July 14, 2017

മലയാളഭാഷയ്ക്കുള്ള ഉത്തരേന്ത്യൻ ടിക്കറ്റ്



പ്രമേയപരമായോ സൗന്ദര്യശാസ്ത്രപരമായോ അത്ര കൊണ്ടാടപ്പെടേണ്ട സിനിമയല്ല 'ടിയാൻ' എന്ന് ഇതിനകം തീരുമാനമായിട്ടുണ്ട്. അതേ സമയത്ത് അതിനുള്ളിൽ കയറിപ്പറ്റിയിരിക്കുന്ന സാംസ്കാരിക രാഷ്ട്രീയ വിവക്ഷകൾ നല്ല പാഠ്യവസ്തുക്കളാണെന്നുള്ളതുകൊണ്ട് ഉദാസീനമായി തള്ളിക്കളയേണ്ട വകയുമല്ല.

പ്രാഥമികമായി രണ്ടു വൈരുദ്ധ്യങ്ങളെ ഈ 'ടിയാൻ' എന്ന പദത്തിന്റെ ഉടമസ്ഥാവകാശികൾ ഉറപ്പിക്കുന്നു. അതിലൊന്ന് ഭൗതികമായ സ്വത്തിന്റെ മണ്ണിന്റെ ഉടമസ്ഥാവകാശമാണ്. മലബാറിയായ പട്ടാഭിരാമനിൽ (ശ്രേഷ്ഠ ഹിന്ദുവിൽ) നിക്ഷിപ്തമാണ് ആ അവകാശം. അതാരും കവർന്നെടുക്കാൻ പാടില്ലെന്നിടത്താണ് സംഘർഷം. മറ്റേത് ദൈവശക്തിയാണ്. അത് കുണ്ഡലിനിയൊക്കെ ഉണർന്ന് സഹസ്രാരപദ്മത്തിലെത്തിയ (അഘോരി ടൈപ്പ് സ്വാമിമാർ തടിപിടിച്ച് നട്ടെലിൽ ഉഴിഞ്ഞ് എത്തിച്ച എന്നു പറയുന്നതാണ് ശരി) കമ്പിനു കമ്പ് ഫിലോസഫി പറയുന്ന അസ്ലൻ മുഹമ്മദിനുള്ളതാണ്. ഇയാളുടെ കഥാപാത്രം മുസ്ലീമായിരിക്കുന്നതിന്റെ അടിസ്ഥാനം ദൈവവിശ്വാസത്തിൽ ഇസ്ലാം മതവിശ്വാസകളെപ്പറ്റിയുള്ള പൊതുബോധത്തിലധിഷ്ഠിതമായ ചിന്തയാണ്. അയാൾക്ക് ഹിന്ദുവായും കഴിഞ്ഞുകൂടാം. അതുവേണ്ടെന്ന് കനിഞ്ഞ് അനുഗ്രഹം നല്കുന്നത് മേല്പടിയാന്മാരായ അഘോരിസ്വാമികളാണ്. ദൈവത്തിന്റെ സ്വന്തം ആൾക്കാർ. മതമൈത്രിയുടെ ചെലവിൽ സിനിമയ്ക്ക് സ്വയം ഒരു ഒത്തുതീർപ്പ് വ്യവസ്ഥയിലെത്താനും പറ്റും.

ദൈവത്തിന്റെ ശരിയായ പ്രതിപുരുഷന്മാരല്ലാത്ത ആൾദൈവങ്ങളുടെ തോലുരിക്കുക, അവരെ തുരത്തുക എന്ന സോദ്ദേശ്യം മേല്‌‌നെറ്റിയിൽ ചാർത്തിയിട്ടുള്ള സിനിമ, ആൾ ദൈവം എന്ന അടിസ്ഥാന ആശയത്തെ ഉറപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നതെന്ന് ആര്ക്കും എളുപ്പം മനസ്സിലാവും. ഒരുത്തൻ – രമാകാന്തൻ- കൃത്രിമമായി ചെയ്യുന്നു, മറ്റൊരുത്തൻ - പട്ടാഭിരാമൻ - ദൈവസഹായത്തോടെ ചെയ്യുന്നു. എന്തു വ്യത്യാസം? സാമൂഹികമായ അനീതിയെ എതിർക്കാൻ ഈ ടൈപ്പ് സാധനങ്ങൾ വേണം എന്നു തന്നെയാണ് മുരളീഗോപിയുടെ ഉള്ളിലിരിപ്പ്. നീതികേടുകൾക്കെതിരെ മാരകമായ പ്രഹരശേഷി പ്രദർശിപ്പിക്കുന്ന അസ്ലത്തിന്റെ തലയിലും ദൈവത്തിന്റെ കൈയുണ്ട്. സൂഫിയും അഘോരികളും ഭാവി തിരിച്ചറിഞ്ഞ് തേരാ പാരാ നടക്കുന്നുണ്ട്. മരുന്ന് ഒന്നു തന്നെ. സർക്കാർ വിലാസത്തിൽ വേണോ, സ്വകാര്യ ആശുപത്രിയിൽ വേണോ ചികില്സ എന്നു തീരുമാനിക്കാൻ ജനത്തെ സഹായിക്കാനാണ് സിനിമ.
ഇതിനിടയിൽ കടന്നു വരുന്ന കാലിക രാഷ്ട്രീയത്തിന്റെ കോഡുകൾ കൃത്യമാണ്.

