ട്രീയ നിലപാടുകളുടെ തലോടലുണ്ട്.
സാമൂഹികമായ സമ്മർദ്ദങ്ങളാണ് മിലിയെ ഒത്തുപോകൽ അസാധ്യമാക്കിക്കൊണ്ട് പിന്നിലേയ്ക്ക് തള്ളുന്നത്. അവൾക്കു ലഭിക്കുന്ന സാമൂഹികമായ ഉൾക്കാഴ്ചയും നിരീക്ഷണപാടവവുമുള്ള ഗുരുവാണ് നിവിൻ പോളിയുടെ കഥാപാത്രം. അതിലൂടെ ലഭിക്കുന്ന മാറ്റങ്ങൾ അദ്ധ്യാപികയായി കുട്ടികൾക്കു അതേ മട്ടിൽ പകർന്നു നൽകാൻ അവൾ ആഗ്രഹിക്കുന്നു. അപ്പോൾ അടിസ്ഥാനപരമായി പൊതുബോധത്തെ തിരുത്തിക്കൊണ്ടുള്ള മാറ്റമല്ല, സമകാല സമൂഹത്തിനനുസരിച്ചുള്ള വ്യക്തിയുടെ മാറ്റത്തെയാണ് സിനിമ അടിവരയിടുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ വൃത്തിയാക്കേണ്ടത് വ്യക്തിയെയാണെന്ന്. 

1 comment:

A Simple Pendulum said...

4096 - characters ഇൽ കൂടുതൽ ഉള്ളത് കൊണ്ട് കമന്റ്‌ ആയി accept ചെയ്യുന്നില്ല. അത് കൊണ്ട് ഒരു ലിങ്ക് ആയി ഇടുന്നു.

http://asimplependulum.blogspot.in/2015/02/blog-post.html