1. ആധാരം കൈവശമുള്ളവരെ പട്ടാഭിരാമൻ സഹായിക്കാമെന്നാണ് പറയുന്നത്.. ആധികാരികത ഉറപ്പിക്കുന്ന രേഖ ആധാർ കൈവശം വേണമെന്നാണ്.
2. നാട്ടിൽ പ്രശ്നങ്ങൾ പറഞ്ഞ് ശരിയാക്കാൻ ഡിഫിക്കാരുണ്ട് എന്ന് പട്ടാഭിരാമന്റെ ഭാര്യ, ഗംഗ. ഇവിടെ അവരില്ലാത്തത് എന്തുകൊണ്ടോ എന്തോ എന്നത് കണിശമായും ഒരു കുത്താണ്.
3. കുഞ്ഞിന് പട്ടാഭിരാമൻ ആധുനിക ചികില്സയാണ് നല്കിയത്. അതിനെ രക്ഷിക്കാൻ സയന്സിനും ആയില്ല. മഹാശയൻ പ്രസാദം കൊടുത്ത് അരുക്കാക്കിയ കുട്ടിയെ രക്ഷിക്കുന്നത് സയന്സല്ല, പട്ടാഭിരാമനിൽ പിന്നീടു വന്നു കേറിയ ദിവ്യശക്തിയാണ്. സോ അതുണ്ട്... സയന്സിനും മേലേ...
4. താന്ത്രികമത പ്രതിനിധിയായ രമാദേവി തീപ്പെട്ടി ഇല്ലാതെ തീ കത്തിക്കാൻ വിദഗ്ധയാണ്. (പാവത്തിനു പക്ഷേ അണയ്ക്കാൻ പറ്റിയില്ല) സോ അതും ശാസ്ത്രത്തിനു വിശദീകരിക്കാനാവാതെ നില നില്ക്കുന്നുണ്ട്.
5. ദൈവപരീക്ഷണത്തെക്കുറിച്ചുള്ള ഉഡായിപ്പ് വാചകം ഇതിലും തിരുകി വച്ചിട്ടുണ്ട്. ദൈവം തെരെഞ്ഞെടുത്തവരുടെ എല്ലാ യുദ്ധങ്ങളും പരാജയപ്പെട്ടുകൊണ്ടു തുടങ്ങുന്നത് അഹന്ത ഇല്ലാതാക്കാനാണെന്ന്. (എങ്കിൽ ഇതേ അഹന്താരാഹിത്യംകൊണ്ട് രമാകാന്തന്മാരുമായി രമ്യതയിൽ കഴിഞ്ഞ് ജീവിതം സുഖകരമാക്കിക്കൂടേ?)
6. ബ്രാഹ്മണൻ ദളിതനെ പാടത്തും പറമ്പിലും കെട്ടി വലിച്ചു, കാലികളെപ്പോലെ വിറ്റു എന്നൊക്കെയുള്ളത് തത്പരകക്ഷികളുടെ പ്രചരണമാണെന്ന് വ്യക്തമായും സിനിമയിലുണ്ട്. യഥാർത്ഥ ബ്രാഹ്മണനെ പോലെ യഥാർത്ഥ ദളിതനുമുണ്ട്. അവൻ ശ്രേഷ്ഠബ്രാഹ്മണന്റെ മഹത്വമറിഞ്ഞ് തൊഴും !

  തീരുന്നില്ല. ഇത്ര പ്രതിലോമപരമായ ഉള്ളടക്കങ്ങളുള്ള ഈ സിനിമയിൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ ഇനമായി ഭാഷാപരമായി കടന്നുകയറിരിക്കുന്ന ഒരു കാര്യത്തെപ്പറ്റി പറയാനാണ് വന്നത്.  ശരിയായ മലയാളം അറിയാത്തതുകൊണ്ടോ എന്തോ വടക്കു കിഴക്കൻ മേഖലയിലെ 'ഒരു പ്രതലം' എന്ന് വികലമായ ഒരു മലയാള പരിഭാഷകൊണ്ടാണ് സിനിമ തുടങ്ങുന്നത്. പിന്നെ വരുന്ന ശീർഷകങ്ങളാവട്ടെ, ഇംഗ്ലീഷിലും. മേല്പടിയാൻ എന്നതിന്റെ ചുരുക്കെഴുത്തായ ടിയാൻ ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംഭാഷണഭാഷയായി ഉപയോഗിക്കുന്ന, കീഴെഴുത്തുകളുടെ ഉടമയെയും ഒരു ശീർഷകമായി ക്രെഡിറ്റിൽ അവതരിപ്പിക്കുന്ന സിനിമയിൽ പ്രാചീനമായ മണമുള്ള ഒരു ഔദ്യോഗികവാക്ക് മലയാളമായി കയറിപ്പറ്റുന്നതിൽ ചില കാര്യങ്ങളുണ്ട്. അത് ആ സിനിമയുടെ അവസാനം ഉറപ്പിക്കുന്നുമുണ്ട്. ഹിന്ദുസ്താൻ എന്നാൽ ഹിന്ദിസ്താനല്ലെന്നും എല്ലാ ഭാഷകൾക്കും എന്നു വച്ചാൽ അതതു ഭാഷ സംസാരിക്കുന്ന സ്വത്വങ്ങൾക്ക് പ്രാധാന്യം കൂടിയുള്ള മണ്ണാണിതെന്ന്. ഇതു പറയുന്നത് ഒരു ബ്രാഹ്മണനാണ്. ചില്ലറക്കാരനല്ല. പുന‌ർജന്മമുള്ള ആളാണ്. ദിവ്യപരമ്പരകളുടെ ഇങ്ങേയറ്റത്തെ കണ്ണിയാണ്. സർവോപരി വർത്തമാനകാലത്തിൽ, ദൈവികചൈതന്യം ദുഷ്ടശക്തിയെ തുരത്താൻ മാധ്യമമായി തെരെഞ്ഞെടുത്ത ഒരു ദേഹമാണ്. ആധികാരികമാണ് ആ പ്രസ്താവന.

മണ്ണിന്റെ മക്കൾ വാദത്തെപ്പറ്റി സാന്ദർഭിക പരാമർശമുള്ള സിനിമയിൽ ഇതുപോലെ ഭാഷാപരമായ പരാമർശം കടന്നു വന്നാൽ അത് അപകടമാണ്. ഭാഷയെ മുൻനിര്ത്തി സമരത്തിലേർപ്പെട്ടിരിക്കുന്നവർക്കും പ്രാദേശികഭാഷകളെ എതിർക്കുന്നവർക്കും അതു നല്കുന്ന സന്ദേശം തെറ്റാണ്. മതാത്മകദേശീയതയുടെ ഭാഗമായിട്ട് ഇന്ത്യയിലെ ഭാഷാവാദങ്ങളെ അണിച്ചേർക്കാനുള്ള ഉദ്ദേശ്യം അത്ര പാവനമായിരിക്കില്ല. മാവോയിസ്റ്റുകളെ കുറിച്ചുള്ള സൂചനയും അവരുടേതായി കാണിക്കുന്ന പ്രവൃത്തിയും കുറച്ച് മയപ്പെടുത്തി ശരിയാക്കിയിട്ടുണ്ട്. തെറ്റിദ്ധാരണയ്ക്കിടയില്ലാത്ത വിധം. അതെ സമയം മാവോവാദികൾ എന്താണ് ചെയ്യുക എന്നതിനെപ്പറ്റി സൂചന നല്കാൻ ദൃശ്യങ്ങൾക്ക് കഴിയുകയും ചെയ്യും. പ്രത്യയശാസ്ത്രം ‌‌ - വലതായാലും ഇടതായാലും - വിഴുങ്ങി ജീവിക്കുന്ന കുറേ മെഗലോമാനിയാക്കുകൾക്ക് ഭാഷാപരമായ സ്വത്വവാദം ഇപ്പോഴേ മേലും കീഴും തിരയേണ്ടതില്ലാത്ത, ഫാസിസത്തിന്റെ മുഖപടങ്ങളാണ്. കൂട്ടത്തിൽ മലയാളം സംസ്കൃതജന്യമാണെന്ന തെറ്റായ പ്രസ്താവനയും ആധികാരികമായിതന്നെ സിനിമയിലുണ്ട്. മതാത്മകദേശീയതയെ പുനരുത്പാദിപ്പിക്കാൻ വെമ്പുന്ന ഒരു സിനിമ (അങ്ങനെയുള്ള സിനിമകൾ മുന്പും ഉണ്ട്) ഭാഷാവാദത്തെ അനുകൂലിച്ചുകൊണ്ട് ഭരതവാക്യം നിർമ്മിച്ചു വച്ചിരിക്കുന്നതാണ് ടിയാനിലെ യഥാർത്ഥ അപകടം എന്നു ഞാൻ വിചാരിക്കുന്നു.

No comments: